ഇത് മഹാക്ഷാമദേവത...ഈ ചിത്രത്തിന് 2019 ലെ പ്രാധാന്യം എന്തെന്നറിയുമോ....
മലയാളത്തിലെ ആദ്യ അച്ചടിച്ചുവന്ന കാർട്ടൂണായ മഹാക്ഷാമദേവത പിറന്നിട്ട് ഈ വർഷം 100 വർഷം തികയുന്നു. 1919 ഒക്ടോബറിൽ വിദൂഷകൻ മാസികയുടെ അഞ്ചാം ലക്കത്തിലാണ് ആദ്യ മലയാള കാർട്ടൂൺ ആയ മഹാക്ഷാമദേവത അച്ചടിച്ചുവന്നത് . ആ മാസികയുടെ പത്രാധിപരായ പി എസ് നീലകണ്ഠപ്പിള്ളയുടെ സഹോദരൻ പി എസ് ഗോവിന്ദ പിള്ളയാണ് ഇത് വരച്ചതെന്ന് അനുമാനിക്കുന്നു . ഒന്നാം ലോക മഹായുദ്ധ കാലത്താണ് ഈ കാർട്ടൂൺ വന്നത്. അന്നത്തെ കൊടുംക്ഷാമത്തെക്കുറിച്ച് ആയിരുന്നു ഈ കാർട്ടൂൺ. പാവങ്ങളെ കുന്തമുനയിൽ കോർത്തു നിൽക്കുന്ന മഹാക്ഷാമ ദേവതയുടെ മറുകയ്യിൽ പിടയുന്ന ഒരു മനുഷ്യൻ...
നാളെ ഇദ്ദേഹത്തിന്റെ ജന്മദിനം...അപ്പോ,കാർട്ടൂണിന്റെ 100ാം വാർഷികവും കാർട്ടൂൺ കുലപതിയുടെ ജന്മദിനവും നമുക്ക് ഒരുമിച്ച് ഇവിടെ ആഘോഷിച്ചാലോ😊😊😊
1902 ജൂലൈ 31ന്(ഇതിൽ അഭിപ്രായഭിന്നയുണ്ട്) കായംകുളത്ത് ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട ശങ്കർ പിന്നീട് വളർന്നത് മുത്തച്ഛന്റെ സംരക്ഷണയിലാണ്. പ്രാഥമിക വിദ്യാഭ്യാസം മാവേലിക്കരയിലും കായംകുളത്തും വെച്ചായിരുന്നു. ബാല്യകാലത്ത് ചിത്രകലയിൽ താൽപര്യമുണ്ടായിരുന്നു. ശങ്കർ ആദ്യമായി വരച്ച കാർട്ടൂൺ... ഒരു നല്ല കാർട്ടൂണിസ്റ്റ് പിറന്ന നിമിഷം... ഏതാണെന്ന് അറിയേണ്ടേ😊
മാവേലിക്കരയിലെ വിദ്യാലയത്തിൽ ഒരു ദിവസം ശങ്കറിന്റെ ക്ലാസ്സിലേക്ക് വന്ന പ്രധാനാധ്യാപകൻ കുട്ടികൾക്ക് പ്രവർത്തനം നൽകിയശേഷം കസേരയിലിരുന്ന് പതിയെ ഉറങ്ങാൻ തുടങ്ങി .ഉറക്കം അല്പം കടുത്തുപോയി. കുറിയ ശരീരവും വലിയ കുടവയറും ഉള്ള അദ്ദേഹം തന്റെ കാൽ മേശയിലേക്ക് കയറ്റിവെച്ച് കസേരയിലേക്ക് ചാഞ്ഞ് ഉറങ്ങുന്നതിനിടയിൽ മുണ്ട് വല്ലാതെ കയറിപ്പോയി. കൂട്ടത്തിൽ താളാത്മകമായ കൂർക്കംവലിയും😴 ചില കുട്ടികൾ കുറച്ചുനേരം ഇത് ആസ്വദിച്ചു .ചിലർ വേറെ കൈ ക്രിയകളിൽ ഏർപ്പെട്ടു .പക്ഷേ ,ശങ്കർ മാത്രം ആ കാഴ്ച ശരിക്കും ആസ്വദിച്ചു.അത് നോട്ടുപുസ്തകത്തിൽ വരച്ചു .കുട്ടികൾ പരസ്പരം ആസ്വദിച്ച് കൈമാറിക്കൈമാറി ആ ചിത്രം നമ്മുടെ കാർട്ടൂൺ നായകന്റെ കയ്യിലെത്തി. സ്കൂളിൽ നിന്നും പുറത്താക്കിയില്ല എന്നൊഴിച്ച് ബാക്കിയെല്ലാം ആ ബാലനെ പ്രധാനാധ്യാപകൻ ചെയ്തു .ഭയപ്പാടോടെ വീട്ടിലെത്തിയ കുഞ്ഞുശങ്കറിന്റെ കയ്യിൽ ഈ ചിത്രം കണ്ട് അമ്മാവൻ പൊട്ടിച്ചിരിച്ചുകൊണ്ട് നല്ല ചിത്രം എന്നു പറഞ്ഞു. പേടിച്ചരണ്ട കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം.....
മാവേലിക്കരയിലെ പഠനത്തിനുശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആയിരുന്നു ബി എസ് സി ഫിസിക്സ് മെയിൻ എടുത്ത് പഠിച്ചത്. അവിടെ പഠിക്കുമ്പോഴും ക്ലാസ്റൂം ചിത്രംവര ശങ്കർ തുടർന്നു. ഒരിക്കൽ ശങ്കർ വരച്ച തന്റെ ചിത്രവുമായി പ്രിൻസിപ്പലിനോട് പരാതി പറയാൻ പോയ കെമിസ്ട്രി പ്രൊഫസർക്ക് പ്രിൻസിപ്പൽ കാണിച്ചുകൊടുത്തത് ശങ്കർ വരച്ച തന്റെ ചിത്രം😀
ഡിഗ്രി പഠനത്തിനു ശേഷം നിയമ പഠനം നടത്തണം, തൊഴിൽ കണ്ടെത്തണം എന്ന ലക്ഷ്യത്തോടെ ശങ്ക ർ ബോംബയിലേക്ക് വണ്ടി കയറി .വര കൈമുതലായതുകൊണ്ട് ഫ്രീ പ്രസ് ജേണൽ , ബോംബെ ക്രോണിക്കിൾ എന്നീ പത്രങ്ങളിൽ വരച്ചു. ഒരു കാർട്ടൂണിന് ഒരു രൂപ പോലും പോലും പ്രതിഫലം ഉണ്ടായിരുന്നില്ല. തന്റെ നിത്യജീവിതത്തിന് ഇത് തികയില്ല എന്ന് ബോധ്യം വന്നപ്പോൾ അദ്ദേഹം ഇന്ത്യൻ സ്റ്റീം നാവിഗേഷൻ കമ്പനിയിൽ ജോലി ചെയ്തു .അവിടെഎം.ഡി യുടെ പ്രൈവറ്റ് സെക്രട്ടറിയായി പെട്ടെന്ന് ഉദ്യോഗക്കയറ്റം ലഭിച്ചു. ക്രോണിക്കിളിൽ അദ്ദേഹം വരച്ച ഒരു ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചു....
രണ്ടാം വട്ടമേശസമ്മേളനത്തെക്കുറിച്ചുള്ള ഒരു ഹാസ്യ ചിത്രീകരണമായിരുന്നു അത് .ഗാന്ധിജി നയിക്കുന്ന ഒരു ആൾക്കൂട്ടം ,സർ സാമുവൽ ഒരു പോലീസുകാരൻ, ചർച്ചിൽ പോലീസ് സൂപ്രണ്ട് അടിയിൽ ഒരു കമന്റും "പോലീസ് ഡിസ്പെഴ്സസ് ദ ക്രൗഡ് വിത്ത് മിനിമം ഫോഴ്സ്". ഈ ചിത്രമായിരുന്നു തുടർന്നുള്ള അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.അത് എങ്ങനെയാണെന്ന് നോക്കാം...
ഈ ചിത്രം ആസ്വദിച്ച ഒരു മാധ്യമപ്രവർത്തകൻ പോത്തൻ ജോസഫ് ആയിടെ ബസിൽ യാത്രചെയ്യുമ്പോൾ റോഡരികിലൂടെ നടന്നുപോകുന്ന ശങ്കറെ തിരിച്ചറിയുകയും ബസ് നിർത്തിച്ച് ചാടിയിറങ്ങി ശങ്കറെ കെട്ടിപ്പിടിക്കുകയും ചെയ്തു.ചിത്രത്തിന്റെ പേരിൽ പോത്തൻ ജോസഫ് ശങ്കറിനെ അഭിനന്ദിച്ചു .പോത്തൻ ജോസഫിനെ ശങ്കർ വീട്ടിലേക്ക് ക്ഷണിച്ചു . (ആയിടയ്ക്കായിരുന്നു അദ്ദേഹത്തിന്റെ വിവാഹം, തന്റെ സഹപാഠിയായ തങ്കയുമായി) ഹിന്ദുസ്ഥാൻ ടൈംസിൽ ജോലി സ്വീകരിച്ച് പോകാനൊരുങ്ങിയ പോത്തൻ ജോസഫ് തന്റെ കൂടെ ശങ്കറിനെയും കൂട്ടി. സ്റ്റാഫ് കാർട്ടൂണിസ്റ്റ് എന്ന തസ്തിക സ്വീകരിച്ച് 14 വർഷം ആ സ്ഥാപനത്തിൽ ജോലി ചെയ്തു അപ്പോഴേക്കും കാർട്ടൂണിസ്റ്റ് എന്ന നിലയിൽ ശങ്കർ ഡൽഹിയിൽ ഏറെ പ്രശസ്തനായ കഴിഞ്ഞിരുന്നു. ഹിന്ദുസ്ഥാൻ ടൈംസിൽ ശങ്കർ വരയ്ക്കുമ്പോൾ അദ്ദേഹത്തിന് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ടുള്ള കാർട്ടൂൺ ചില ബ്രിട്ടീഷ് ഭരണാധികാരികളെ പ്രകോപിപ്പിച്ചു.
വേവൽ പ്രഭു ചുടുകാട്ടിൽ നൃത്തമാടുന്ന ഭദ്രകാളിയായി ചിത്രീകരിച്ച കാർട്ടൂൺ ഒരിക്കൽ അച്ചടിച്ചുവന്നു. താൻ ചെയ്തത് അൽപ്പം കടന്ന കയ്യായിപ്പോയില്ലേയെന്ന് ശങ്കറിന് സംശയം തോന്നാതിരുന്നില്ല. വേവൽ പ്രഭു ദൂതൻ വഴി ശങ്കറെ നേരിൽ കാണാൻ വിളിപ്പിച്ചു .ഉൾഭയത്തോടെ പോയ ശങ്കറിനെ അദ്ദേഹം മനസ്സുതുറന്ന് അഭിനന്ദിക്കുകയാണ് ചെയ്തത് .മാത്രമല്ല അതിന്റെ ഒറിജിനൽ ചോദിക്കുകയും ഒരു ചെക്ക് പാരിതോഷികമായി നൽകുകയും ചെയ്തു.ഇന്നാണെങ്കിലോ...?
ഇക്കാലത്താണ് 14 മാസം വിദേശപഠനത്തിന് അദ്ദേഹത്തിന് അവസരം ലഭിച്ചത് .ബർലിൻ, റോം, തുടങ്ങിയ മഹാനഗരങ്ങളിലെ മികച്ച ആർട്ട് സ്കൂളുകൾ കണ്ട് വരയുടേയും കുറിയുടേയും നിലവാരം മനസ്സിലാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ശങ്കർ ഹിന്ദുസ്ഥാൻ ടൈംസിൽ ജോലിക്ക് പോകാൻ മടിച്ചു. ഇന്ത്യൻ ന്യൂസ് ക്രോണിക്കിൾ ഇങ്ങനെയാണ് പിറവി കൊണ്ടത്. വൈസ്രോയി യുടെയും ചലപതി റാവു,എടത്തട്ട നാരായണൻ എന്നീ സുഹൃത്തുക്കളുടെയും പിന്തുണയോടെ ഇന്ത്യൻ ന്യൂസ് ക്രോണിക്കിൾ എന്ന പുതിയ പത്രം ആരംഭിച്ചു. ബ്രിട്ടീഷ് ഭരണാധികാരികളുടെ സഹായത്തോടെ പത്രം ആരംഭിച്ചത് ശങ്കറെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം ഉണ്ടാക്കി.ഈ സമ്മർദ്ദത്തിൽപ്പെട്ട് അദ്ദേഹം പത്രം നിർത്തലാക്കി.
ശങ്കേഴ്സ് വീക്കിലിയുടെ പിറവി
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഇന്ത്യ സ്വതന്ത്രയായി... നെഹ്റുവിൻറെ ഇടക്കാല ഗവൺമെന്റ് അധികാരത്തിൽ വന്നു. ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് ആകാനുള്ള ഒരുക്കത്തിൽ...ഇതിന്റെ ഔപചാരിക നടപടികൾ അണിയറയിൽ ഒരുങ്ങുമ്പോൾ ചിരിക്കാനും രസിക്കാനുമുള്ള ഒരുപാട് വിഷയങ്ങൾ രാജ്യത്തുണ്ടെന്ന് മനസ്സിലാക്കിയ ശങ്കർ ക്രോണിക്കിൾ എന്ന പത്രത്തിൽ നിന്നും പാഠം പഠിച്ചത് ഉൾക്കൊണ്ട് 1948 മെയ് മാസം ശങ്കേഴ്സ് വീക്കിലി എന്ന എന്ന രാഷ്ട്രീയ സാമൂഹ്യ ആക്ഷേപഹാസ്യ വാരിക ആരംഭിച്ചു. പണ്ഡിറ്റ് നെഹ്റു ആദ്യലക്കം പുറത്തിറക്കിക്കൊണ്ട് ശങ്കറിന്റെ സംരംഭങ്ങൾക്ക് വിജയം ആശംസിച്ചു.ശങ്കേഴ്സ് വീക്കിലി ഇന്ത്യയിൽ നെഹ്റു യുഗത്തിൻറെ നന്മകളിൽ ഒന്നായിരുന്നു. 1948 മെയ് മാസം മുതൽ 1975 ആഗസ്റ്റ് വരെ ഡൽഹിയിൽ നിന്നും മുടങ്ങാതെ ആഴ്ചതോറും ശങ്കേഴ്സ് വീക്കിലി പ്രസിദ്ധീകരിച്ചു പോന്നു.
കാർട്ടൂണുകൾ പലപ്പോഴും ഒരു ഖണ്ഡന വിമർശനം ആണ്.വാർത്തകൾ പോലെ അൽപ്പായുസ്സ് അല്ല . നല്ല ആശയഭംഗി കൊണ്ടും രചനാ ഗുണം കൊണ്ടും കാർട്ടൂൺ അനശ്വരത കൈവരിക്കുന്നു. അതുപോലെ മികച്ച കാർട്ടൂണിലൂടെ പരിഹസിക്കപ്പെടുന്ന വ്യക്തിയും അനശ്വരനായി നിലനിൽക്കുന്നു. നെഹ്റുവിന് ഇത് അറിയാമായിരുന്നു. ശങ്കേഴ്സ് വീക്കിലിയുടെ ആദ്യ ലക്കം ഉദ്ഘാടനം ചെയ്തു കൊണ്ട് നെഹ്റു കാർട്ടൂണിസ്റ്റ് ശങ്കറിന് നൽകിയ നിർദ്ദേശം പ്രസിദ്ധമാണല്ലോ "എന്നെ ഒഴിവാക്കരുത് ശങ്കർ"
വീക്കിലിയുടെ എല്ലാ എല്ലാ ലക്കവും പുറത്ത് വന്നത് പ്രധാനമന്ത്രി നെഹ്റുവിനെ പരിഹസിക്കുന്ന നിരവധി കാർട്ടൂണുകളോടെയാണ്. നെഹ്റുവും ശങ്കറും തമ്മിലുള്ള സൗഹൃദത്തിന് ആ തമാശകൾ ഒരിക്കലും വിഘാതമായിരുന്നില്ല. ഇതുപോലെ സഹൃദയരായ ഉയർന്ന ഭരണാധികാരികൾ വളരെ കുറവാണ് .ബ്രിട്ടീഷ് ഉദ്യോഗസ്ഥർ പോലും ശങ്കറിന്റെ ഹാസ്യ ചിത്രങ്ങളിൽ പരിഹാസ പാത്രമാകാൻ ആഗ്രഹിച്ചു. ഡൽഹിയിലെത്തുന്ന ബുദ്ധിജീവികളുടെ സങ്കേതവും സാന്നിധ്യവും ആയിരുന്നു ശങ്കേഴ്സ് വീക്കിലി. ബഹദൂർഷാ സഫർ മാർഗിലെ നെഹ്റു ഹൗസിൽ വീക്ക്ലിക്ക് പുറമേ കുട്ടികൾക്കായി ശങ്കർ ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചു. 1965 ൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഒരു പാവമ്യൂസിയവും അവിടെ തുറന്നു. പിന്നീട് ബി സി റോയ് സ്മാരക ലെെബ്രറി, വായനാമുറി എന്നിവയും. കുട്ടികളുടെ ഇഷ്ട കേന്ദ്രമായി അവിടം മാറി.ശങ്കർ സംഘടിപ്പിച്ച അഖിലേന്ത്യാ ചിത്ര രചന മത്സരം ലോകശ്രദ്ധ ആകർഷിച്ചു. കാർട്ടൂൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുത്തത് കുട്ടികളുടെ ഉല്ലാസത്തിന് വേണ്ടിയായിരുന്നു 1975 ആഗസ്റ്റിൽ Parting _not without sorrow എന്ന മുഖക്കുറിപ്പ് ശങ്കേഴ്സ് വീക്ക്ലിയിൽ എഴുതി അദ്ദേഹം വീക്ക്ലിയോട് വിടപറഞ്ഞു. അതിൽ അദ്ദേഹം ഇങ്ങനെ എഴുതി_" സർവ്വാധിപത്യത്തിൽ ജനങ്ങൾക്ക് ചിരിക്കാൻ ആവില്ല ,എന്തെന്നാൽ സർവാധിപതിയെ നോക്കി നോക്കി വരുമ്പോൾ ചിരി മാഞ്ഞുപോകും."
ആരേയും പേരെടുത്ത് കുറ്റപ്പെടുത്താതെ ശങ്കറിന്റെ ആത്മാവിൽ നിന്നും ആ വീക്കിലി അദ്ദേഹം തന്നെ അടർത്തിമാറ്റി. ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ഒരു അടയാളപ്പെടുത്തൽ ആയിരുന്നു ഇത് .രാഷ്ട്രീയ ഹാസ്യ ചിത്രരചന ഇന്ന് എന്നന്നേക്കുമായി അദ്ദേഹം ഉപേക്ഷിച്ചു.
ശങ്കറും ശിഷ്യന്മാരും
🌺🌺🌺🌺🌺🌺🌺🌺
ശങ്കറിന്റെ പണിപ്പുരയിൽ ശിക്ഷണം നേടിയവരാണ് പ്രശസ്ത കാർട്ടൂണിസ്റ്റുകളായ അബു എബ്രഹാം, കുട്ടി, ഒ.വി.വിജയൻ,കേരളവർമ്മ ,സാമുവൽ, യേശുദാസൻ ,ബി.എം ഗഫൂർ, പ്രകാശ് ഘോഷ് തുടങ്ങിയവർ. നോവലിസ്റ്റ്, കാർട്ടൂണിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ വി വിജയൻ തന്റെ ആദ്യ കാർട്ടൂൺ വരയ്ക്കാൻ തുടങ്ങിയത് ശങ്കേഴ്സ് വീക്കിലിയിൽ ആയിരുന്നു. ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ എന്ന വീക്കിലിയിൽ പേഴ്സണാലിറ്റി പംക്തിയിൽ വരച്ച ആർ കെ ലക്ഷ്മണൻ ശങ്കറിന്റെ ശിഷ്യനാണ്. ഇങ്ങനെ പുതിയ കാർട്ടൂണിസ്റ്റുകൾക്ക് വേദിയൊരുക്കിയ മഹാനുഭാവൻ എന്ന നിലയിലാണ് ശങാകർ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതി ആയത്. യാതൊരു മടിയും ഇല്ലാതെ ശങ്കേഴ്സ് വീക്കിലി അദ്ദേഹം നവാഗതർക്ക് തുറന്നിട്ടു. ആ കളരിയിൽ മികച്ച കാർട്ടൂണിസ്റ്റുകൾ ഉയർന്നുവന്നു. ഒരു സാമൂഹിക രാഷ്ട്രീയ പ്രമേയം എന്ന നിലയിൽ കാർട്ടൂൺ എന്ന കലയെ വികസിപ്പിക്കാൻ തന്നെ സഹായിച്ചത് ശങ്കർ ആണെന്ന് ഒ.വി.വിജയൻ രേഖപ്പെടുത്തിയിരുന്നു. ശങ്കറിൽ നിന്നും നവാഗതർക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. ഒരു ഹാസ്യ ചിത്രം അനശ്വരത കൈവരിക്കുന്ന അസുലഭ നിമിഷങ്ങൾ ,സ്നേഹം, അനുകമ്പ ,കാരുണ്യം തുടങ്ങിയ വൈകാരിക ഭാവങ്ങളോടെ വസ്തുതകളെ കാർട്ടൂണിസ്റ്റ് സമീപിക്കുന്ന രീതി ....ഇങ്ങനെ ഈ കളരിയിൽ നിന്നും ഒരുപാട് ചിത്രകാരൻമാർ മികച്ച കാർട്ടൂണിസ്റ്റുകൾ ആയി മാറി .ശങ്കറിന്റെ ഏറ്റവുമടുത്ത ശിഷ്യൻ കുട്ടിയായിരുന്നു. വി പി മേനോൻ ആയിരുന്നു കുട്ടിയെ ശങ്കറിന് പരിചയപ്പെടുത്തിയത്. ശങ്കറിന്റെ ഓഫീസും ബ്രഷും മഷിയുമെല്ലാം കുട്ടിക്ക് ഉപയോഗിക്കാൻ അവസരങ്ങൾ അദ്ദേഹം കൊടുത്തു. ചിത്രങ്ങൾ വരച്ച് കാണിക്കണമെന്ന് ഒരു നിർദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഒരു കൊല്ലംകൊണ്ട് കുട്ടി മികച്ച കാർട്ടൂണിസ്റ്റായി എന്ന ബോധ്യം വന്നപ്പോൾ അദ്ദേഹം കുട്ടിയെ ലക്നൗവിലേക്ക് അയച്ചു. ഒ വി വിജയനോട് ശങ്കർ ഇത്രത്തോളം അടുപ്പം കാട്ടിയിരുന്നില്ല .എന്നാലും വിജയന്റെ പ്രതിഭയും ആഴവും വലിപ്പവും ശങ്കർ തിരിച്ചറിഞ്ഞു .ശങ്കേഴ്സ് വീക്കിലിയുടെ വിടവാങ്ങൽ രൂപകല്പന ചെയ്യാനും എഡിറ്റ് ചെയ്യാനും ശങ്കർ വിശ്വാസപൂർവ്വം ആശ്രയിച്ചത് ഒ വി വിജയനെ ആയിരുന്നു.
കാര്‍ട്ടൂണ്‍ എന്ന കലാരൂപത്തെപ്പറ്റി കേള്‍ക്കാന്‍ പോലും അവസാനകാലത്ത് ശങ്കര്‍ ഇഷ്ടപ്പെട്ടില്ല. തന്നെക്കുറിച്ചുള്ള എഴുത്തും പ്രശംസകളും അദ്ദേഹം വെറുത്തു. കുട്ടികളെക്കുറിച്ചും പാവകളെപ്പറ്റിയും ബാലസാഹിത്യത്തെക്കുറിച്ചും കേള്‍ക്കാനും പറയാനുമായിരുന്നു അവസാനകാലത്ത് ശങ്കര്‍ക്കു ഏറെ താല്‍പ്പര്യം. ഒരു സംഭാഷണവേളയില്‍ ശങ്കര്‍ പറഞ്ഞു: 'എന്റെ എല്ലാ സ്വപ്നങ്ങളും പൂവണിഞ്ഞു. കൈയില്‍ നൂറുരൂപയുമായി ഭാരതപര്യടനത്തിനിറങ്ങി. മദ്രാസില്‍ എത്തും മുമ്പ് നൂറുരൂപയും തീര്‍ന്നു. യാത്ര നിറുത്താതെ തുടര്‍ന്നു. പണ്ഡിറ്റ് ജി എന്നെ ഇഷ്ടപ്പെട്ടു. ബ്ലിറ്റ്‌സ് പത്രം നാലുപേജില്‍ എന്റെ പുസ്തകം റിവ്യൂ ചെയ്തു. വില്ലിംഗ്ടണ്‍ പ്രഭ്വി എന്നോട് പരിഭവിച്ചു. അവരുടെ ഭര്‍ത്താവിന്റെ മൂക്ക് അത്ര വലുതായി വരയ്ക്കുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചു. ഞാന്‍ പ്രഭുവിന്റെ മൂക്കു മാത്രം വരച്ചാലും അത് പ്രഭുവാണെന്ന് കാണുന്നവര്‍ക്കു തോന്നണം. അത്ര തന്നെ. ഇന്ന് ഞാന്‍ കാര്‍ട്ടൂണിസ്റ്റ് അല്ല. കാര്‍ട്ടൂണ്‍ എനിക്ക് തീരെ ഇഷ്ടമല്ല. ബ്രഷ് വലിച്ചെറിഞ്ഞിട്ട് പത്തുകൊല്ലമായി. ഞാനിപ്പോള്‍ കുട്ടികളുടെ ലോകത്താണ്. ലോകമെങ്ങുമുള്ള കുട്ടികളുടെ അമ്മാവനാണ് ഞാന്‍.'
1989 ഡിസംബർ 26 ന് ഈ കാർട്ടൂൺ കുലപതി വാർദ്ധക്യസഹജമായ കാരണത്താൽ അന്തരിച്ചു.🙏
കേരളത്തിലെ ഏറെ പ്രശസ്തനായ ചിത്രകാരനും മാതൃഭൂമിയുടെ ചീഫ് ആർട്ടിസ്റ്റുമായ മദനൻ സർ ഓണപ്പതിപ്പിന്റെ തിരക്കുപിടിച്ച ജോലിക്കിടയിലും നമുക്കായി സമയം കണ്ടെത്തി അല്പം മുമ്പ് അയച്ചുതന്ന ഓഡിയോ👇👇👇
https://drive.google.com/open?id=1z4ld-Y-hmUo9dmnQ-CZf9Zi_CxKfxMH2
ശങ്കർ തന്റെ മരണത്തിന് നാലു വർഷം മുമ്പ് കോട്ടയ്ക്കൽ ആര്യവെെദ്യശാലയിൽ വന്നിരുന്നു.അന്ന് മദനൻ സാറുമൊത്ത് എടുത്ത ഫോട്ടോ... കൂടെ ശങ്കറിന്റെ പ്രിയ പത്നി തങ്കയും👇👇
ഇന്ന് രാജൻ കാരയാട് മാഷേയും(ചിത്രകാരൻ,ചിത്രകലാദ്ധ്യാപകൻ,GHSS ആതവനാട്) വിളിച്ചിരുന്നു.എന്താണ് കാർട്ടൂൺ എന്ന് അദ്ദേഹത്തിന്റെ ശബ്ദത്തിൽ👇👇
https://drive.google.com/open?id=1Oh6hvL568_EtFAFRbJy17WPMpsdjS4Vj
ഈ ചിത്രം നോക്കൂ... സ്വാതന്ത്ര്യാനന്തരം 1949ൽ ശങ്കർ തന്റെ വാരികയിൽ വരച്ച
ഒരു കാർട്ടൂൺ കഴിഞ്ഞവർഷം വലിയ ഒച്ചപ്പാട് ഉയർത്തി. ഭരണഘടന ഉണ്ടാക്കുന്നതിന്
വേഗത പോര എന്ന ആശയത്തെ ഉപജീവിച്ച് ഹാസ്യാത്മകമായി ശങ്കർ വരച്ച ചിത്രം
...ബി ആർ അംബേദ്കർ ഒരു ഒച്ചിന്റെ മേൽ യാത്ര ചെയ്യുന്നു. പണ്ഡിറ്റ് നെഹ്റു
ചാട്ടവാർ ഉയർത്തി ഒച്ചിനെ പ്രഹരിക്കുന്നു . ഒച്ചിന്റെ മേൽ
കോൺസ്റ്റിറ്റ്യൂഷൻ എന്നെഴുതിയിട്ടുണ്ട് . ഈ ചിത്രമാണ് ഈ അടുത്ത കാലത്ത്
പ്രശ്നമായി മാറിയത് .
ജനഗണമനയും വന്ദേമാതരവും
നെഹ്റു അന്തരിക്കുന്നതിന് 10 ദിവസം മുമ്പ് ശങ്കർ വരച്ച കാർട്ടൂൺ.. ദീപശിഖയുമായി ഓടുന്ന നെഹ്റു.പിന്നാലെ ഓടുന്നവർ ആരെന്ന് നോക്കൂ...ലാൽ ബഹദൂർ ശാസ്ത്രി,ഗുൽസാരിലാൽ നന്ദ,ഇന്ദിരാഗാന്ധി...നെഹ്റുവിന്റെ മരണശേഷം പ്രധാനമന്ത്രി പദം അലങ്കരിച്ചവർ...
ശങ്കർ പ്രസിദ്ധീകരിച്ച ചില പ്രധാന സമാഹാരങ്ങൾ
1937_ബെസ്റ്റ് ഓഫ് ശങ്കർ(101കാർട്ടൂണുകളുടെ സമാഹാരം)
1965_ ലെെഫ് വിത്ത് ഗ്രാന്റ് ഫാദർ(കുട്ടികൾക്കായി ആത്മകഥ)
1983_ശങ്കേഴ്സ് വീക്ക്ലിയിലെ 400 ചിത്രങ്ങൾ ചേർത്ത് ഡോണ്ട് സ്പെയർ മി ശങ്കർ_ജവഹർലാൽ നെഹ്റു
🥇🥇🥇🥇🥇🥇🥇🥇🥇🥇
🌹1956_പത്മശ്രീ
🌹1966 പത്മഭൂഷൺ* *🌹1976 *🌹1976_പത്മവിഭൂഷൺ*
🌹1977_Order of smile(an honour from a committee of Polish children)
🌹ഡിലിറ്റ് ബിരുദം_ യൂണിവേഴ്സിറ്റി ഓഫ് ഡൽഹി
🥇🥇🥇🥇🥇🥇🥇🥇🥇🥇
https://archive.org/details/dli.bengal.10689.11725/page/n529
http://cartoonexhibition.blogspot.com/2010/11/blog-post.html?m=1
https://youtu.be/xaAPALhhTnM
ശങ്കറിന്റെ ജീവചരിത്രം_എഴുതിയത് എെ.കെ.കെ.മേനോൻ(ഗ്രന്ഥകർത്താവിനെക്കുറിച്ച്_1919ല്‍ തൃശ്ശൂരില്‍ ജനിച്ചു. തൃശ്ശൂര്‍, മദിരാശി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇലക്ഷന്‍ കമ്മീഷന്‍ സെക്രട്ടറിയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്ഥിരമായി എഴുതിയിരുന്നു. നൂറ്റിയമ്പതോളം ലേഖനങ്ങളും നൂറ്റിയെഴുപത്തിയഞ്ചോളം ചെറുകഥകളും അഞ്ചു കഥാസമാഹാരങ്ങളും നോവലും, ഇംഗ്ലീഷില്‍ കുട്ടികള്‍ക്കുള്ള കഥകള്‍, ലേഖനങ്ങള്‍, ജീവചരിത്രം ഇവയും കൃതികളായുണ്ട്. മേഘങ്ങള്‍ക്കിടയില്‍, മയില്‍, നിഗൂഢസ്ഥനിസ്വനങ്ങള്‍, ഐ.കെ.കെ.എമ്മിന്റെ കഥകള്‍, വൈല്‍ഡ് ഫ്ലര്‍, പലായനം, കുഞ്ഞാലിമരയ്ക്കാര്‍, ഫോക്ക് ടേല്‍സ് ഓഫ് കേരള, ദ സ്‌റ്റോറി ഓഫ് ആയുര്‍വേദ എന്നിവ പ്രധാന കൃതികള്‍. ഭാര്യ: ചെങ്കളത്ത് ലീല. വിലാസം: പൂന്താനം, പുതിയറ, കോഴിക്കോട്4.)
ശങ്കേഴ്സ് വീക്ക്ലിയുടെ അവസാന എഡിഷന്റെ കവർ പേജ്
https://youtu.be/_vwdYXtMyPg
https://youtu.be/MdPBwJrRCpM
രാജൻ മാഷ്ടെ FB പോസ്റ്റ് അദ്ദേഹത്തിന്റെ അനുവാദത്തോടെ ഗ്രൂപ്പിലേക്ക്..👇👇നാളെ ജൂലായ് 31കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മദിനം
നിഷ്പ്രഭമായിരുന്ന ഭാരതീയ കാർട്ടൂൺ കലയെ പുതുജീവൻ നൽകി ലോകോത്തര നിലവാരത്തിലേക്ക് ഇന്ത്യൻ കാർട്ടൂൺ കലയെ കൈപിടിച്ചുയർത്തിയ കലാകാരനാണ് കെ ശങ്കരപ്പിള്ള എന്ന "കാർട്ടണിസ്റ്റ് ശങ്കർ "
1902 ജൂലായ് 31 ന് കായംകുളത്ത് ജനനം
1932-ൽ, ഹിന്ദുസ്ഥാൻ ടൈംസിൽ ജോലിയിൽ ചേർന്നു.
1948-ൽ ശങ്കേഴ്സ് വീക്കിലി ആരംഭിച്ചു
ഇന്ത്യയിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളായിരുന്ന ഓവി.വിജയൻ, അബു എബ്രഹാം, കുട്ടി, കേരളവർമ്മ സാമുവൽ, പ്രകാശ്, സി.പി.രാമചന്ദ്രൻ ,യേശുദാസൻ തുടങ്ങിയവരെല്ലാം ശങ്കറിന്റെ കളരിയിൽ പരിശീലനം നേടിയവരാണ്
ജവഹറിലാൽ നെഹ്രു എന്ന ഭരണാധികാരിയും ശങ്കറുമായുള്ള പാരസ്പര്യം പ്രസിദ്ധമാണ് തന്റെ നയങ്ങൾക്കെതിരെ ശങ്കറിന്റെ വിമർശന ശരങ്ങൾ വന്നു പതിച്ചപ്പോഴൊക്കെ നെഹ്രു അതിനെ സഹിഷ്ണുതയോടെയാണ് നേരിട്ടത് എന്നാൽ ഇന്നതെ സാഹചര്യം മാറിയിരിക്കുന്നു കാർട്ടൂണിസ്റ്റുകൾ ഭയചകിതരായി രചന നടത്തേണ്ട കാലം വന്നിരിക്കുന്നു: '
Don,t. Spare me" എന്ന ശങ്കറിനോടുള്ള നെഹ്രുവിന്റെ അഭ്യർത്ഥന എന്നും പ്രസക്തമാണ് വിമർശിക്കുന്നവനെ തോൽപിക്കാൻ കോടതി കയറിയിറങ്ങുന്ന രാഷ്ട്രീയക്കാരുടെ കെട്ട കാലത്ത് ശങ്കറും നെഹ്രുവും കൂടുതൽ പ്രകാശം ചൊരിഞ്ഞു നിൽക്കുന്നു.
ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് പാവ മ്യൂസിയം അന്തർദേശീയ തലത്തിൽ കുട്ടികൾക്കായുള്ള ചിത്ര രചനാ മത്സരം;
1976 ൽ പദ്മവിഭൂഷൺ നൽകി ആദരിക്കപ്പെട്ടു: ...
1998ൽ ഇതേ ദിവസം ..ജൂലെെ30ന് അന്തരിച്ച പ്രശസ്ത സിനിമാസംവിധായകൻ ഭരതൻ....അദ്ദേഹം സംവിധായകൻ എന്നതിനെക്കാളുപരി ഒരു ചിത്രകാരനുമായിരുന്നല്ലോ...അദ്ദേഹത്തേയും ഈ അവസരത്തിൽ സ്മരിച്ചുകൊണ്ട്...🙏🙏🙏🙏