22-01-2019

ലോകത്തിലെ ആദ്യത്തെ ആധുനിക ചിത്രമെന്ന വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തെയും ചിത്രത്തിന്റെ രചയിതാവിനെയും നമുക്കിന്ന് പരിചയപ്പെടാം
ഫ്രാൻസിസ്കോ ഗോയ പഴയ ശ്രേണിയിലെ ചിത്രകാരന്മാരിൽ അവസാനത്തെയാൾ... ആധുനിക ചിത്രകാരൻമാർ ആദ്യത്തെയാൾ ..ഈ രണ്ട് വിശേഷണങ്ങളും അർഹിക്കുന്ന വ്യക്തി.. അതാണ് ഫ്രാൻസിസ്കോ ഗോയ.. റോക്കാക്കോ എന്ന വർണ്ണനാ നിർഭരമായ ചിത്രകല ശൈലിയിൽ നിന്നും നിയോക്ലാസിസം ശൈലിയിലേക്കുള്ള ചുവടുമാറ്റത്തിന് കാരണക്കാരനായ വ്യക്തി. പരിചയപ്പെടാം നമുക്കിന്ന് ഫ്രാൻസിസ്കോ ഗോയ എന്ന അതുല്യപ്രതിഭയെ

1746 മാർച്ച് 30 _1826 ഏപ്രിൽ 16 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്പാനിഷ് ചിത്രകാരനായിരുന്നു ഫ്രാൻസിസ്കോ ജോസ് ഡി ഗോയ ലൂസിയെന്റസ് എന്ന ഫ്രാൻസിസ്കോ ഗോയ 1746 അരഗോണിലെ ഫ്യൂഡെന്റഡോസ് എന്ന ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.അച്ഛൻ ജോസ് ബെനിറ്റോ അമ്മ ഗാർസ്യ ലൂസിയെന്റസ്

1749ൽ കുടുംബം സരഗോസയിലേക്ക് താമസം മാറി.അവിടെ ഗോയ മാർട്ടിൻ സവാറ്റർ എന്നയാളുമായി സൗഹൃദത്തിലായി. ആ സൗഹൃദത്തിൽ പരസ്പരം കൈമാറിയ കത്തുകളാണ് പിൽക്കാലത്ത് ജീവചരിത്രകാരന്മാർക്ക് ഗോയയെക്കുറിച്ചറിയാൻ വിലപ്പെട്ട രേഖകൾ ആയി മാറിയത്.
ജോസ് ലിസാൻ വെെ മാർട്ടിനെസ്സാന്റെ കീഴിൽ പതിനാലാം വയസുമുതൽ ചിത്രരചന പഠിച്ച അദ്ദേഹം ആൻറൺ റാഫേൽ മേങ്സിനോടൊപ്പം മാഡ്രിഡിലേക്ക് പോയി തുടർപഠനം നടത്തി. 1771ൽ റോമിലെത്തിയ ഗോയ അവിടെ പാർമ നഗരം നടത്തിയ ചിത്രരചന മത്സരത്തിൽ  രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഫ്രാൻസിസ്കോ ബയേവ സുബിയാസിന്റെ ആയിരുന്നു ആസമയത്ത് അദ്ദേഹത്തിൻറെ പരിശീലകൻ. 1774ൽ ഗോയ തന്റെ പരിശീലകന്റെ സഹോദരിയായ ജോസഫ് ബയേവയെ വിവാഹം കഴിച്ചു.ഈ വിവാഹവും  ബയേവിനുണ്ടായ രാജകീയ സ്വാധീനവും ഗോയക്ക് അവസരങ്ങളൊരുക്കി. രാജകീയ കല അക്കാദമിയിലെ അംഗത്വവും അദ്ദേഹത്തിന് ലഭിച്ചു.  കൊട്ടാരത്തിലെ ചുമരുകളിലെ അലങ്കാരപ്പണികളിലായി  42 ഓളം ഡിസൈനുകൾ അദ്ദേഹം രൂപകൽപന ചെയ്തു. 1786ൽ സ്പെയിനിലെ രാജകീയ കോടതിയിലെ ചിത്രകാരനായിരുന്നു ഗോയ ഈ സമയം.
1792 ൽ അദ്ദേഹത്തിന് കടുത്ത ജ്വരം ബാധിച്ചു  ഇത് ബധിരത യിലേക്കാണ് അദ്ദേഹത്തെ എത്തിച്ചത്.അദ്ദേഹം തന്റെ ചിത്രരചനയിൽ ഉപയോഗിച്ചിരുന്ന ഈയത്തിന്റെ അമിതാംശമായിരിക്കാം ഇതിനുകാരണമെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.ബധിരനായതിനെ  തുടർന്ന് ഗോയ ഏകാന്ത പ്രിയനും അന്തർമുഖനും ആയിമാറി
മതി ഭ്രമവും ചെറുതായി ഉണ്ടായിരുന്നു. ഇതിനുശേഷം ഇദ്ദേഹം വരച്ച ചിത്രങ്ങളിൽ സാമൂഹ്യ രാഷ്ട്രീയം മണ്ഡലങ്ങളിൽ അക്കാലത്ത് സംഭവിച്ച ഇരുണ്ട കാഴ്ചപ്പാടുകൾ തെളിഞ്ഞുകാണാം. 1790 നുശേഷം വരച്ച ല മാജ എന്ന ചിത്രം പ്രസിദ്ധി കൊണ്ടും കുപ്രസിദ്ധി കൊണ്ടും ഏറെ ശ്രദ്ധേയമായി .1795 റോയൽ അക്കാദമി ഡയറക്ടർ ആയി അദ്ദേഹം നിയമിതനായി. ഫ്രഞ്ച് വിപ്ലവത്തെ കുറിച്ചും അതിന്റെ തത്ത്വചിന്തയെക്കുറിച്ചും വായിച്ചും കണ്ടും  കേട്ടും ലഭിച്ച  ആശയങ്ങൾ കാപ്രികോൺ എന്ന വിമർശനാത്മക ലോഹ ഫലകം ആയിമാറി .1807ൽ നെപ്പോളിയൻ നടത്തിയ പെനിസുലാർ യുദ്ധം ഗോയയെ ആഴത്തിൽ സ്വാധീനിച്ചു. അതിനെത്തുടർന്ന് വരച്ച ചിത്രങ്ങളായിരുന്നു 1808 മെയ് 2 ,1808 മെയ് 3 തുടങ്ങിയ 1814 ഓളം ചിത്രങ്ങൾ .ഇവ ഗോയ മരിച്ച് 35 വർഷങ്ങൾക്കു ശേഷമാണ് വെളിച്ചം കണ്ടത്. ഇനി ഇദ്ദേഹത്തിൻറെ അവസാന കാലഘട്ടത്തിലേക്ക് കടക്കാം .ഈ കാലഘട്ടം 1819 _1823 കാലഘട്ടത്തിലായിരുന്നു. ഈ കാലഘട്ടം ഇരുണ്ട ചിത്രങ്ങൾ ക്കൊപ്പം അവസാനിച്ചു .തന്റെ അവസാന കാലഘട്ടത്തിൽ ബധിരന്റെ വീട് എന്ന് പേരുള്ള ഒരു വീട്ടിലായിരുന്നു അവസാനകാലം.(ബധിര വീട്ടിലെ ബധിരൻ ഇദ്ദേഹം ആയിരുന്നില്ല.. ഇതിനുമുൻപ് അവിടെ താമസിച്ച് ആളായിരുന്നു.) അദ്ദേഹത്തിൻറെ പല പ്രധാന ചിത്രങ്ങളും വരച്ചത് അവിടെവച്ചായിരുന്നു. ഗോയയുടെ ആ സമയത്തെ ശാരീരികവും മാനസികവുമായ അവസ്ഥയെ വ്യക്തമാക്കുന്നതായിരുന്നു ഗോയയുടെ ചിത്രങ്ങൾ. യക്ഷികൾ ഭ്രമാത്മകത, മതപരത, ഫാൻറസി ഇതെല്ലാം കൂടി കലർന്നിരുന്നു അവസാനകാലചിത്രങ്ങൾ..അദ്ദേഹം ലിക്കോഡിയ എന്ന സ്ത്രീയുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. La tauromaquia എന്ന  സീരീസ് ചിത്രങ്ങൾ തന്നെ അക്കാലത്ത് അദ്ദേഹം വരച്ചു.തുടർന്നുവന്ന പക്ഷാഘാതത്താൽ അദ്ദേഹത്തിന്റെ  ഒരുവശം തളർന്നു. 1828 ഏപ്രിൽ 16 82 വയസ്സിൽ അദ്ദേഹം അന്തരിച്ചു.
ഇതാണ് ആ ചിത്രം... 1808 മെയ് 3👇👇
1808 മെയ് 3
ചിത്രവിശദീകരണം👇👇👇
സ്പെയിനിന്‍റെ ഫ്രഞ്ച് അധിനിവേശക്കാലത്തെ ഇരുളേറിയതും നിർണ്ണായകവുമായ മുഹൂർത്തമാണ് ഗോയ ഇവിടെ വരച്ചുകാട്ടുന്നത്. പേരു സൂചിപ്പിക്കുന്ന പോലെ കൃത്യമായ ചരിത്ര സംഭവം തന്നെയിത്. നെപ്പോളിയൻ തന്‍റെ കൗശലങ്ങളിലൂടെ സ്പെയിനിനെ വരുതിയിലാക്കി ഭരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നേ ആയിട്ടുള്ളൂ. ആയിടക്കാണ്, കൃത്യമായി പറഞ്ഞാൽ 1808 മെയ് 2ന്, നൂറുകണക്കിന് സ്പെയിൻകാർ ഫ്രഞ്ചുഭരണത്തിനെതിരെ സംഘടിച്ചത്. ഒരു കൊച്ചു സ്പാനിഷ് വിപ്ലവം. വരാൻ പോകുന്ന വലിയ മാറ്റങ്ങളുടെ ആദ്യ തീപ്പൊരി. പക്ഷെ, പിറ്റേ ദിവസം മെയ് 3 പുലരുന്നതിനു മുമ്പെ അത് തകർന്നടിഞ്ഞു. വിപ്ലവകാരികളെല്ലാം നിഷ്കരുണം വധിക്കപ്പെട്ടു. മഡ്രീഡിലെ തെരുവുകൾക്കന്ന് ചോരയിൽ മുങ്ങിയ പ്രഭാതമായിരുന്നു. സത്യത്തിൽ ഫ്രാൻസിസ്കോ ഗോയയുടെ സ്വത്വബോധം ഏറ്റവും പ്രതിസന്ധിയിലായ നിമിഷം കൂടിയായിരുന്നു അത്. കാരണം, ഫ്രഞ്ചുവിപ്ലവവും നെപ്പോളിയന്‍റെ ആദ്യവർഷങ്ങളും പലരേയുമെന്നപോലെ ഗോയയേയും ആവേശം കൊള്ളിച്ചിരുന്നു. മാത്രമോ, അദ്ദേഹം ഫ്രഞ്ച് അധിനിവേശത്തെ സ്വാഗതംചെയ്യുക പോലും ചെയ്തു. പക്ഷെ, എല്ലാ കാലങ്ങളിലും ദേശങ്ങളിലുമെന്നപോലെ അധിനിവേശം അതിന്‍റെ കരാളതയോടെ പത്തിവിടർത്തിയാടിയപ്പോൾ ഗോയ ധർമ്മസങ്കടത്തിലായി. ആ ചിന്താവൈരുദ്ധ്യങ്ങൾക്കും, തിരുത്തലുകൾക്കും, ഒടുവിൽ പശ്ചാത്താപത്തിനും തുടർച്ചയായ പ്രായശ്ചിത്തമായിട്ടായിരിക്കണം ഗോയ ഈ ചിത്രം വരച്ചത്. അദ്ദേഹത്തിന്‍റെ തുടർന്നുള്ള യുദ്ധചിത്രങ്ങൾക്കും ഇരുൾചിത്രങ്ങൾക്കും ഇത് മുന്നോടിയായി. ലോകത്തിലെ ആദ്യത്തെ ആധുനികചിത്രമെന്ന് വിശേഷിക്കപ്പെടുന്ന ഈ വമ്പൻ കാൻവാസിന് ഒരുപാട് കഥകൾ പറയാനുണ്ട്.

നേരം പുലർന്നിട്ടില്ല. അകലെ നഗരത്തിന്‍റെയും ബാരക്കുകളുടേയും മങ്ങിയ വെളിച്ചം മാത്രം. തെരുവിൽ നിലത്തുവെച്ചിരിക്കുന്ന വലിയൊരു സമചതുരക്കട്ടയാണ് ചിത്രത്തിലെ പ്രകാശസ്രോതസ്സ്. അതിന്‍റെ വെളിച്ചത്തിലാണ് നാം ഈ ദുരന്തം കാണുന്നത്.  ഒരു വശത്ത്, ഫ്രഞ്ചു സൈനികരുടെ നീണ്ട നിര വിപ്ലവകാരികൾക്കു നേരെ തോക്കു ചൂണ്ടി നിൽക്കുന്നു. ആ നിരയിലെ ഭീതിദമായ അച്ചടക്കം, നിർദ്ദയമായ യാന്ത്രികത, വിഹ്വലതയുണർത്തുന്ന ആവർത്തനം എന്നിവ ഒരു രാക്ഷസത്തീവണ്ടിയെ ഓർമ്മിപ്പിക്കുന്നു. ചിത്രത്തിന്‍റെ അറ്റത്തോളം നീണ്ടുകിടക്കുന്ന ആ ഭീകരത, ഇത്തരം അടിച്ചമർത്തലുകൾ ഇനിയും ആവർത്തിക്കപ്പെടാമെന്ന സൂചനകൾ തരുന്നു.

ഇനി മറുവശത്താവട്ടെ, മരണം അതിന്‍റെ മുഴുവൻ ഭയാനകതയിലും പടർന്നുനിൽക്കുന്നു. വധിക്കപ്പെട്ടവരും, മരിച്ചുകൊണ്ടിരിക്കുന്നവരും മരണത്തെ നേർമുന്നിൽ കാണുന്നവരും അതിനുവേണ്ടി കാത്തിരിക്കാൻ വിധിക്കപ്പെട്ടവരുമായ ഒരു പോരാളിസംഘത്തിന്‍റെ ഭയത്താലും നിരർത്ഥകതയാലും ചിതറിപ്പോയൊരു നിര. പട്ടാളക്കാരുടെ മുഖം കാണുന്നേയില്ല. അല്ലെങ്കിലും, യുദ്ധത്തിൽ ആരുകൊല്ലുന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ലല്ലോ.

കൈയ്യുയർത്തി ക്രിസ്തുവിന് സമാനനായി നിൽക്കുന്നയാളുടെ ദേഹത്താണ് ഏറ്റവും പ്രകാശം. മരണത്തിലേക്കുള്ള ആത്മവെളിച്ചമോ, അതോ മരണത്തിൽനിന്നും പറന്നുയരാൻ തയ്യാറാകുന്ന വിപ്ലവവെളിച്ചമോ? അയാളുടെ മഞ്ഞയും വെള്ളയും ചേർന്ന വസ്ത്രം മരണം വിതറുന്ന ചതുരവെളിച്ചത്തിന്‍റെ നേർപ്പതിപ്പാണ്. സൂക്ഷിച്ചു നോക്കിയാൽ അയാളുടെ വലതു കൈയ്യിലെ പാട് തിരുമുറിവിനെ ഓർമ്മിപ്പിക്കുന്നുവെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. “പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല” എന്നാണോ അയാൾ പറയുന്നത്.

സ്പാനിഷ് വിപ്ലവത്തിന് വന്നുചേര്‍ന്ന ദുരന്തം മുഴുവനായും ഗോയ നമുക്കീ ചിത്രത്തിലൂടെ പകര്‍ന്നുതരുന്നുണ്ടെങ്കിലും, ചില വൈരുദ്ധ്യങ്ങള്‍ നമുക്കിവിടെ കാണാതെ വയ്യ. ഗോയ ഒരിക്കലും ഈ രംഗമൊന്നും കണ്ടിരിക്കാനിടയില്ല. മനസ്സില്‍ ഒരുക്കൂട്ടിയ ചിത്രം തന്നെയിത്. സാധാരണ പട്ടാളക്കാരാരും ഇത്രയ്ക്കും അടുത്തുനിന്ന്‍ വധശിക്ഷ നടപ്പാക്കാറില്ലല്ലോ. ചുരുങ്ങിയപക്ഷം ഇരകളുടെ കണ്ണുകള്‍ കെട്ടിവെയ്ക്കുകയെങ്കിലും ചെയ്യാറുണ്ടവര്‍. ഇനി ബുള്ളറ്റിനെ അഭിമുഖീകരിക്കുന്നയാളെ ഒന്നുകൂടി ശ്രദ്ധിക്കൂ. അയാള്‍ മുട്ടുകുത്തിയാണ് നില്‍ക്കുന്നത്. എന്നിട്ടുതന്നെ അയാള്‍ക്ക് പട്ടാളക്കാരുടെ അത്രയും പൊക്കമുണ്ട്. അയാളെങ്ങാനും എഴുന്നേറ്റുനിന്നാല്‍ ഒരു അതിമാനുഷരൂപമായി മാറിയേനെ. കണക്കുകളില്‍ ഗോയയ്ക്ക് പിശകിയതാണോ, അതോ മന:പൂര്‍വ്വമായി ചെയ്തതോ? എന്നും ചോദ്യങ്ങള്‍ ബാക്കിവെയ്ക്കുന്ന ഗോയ ഇവിടെയും അതുതന്നെ ആവര്‍ത്തിക്കുന്നു

(കടപ്പാട്_ഡോ.ഹരികൃഷ്ണൻ)
അദ്ദേഹത്തെ ഏറെ വിവാദത്തിലേക്ക് വലിച്ചിഴച്ച ചിത്രമാണ് മാജ.ആദ്യം വരച്ച പൂർണ നഗ്നയായ മാജ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചപ്പോൾ ഗോയ വരച്ചതാണ് ഈ മാജയെ👇👇
ഉടുത്ത മാജ
ഗോയയുടെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് നഗ്ന-മാജ, ഉടുത്ത മാജ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു ജോഡിയാണ്. ഒരേ സ്ത്രീയെ, ഒരേ സ്ഥിതിയിൽ, യഥാക്രമം, നഗ്നയായും വസ്ത്രം ധരിച്ചവളായും ചിത്രീകരിക്കുന്നവയാണവ. ഉടുത്ത മാജയെ അദ്ദേഹം വരച്ചത് നേരത്തേ വരച്ച നഗ്ന-മാജ സ്പെയിനിലെ സമൂഹത്തിലുണ്ടാക്കിയ കോളിളക്കത്തിനുശേഷമായിരുന്നു. പ്രതീകാത്മകമോ ഐതിഹാസികമോ ആയ അർത്ഥതലങ്ങൾ ധ്വനിപ്പിക്കാതെയുള്ള സ്ത്രീയുടെ പൂർണ്ണകായ നഗ്നചിത്രം എന്ന നിലയിൽ അത് പാശ്ചാത്യകലയിൽ ആദ്യത്തേതായിരുന്നു. നഗ്നമാജയിന്മേൽ വസ്ത്രം വരച്ചുചേർക്കാൻ ഗോയ വിസമ്മതിച്ചു. അതിനുപകരം അദ്ദേഹം അവളെ വസ്ത്രംധരിച്ചളായി കാണിക്കുന്ന മറ്റൊരു ചിത്രം കൂടി വരച്ചു.

മാജകൾ ആരുടെ ചിത്രമാണെന്നത് നിശ്ചയമില്ലതെയിരിക്കുന്നു. ആ ചിത്രങ്ങളുമായി ബന്ധപ്പെടുത്തി പരാമർശിക്കപ്പെടുന്നത് രണ്ടു സ്ത്രീകളാണ്: ഗോയയുടെ കാമുകിയായിരുന്നുവെന്ന് കരുതപ്പെടുന്ന അൽബായിലെ പ്രഭ്വിയാണ് അവരിലൊരാൾ. ഈ ചിത്രങ്ങളുടെ ഉടമസ്ഥത പിന്നീട് കിട്ടിയ ഗോഡോയ്‌യിലെ മാനുവലിന്റെ വെപ്പാട്ടിയാണ് മാജയുടെ മാതൃക ആയിരിക്കുമെന്ന് കരുതപ്പെടുന്ന രണ്ടാമത്തെ സ്ത്രീ. ഈ അവകാശവാദങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പലമാതൃകൾ ചേർന്നുണ്ടായ ഒരു സങ്കല്പസൃഷ്ടിയാണ് ആ രചനകൾക്ക് പിന്നിലുള്ളതെന്നും വരാം. ചിത്രങ്ങളുടെ കൈവശക്കാരനായിരുന്ന ഗോദോയ്‌യുടെ സ്വത്തെല്ലാം 1808-ൽ അദ്ദേഹത്തിന്റെ പതനത്തിനും നാടുകടത്തിലിനും ശേഷം ഫെർഡിനാൻഡ് ആറാമൻ രാജാവ് പിടിച്ചെടുത്തു. 1813-ൽ മതദ്രോഹവിചാരണക്കോടതി രണ്ടുചിത്രങ്ങളും അശ്ലീലമെന്നുപറഞ്ഞ് കണ്ടുകെട്ടിയെങ്കിലും 1836-ൽ തിരികെകൊടുത്തു.
1800-ൽ വരച്ച ചാൾസ് നാലാമന്റെ കുടുംബം എന്ന ചിത്രം. തിയോഫിൽ ഗൗത്തിയർക്ക് ഇതിലെ രാജാവിന്റേയും രാജ്ഞിയുടെയും മുഖം കണ്ടപ്പോൾ ഓർമ്മ വന്നത്, ലോട്ടറികിട്ടിയപ്പോൾ പട്ടണമൂലയിലെ അപ്പക്കടക്കാരന്റേയും ഭാര്യയുടേയും മുഖം പ്രകടിപ്പിച്ച ഭാവമാണത്ര.1799ൽ കൊട്ടാരത്തിലെ ചിത്രകാരനായി നിയമിതനായ ഗോയ രാജകൊട്ടാരത്തിലെ എല്ലാവരുടെയും ചിത്രങ്ങൾ കാൻവാസിലേക്ക് പകർത്തുമായിരുന്നു. ഒരു മുഖസ്തുതിക്കാരന്റെ ചിത്രമായി ഇതൊന്നും തോന്നിച്ചിരുന്നുമില്ല.ഈ ചിത്രം തന്നെ ഏറ്റവും നല്ല ഉദാഹരണം.
ശനി മകനെ തിന്നുന്നു 1819-ലെ രചന. കറുത്ത ചിത്രങ്ങൾ എന്ന പരമ്പരയിലെ മറ്റു ചിത്രങ്ങളുടെയെന്നപോലെ ഇതിന്റേയും പേര് ഗോയയുടെ കാലശേഷം മറ്റുള്ളവർ നൽകിയതാണ്
ഒരാൾക്ക് ഇതിലധികം എന്തുചെയ്യാനാകും?, 1812-15 കാലത്തെ യുദ്ധത്തിന്റെ ദുരിതങ്ങൾ എന്ന പരമ്പരയിൽ നിന്ന്...ഗോയയുടെ മരണത്തിനു ശേഷം വീട്ടിലെ ഭിത്തിയിൽ നിന്നും കണ്ടെടുത്തവയാണ് ഇത്തരം ചിത്രങ്ങൾ. ഇവ പിന്നീട് കാൻവാസിലേക്ക് പകർത്തപ്പെട്ടു.അതിലൊന്നാണിത്.ബധിരതയും സിരോജ്ജ്വരവും മൂലമുണ്ടായ മനോവിഭ്രാന്തിയുടെ പീഡനത്തിനിരയായിരുന്നു ഗോയ.ചിത്രകാരന്മാർക്കുള്ള വിലക്കുകളെ മറികടന്ന് തനിക്കുണ്ടായ ഭ്രാന്തമായ വെളിപാടുകളെയെല്ലാം അദ്ദേഹം ചിത്രമാക്കി മാറ്റി
മറക്കുട(El quifasol)
മഡ്രീഡിലെ പ്രാദോ കൊട്ടാരത്തിലെ തീൻമുറിയിലേക്ക് തയ്യാറാക്കിയ ചിത്രകംബളത്തിന് മുന്നോടിയായി ലിനനിൽ എണ്ണച്ചായം കൊണ്ട് തീർത്തതാണ് മറക്കുട എന്ന ഈ ചിത്രം. വർണ്ണത്തിളക്കത്താലും അതു പകർന്നുതരുന്ന സംഭ്രമത്താലും വേറിട്ടു നിൽക്കുമെങ്കിലും, തികഞ്ഞ നിഷ്കളങ്കത തന്നെ ഇതിന്‍റെ മുഖമുദ്ര.

നിലത്തിരിക്കുന്ന യുവതിയെ നോക്കൂ. വിടർന്ന കണ്ണുകൾ, മന്ദസ്മിതം, കുലീനഭാവം. ഒരു ലാവണ്യാംഗി തന്നെ! ആ ഇരുപ്പിലും അവര്‍ തന്‍റെ പട്ടിക്കുട്ടിയെ ശ്രദ്ധയോടെ മടിയിൽ വെച്ചിരിക്കുന്നു. നിലത്തു വിരിഞ്ഞുകിടക്കുന്ന സ്വർണ്ണവസ്ത്രത്തിലുമുണ്ട്  ആഭിജാത്യം. മുകളിലാകട്ടെ, മാനം ഇരുണ്ടു വരുന്നു. അവിടെ മാഞ്ഞുകൊണ്ടിരിക്കുന്ന ആകാശനീലിമ സുന്ദരിയുടെ ഉടുപ്പിലേക്ക് ചേക്കേറിയിരിക്കുന്നതിലെ അർത്ഥതലം ഒരുപടി മുകളിൽത്തന്നെ. അതിന്‍റെ തെളിച്ചവും സാന്ത്വനവും ആ സുന്ദരമുഖത്തും പ്രതിഫലിക്കുന്നുണ്ട്. അടുത്തു പോയി നോക്കിയാൽ അവൾ നമ്മളെത്തന്നെയാണ് നോക്കുന്നതെന്ന് മനസ്സിലാവും. മനസ്സില്‍ ഒരു കുളിർകോരിയിടുന്നുണ്ടാ നോട്ടം.

ഇനി, പിന്നിലെ ജിജ്ഞാസുവായ ചെറുപ്പക്കാരനെ ശ്രദ്ധിക്കാം. വസ്ത്രംകൊണ്ട് ഒരു സാധാരണക്കാരൻ. യുവതിയുടെ സുഖസൗകര്യത്തിലാണ് മുഴുവൻ ശ്രദ്ധയും . അവന്‍ സേവകനോ, അതോ കാമുകനോ? ആ സംശയത്തിൽ നിന്ന് തുടങ്ങുന്നു ചിത്രത്തിലെ അനവധി ദ്വന്ദങ്ങൾ. അയാളുടെ മുഖത്തുമുണ്ട് സംശയാസ്പദമായ ഒരു ആൺ – പെൺ ദ്വന്ദം.  പശ്ചാത്തലത്തിലാകട്ടെ, ഇരുണ്ടുകൂടുന്ന മഴക്കാറ്, വീശിയടിക്കുന്ന കാറ്റ്, ചായുന്ന കൊമ്പുകൾ ഇവയെല്ലാം  സൃഷ്ടിക്കുന്നത് ഒരു ഉൾക്കിടുക്കം. പക്ഷെ, യുവതി, യുവാവ്, നായ്ക്കുട്ടി ഇവർ മൂവരിലും കാണുന്നത് തികഞ്ഞ ശാന്തത. അത് അടുത്ത ദ്വന്ദമായി.  ഇനി ശക്തിപ്രാപിക്കുന്ന ആ കാറ്റിലും യുവതി കൈയ്യിൽ പിടിച്ചിരിക്കുന്നതോ, ചുരുട്ടിവെച്ച ഒരു വിശറി. വീശിത്തുടങ്ങുന്ന കാറ്റും, കാറ്റിനെ പേറുന്ന വിശറിയും. ഒരൊന്നാന്തരം ദ്വന്ദപ്രതീകം തന്നെയത്. പിന്നെ, വെളിച്ചം തടയുന്ന മറക്കുട, പക്ഷെ, തിളങ്ങുന്ന മുഖം ദൃശ്യത്തിലും. ചുരുക്കിപ്പറഞ്ഞാൽ ധൃതിപ്പെട്ടു നിൽക്കുന്ന പ്രകൃതിയുടെ മുന്നിൽ തികഞ്ഞ സംയമനത്തോടെ ഒരു മനുഷ്യജോഡി. ഒടുവിൽ ദ്വന്ദം സാന്ദ്രമാവുന്നത് നായക്കുട്ടിയിലും. വെള്ളവിരിയിലൊരു  വലിയ കരിമ്പൊട്ടു പോലെ  അവൻ. ഇനി ശ്വാനമുഖത്തോ, കറുംപരപ്പിൽ ശുഭസൂചനയായി ഒരു വെള്ളവരയും.  ഈ തീവ്രദ്വന്ദവൽക്കരണത്തിലൂടെ ഗോയ നമുക്ക് പകർന്നു തരുന്നത് ഇനിയും മനസ്സിലാക്കാനാവാത്ത സംഭ്രമാത്മകതയെന്ന്‍ പറയേണ്ടിവരും. തികച്ചും ലളിതമായ ഒരു ചിത്രത്തിൽ നിന്നാണ് ഗോയ ഇത് സൃഷ്ടിച്ചെടുക്കുന്നതെന്നോർക്കണം
(കടപ്പാട്_ഡോ.ഹരികൃഷ്ണൻ)

1808മെയ് 2






ഇനിയേതാനും വീഡീയോ ലിങ്കുകൾ
1808 മെയ് 2,1808 മെയ്3👇👇
https://youtu.be/tRhJZuQ7WJ0
https://youtu.be/e7piV4ocukg
ഇരുണ്ട ചിത്രങ്ങൾ...👇👇👇
https://youtu.be/ScVgB5OhNfU
https://youtu.be/5mAfHs12N_g
https://youtu.be/RSB0KpCQkk4
https://youtu.be/WkCtUZ5lCGw