18-02-19

📚📚📚📚
 സർഗ്ഗ സംവേദനത്തിലേക്ക് സ്വാഗതം

🌾🌾🌾🌾🌾
📚📚📚📚📚
എൻറെ ആണുങ്ങൾ

നളിനി ജമീല

ഡിസി ബുക്സ്
125 രൂപ

       ഞാൻ ലൈംഗിക തൊഴിലാളിഎന്ന ചർച്ചാവിഷയമായ/ഞെട്ടിക്കുന്ന ആത്മകഥക്ക് ശേഷം നളിനി ജമീല ചില ഓർമ്മക്കുറിപ്പുകളുമായി വരുന്നു ,അതാണ് എൻറെ ആണുങ്ങൾ.
 കാൾഗേൾസുമായോ വേശ്യാവൃത്തിയിൽ ഏർപ്പെട്ട സ്ത്രീകളുമായോ നേരിട്ട് ബന്ധമില്ലാത്ത വർക്ക് തുറന്നുതരുന്ന ഒരു പുത്തനറിവിന്റെ ലോകമാണ് ജമീലയുടെ  ഓർമക്കുറിപ്പുകൾ

   വെറുതെ സംസാരിച്ചിരിക്കാനും യാത്ര ചെയ്യാനുമായി പണം നൽകി സ്ത്രീകളുടെ സമയം വാങ്ങുന്നവരുണ്ടത്രേ അവരിൽ ചിലരുടെ ചിത്രങ്ങളാണ് ഈ ഓർമ്മക്കുറിപ്പുകളിൽ ഏറ്റം മിഴിവുള്ളത്.  പണത്തിന് അത്യാവശ്യം കൊണ്ടല്ല ലൈംഗികതൊഴിലാളി ആയതെന്ന് നളിനി തുറന്നുപറയുന്നു .ജീവിതം ആഘോഷിക്കുകയാണ് അവരുടെ ലക്ഷ്യം. ആദ്യമായി സ്വീകരിച്ച പുരുഷൻ ഒരു പോലീസ് ഓഫീസർ ആണെന്നതും അയാളുടെ സ്വഭാവത്തിലെ വൈരുദ്ധ്യവും ഏറ്റവുമൊടുവിലാണ് കുറിക്കുന്നത് .തന്നെ വളരെ കരുതലോടെ സ്വീകരിച്ച സുന്ദരനായ അയാൾ എന്തിനാണ് തന്നെ   ഒറ്റിക്കൊടുത്തത് എന്ന് അവർ അദ്ഭുതപ്പെടുന്നു. തന്നെ സ്വീകരിക്കുകയും മാസങ്ങളോളം ഒരുമിച്ച് താമസിക്കുകയും  ചെയ്തവരെ കുറിച്ച് സ്നേഹത്തോടെയാണ് എഴുതുന്നത് ,ഒപ്പം താൻ നടന്ന വഴികളിലെ കനൽ ചൂടിനെ കുറിച്ചും. നളിനി ജമീലയുടെ കഥ എന്നാൽ രതിയുടെ കഥ എന്നുതന്നെയാണ് അർത്ഥം .പക്ഷേ അത് സഭ്യതയുടെ അതിർവരമ്പുകൾ കടക്കാതെരചിക്കാൻ വേണ്ട കൈയ്യടക്കമവർക്കുണ്ട്. ഒപ്പം മലയാളിയുടെയും തമിഴിനെയും കന്നട കാരുടെ പൊതു സ്വഭാവം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിലെ അവരുടെ സാമർത്ഥ്യവും ശ്രദ്ധേയമാണ് .ഇത് ഒരു വേശ്യയുടെ കഥയാണ് എന്ന പുച്ഛം  വായനക്കാരേക്കാൾ ടൈപ്പ് സെറ്റ് ചെയ്തവർക്ക്  ഉണ്ടെന്ന് തോന്നുന്നു. എഡിറ്റിങ് പിഴവുകൾ അത് വ്യക്തമാക്കുന്നുണ്ട്. വേശ്യയുടെ കഥ പ്രൂഫ് നോക്കുമ്പോൾ പുസ്തക കച്ചവടക്കാരനായ ഡിസിയുടെ പണിക്കാരും കുലീനരാവുന്നു!
📒📒📒📒📒
രതീഷ് കുമാർ

🌾🌾🌾🌾🌾
[7:40 PM, 2/18/2019] രതീഷ് മാഷ്: 📚📚📚📚📚



കോന്തല

 കൽപ്പറ്റ നാരായണൻ

 മാതൃഭൂമി ബുക്സ്
വില 100 രൂപ
 വയനാടിന്റെആത്മകഥ എന്നാണ് കോന്തലയെ കൽപ്പറ്റ നാരായണൻ വിശേഷിപ്പിക്കുന്നത്. അദ്ദേഹം വിശേഷിപ്പിക്കും പോലെ ഇത് ചിത്രകാരനായ കെ സതീഷിന്റെ കൂടി പുസ്തകമാണ് .ഇതിലുള്ള ഇരുപത് ചിത്രങ്ങൾ ഇരുപത് കഥകളാണ്.

        കവിയും ഉപന്യാസകാരനും സാംസ്കാരിക വിമർശകനും നോവലിസ്റ്റും നിരൂപകനുമായ കൽപ്പറ്റ നാരായണൻ 1952 ജനുവരിയിൽ/ 1127 മകരമാസത്തിൽ വയനാട്ടിൽ കൽപ്പറ്റക്കടുത്ത് കരികുറ്റിയിൽ ജനിച്ചു. അച്ഛൻ പാലൂകാപ്പിൽ ശങ്കരൻനായർ .അമ്മ നാരായണി അമ്മ. ഭാര്യ രാധ .മക്കൾ പ്രഫുല്ലചന്ദ്രൻ, ശരത്ചന്ദ്രൻ. ഇതിൽ ഒന്ന് രണ്ട് കഥാപാത്രങ്ങളെ നാം കോന്തലയിൽ കണ്ടുമുട്ടും കൽപ്പറ്റയുടെ ഓർമ്മക്കുറിപ്പിൽ സ്വന്തം കഥ അത്ര ചുരുങ്ങും എന്ന് സാരം. ഇന്നത്തെ വയനാടിൻറെ കഥയല്ല, കോന്തലയിൽ പൊതിഞ്ഞു വച്ചിരിക്കുന്നത് ,വയനാട് കുറേക്കൂടി വയനാട് ആയിരുന്ന പഴയകാലത്ത് സംഭവിച്ചവയാണ് - ബാല്യകാലസ്മരണകൾ ആണ്

വി ടി മുരളി 'ഓത്തുപള്ളീലന്നു നമ്മൾ' എന്ന പാട്ട് പാടുന്നത് കേട്ടിരിക്കവേ കോന്തലക്കൽ എന്ന ഉച്ചരിച്ചപ്പോഴാണ് തനിക്ക് പുസ്തകത്തിൻറെ പേര് കിട്ടിയതെന്ന് ആമുഖത്തിൽ അദ്ദേഹം കുറിക്കുന്നുണ്ട്. തണുത്ത വയനാടിന്റെയും ദരിദ്രമായ തന്റെ ബാല്യത്തിൻെറയും ഓർമ്മകൾ കറന്നു കിട്ടിയതാണ് കോന്തലയിൽ ഉള്ളത് . സാധാരണ  ഓർമ്മക്കുറിപ്പുകൾ പോലെ തൻറെ വലിപ്പം പറയാനല്ല ഈ സ്മരണകൾ രചിച്ചിരിക്കുന്നത് ;ചെറുപ്പം പറയാനുമല്ല .വയനാട്ടിലെ  ഒരു കാലത്തിൻറെ കഥ- ഭാവഗീതത്തിൻറെ സൗന്ദര്യവും ഔചിത്യവും, ഒതുക്കിപ്പറയലിന്റെ വൃത്തിയും, ധ്വനിയുടെ ഗാംഭീര്യവും ഒന്നായി ആസ്വദിച്ചനുഭവിക്കണമെങ്കിൽ വയനാടിൻറെ ഈ ആത്മകഥയിലേക്ക് പോരൂ...

📒📒📒📒📒📒

 രതീഷ് കുമാർ


🌾🌾🌾🌾🌾
[7:41 PM, 2/18/2019] രതീഷ് മാഷ്: ഇനിയൊരു ആത്മായനം
[7:42 PM, 2/18/2019] രതീഷ് മാഷ്: 📚📚📚📚📚

1.പ്രകൃതിയിലെ സ്വപ്നാടകൻ..
ഏതോ ദു:സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരു പാട് വർഷങ്ങൾ ഇതളടർന്ന് വീണു കിടക്കുന്നു. വർഷങ്ങൾ നീണ്ട മൗനത്തിന്റെ വൽമീകത്തിൽ നിന്ന് പുറത്തു കടന്നു .. ഇത് ,പുനർജ്ജനി ...ഓർമയിൽ ബാല്യം തള്ളിക്കയറുന്നു..ഏകാന്തത മാത്രം കൂട്ടുകാരനായ,അന്തർമുഖത്വം ജീവിത ശൈലിയായ കൊച്ചു പയ്യൻ... തറവാടിന്റെ തൊടിയിലെ ഓരോ മണൽത്തരിയുടെയും മരങ്ങളുടെയും ഹൃദയം തൊട്ട കൂട്ടുകാരൻ... ഒറ്റപ്പെടലിന്റെ തീച്ചൂളയിൽ വെന്ത് ചാരമായവൻ.. വെട്ടം, ആലിശ്ശേരി എ.എം.യു.പി.സ്കൂളിലെ പ്രാഥമിക പ0ന കാലം.. ഇടവേളകളിൽ മാതാപിതാക്കളുടെ ഏതാനും കിലോമീറ്ററുകളുടെ ദൂരപരിധിയിലുള്ള രണ്ട് വീടുകളിലേക്കും മാറി മാറിയൊഴുകൽ ..മാതാപിതാക്കളെ പിരിഞ്ഞ് തറവാട്ടിൽ ഒറ്റയ്ക്കുള്ള താമസം.. ഉമ്മ, ഉപ്പ വീട്ടിലെ ചില്ലറ അസ്വാരസ്യങ്ങളുടെ പേരിൽ സ്വന്തം വീട്ടിൽ .. ഉപ്പയാണെങ്കിൽ അന്യദേശവാസി .. വല്ലപ്പോഴും നാട്ടിലെത്തുമ്പോൾ 'എന്തേ നിനക്ക്?' എന്ന ചോദ്യവും മടങ്ങുമ്പോൾ ചാർമിനാറിന്റെ മണമൊഴുകുന്ന ഇക്കിളിപ്പെടുത്തുന്ന,പരുക്കൻ ചുംബനവുമായിരുന്നു എനിക്ക് ഉപ്പ ..അവധി ദിവസങ്ങളിൽ ഉമ്മ വീട്ടിലെത്തുമ്പോൾ, തള്ള പക്ഷിയുടെ ചിറകിൻ കൂടിലൊളിക്കുന്ന കോഴിക്കുഞ്ഞായി ഞാൻ.. കൂടെക്കിട്ടാത്ത കോഴിക്കുഞ്ഞിന് വാരിക്കോരി ചുണ്ടിൽ തീറ്റ ആർത്തിയോടെ പകർന്ന് ഉമ്മപ്പക്ഷി .. ഉമ്മ വീട്ടിലേക്കുള്ള ഓരോ പോക്കും എനിക്കൊരു തീർത്ഥയാത്രയുടെ മാധുര്യവും കുളിർമയും പകരുന്നതായിരുന്നു.. കച്ചേരിപ്പറമ്പെന്ന ഉമ്മ വീട് എനിക്ക് ഒരു സന്തോഷക്കച്ചേരി കൂടിയായിരുന്നു .. എന്റേതായ സന്തോഷത്തിന്റെ അതിവിശാല ലോകം.. വീടിനു പിറകിലെ വിശാലമായ പറമ്പ് എന്റേതായിരുന്നു .. പേരയ്ക്ക മാവ്, പച്ചയിൽ പുളിക്കാത്തവൻ, ചുവന്ന് തുടുത്ത കവിളുള്ള കൊച്ചു മാങ്ങ സമ്മാനിക്കുന്ന ചക്കര മാവ് തുടങ്ങിയവരൊക്കെ എന്റെ കൂട്ടുകാർ.. രാത്രിയിൽ തറവാട്ടിലെ പടാപ്പുറത്ത് ഇടക്കിടെ മൗലൂദ് കൂടലുകൾ.. ക്ലൈമാക്സിൽ വിളക്ക് കെടുത്തി കുത്ത് റാത്തീബ്.. ഭക്തിലഹരിയിൽ മൊല്ലാക്കമാർ നാവിന്റെ അറ്റം കത്തി കൊണ്ട് മുറിക്കുമെന്നും ചോര വരുമെന്നും വിരിപ്പിൽ റസൂലിന്റെ കാൽപ്പാദം പതിഞ്ഞിട്ടുണ്ടാകുമെന്നൊക്കെ ചെറിയിൽ മന്ത്രിച്ചതാരാണ്?? മൗലൂദ് കഴിഞ്ഞ് പത്തിരിയും നാടൻ കോഴിക്കറിയും... തറവാട്ടിൽ ഇത്തിരി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്ന ചെറ്യമ്മാവൻ ..
നിറഞ്ഞ പുഞ്ചിരിയോടെ, വലതു കൈ താളാത്മകമായി ചലിപ്പിച്ച് അദ്ദേഹത്തിന്റെ പാട്ട്..
"ബാപ്പു അതിലെല്ലും
കാണാൻ പോണുണ്ട്.
ബാപ്പുട്ടി അതിലെല്ലും
കാണാൻ പോണുണ്ട്.."
ആ പാട്ടുകളും നിറഞ്ഞ ചിരിയും കൗതുകത്തോടെ കണ്ടു നിൽക്കും.. അസ്വാസ്ഥ്യം കൂടുന്ന സമയങ്ങളിൽ അദ്ദേഹത്തിന്റെ ചെയ്തികൾ ചിലപ്പോൾ ഭയപ്പെടുത്തുമായിരുന്നു ... തറവാട്ടിൽ ഒരു പാട് കുട്ടികൾ... രസകരമായ കളികൾ.. ഉപ്പ വീട്ടിൽ നിന്ന് അവിടെയെത്തുമ്പോൾ ഞാനെന്റെ സ്വർഗം കണ്ടെടുക്കും..
ബാല്യത്തിൽ, ദു:സ്വപ്നം കണ്ട് ഞെട്ടിയുണരുമ്പോൾ ആദ്യം ഓർത്തെടുക്കുക, സ്വപ്നത്തിന്റെ വിയർപ്പിൽ ഞാനിപ്പോൾ ഏത് വീട്ടിലാണ് കിടക്കുന്നത് എന്നതായിരുന്നു.
             വീണ്ടും വെട്ടം എ എം യു പി സ്കൂളിലേക്ക്.. ഒഴിവു സമയങ്ങളിലും ഡ്രിൽ പിരീഡുകളിലും സ്കൂൾ ഗ്രൗണ്ടിലെ മരങ്ങളോട് സംവദിച്ച്, ഏകാന്തതയിലൊളിച്ച്‌, മരത്തണലിൽ ..കൂട്ടിന്, സൈയ്തു, ആർ.കെ.സുരേഷ് തുടങ്ങി വിരലിലെണ്ണാവുന്ന സുഹൃത്തുക്കൾ.. എണ്ണത്തിൽ കുറവെങ്കിലും ഉളള സുഹൃത്തുക്കളെ ഹൃദയത്തിലെഴുതുകയെന്നത് ബാല്യത്തിലേ കൈവന്ന ശീലമായിരുന്നു .. ബാക്കി കൂട്ടുകാർ,അന്യന്റെ ആധാരത്തിന്റെ നാലതിരുകളിൽ രേഖപ്പെടുത്തിയ തളിരിട്ട് നിൽക്കുന്ന മരങ്ങൾ..അവരോട്, എത്രയെത്ര മണിക്കൂറുകളാണ് കടൽത്തീരത്തിലെ വെള്ളായിയപ്പനെ പോലെ ഹൃദയം സംസാരിച്ചത്..സ്കൂളിലെ ഇടവേളകളിൽ, കെട്ടിടങ്ങൾക്കിടയിലെ വിടവിലെ ഇരുട്ടിൽ റംലതാത്തയും ആസ്യ താത്തയുടെയും കയ്യിൽ കൊടുത്തു വിടുന്ന പലഹാരങ്ങളുടെ രൂപത്തിൽ ഉമ്മയുടെ സ്നേഹവും കരുതലും എന്നെ വിടാതെ പിന്തുടർന്നു.. കൂട്ടുകാരുടെയും അധ്യാപകരുടെയും കണ്ണിൽ പെടാതെ ചമ്മലോടെ, വിഴുങ്ങി വിട്ട സ്നേഹ മധുരങ്ങൾ ഇന്നും കരളിൽ നിറയുന്നു..
             സ്കൂൾ പഠനത്തിന് സമാന്തരമായൊഴുകിയിരുന്ന ഓത്തുപള്ളിക്കാലം..വെട്ടം,തീണ്ടാപ്പടിയിലൂടെ ഒഴുകുന്ന കനോലിക്കനാലിന്റെ തീരത്തെ ഓടിട്ട മദ്രസ... തൊട്ടടുത്തായി പഴയ ശിൽപഭംഗിയിൽ മരത്തിൽ ധാരാളം കൊത്തുപണികളോട് കൂടിയ പള്ളി... ഓടിട്ട ഓത്തുപള്ളിക്കെട്ടിടം ഇന്നും വലിയ പരിക്കില്ലാതെ നിലനിൽക്കുന്നത് അന്നത്തെ നിർമ്മാണ രീതിയുടെ ആശ്ചര്യം... ജന ബാഹുല്യം പരിഗണിച്ച് പള്ളി പിന്നീട് പുതുക്കിപ്പണിതു.മഴയിൽ വില്ലൊടിഞ്ഞ പഴയ കുടയും ചൂടി ചാലിട്ടൊഴുകുന്ന മഴവെള്ളം തട്ടിത്തെറിപ്പിച്ച് വെള്ളച്ചാലിലെ പരൽ മീനുകളോടും മാണിക്യങ്ങളോടും സൊള്ളിയുള്ള യാത്ര... കണ്ണി മാങ്ങയുടെ ചുന മണക്കുന്ന പ്രഭാതങ്ങൾ..തുണിയുടെ കുത്തിലൊളിപ്പിച്ച ഉണ്ണിമാങ്ങകൾ പ്രിയ കൂട്ടുകാരികൾക്ക് സ്നേഹം ചാലിച്ച് കൈമാറിയത്.. പഴയ പാട്ടിലെ വരികൾ ഹൃദയത്തിൽ ഓളങ്ങൾ തീർക്കുന്നു .. ഇടവേളകളിൽ കനാലിനടുത്തുള്ള തേങ്ങാക്കൂടിന്റെ ജനലഴിയിലൂടെ ഏനു കുട്ടിക്ക ചിരട്ടയിൽ തരുന്ന സൗജന്യ മോരിൻ വെള്ളത്തിനുള്ള അടിപിടി .. പിടിവലി .. ചേക്കുട്ടി മൗലവിയുടെയും മാമു മൊല്ലാക്കയുടെയും കീഴിൽ വേദ പഠനം.കച്ചേരിപ്പറമ്പിൽ കുഞ്ഞിമ്മുവിന്റെ മകൻ എന്ന പരിഗണന മാമുമൊല്ലാക്കയുടെ പെരുമാറ്റത്തിൽ.. ചേക്കുട്ടി മൗലവിയുടെ മകൻ ഹഖ് സഹപാഠി.. മൗലവിയുടെ കീഴിൽ രണ്ടാൾക്കും പ്രത്യേക കോച്ചിംഗ്.. രണ്ടാൾക്കും സ്വന്തമായി കൂറ മണം പൊഴിക്കുന്ന,ചോക്കു കഷ്ണങ്ങൾ സൂക്ഷിക്കാൻ പ്രത്യേകം അറകളോട് കൂടിയ മരമേശ...മേശപ്പുറത്ത് കോറിയിട്ടിരുന്ന സാക്ഷ്യങ്ങൾ.. സ്നേഹ സമ്പന്നനായിരുന്ന ചേക്കുട്ടി മൗലവിക്ക് കലിയിളകിയാൽ പിന്നെ സിംഹഗർജ്ജനം.... തല കുനിച്ച് മുതുകിന് ഇടികിട്ടും..അരിശം തീരാഞ്ഞാൽ കഴുത്ത് ചൂരൽ കൊണ്ടരിയും.. ദേഷ്യം മാറിയാൽ ശരീരം തൊട്ട് തലോടി സ്നേഹത്തിന്റെ ഉറവ ഞങ്ങളുടെ നേരെ പൊഴിക്കും...അന്നത്തെ മൂല്യവത്തായ ശിക്ഷണ രീതികളാണ് ഹൃദയത്തിൽ മാനവികതയുടെയും സംസ്കാരത്തിന്റെയും തെളിനീര് നിറച്ചത് എന്ന് ഇന്ന് തിരിച്ചറിയുന്നു....
               "കണ്ടു ചൂരൽ വീശിയില്ലേ,
               നമ്മുടെ മൊല്ലാക്ക.....
               ഓർത്തു കണ്ണീർ
               വാർക്കയാണു നീല വാനം.."
       സ്കൂൾ ജീവിതത്തിൽ,ആറാം ക്ലാസിലെ ഒരു ക്രിസ്തുമസ് അവധിക്കാലം.. ഉച്ച കഴിഞ്ഞ് തറവാട്ടിൽ നിന്നും ഉമ്മ വീട്ടിലേക്ക് എല്ലാവരെയും കാണാനും കളിയിലാറാടാനുമുള്ള അത്യുത്സാഹത്തോടെ.... വീടിന്റെ മുറ്റത്ത് ചെന്ന് കയറുമ്പോൾ, തറവാടിന് നേരെക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിൽ കമ്പി വലിച്ചുകെട്ടുന്നു പണിക്കാരൻ കറപ്പൻ.. മേൽനോട്ടം വഹിച്ച് കാരണവർ അമ്മാവൻ മാനുട്ട്യാക്ക.. വലിയ വായിലുള്ള ആ സംസാരം കുട്ടികളായ ഞങ്ങൾക്കെല്ലാം വല്യ പേടിയായിരുന്നു.എങ്കിലും, എല്ലാവരോടുമുള്ള സ്നേഹം കനൽ പോലെ അദ്ദേഹം ഉള്ളിലേന്തിയിരുന്നു.. തെങ്ങു കെട്ടുന്നതും തിരിഞ്ഞു നോക്കി നോക്കി ചെന്ന് വരാന്തയിലെ താഴെ തിണ്ടു കോലായിൽ തട്ടിത്തടഞ്ഞ് ഇടങ്കൈ കുത്തി വീഴുന്നു.. നീറുന്ന വേദനയോടെ തപ്പിത്തടഞ്ഞെഴുനേൽക്കുമ്പോൾ ഇടത്തെ കൈ തൂങ്ങിയാടുന്നു... കണ്ണിൽ ഇരുട്ട് കയറുന്നു, വേദന കൊണ്ട് തലകറങ്ങുന്നു.. കാരണവരെ പേടിച്ച് ശബ്ദത്തിൽ കരഞ്ഞില്ല.. എങ്കിലും, ഉണ്ടക്കണ്ണീർ കവിളിലൂടെ ധാര ധാരയായി ഒഴുകുന്നു... ശബ്ദം കേട്ട് അമ്മാവനും പണിക്കാരുമെല്ലാം ഓടിയെത്തി.. പുറത്തെ ബഹളം കേട്ട് പിൻഭാഗത്തു നിന്ന് ഉമ്മയും... ഒന്ന് കാണാനായി ഓടിയെത്തിയ ഞാൻ വഴുതി വീണത് കരച്ചിലിന്റെ പ്രളയത്തിലേക്ക്... കരയുന്ന ഉമ്മയെ ഒച്ചയിട്ട് പിന്തിരിപ്പിക്കുന്ന അമ്മാവൻ. പിന്നെ, അദ്ദേഹം തന്നെ തോളിൽക്കിടന്ന തോർത്ത് മുണ്ട് നനച്ച് കൈ നേരെയാക്കി വരിഞ്ഞു കെട്ടി .. എന്നെയും എടുത്ത് കൊണ്ട് അദ്ദേഹം റോഡിലേക്ക്... റോഡിൽ ആദ്യമായി ടാറിംഗ് പണി തുടങ്ങിയ കാലം .. വാഹനങ്ങൾ ആലിശ്ശേരിയിൽ വന്ന് തിരിച്ച് പോവുകയാണ്..ബസ്സുകളും വാഹനങ്ങളും വളരെ കുറവുള്ള കാലം... കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന എന്നെ എടുത്ത് തോളിലിരുത്തി ധൃതിയിൽ നടന്ന് നീങ്ങുകയാണ്, അല്ല,ഓടുകയാണ്.. നടത്തത്തിലുടനീളം എന്നെ സമാധാനിപ്പിച്ചു. "പേടിക്കേണ്ടടാ,നമ്മുടെ ആലിക്കുട്ടിയുണ്ടല്ലോ തിരൂര്..." ആലിശ്ശേരി വരെ അത്യാവശ്യം ഉണ്ടയായ എന്റെ ഭാരവും വഹിച്ച് അദ്ദേഹം നടന്നു നീങ്ങുമ്പോൾ, കരിമ്പാറപോലെ പരുക്കനായ ശരീരത്തിനകത്തെ സ്നേഹത്തിന്റെ തേങ്ങാവെള്ള മാധുര്യം നുകരുകയായിരുന്നു ഞാൻ... ആലിശ്ശേരിയിൽ നിന്ന് ട്രക്കർ തിരൂർ ആലിക്കുട്ടി ഡോക്ടറുടെ നേഴ്സിംഗ് ഹോമിലേക്ക്.. ആദ്യമായി ഒരു ആശുപത്രി കാണുകയാണ്, അത്യപൂർവ്വമായി മാത്രം കണ്ടിട്ടുള്ള തിരൂർ നഗരത്തിലൂടെ ആലിക്കുട്ടി ഡോക്ടറുടെ പരിശോധനാ മുറിക്കകത്തേക്ക്.. ആ വേദനക്കിടയിലും അദ്ദേഹത്തിന്റെ മുഖത്ത് കണ്ടിരുന്ന നേർത്ത, വെണ്മയാർന്ന പുഞ്ചിരി ജീവിതാന്ത്യം വരെ കാണുമ്പോഴെല്ലാം അവിടെയുണ്ടായിരുന്നു .. വല്ലപ്പോഴും നാട്ടിലെത്തുന്ന ഉപ്പയുടെ കൈ പിടിച്ച്‌ തിരൂർ സ്റ്റേഡിയത്തിൽ ഫുട്ബോൾ ടൂർണമെന്റ് കാണാൻ പോയിരുന്ന വഴി വേദനക്കിടയിലും മനസ്സ് തിരിച്ചറിഞ്ഞു.. ആലിക്കുട്ടി ഡോക്ടറുടെ ഇൻഞ്ചക്ഷൻ റൂമിലെ കട്ടിലിൽ .. പുഞ്ചിരിക്കും വികൃതി നിറഞ്ഞ വർത്തമാനങ്ങൾക്കുമിടയിൽ അദ്ദേഹം വേദനിപ്പിച്ച്, പ്ലാസ്റ്ററിട്ടു.. ആ പുഞ്ചിരിയിൽ നിറയുമ്പോൾ, വേദനയുടെ തീക്ഷ്ണത അത്ര അനുഭവപ്പെട്ടില്ല.. പുഞ്ചിരിയുടെ ഭാഷ പഠിച്ച് തുടങ്ങുന്ന കുട്ടിക്കാലമായിരുന്നു അന്ന്..കിസ്മസ് അവധിക്കാലവും അധികമായി പത്ത് ദിവസവും വിശ്രമക്കാലം.. ഇടക്കിടെ പ്ലാസ്റ്ററിനകത്ത് കടന്നൽ കുത്തുന്ന വേദന.. ചൊറിച്ചിൽ .. പ്ലാസ്റ്ററിട്ടതിൽ എന്തെങ്കിലും കുഴപ്പം പറ്റിയോ അങ്ങേരുടെ തമാശക്കിടയിൽ എന്ന വേവലാതി... പൊറുതികേടുകൾ മാറ്റാൻ തുണയായി വേദഗ്രന്ഥം മാത്രം.. പ്ലാസ്റ്റർ വെട്ടി, ക്ലാസിൽ ചെന്ന് കയറുമ്പോൾ, ക്ലാസിന്റെയും സ്കൂളിന്റെയും മുഖച്ഛായ മാറിയ പോലെ .. ചുറ്റും വട്ടമിട്ട് കൂട്ടുകാർ... വീണ്ടും സ്കൂൾ വളപ്പിലെ മരങ്ങളുടെ കൂട്ടുകാരനായങ്ങനെ മുന്നോട്ട് .. ആറാം ക്ലാസിന്റെ തേക്കാത്ത ചുമരിനോടും ഡസ്കിനോടും സല്ലപിച്ചങ്ങനെ ഒഴുകുകയാണ്.. അതിനിടക്കാണ് ഉപ്പയുടെ അനിയൻ വളരെ നാളുകൾക്കു ശേഷം ഗൾഫീന്ന് നാട്ടിലെത്തുന്നത്.. രാത്രിയിലെ പെട്ടി തുറക്കൽ എന്ന ആഹ്ലാദാനുഭൂതി.. കുട്ടികളുടെ തള്ളിക്കയറ്റത്തിന്റെ ഏറ്റവും പിറകിലായി, ചമ്മലോടെ, കൊതിയോടെ ഞാനുമുണ്ടാകും.. പിന്നിൽ നിൽക്കുന്ന എന്നെ വിളിച്ച് മനോഹരമായ ഒരു ബോൾ പേന കയ്യിൽ വെച്ച് തന്നപ്പോൾ ഹൃദയം തുളളിച്ചാടി .. പിറ്റേന്ന് ക്ലാസിൽ ചെന്ന് എല്ലാവരേയും കാണിക്കാൻ .. പേനയും പെൻസിലും റബ്ബറുമൊക്കെ കിട്ടാൻ ഏറെ കൊതിക്കുന്ന കാലമാണത്.. ഒരു പേന തന്നെ റീഫിൽ മാറ്റി മാറ്റി ഉപയോഗിക്കണം.. ഒരു പെൻസിലോ സ്കെയിലോ വേണമെങ്കിൽ വല്യുപ്പയുടെ നല്ല മൂഡ് നോക്കി വല്യുമ്മയെക്കൊണ്ട് ശുപാർശ ചെയ്യിക്കണം. പലപ്പോഴും ഒറ്റവാക്കിൽ ഒരാട്ടാവും മറുപടി. ക്ലാസിൽ ടീച്ചറുടെ അടിപേടിച്ച്, വല്യുമ്മയുടെ പറങ്കിമാങ്ങയണ്ടി സംഭരണിയിൽ രാത്രി കയ്യിട്ട്, ട്രൗസറിന്റെ പോക്കറ്റിലൊളിപ്പിച്ച് കൊണ്ടു പോയി സ്കൂളിന് മുന്നിലെ പെട്ടിക്കടയിൽ കൊടുത്ത് കാര്യം സാധിച്ച്‌, മിച്ചം തുകയ്ക്ക് നാരങ്ങാ മിഠായിയും നെല്ലിക്ക ഉപ്പിലിട്ടതും കുപ്പിയിൽ നിറച്ച് തരുന്ന മോരിൻ വെള്ളവും ഇപ്പോഴും നാവിൽ കൊതിയേറ്റുന്നു.. പക്ഷേ, കളവ് എക്കാലവും തുടരാനാവില്ലല്ലോ... ഇന്ന് എന്റെ സ്കൂൾ വൈകുന്നേരം വിട്ടാൽ ഏത് ക്ലാസിൽ കയറിയാലും ഉപേക്ഷിക്കപ്പെട്ട പഠനോപകരണങ്ങൾ ഒരു പാട് കണ്ടെടുക്കാനാവും.. എല്ലാം വലിച്ചെറിയുന്നതിന്റെ കാലമാണല്ലോ.. പിറ്റേന്ന് പ്രഭാതത്തിൽ പേനയുമായി ഒരു ഹീറോയെ പോലെ ക്ലാസിൽ.. ചോദിക്കുന്നവർക്കൊക്കെ കാണാനും എഴുതി നോക്കാനും കൊടുത്തു.. രാവിലത്തെ ഇന്റർവെൽ കറക്കം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, പഴകിയ ബോക്സിനകത്തു വെച്ച പുത്തൻ പേന കാൺമാനില്ല.സങ്കടം കൊണ്ട് തൊണ്ടയിടറി.. ടീച്ചറോട് പറഞ്ഞ് എല്ലാവരെയും പരിശോധിച്ച് തൊണ്ടി കണ്ടെടുക്കാനുള്ള തന്റേടം വന്നു കഴിഞ്ഞിട്ടില്ല, പിന്നെ പേടിയും. അന്ന് മുഴുവൻ കാർമേഘം ഇരുണ്ട് കൂടിയ മുഖവുമായി ഞാൻ.. പലരെയും സംശയമുണ്ട്, ചോദിക്കാനാവുന്നില്ല .. ഉച്ചഭക്ഷണത്തിനു പോലും പോകാതെ മൂകനായി ഞാൻ... ഉച്ചകഴിഞ്ഞപ്പോഴേക്കും കാർമേഘം തോരാപ്പെയ്‌ത്ത് തുടങ്ങി.. ക്ലാസിൽ മാഷെത്തുമ്പോഴേക്കും മുഖം തുടച്ച് ശരിയാകും.. മറ്റാരും കാര്യം മാഷിനോട് സൂചിപ്പിച്ചില്ല..അവരും പേന പോയതിൽ ഉള്ളിൽ സന്തോഷിക്കയാണോ? അതോ, കള്ളന്റെ കാർക്കശ്യം അറിഞ്ഞിട്ടാണോ? ഓ, ഒരു പേനയല്ലേ എന്ന നിസ്സംഗതയാണോ? അറിയില്ല .. വൈകുന്നേരം ക്ലാസ് വിട്ടിട്ടും കരഞ്ഞ് കലങ്ങിയ കണ്ണുമായി ക്ലാസിലിരുന്നു. വീട്ടിൽ പോകാൻ തോന്നുന്നില്ല .. അൽപ നേരം കഴിഞ്ഞപ്പോൾ, സ്കൂൾ വിട്ടപ്പോൾ ക്ലാസീന്ന് പോയ പിൻബെഞ്ചിലെ വികൃതിക്കാരൻ ജലീൽ എന്റെ മുന്നിൽ .. "വരൂ ..." അവൻ വിളിച്ചു, ഡസ്കിൽ തല താഴ്ത്തി കരയുന്ന ഞാൻ അനങ്ങിയില്ല .. അവൻ വീണ്ടും ബലമായി പിടിച്ച് വലിച്ച് എന്നെ എഴുനേൽപ്പിച്ചു .. നടന്നു, അവൻ മുന്നിലും ഞാൻ പിറകിലും... നേരെ സ്കൂൾ ഗ്രൗണ്ടിലേക്കാണ്. എന്താണിവന്റെ ഭാവം, ഞാൻ ചിന്തിച്ചു... അവൻ നടന്നു ചെന്ന് ഒരു മരത്തിന് ഇത്തിരി അപ്പുറത്തായി മണ്ണിലിരുന്ന് കൈകൾ കൊണ്ട് മാന്തുകയാണ്.പിറകിൽ ഞാനും... കുറച്ച് കുഴിച്ചപ്പോൾ പരത്തി വെച്ച ഇലകൾ,അതിനു താഴെയായി നിധിപോലെ എന്റെ പേന... കണ്ണുകൾ,വീണ്ടും നിറഞ്ഞൊഴുകി... സന്തോഷം കൊണ്ടോ, സങ്കടം കൊണ്ടോ, അറിയില്ല.... അവനോട് തോന്നുന്ന വികാരമെന്താണ്? ദേഷ്യമാണോ, നന്ദിയാണോ അതുമറിയില്ല.. "നിന്റെ നിറഞ്ഞ സന്തോഷം കണ്ടപ്പോൾ,നിന്റെ സങ്കടമൊന്ന് കാണാൻ വേണ്ടി ചെയ്തതാ, നീ ഇത്രത്തോളം കരയുമെന്ന് ഞാൻ കരുതീല.. സാരല്യാട്ടോ" എന്റെ പുറത്ത് തട്ടി അവൻ നടന്നകന്നു .. ഞാനൊന്നും മിണ്ടിയില്ല..എന്റെ ബാല്യം ഒരു ഇഷ്ടികച്ചൂളയായിരുന്നെന്നും വല്ലപ്പോഴും വീണ് കിട്ടുന്ന ഇത്തരം കൊച്ചു സന്തോഷങ്ങൾ മാത്രമാണ് അതിലെ വീണ് കിട്ടുന്ന നിധികളെന്നും സമൃദ്ധിയിൽ വളർന്ന അവനറിയില്ലല്ലോ.. നേരം വൈകിയല്ലോ എന്ന വെപ്രാളത്തിൽ വീട്ടിലേക്ക്, വല്ലിമ്മാന്റെ വക ചീത്തക്കഷായവും....
            ഏഴ്, എ ക്ലാസിൽ, പണ്ഡിറ്റ് മാഷിന്റെ കൗതുകം വിളമ്പുന്ന മലയാളം ക്ലാസുകൾ.. മാതാപിതാക്കൾക്ക് ഏക മക്കൾ മാത്രമായിട്ടുള്ള എത്ര പേരുണ്ട്, എഴുന്നേറ്റ് നിൽക്കൂ എന്ന് മാഷ് പറഞ്ഞപ്പോൾ, ഞാനും മായയും മാത്രം അഭിമാനത്തോടെ എഴുന്നേറ്റ്‌ നിന്നത് .. ആരാവാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ മലയാളം മാഷ് എന്ന് വിറയലോടെ പറഞ്ഞത് .. കമ്യൂണിസ്റ്റ് പച്ചയുടെ വടിയെടുത്ത് മരങ്ങളെ പഠിപ്പിച്ച്,മലയാളം മാഷാവാനുള്ള ടീച്ചിംഗ് പ്രാക്ടീസ് അന്നേ തുടങ്ങിക്കഴിഞ്ഞിരുന്നുവല്ലോ...ഡ്രിൽ പിരീഡിൽ നമ്പൂരി മാഷ് വരിവരിയായി പുറത്തേക്ക് കൊണ്ടു പോയി, കളിക്കാനിഷ്ടമില്ലാത്തവർ മാറി നിൽക്കൂ എന്ന് പറയുമ്പോൾ ഞാനും സൈയ്തുവും സുരേഷും ഒന്നായിത്തീരും .. പിന്നെ, മരങ്ങളോട് സംസാരിച്ച്, വല്യ വല്യ കാര്യങ്ങൾ ചർച്ച ചെയ്ത് സമയമത്രയും ഗ്രൗണ്ടിലെ മരത്തണലിൽ ..അക്കുറി സ്കൂൾ ശാസ്ത്രമേളയിൽ ഏറെ മികവ് പുലർത്തിയതിന്റെ പ്രഖ്യാപനമായി റോഡിലൂടെ കുട്ടികളുടെ റാലി.. സന്തോഷത്തോടെ ഏറ്റുവിളിച്ച്‌ വരിയിൽ ഞാനും..ഉമ്മ വീട്ടിന്നടുത്തെത്തിയപ്പോൾ എല്ലാവരും കാഴ്ചക്കാരായി റോഡരികിൽ മുറ്റത്ത്.. ഉമ്മാനെ കണ്ട സന്തോഷത്തിൽ മുഷ്ടി ചുരുട്ടി,കൈകൾ ആകാശത്തോളം ഉയർത്തി ഞാൻ ഉറക്കെ വിളിച്ചു - "ജയ് ജയ് എ.എം.യു.പി." അതു കേട്ട് ഉമ്മയുടെ മുഖത്ത് മൊട്ടിട്ട ഇളം പുഞ്ചിരി.. ചിത്രം ശരിക്കു വരച്ചില്ലെങ്കിൽ പെൻസിൽ ചേർത്ത് കൈയിൽ നുള്ളുന്ന ഡ്രോയിംഗിന്റെ അല്ലൻ മാഷ്, കണക്ക് നോട്ടുപുസ്തത്തിലെ വരികൾക്കിടയിൽ ഒരു തള്ളവിരലിന്റെ അകലം പാലിച്ചില്ലെങ്കിൽ നെറ്റിയും മൂക്കും ചുളിച്ച് അടി തരുന്ന അബ്ദുള്ള മാഷ്.. സൗമ്യനായ മാത്യു മാഷ്, മാനവികതയുടെ ബാലപാഠങ്ങൾ പകർന്നു തന്ന ബാലകൃഷ്ണൻ മാഷ്.. ഇംഗ്ലീഷിൽ എന്റെ കയ്യക്ഷരം നന്നാക്കാൻ പാടുപെട്ട ഉമ്മയുടെ സ്നേഹത്തോടെ ഇടപഴകിയ സുശീല ടീച്ചർ, വെളുത്ത രണ്ടാം മുണ്ട് തോളിലിട്ട്, എക്കാലത്തെയും സൗമ്യഭാവമായ അബ്ദുറഹിമാൻ മാഷ്.എല്ലാം അനുഭവങ്ങളുടെ പൂരക്കാഴ്ചകൾ..
             ഉച്ച കഴിഞ്ഞുള്ള ആളില്ലാ ആറാം പിരീഡ് ഏഴ് എയിൽ .. ആകെ ,ബഹളമയം .. ക്ലാസിനകത്തേക്ക് സുരേഷിന്റെ ആറാം ക്ലാസുകാരനായ കൂട്ടുകാരൻ.. സംസാരം കഴിഞ്ഞ് മടങ്ങുന്ന അവനെ സുരേഷ് സല്യൂട്ട് ചെയ്ത് യാത്രയാക്കുന്നത് പിറകിലിരുന്ന് ഞാൻ കാണുന്നുണ്ടായിരുന്നു .. ഏതോ ഒരു നിമിഷത്തിന്റെ ഉൾപ്രേരണയിൽ ഞാനും ധൃതിയിലെത്തി വാതിൽ കടന്ന് വരാന്ത പൂകുന്ന അവന് ചുമ്മാ ഒരു സല്യൂട്ട് നൽകി, ക്ലാസിലേക്ക് തിരിച്ച് കയറി.. അൽപസമയം കഴിഞ്ഞപ്പോൾ ആറ് സി യിലെ ഒരു കുട്ടി വാതിൽക്കൽ ഹാജരായി.. എന്നെ വിളിച്ചിട്ട് പറഞ്ഞു നിന്നെ മുഹമ്മദ് മാഷ് വിളിക്കുന്നു. ആ പേര് കേട്ടാൽ കിടുകിടാ വിറയ്ക്കുന്ന, മുള്ളാൻ തോന്നുന്ന പേടിക്കാലം.. വിറയലോടെ, ആറ് സിയിൽ മുഹമ്മദ് മാഷിന്റെ മേശയ്ക്കരികിൽ.. മാഷ് ക്ലാസിലിരുന്ന് എന്റെ കുസൃതി കാണുന്നുണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായി. "നീ ചെയ്തതുപോലെ ഒന്നുകൂടി ചെയ്ത് കാണിക്കൂ.. "മാഷിന്റെ ഗംഭീര സ്വരം.. ചമ്മി വിറച്ച് നിൽക്കുന്ന എന്റെ നേരേക്ക് മാഷിന്റെ ഗർജ്ജനം വീണ്ടും ..കുട്ടികളെല്ലാം ചിരിക്കുന്നു... എന്റെ കണ്ണുകളിൽ നിന്ന് ഉണ്ടക്കണ്ണീർ കവിളിലൂടെ ചാലിട്ടൊഴുകി.. തല താഴ്ത്തി മേശയ്ക്കരികിൽ ഞാൻ .. കരച്ചിൽ കടുപ്പമാർന്നപ്പോൾ, മാഷിന്റെ മനസ്സൊന്നിളകിയെന്നു തോന്നി.. ഇനി ഇങ്ങനെയൊന്നും ചെയ്യരുത് എന്ന താക്കീതോടെ, തോളിൽ തട്ടി മാഷെന്നെ യാത്രയാക്കി.. കരഞ്ഞു കലങ്ങിയ കണ്ണുങ്ങളുമായി, തല താഴ്ത്തി ഞാൻ പുറത്തേക്ക്... ഏതാനും മാസങ്ങൾക്ക് മുമ്പ്, ഇംഗ്ലീഷിനെ ക്ലാസിൽ നിന്നു തന്നെ മനഃപാഠമാക്കി വിട്ട ആ വന്ദ്യ ഗുരു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു ..അദ്ദേഹത്തിന് എന്റെ വിനീത പ്രണാമം..പക്ഷേ,അപ്പോഴും അത്ര വലിയ വിചാരണക്കു വിധിക്കാൻ തക്ക കുറ്റമായിരുന്നോ ഞാനന്നു ചെയ്തത് എന്ന ചോദ്യം മനസ്സിൽ ബാക്കിയാവുന്നു... എന്നിലെ കുസൃതി നിറഞ്ഞ ആത്മവിശ്വാസത്തെ തല്ലിക്കെടുത്താനല്ലേ ആ പ്രവൃത്തി ഉതകിയിരിക്കുക.. അറിയില്ല, ഒരു പക്ഷേ എനിക്കറിയാത്ത എന്തെങ്കിലുമൊരുദ്ദേശ്യം അദ്ദേഹം അതിലൂടെ ലക്ഷ്യം വെച്ചിരിക്കാം..
               വീണ്ടും ഉപ്പ വീട്ടിലേക്ക്... ഒറ്റപ്പെടലിന്റെയും വറുതിയുടെയും നാളുകൾ.. തറവാട്ടിൽ നിറയെ കുട്ടികൾ... ഒറ്റമുറി അടുക്കളയിൽ ഒച്ചവെച്ച് കരഞ്ഞ്, കൂടുതൽ ഓഹരിക്ക് കലപില കൂട്ടുന്നവർക്ക് .. എല്ലാവർക്കും ഒരുപോലെ പങ്കിടാൻ വെപ്രാളപ്പെടുന്ന വല്യുമ്മ.. ചിലർക്ക് കൂടുതൽ കിട്ടിയതിന്റെ സന്തോഷം .. കുറഞ്ഞു പോയതിന്റെ പരിഭവം .. ഒരു പാത്രത്തിൽ പങ്കിടൽ .. എല്ലാ പരിഭവങ്ങളും ചുമരുകളോടും മരങ്ങളോടും പങ്ക് വെച്ച് ഞാൻ .. വൈകുന്നേരങ്ങളിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന കളികൾ.. വള്ളികളടർത്തി വലിയ വളയം തീർത്ത് ബസ്സ്, ചെറിയ വള്ളികൾ ചെറിയ വളയമാക്കി സ്റ്റിയറിംഗ് .. ഹോൺ മുഴക്കി കുട്ടികളെ വഴിയിൽ നിന്ന് കയറ്റി ബസ്സ് അതിവേഗതയിൽ... ഇലപ്പണം വാങ്ങി, ടിക്കറ്റ് നൽകി, ബെല്ലടിച്ച് കണ്ടക്ടർ നാസർ .. പിന്നെ, മണ്ണപ്പം ചുട്ട്, കുട്ടീം കോലും കളിച്ച്, സന്ധ്യയാവുമ്പോഴേക്കും അഴുക്ക് പുരട്ടിയ വൈരങ്കോട്ടേക്കുള്ള കാട്ടാളന്മാരായി ഞങ്ങൾ ..വല്യുമ്മയുടെ ചീത്ത പറച്ചിലുകൾക്കൊടുവിൽ, കിണറ്റിൽ കരയിൽ കൂട്ടത്തോടെ വെള്ളം കോരിക്കുളി.. രാത്രിയിലും കൂട്ടിന് ഇരുട്ടും ഏകാന്തതയും മാത്രം.. പെട്ടികളടുക്കി വെച്ച വലിയ കട്ടിലിനടിയിൽ പായ വിരിച്ച്, വെറും നിലത്ത്, ചുവരിനോട് സംവദിച്ച് എപ്പഴോ ഉറക്കം.. ദു:സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് ഉമ്മയെ പരതുന്ന കൈകൾ.. ഇരുട്ടിൽ ഉപ്പവീട്ടിലാണെന്ന് മനമറിയുമ്പോഴുള്ള ആളൽ .. ഉറക്കം കിട്ടാതെ കിടക്കുമ്പോൾ കണ്ണിന് ചുറ്റും വട്ടമിടുന്ന കറുത്ത കുമിളകൾ.. നാളെ, ശനിയാഴ്ചയാണല്ലോ, വല്യുമ്മാനെ നല്ല നേരം നോക്കി മണിയടിച്ച്, ഉമ്മാന്റടുത്ത് പോവാൻ നോക്കാമെന്ന ആശ്വാസം .. തൊട്ടപ്പുറത്ത് വല്യുപ്പാന്റെ ഉച്ചത്തിലുള്ള കൂർക്കംവലി.. കഴിഞ്ഞ പെരുന്നാളിന് വല്യുപ്പ എന്നെ മാത്രം സ്വകാര്യത്തിൽ വിളിച്ച് കൈവെള്ളയിൽ ചില്ലറ തുട്ടുകൾ വെച്ചു തന്നത്, അദ്ദേഹം കരളിൽ പേറുന്ന സ്നേഹമാണല്ലോ എന്ന കൺ നനവിൽ എപ്പഴോ വീണ്ടും ഉറക്കത്തിലേക്ക് ..
               ഏഴാം ക്ലാസ് കഴിഞ്ഞ് പറവണ്ണ ഹൈസ്ക്കൂളിലേക്ക് ടി.സി. വാങ്ങുമ്പോൾ നിറഞ്ഞ നൊമ്പരം ഗ്രൗണ്ടിലെ തണൽ പകരുന്ന പ്രിയ കൂട്ടുകാരെ പിരിയുന്നതിലായിരുന്നു.. മനുഷ്യരേക്കാൾ ഇഴയടുപ്പമുള്ള ഉറ്റവർ ആ മരങ്ങളായിരുന്നല്ലോ.. എന്തെല്ലാം നൊമ്പരങ്ങളായിരുന്നു ഹൃദയം അവരോട് പങ്കിട്ടത്.. സ്കൂളിന്റെ പടിയിറങ്ങുമ്പോൾ, ഒരു ലക്ഷ്യവും മനസ്സിലില്ലായിരുന്നു - വെള്ളത്തിലെ പൊങ്ങുതടി പോലെ ആത്മായനങ്ങളിലൂടെയുള്ള ഒരു ഒഴുക്കു മാത്രമായിരുന്നു ജീവിതം..

📒📒📒📒📒📒

   വെട്ടം ഗഫൂർ

🌾🌾🌾🌾🌾🌾