17-12-18

ഇന്നൊരു ചെറു കഥയിൽ തുടങ്ങാം
നമ്മുടെ ലോഗോ നിർമ്മിച്ച
അസ് ലം മാഷ് തയ്യാറാക്കിയത്

📚📚📚📚📚
ചെറുകഥ പരിചയം
📗📗📗📗📗
കനകാമ്പര പൂക്കളെ വെറുത്ത ചെന്നായ
ഫർസാന അലി

📗📗📗📗📗
📗📗📗📗📗📗
പുതിയ ലക്കം ദേശാഭിമാനി വാരിക(ഡിസം.16)യിൽ വന്ന "ഫർസാന അലി" യുടെ "കനകാംബരപ്പൂക്കളെ വെറുത്ത ചെന്നായ" എന്ന കഥ - വായനാനുഭവം.

തന്റെ അഭിമാനത്തേക്കാൾ വലുതായി മനുഷ്യന് ഈ ലോകത്ത് മറ്റൊന്നുമില്ല എന്ന സത്യത്തെ പ്രഘോഷിക്കുന്ന ഈ കഥ വായനക്കാരന് മികച്ച ഒരു വായനാനുഭവം സമ്മാനിക്കുന്നു.
സ്വന്തം ശരീരം തന്നെ ജീവിതത്തിന്റെ മധുപാത്രങ്ങൾ അയാൾക്കു മുന്നിൽ നിന്ന് നിഷ്കരുണം തട്ടിത്തെറിപ്പിക്കപ്പെടാൻ കാരണമാകുമ്പോൾ ഒരു കഠാര കൊണ്ട് തന്റെ വിധി മാറ്റിയെഴുതാൻ തീരുമാനിക്കുന്ന "കരുണൻ" എന്ന വിരൂപനിൽ നിന്നാണ് കഥ തുടങ്ങുന്നത്....
തുടക്കത്തിലെ വരികളിലെ "പെയ്തൊഴിഞ്ഞ മഴ നനച്ചവരമ്പിലെ ജീവസുറ്റ മണ്ണിൽ നഗ്നപാദങ്ങൾ അമർന്നപ്പോൾ, ആ പാതിരാത്രിയിലും പെരുവിരൽ വഴിയൊരു തണുപ്പ് മൂർധാവിലേക്കിരച്ചു കയറിയത് പെട്ടെന്നായിരുന്നു" എന്ന വാചകങ്ങളിൽ തുടങ്ങുന്ന നിരവധി മികച്ച പ്രയോഗങ്ങൾ കൊണ്ടു സമ്പന്നമാണ് കഥാഗതി... ചുടുചോരയിൽ കുതിർന്ന കഠാരയുമായി പുഴക്കരയിലേക്കു നീങ്ങുന്ന കരുണൻ... ഓരോ ചോരത്തുള്ളിയിൽ നിന്നും ഓരോ ചോരപ്പുഴയുണ്ടായിരുന്നെങ്കിൽ എന്ന ചിന്ത അയാളുടെയുള്ളിലെ പ്രതികാരചിന്ത എത്രത്തോളം കാഠിനമാണെന്ന് വായനക്കാരനെ ബോധ്യപ്പെടുത്തുന്നു...
തൻ കുഞ്ഞിനെ പൊൻകുഞ്ഞായിക്കാണേണ്ട പെറ്റമ്മയിൽ നിന്നു തന്നെ തന്റെ ആകാരത്തെക്കുറിച്ചുണ്ടാകുന്ന അവഹേളനം കരുണന്റെ അഭിമാനത്തിന് പോറലേൽപ്പിക്കുന്നു... ആകാര സൗഷ്ഠവവും സൗന്ദര്യവുമുള്ള നരേന്ദ്രന്റെ നേരെയുള്ള പെൺകുട്ടികളുടെ പ്രണയാതുര നോട്ടങ്ങൾക്ക് കരുണന്റെ നേർക്കു തിരിയുമ്പോൾ അറപ്പിന്റെയും വെറുപ്പിന്റെയും രൂപാന്തരം സംഭവിക്കുന്നത്, അമ്മ അയാളുടെ മനസ്സിൽ പാകിയ അപകർഷതാബോധത്തിന്റെ വിത്തുകളെ മുളപ്പിച്ചു വളർത്താൻ പര്യാപ്തമായതായിരുന്നു.
തനിക്ക് താങ്ങും തണലുമായിരുന്നെന്ന് കരുതിയ കൂട്ടുകാരൻ "നരേന്ദ്രൻ" തന്റെ വൈരൂപ്യത്തെ അയാൾക്ക് വളർന്നു പടർന്ന് പന്തലിക്കാനുള്ള നിലമാക്കുകയായിരുന്നുവെന്ന അറിവ് അയാളുടെ 
സകല പ്രതീക്ഷകളെയും തകർക്കുന്നു...
 കൂട്ടുകാരനൊത്ത് മാംസ ദാഹം തീർക്കാനെത്തുന്ന "സീമന്തിനി" യുടെ അടുത്തു പോലും, കുറിയ കറുത്തിരുണ്ട, ഉന്തിയ പല്ലുകളുള്ള തന്റെ രൂപം നിരന്തരം ഏൽക്കുന്ന അവഗണനയുടെ ചിത്രം മാറ്റി വരക്കാനുള്ള അയാളുടെ ശ്രമം നരേന്ദ്രന്റെ പരിഹാസശരമേറ്റ് പരാജയപ്പെടുമെന്നാകുന്നിടത്ത് അയാളുടെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെടുന്നു... അത് നരേന്ദ്രന്റെ മരണത്തിലവസാനിക്കുന്നു....
ശാരീരിക വൈരൂപ്യങ്ങളുടെ പേരിൽ മാറ്റി നിർത്തപ്പെടുകയും നിരന്തരം അവഹേളിക്കപ്പെടുകയും ചെയ്യുന്ന ജീവിതങ്ങളെ, സത്യസന്ധമായും പച്ചയായും ആവിഷ്‌കരിക്കാൻ കരുണൻ എന്ന ഇമേജിലൂടെ ഫർസാന അലിക്ക് കഴിഞ്ഞിരിക്കുന്നു.... കരുണന്റെ ആത്മസംഘർഷങ്ങളെ വായനക്കാരന്റേതു കൂടിയാക്കി മാറ്റുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു...
നരേന്ദ്രനെ അവസാനിപ്പിച്ച ശേഷം സീമന്തിനിയുടെ അടുത്തെത്തി കൂട്ടുകാരന്റെ ഇഷ്ടമായ കനകാംബരപ്പൂക്കൾ അഴിച്ചുമാറ്റി കരുണന് ഇഷ്ടപ്പെട്ട മുല്ലപ്പൂക്കൾ ചൂടാൻ ആവശ്യപ്പെടുന്ന സന്ദർഭം കരുണനൊപ്പം വായനക്കാരനിലും ഗൂഢമായ ഒരാനന്ദം നിറക്കുന്നുണ്ട്... തീർച്ച.
നമ്മുടെയൊക്കെ ജീവിത പരിസരത്തു കാണാൻ കഴിയുന്ന, ഒരു പക്ഷെ, ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മിൽ പലരും അനുഭവിക്കുന്ന ആത്മസംഘർഷങ്ങളെ അതിഭാവുകത്വമൊട്ടുമില്ലാതെ വരച്ചിടാൻ "ഫർസാന അലി"യെന്ന യുവകഥാകൃത്തിന് ഈ കഥയിലൂടെ കഴിഞ്ഞിട്ടുണ്ട്. തലക്കെട്ടു പോലെ തന്നെ രാജേഷ് ചിറപ്പാടിന്റെ ആകർഷകമായ ചിത്രം കഥാന്തരീക്ഷത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകാൻ സഹായിക്കുന്നുണ്ട്.... കഥപറച്ചിൽ
അൽപം നീണ്ടു പോയെന്ന് തോന്നാമെങ്കിലും,
 ഓർമ്മക്കുറിപ്പുകൾ പോലും കഥയേക്കാൾ മനോഹരമാക്കുന്ന ഫർസാന അലിയെന്ന എഴുത്തുകാരിയുടെ മികച്ച കഥകളിലൊന്നാണ് " കനകാംബരപ്പൂക്കളെ വെറുത്ത ചെന്നായ".

🌾🌾🌾🌾🌾
അസ്ലം തിരൂർ
അദ്ധ്യാപകൻ
ALPSതിരൂർ

📚📚📚📚