11-03-19

 ശരീരശാസ്ത്രം

ബെന്യാമിൻ

മാതൃഭൂമി ബുക്സ്
പേജ് 232
വില 250

    വിശ്വാസത്തിൻറെ കെണിയിൽപ്പെട്ടു പോയവർക്കും പോവാൻ സാധ്യതയുള്ള വർക്കും സമർപ്പിക്കപ്പെട്ട നോവലാണ് ശരീരശാസ്ത്രം. "നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു ചേർന്നശേഷം അവന് നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആകുന്നു "(ബൈബിൾ ,മത്തായിയുടെ സുവിശേഷം: 23; 14- 15 )ഈ വചനത്തിന്റെ വിപുലനമാണ് ശരീരശാസ്ത്രം എന്ന് ഒറ്റവാക്യത്തിൽ പറയാം.
 'സാധാരണമായ ഒരു ചെറിയ അപകടത്തിൽപ്പെട്ട യുവാവിന് മൂന്നുദിവസം കൊണ്ട് മസ്തിഷ്ക മരണം സംഭവിച്ചത് എങ്ങനെയെന്നറിയാൻ ശരീരശാസ്ത്രം' നന്നായി അറിയണം .നോവലിന് ശരീരശാസ്ത്രം എന്ന പേര് വരാൻ ഇതാവില്ല കാരണം. മതത്തിലേക്ക് മനുഷ്യരെ പിടിക്കാൻ ഇറങ്ങിയവരുടെലക്ഷ്യം ധനസമ്പാദനമെന്ന ചില ശരീരശാസ്ത്രശ്രമങ്ങളാകണം.
ദില്ലിയിൽ താമസിക്കുന്ന മൂന്ന് ആത്മാർത്ഥ സുഹൃത്തുക്കൾ, അവരോട് ഒത്തു ജീവിക്കുന്ന വേറെ കുറച്ചാളുകൾ. എല്ലാവരുടെയും കഥ വ്യത്യസ്തമാണ് ,എന്നാൽ അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പ്രത്യേകതയുണ്ട്.

      ഉടുതുണിക്ക് മറുതുണിയില്ലാതെ ദില്ലിയിൽ വന്നിറങ്ങിയ സാം ഫിലിപ്പ് ;സുഹൃത്ത് വണ്ടിയോടിച്ച് കിട്ടുന്ന പണത്തിൽനിന്ന് ഇരന്നുവാങ്ങി എല്ലാ ദിവസവും വൈകുന്നേരം ബാറിലേക്ക് ഓടുന്ന വെറും സാം; പാസ്റ്റർ കോ ഹേ സങ് കണ്ടെത്തിയ വമ്പിച്ച വിദേശ സഹായ ഫണ്ട് അറിഞ്ഞ് ,അദ്ദേഹത്തിന്റെ അനുയായി ആയതും തന്നെ അവിടെയെത്തിച്ച ഡ്രൈവർ ജേക്കബ് ,സ്നാനം കേൾക്കാത്തവനാണ് എന്ന കാരണം പറഞ്ഞ് ജോലിയിൽ നിന്നും പിരിച്ചു വിടുവിച്ചതും, അവരുടെ ഫെലോഷിപ്പ് കോടികൾ ആസ്തിയുള്ള സ്ഥാപനമായി പരിണമിച്ചതും, നാം അറിയാനിരിക്കുന്നതേയുള്ളൂ .ആ ഫെലോഷിപ്പിലെ ചാരിറ്റി വർക്കേഴ്സ് ആണ് ഈ യുവാക്കൾ. അവരിൽ ഓരോരുത്തരുടെയും കഥ തികച്ചും വ്യത്യസ്തമാണ് ;ഒപ്പം രസകരവും. ശരീരശാസ്ത്രം എന്ന നോവലിനെ ശ്രദ്ധേയമാക്കുന്നത് ഈ കഥാപാത്രങ്ങളുടെ തനിമയും പുതുമയുമാണ്.
നിക്കോസ് കസൻദ്സക്കിസിന്റെ റിപ്പോർട്ട് ടു ഗ്രീക്കോ എന്ന പുസ്തകത്തിൻറെ ആരാധകനാണ് മിഥുൻ. നഗരത്തിലെ തിരക്കേറിയ ഒരു കോഫീഷോപ്പിൽ വച്ചാണ് അവൻ സന്ധ്യയെ കണ്ടത്. പുസ്തകവായനയിൽ ഭ്രാന്ത് പിടിച്ച ഭർത്താവിൽനിന്ന് മോചനം നേടിയ സ്ത്രീയാണ് സന്ധ്യ .അവരെ തമ്മിൽ ഗാഢമായി അടുപ്പിച്ചത്  ഈ പുസ്തകമാണ്. ഓരോ കഥാപാത്രത്തെയും ഇങ്ങനെ പരിചയപ്പെടുത്തുന്നത് ഇനിയും നോവൽ വായിച്ചിട്ടില്ലാത്തവർക്ക് വായനയിലെ രസം കളഞ്ഞേക്കാം, എന്നതുകൊണ്ട് അതിന് മുതിരുന്നില്ല. ഋതുവിന്റെ ഒരു കാര്യം മാത്രം പറയാം. ഗോവയിൽ പോർച്ചുഗീസുകാരും അവരിലൂടെ കത്തോലിക്കാസഭയും സർവാധിപത്യം തുടരുന്ന കാലത്ത് -ഏതാണ്ട് 100 വർഷങ്ങൾക്കു മുൻപ് -സഭയിൽനിന്ന് പുറത്തുവരികയും അവരുടെ ഏകാധിപത്യ സ്വഭാവങ്ങളോടേറ്റുമുട്ടുകയും ചെയ്തതിലൂടെ കൊടിയ തിരസ്കാരങ്ങൾക്കും പീഡനത്തിനും വിധേയനാകേണ്ടി വന്ന അൽവാരിസ് എന്നൊരു ശ്രേഷ്ഠ പുരോഹിതൻെറ ജീവചരിത്രരചനയിൽ ഏർപ്പെട്ടിരുന്ന കുര്യൻ സാറിൻറെ മകളാണ് ഋതു. അവൾ ജയനോട് ഒരു കഥ പറഞ്ഞു. കഥയാണോ സംഭവമാണോ എന്നറിയില്ല എന്ന മുഖവുരയോടെ "ഒരിക്കൽ പ്രസിഡണ്ട് കാസ്ട്രോയെ കൊല്ലുന്നതിനായി നാലിടത്ത് തോക്കുമായി കാത്തുനിൽക്കുകയായിരുന്നു.പഴുതുകളടച്ച് എല്ലാ തയ്യാറെടുപ്പുകളും അവർ പൂർത്തിയാക്കിയിരുന്നു. ഭാഗ്യവശാൽ ഗബ്രിയേൽ ഗർസിയ മാർക്വേസ് എന്ന ലാറ്റിനമേരിക്കൻ എഴുത്തുകാരനും കാസ്ട്രോയുടെ കൂടെയുണ്ടായിരുന്നു .  അതു കൊണ്ട് മാത്രം അവർ വെടിയുതിർക്കാൻ തയ്യാറായില്ല .ഞങ്ങൾ വാടക കൊലയാളികൾ ആണ് പക്ഷേ മാർകേസിന് പോലെ മഹാനായ ഒരു എഴുത്തുകാരൻ കൂടെയുള്ളപ്പോൾ ആർക്കെതിരെയും കാഞ്ചി വലിക്കാൻ ഞങ്ങൾക്കാവില്ല" എന്നായിരുന്നു അവർ അതിനു പറഞ്ഞ ന്യായം.

ദൈവത്തെ മുമ്പിൽ കണ്ടാൽ, വരം വേണമെന്ന് നിർബന്ധിച്ചാൽ, ഇടതുകാലിലെ മന്ത് വലതുകാലിൽ ആക്കി തരാൻ മാത്രം ചോദിക്കുന്നു നാറാണത്തുഭ്രാന്തനും; രാജാവിനോട് അല്പം മാറി നിൽക്കുക എനിക്ക് സൂര്യപ്രകാശം ലഭിക്കട്ടെ എന്നുമാത്രം ആവശ്യപ്പെട്ട സംന്യാസിയുടെയും ലോകത്തിൽ, തൻറെ സ്വാർത്ഥലാഭത്തിനുവേണ്ടി മാത്രം ഈശ്വരനെ മറയാക്കി പ്രവർത്തിക്കുന്ന പ്രേഷിത റോസ് പ്രവർത്തനത്തിന്റെ ഹീനമായ മുഖം തുറന്നുകാണിക്കുന്ന നോവലാണ് ശരീരശാസ്ത്രം. വളരെ താൽപര്യത്തോടെ വായിച്ചുപോകാവുന്ന നോവൽ. മിഥുന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ വികസിക്കുന്നത്. ആരാണ് കൊലപാതകി എന്തിനാണ് കൊല്ല നടത്തിയത് എന്നതിനൊന്നും വലിയ ഒളിച്ചുവയ്പ്പുകൾ ഉണ്ടെന്നു തോന്നുന്നില്ല. അത്തരമൊരു രഹസ്യത്തിന്റെ ചുരുളഴിക്കാൻ അല്ല വായനക്കാരൻ വളരെ താൽപര്യത്തോടെ ഈ നോവൽ വായിക്കുക. അത്ര ഉദാത്തമായ നോവൽ എന്നൊന്നും ഇതിനെ വിളിക്കേണ്ട. പക്ഷേ പാരായണ ക്ഷമതയിൽ അദ്വിതീയസ്ഥാനമിതിനുണ്ട്.  വായിക്കാൻ കയ്യിലെടുത്താൽ ഒരുദിവസംകൊണ്ട് പരമാവധി രണ്ടുദിവസംകൊണ്ട് നിങ്ങൾ ഈ നോവൽ വായിച്ചു തീർക്കും

📚📚📚📚📚

 രതീഷ്കുമാർ

🌾🌾🌾🌾


📚📚📚📚📚

വീണ്ടും ആമേൻ

സിസ്റ്റർ ജെസ്മി

ഡിസി ബുക്സ്
 പേജ് 170
വില160(സെപ്റ്റംബർ 2018)
'ആമേൻ -കന്യാസ്ത്രീയുടെ ആത്മകഥ'എഴുതി പത്തുവർഷം കഴിഞ്ഞപ്പോൾ കന്യാസ്ത്രീ വേഷം അഴിച്ചുവച്ച 10വർഷത്തെ ജീവിതത്തിൽ നിന്നുള്ള ചില സംഭവങ്ങൾ (പഴയതുമുണ്ട്)വിവരിക്കുന്ന അഞ്ച് ലേഖനങ്ങൾ ചേർത്ത് തയ്യാറാക്കിയ പുസ്തകമാണ് വീണ്ടും ആമേൻ .

ആമേൻ ഒരു കന്യാസ്ത്രിയുടെ ആത്മകഥ

സിസ്റ്റർ ജെസ്മി

സിസ്റ്റർ ജെസ്മിയുടെ  ആത്മകഥ ഞാൻ വായിച്ചത് 9 /9/ 2010ലാണ്. വീണ്ടും ആമേൻ എന്ന ഓർമ്മക്കുറിപ്പിന് ആമുഖമായി അന്നു തയ്യാറാക്കിയ ചെറുകുറിപ്പ്.

    എനിക്ക് ഭ്രാന്തില്ല എന്ന് സഭയെ വിശ്വസിപ്പിക്കാൻ- സമ്മതിപ്പിക്കാൻ- കഴിയാതെ സഭയിൽ നിന്ന് പുറത്ത് കടക്കേണ്ടിവന്ന കന്യാസ്ത്രീയുടെ ജീവിതം.

    ഒരു ധ്യാനമാണ് കർത്താവിന്റെമണവാട്ടി ആവാൻ 'മേമി'യെ കൊണ്ട് തീരുമാനമെടുപ്പിച്ചത്. വീട്ടുകാരുടെ എതിർപ്പിൽ അവൾ പതറിയില്ല. ബഹുദൂരം വരുന്ന പഠനം അവൾക്ക് തീരുമാനത്തിൽ എത്തിച്ചേരാൻ തടസമായി നിന്നു .
രണ്ടാം റാങ്കോടെ ഡിഗ്രിയും പിജിയും ,വെട്ടി 3 ആക്കിയ എം.എഡു.മായി അവൾ കർത്താവിന്റെ മണവാട്ടിയായി.

      കന്യാമഠത്തിലെ ജീവിതം പങ്കിലമാണെന്ന് അവൾ അറിയുന്നു. അവർ ശരീരത്തില് സഹിച്ചത് പലപ്രാവശ്യമാണ് .
പുരുഷ നഗ്നതയും രേതസും ആദ്യം കാട്ടിക്കൊടുത്ത കത്തനാരുടെ മുമ്പിൽ ഒരു നിമിഷത്തേക്ക് നഗ്നയാവേണ്ടിവന്നു.

    കോളജദ്ധ്യാപികയായി വിമല കോളേജിലെ ജീവിതം .മൂന്നുവർഷം വൈസ്  പ്രിൻസിപ്പൽ. സെൻറ് മേരീസിൽ മൂന്നുവർഷം പ്രിൻസിപ്പൽ.
2008 ആഗസ്റ്റ് 31ന് സിഎംസി കോൺഗ്രിഗേഷനിൽ നിന്ന് വിടുതൽ അപേക്ഷ നൽകി മഠം വിട്ട സന്യസ്ത ജീവിതം തുടരുന്നു .

   ചാവറയച്ചൻ സ്ഥാപിച്ച സന്യാസിനി സംഘത്തിന് അടിസ്ഥാനപ്രമാണം അനുസരണയാണ്. അനുസരണയുടെ ഫലമായി തലകീഴായ് നട്ട സസ്യം മുളച്ചകഥ അവിടെ എപ്പോഴും കേൾക്കാറുണ്ട് .അത് വല്ല കപ്പത്തണ്ടുമായിരിക്കുമെന്ന് നിരീക്ഷിക്കാനുള്ള ധൈര്യം സിസ്റ്റർ ജെസ്മി കാണിക്കുന്നു. മൂന്നുദിവസത്തെ പ്രാർത്ഥനയിൽ ക്രിസ്തുവിന്റെ പ്രതിമ സംസാരിച്ചത് അവർ കാണുകയും കേൾക്കുകയും ചെയ്തു.

     ക്രിസ്തുവിൽ ഭ്രാന്തതോളം പോന്ന ഭക്തിയും വിശ്വാസവുമാണ് ജസ്മിയുടെ സത്ത. പ്രശ്നങ്ങളുണ്ടാകുമ്പോഴൊക്കെ അവർ ക്രിസ്തുവിനോട് നേർവഴി ആവശ്യപ്പെടുന്നു .അവനത് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. ക്രിസ്തുവിൽ അത്രയൊന്നും വിശ്വാസമില്ലാത്ത തിരുസഭയ്ക്ക് അത് ഭ്രാന്ത് മാത്രമാകുന്നു. പക്ഷേ സഭ അത് ക്ഷമിക്കുമായിരുന്നു ,കുരിശിൻറെ പണവഴിയിൽ തടസ്സം തീർക്കാൻ ശ്രമിക്കാതിരുന്നെങ്കിൽ. കന്യാസ്ത്രീകളിൽ അഞ്ചിന് ഒന്നിന് മനോരോഗം ഉണ്ട് എന്ന തിരുസഭ കണ്ടെത്തിയിട്ടുണ്ട്!

    നന്മയുടെ വഴിയിൽ നിൽക്കുന്ന, വലിയ മനസുള്ള, ശരിയായി ചിന്തിക്കുന്ന, ഉൽപതിഷ്ണുവായ അധ്യാപികയും പ്രിൻസിപ്പലും ആണവർ. ആയിരത്തിൽ ഒരുവൾ. എന്നെ പ്രചോദിപ്പിക്കുന്ന പലതും ഔദ്യോഗിക ജീവിതത്തിൽ ഉണ്ട് .പക്ഷേ ഭക്തിയുടെ പാരമ്യത്തിൽ, പ്രശ്നങ്ങളുടെ നടുവിൽ ,അവർക്ക് കിട്ടുന്ന തിരുവചനങ്ങൾ ശ്രീരാമകൃഷ്ണ പരമഹംസനെയോ ജനസമ്മതി നേടിയ മറ്റു ചിലരെയോ പോലെ ഭ്രാന്ത് തന്നെയായിരുന്നില്ലേ ? അതവർ ഒരിക്കലും തിരിച്ചറിയാതെ ഇരിക്കട്ടെ!

  ആമേൻ എഴുതുമ്പോഴുള്ള തീക്ഷ്ണതയോ വികാര പ്രഹർഷമോ വീണ്ടും ആമേനിൽ കണ്ടെത്താനാവില്ല. പ്യൂപ്പയിൽനിന്ന് ശലഭ ത്തിലേക്ക്, ജീസസ് ഗുരുവായൂരപ്പൻറെ തിരുമുറ്റത്ത് ,ആമേൻ നാൾവഴികളിലൂടെ, ഏകാകിയായ ഒരു സ്ത്രീ, എന്നീ നാല് ലേഖനത്തിലും ഇല്ലാത്ത ആക്രമണോത്സുകത 'കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ' എന്ന കുറിപ്പിൽ ഉണ്ടുതാനും .പണത്തിനും അധികാരത്തിനും വിധേയപ്പെട്ട് സഭ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാം സ്ത്രീവിരുദ്ധ, ശിശു വിരുദ്ധ, മാനവ വിരുദ്ധ, പ്രവർത്തനങ്ങളെയും അതിശക്തമായി ആക്ഷേപിക്കുന്ന ലേഖനമാണിത് .സത്യത്തിൽ ആക്ഷേപിക്കുന്നു എന്ന് പറഞ്ഞുകൂടാ അതിൽ തരിമ്പും അതിശയോക്തിയില്ല. തങ്ങൾ കണ്ടെത്തുന്ന വാർത്തകൾ പത്രത്തിലോ മാധ്യമങ്ങളിലോ വരുത്താൻ ആവാത്ത  മാധ്യമപ്രവർത്തകരുടെ സങ്കടങ്ങളും അവരതിൽ കലവറയില്ലാതെ കുറിച്ചിടുന്നു .സഭയ്ക്ക് തിരുമണവാട്ടി ആവാൻ പെൺകുട്ടികളെ കിട്ടാതെ വരുന്നത് സഭ കാണിക്കുന്ന തോന്നിവാസങ്ങളും, ആമേൻ വായിച്ച് ആളുകൾ സത്യം മനസിലാക്കിയതും, കൊണ്ടാണെന്ന് അവർ പറയുന്നു.

    നളിനി ജമീലയുടെ ആത്മകഥ പ്രകാശനം മുതൽ ജസ്മി അനുഭവിച്ച പ്രയാസങ്ങൾ ഈ ഓർമ്മക്കുറിപ്പുകൾ നമുക്ക് കാട്ടിത്തരുന്നു ,അമ്മയും സഹോദരന്മാരും അടങ്ങുന്ന ബന്ധുക്കളെല്ലാം തന്നെ ഒഴിവാക്കിയതും, മഠത്തിൽനിന്ന് പുറത്തിറങ്ങിയിട്ട് താമസിക്കാനൊരിടം കിട്ടാൻ വിഷമിച്ചതും, താമസസ്ഥലത്ത് നേരിടേണ്ടിവന്ന പ്രയാസങ്ങളും, ഗുരുവായൂരിൽ 2 ഫ്ലാറ്റും അന്തിക്കാട്ട് ഒരു വീടും ഒക്കെ വാങ്ങിയതിന് പിന്നീലുള്ള കാരണവും പ്രയാസവും ,എല്ലാം വിശദീകരിക്കുന്നുണ്ട്. തന്നോട് സഭയും അൽമായരും പുലർത്തിയ തൊട്ടുകൂടായ്മയ പ്രയാസങ്ങൾ ഉണ്ടാക്കി എന്നല്ലാതെ അവർ ഒട്ടും പതറിയില്ല .അന്തിക്കാട് വീടിന് അനുബന്ധ കരാർ ജോലി ഏറ്റെടുത്ത എഞ്ചിനീയർ സഹപ്രവർത്തകയുടെ ഭർത്താവ് ആയതിനാലാവാം ,പേര് വ്യക്തമാക്കിയിരുന്നത് ഇത്തരം ചതിയന്മാരുടെ പേര് വ്യക്തമാക്കേണ്ടത് ആവശ്യമാണ്. ഗുരുവായൂരിൽ താമസിക്കുമ്പോൾ അവർക്ക് ഗുരുവായൂരപ്പനോട് ഭക്തിയോടടുത്തുള്ള ഒരു വികാരം തന്നെയാണ് ഉണ്ടായിരുന്നത്. ഗുരുവായൂരപ്പൻ ജീസസ് തന്നെയാണെന്ന് അവർ വിശ്വസിക്കുന്നു. അവിടുത്തെ 2 അപ്പാർട്ട്മെൻറുകളെ ക്കുറിച്ചും ,അവിടെ ഉള്ള ചില ജീവിതങ്ങളെ കുറിച്ചും പറഞ്ഞുപോകുന്നതിനിടയിൽ ,നളിനി ജമീലയുടെ വീക്ഷണത്തിൽ ലോകം കാണുന്ന ചില സ്ത്രീകളെ പരാമർശിക്കുകയും ചെയ്യുന്നു. ക്ഷേത്രനഗരി കൾ വേശ്യാലയങ്ങൾക്ക് അതിജീവനത്തിന് പറ്റിയ പ്രദേശമാണെന്ന് മറ്റാരൊക്കെയോ എഴുതിയിട്ടുണ്ടല്ലോ? തൻറെ ആത്മകഥ പെൻഗ്വിൻ ബുക്സ് വഴി പുറത്തിറക്കാൻ തീരുമാനിക്കാൻ ഉണ്ടായ കാരണം രസകരമായി അവതരിപ്പിക്കുന്ന തിനൊപ്പം ,ഇന്ത്യക്കാർക്ക് റോയൽട്ടി കൊടുക്കാത്ത പെൻഗ്വിനെ,തന്നെ പലപ്രാവശ്യം പറ്റിച്ച പെന്ഗ്വിനെ, തുറന്നുകാട്ടുന്നുണ്ട് .ഒപ്പം രവി ഡിസിയെ അകമഴിഞ്ഞനുമോദിക്കുന്നു .ആദ്യമായ് ഒരു ഇൻറർനാഷണൽ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ജെസ്മിയെ കൊണ്ടുപോയത് ഡിസി രവിയാണ് .ചെലവ് വഹിച്ചത് ഡിസി ബുക്സു
. പിന്നീടും പലവിധ സഹായങ്ങൾ രവി ഡിസി യിൽനിന്ന് അവർക്ക് ലഭിച്ചിട്ടുള്ളത് നന്ദിയോടെ സ്മരിക്കുന്നു ..മറ്റുപലരെയും നന്ദിയോടെ സ്മരിക്കുന്നുണ്ട് ,പക്ഷേ അപ്പോഴൊക്കെ ജീസസ് അവരിലൂടെ എനിക്ക് ചെയ്തുതന്നു എന്നു പറയുകയും ചെയ്യും. തനിക്ക് ലഭിച്ച ഏതൊരു ചെറിയ സഹായവും ജീസസിന്റെ കണക്കിലാണ് സിസ്റ്റർ ജെസ്മി ചേർത്തിട്ടുള്ളത് ,രവി ഡീസിയുടെ ഒഴികെ! ഏകാകിയായ ഏതു പെണ്ണും അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടിൽ ഏറ്റവും പ്രധാനം അടുത്ത സ്നേഹിതരുടെ സെക്സ് ദാനമാണ് എന്ന് ഈ സ്മരണയും വ്യക്തമാക്കുന്നു. താമസിക്കാൻ ഒരു സ്ഥലം കിട്ടലും സദാചാര ചാര കണ്ണുകളും അതിനോടൊപ്പം നിൽക്കുന്നതാണ്.

   സന്യാസം വരിക്കാൻ ആഗ്രഹിച്ച ഒരു പെൺകുട്ടിക്ക് ,അവളുടെ ബന്ധു ആമേൻ വായിക്കാൻ കൊടുത്തതും, സന്യാസത്തിന് പോകാൻ തീരുമാനിച്ച താൻ ഇനി അതിനെതിരായി ഒരു പുസ്തകം വായിക്കുന്നത് തെറ്റാണെന്ന് വിചാരിച്ച് വായിക്കാതിരുന്നതും, പരിശീലന ഘട്ടത്തിൽ ആയിരിക്കുമ്പോൾത്തന്നെ അവിടുത്തെ മൂല്യച്യുതിയും ധനാർത്തിയും കണ്ടു തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ സഭ എതിർക്കുന്നതും, ഒടുവിൽ തിരിച്ചുപോകുന്നതും, മഠത്തിൽ താനനുഭവിച്ചതു പറഞ്ഞിട്ട് വിശ്വസിക്കാനാവാത്ത  അമ്മ ആമേൻ വായിച്ചതും അവൾ പറഞ്ഞതെല്ലാം അതിൽ എഴുതിയിട്ടുണ്ടല്ലോ എന്ന ആശ്ചര്യത്തോടെ തിരിച്ചറിയുന്നതും ജസ്മി വിവരിക്കുന്നു .ഭാര്യമാരെ വൈദികർ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ ജെസ്മിയെ തേടിയെത്തുന്ന ഭർത്താക്കന്മാരും, കത്തോലിക്ക വൈദികർക്ക് വിവാഹം അനുവദിക്കപ്പെട്ടാൽ പ്രശ്നങ്ങൾ പാതിതീരും എന്ന സമാശ്വാസം ഓർത്തഡോക്സ് വൈദികരുടെ ലൈംഗിക അതിക്രമ വാർത്തകൾ വന്നപ്പോൾ നഷ്ടപ്പെടുന്നു  . ഡോ:ജെയിംസ് ഗുരുദാസ് സി എം ഐ എന്ന വൈദികൻ നടത്തുന്ന സ്നേഹവാണിയിൽ എത്തിയതും ,അച്ചൻ വിശുദ്ധ കുർബാന അർപ്പിക്കാത്തതിന് കാരണമന്വേഷിച്ചപ്പോൾ, 'ഈശോ ദൈവമല്ല നല്ലൊരു മനുഷ്യൻ മാത്രമാണ് 'എന്ന അച്ഛന്റെ പ്രസ്താവന തന്റെ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു എന്നവർ സമ്മതിക്കുന്നു .പിന്നീട് ഈശോ ഇങ്ങനെ പറയുന്നത് പോലെ തോന്നി: "എടി മണ്ടിപ്പെണ്ണേ ..ഞാൻ ദൈവമല്ല ഒരു സാധാരണ മനുഷ്യൻ എന്നെപ്പോലെ നന്മ ചെയ്ത ജീവീക്കാൻ നിനക്കാവില്ലേ?'
"വലിയൊരാശ്വാസം മനസ്സിൽ വന്നു നിറഞ്ഞു ഈശോ മനുഷ്യനോ ദൈവമോ ആയിക്കൊള്ളട്ടെ ഈശോയെ അനുകരിക്കുക എന്നതാണ് പരമപ്രധാനം".
 സിസ്റ്റർ ജെസ്മി പറയുന്ന പല സംഭവങ്ങളും കേരളത്തിൽ വലിയ ചർച്ചയായവയാണ് .വ്യക്തി ജീവിതത്തിൽ നിന്ന് പറയുന്ന സംഭവങ്ങളാണ് നമുക്ക് പുതുമ തരുന്നത്. അത് ഒട്ടുവളരെ ഉണ്ടുതാനും .എങ്കിലും എനിക്ക് ഏതാണ്ട് അറിയാവുന്ന ഒരു സംഭവത്തിൽ അവർ ആ വ്യക്തിയെക്കുറിച്ച് ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് .(അഥവാ സംഭവങ്ങളെ ഓർമ്മ അടയാളപ്പെടുത്തുന്നതിന്റെ രസതന്ത്രം സാമാന്യഭിന്നമാകുന്നതോ)സിസ്റ്റർ ജെസ്മി തന്നെ പേര് ഒളിച്ചു വച്ചതുകൊണ്ട് അത് തൽക്കാലം അങ്ങനെ തന്നെ ഇരിക്കട്ടെ.

രതീഷ് കുമാർ

🌾🌾🌾🌾🌾