08-01-2019

പ്രിയരേ... ചിത്രസാഗരത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏
നമുക്കിന്ന് അടുത്തറിയാൻ ശ്രമിക്കാം  ചിത്രകലാചരിത്രത്തിൽ എക്കാലത്തും അഗ്രഗണ്യയായ
അർതമേസ്യ ജെന്റിലസ്കി എന്ന മഹതിയെ...
അർതമേസ്യ ജെന്റിലസ്കി (self portrait)
പ്രശസ്തയായ ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു അർതമേസ്യ  ജന്റിലസ്കി.(ജൂലൈ 8 1593--1656 )ചിത്രകാരി കൾക്ക് വേണ്ടത്ര പ്രോത്സാഹനമോ പ്രാധാന്യമോ ലഭിക്കാത്ത ആ കാലഘട്ടത്തിൽ അർതമേസ്യ ഫ്ലോറൻസയിലെ  അക്കാദമിയ--ഡി--ആർട്ട് ഡിസിഗ്നോ യിലെ ആദ്യ വനിത അംഗമായിരുന്നു എന്നത് ആ മഹതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. മിത്തുകളിൽ നിന്നും അതുപോലെ ബൈബിളിലെ ഇരകൾ,യോദ്ധാക്കൾ എന്നിവയിൽനിന്നും ശക്തവും കഷ്ടപ്പാട് അനുഭവിക്കുന്നവരുമായ സ്ത്രീകളെ ചിത്രീകരിക്കുന്നതിൽ ഏറെ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു അർതമേസ്യ.

1593 ജൂലൈ എട്ടിന് റോമിൽ tuscan ചിത്രകാരനായ ഒറീസിയോ ജന്റലെസ്കിയുടേയും പ്രൂഡൻസിയ ഡി ഒറ്റവിയാനോയുടേയും  മൂത്തമകളായി അർതമേസ്യ ജനിച്ചു .പിതാവിന്റെ  ശില്പശാല ആയിരുന്നു അവളുടെ ആദ്യ ഗുരുകുലം. വേറിട്ട വഴികളിലൂടെ നടന്ന പ്രശസ്ത ചിത്രകാരനായ കരവാജിയോയുടെ ശൈലിയിൽ വളരെയേറെ ആകൃഷ്ടയായിരുന്നു അർതമേസ്യ.കരവാജിയോ  തന്നെയായിരുന്നു മാർഗ്ഗദർശിയും. കരവാജിയോയുടെ  ആദർശവാദം അർതമേസ്യയെ ഏറെ ആകർഷിച്ചു .19 വയസ്സായപ്പോഴേക്കും അർതമേസ്യയിലെ ചിത്രകാരിയെ ലോകം അംഗീകരിക്കാൻ തുടങ്ങി.1611 അഗസ്റ്റിനോ താസ്സിയുമൊത്തായിരുന്നു അർതമേസ്യയുടെ പിതാവ് ചിത്രങ്ങൾ വരച്ചിരുന്നത്. താസ്സിയുടെ കഴിവിൽ തൃപ്തനായ അർതമേസ്യയുയുടെ പിതാവ് മകളുടെ ചിത്ര പഠനത്തിന് ട്യൂട്ടറായി താസ്സിയെ നിയോഗിച്ചു .പക്ഷേ വിപരീതഫലം ഉണ്ടാവുകയാണ് ചെയ്തത്.

താസ്സി അർതമേസ്യയെ ക്രൂരമായി മാനഭംഗപ്പെടുത്തി.വിവാഹവാഗ്ദാനം നൽകിയിരുന്നെങ്കിലും അത് താസ്സി ലംഘിച്ചു .ഇതിനെതിരെ അർതമേസ്യ കേസു കൊടുത്തു.അക്കാലത്തെ പ്രമാദമായിരുന്ന കേസായിരുന്നു ഇത്.എക്കാലത്തേയും ബലാത്സംഗ ഇരകൾക്ക് സംഭവിക്കുന്നതുപോലെ അർതമേസ്യയും ചെളി വാരി എറിയപ്പെട്ടു.എന്നിട്ടും തളരാത്ത അർതമേസ്യയെ കോടതി മുറികളിൽ  വെച്ച് ന്യായാധിപന്മാർ പരസ്യമായി അപമാനിച്ചു.നിരവധി കാമുകന്മാരുണ്ട് അർതമേത്യക്കെന്ന് വിളിച്ചു പറഞ്ഞു. സ്ത്രീത്വത്തെ ക്രൂരമായി പരിഹസിച്ചു.സത്യം പറയുകയാണോ എന്നറിയുന്നതിനായി ഇരുമ്പുവളയങ്ങൾ കെെകളിലിട്ടു മുറുക്കി കമ്പിയിട്ടു വലിക്കുമായിരുന്നത്രേ..ഒരുപാടൊരുപാട് പീഡനങ്ങൾക്ക് ശേഷം സത്യം വിജയിച്ചു.താസ്സി കുറ്റക്കാരനെന്ന് കോടതി വിധിച്ചു.അർതമേസ്യ വിജയിച്ചുവെങ്കിലും ഒരു "ഇര" എന്ന പേരിലാണ് ജനങ്ങളും അക്കാലത്തെ ചരിത്രവും അർതമേസ്യയെ കണ്ടത്.എന്നിട്ടും കൂസാതെ അർതമേസ്യ വരച്ചുകൊണ്ടേയിരുന്നു...ഒരു പക്ഷെ, ലോകം കണ്ട സുധീരയായ ഫെമിനിസ്റ്റ് അർതമേസ്യ ആയിരിക്കണം.

അർതമേസ്യ വരച്ച സ്വജീവിതത്തിന്റെ തനിപ്പകർപ്പായ ലുക്രീഷ്യ എന്ന സൃഷ്ടിയെ നമുക്കിനി പരിചയപ്പെടാം
ലുക്രീഷ്യ
ലുക്രീഷ്യ...അർതമേസ്യയുടെ ജീവിതത്തിന്റെ നേർപ്പകർപ്പായ ചിത്രം
ചിത്രകലാചരിത്രം മുഴുവനെടുത്തു തിരഞ്ഞാലും ലുക്രീഷ്യയെന്ന റോമൻ നായികയേക്കാളേറെ കൃത്യമായും തീക്ഷ്ണമായരും വരയ്ക്കപ്പെട്ടിട്ടുള്ള മറ്റൊരു സ്ത്രീകഥാപാത്രം ഉണ്ടെന്നുതോന്നുന്നില്ല. താരതമ്യങ്ങളില്ലാത്ത മേനിയഴകിനും സ്വഭാവവൈശിഷ്ട്യത്തിനും പേരുകേട്ട നാരീരത്നമായിരുന്നു ലുക്രീഷ്യ. ബി.സി. 509ലെ ലുക്രീഷ്യയുടെ ദുർമ്മരണം റോമൻ ചരിത്രത്തിലെ വഴിത്തിരിവായിമാറി. അതേത്തുടർന്നായിരുന്നു റോമിലെ രാജഭരണം, റിപ്പബ്ലിക്കായി മാറിയത്. ഒരേസമയം, പ്രകോപനപരവും വേദനാജനകവും ദുരന്തപൂർണ്ണവും എന്നാൽ, വീരോചിതവുമായ ഈ സംഭവകഥ ചിത്രകാരന്മാരുടേയും ചരിത്രകാരന്മാരുടേയും മനോതലങ്ങളിൽ 2500വർഷങ്ങളിലധികം ഉദ്ദീപ്തമായി നിറഞ്ഞുനിന്നു. രതി, അക്രമം, ആഭിജാത്യം, പരിത്യാഗം, പ്രതികാരം, കണക്കുതീർക്കൽ ഇതൊക്കെ നിറഞ്ഞ ഉദ്വേഗപൂർണ്ണമായ കഥയായിരുന്നു ലുക്രീഷ്യയുടേത്. രാജകുമാരനായ ടാസ്കിന്റെ കത്തിമുനയ്ക്കും, ഒരു വേലക്കാരനെ ലുക്രീഷ്യയുടേ കൂടെ ബലാൽക്കാരമായി പിടിച്ചുകിടത്തി, അവൾ അവനോടൊത്ത് കിടയ്ക്ക പങ്കിട്ടതായി ലോകം മുഴുവൻ വിളിച്ചുപറയുമെന്ന ഭീഷണിയ്ക്കും മുന്നിൽ സ്വന്തം അഭിമാനം കാഴ്ചവെയ്ക്കേണ്ടിവന്ന ഹതഭാഗ്യയായിരുന്നു അവർ. അന്നു നടന്ന ക്രൂരമായ ബലാത്സംഗം ഇന്നും നമുക്കുചുറ്റും നടമാടുന്ന പീഡനങ്ങളേയും ചൂഷണങ്ങളേയും ഓർമ്മിപ്പിക്കുന്നു. സ്ത്രീയ്ക്ക് എതിരായി കുറ്റവാളികൾ   അനാദികാലം മുതലേ അവൾക്കൊരു ശാപമായി പിറന്നുവീണുകൊണ്ടിരിക്കുന്നു എന്നതൊരു സത്യം മാത്രം. പതിവ്രതയും സാധ്വിയുമായിരുന്ന ലുക്രീഷ്യ ഇതേത്തുടർന്നു ആത്മഹത്യ ചെയ്തു. അനന്തരം അണപൊട്ടിയൊഴുകിയ ജനരോഷത്തിൽ റോമിലെ ഭരണം തകർന്നുവീണുവത്രെ.

ഈ സംഭവത്തിനു ഏതാണ്ട് 2100 വർഷങ്ങൾക്കുശേഷമാണ് ലോകചിത്രകലാവേദിയിലെ വേറിട്ട വനിതയായ അർതമീസ്യ ജെന്റിലെസ്കി  ലുക്രീഷ്യയെ തന്റെ പ്രിയചിത്രത്തിലെ നായികയാക്കുന്നത്. ആ മഹതിയുടെ ജീവിതത്തിന്റെ തന്നെ ഒരു നേർപ്പകർപ്പായിരുന്നു ആ ചിത്രണമെന്നു പറയാം.

ചെറുപ്രായത്തിൽത്തന്നെ, അധ്യാപകനാൽ ബലാത്സംഗത്തിനും തുടർചൂഷണങ്ങൾക്കും വിധേയയയാവാൻ വിധിക്കപ്പെട്ട അർതമീസ്യ, അന്നവരനുഭവിച്ച അടങ്ങാത്ത നൊമ്പരവും ഹൃദയാഘാതവുമെല്ലാം ലുക്രീഷ്യയിലൂടേയാണ് പുനരവതരിപ്പിച്ചത്. ക്രൂരമായ കീഴ്പ്പെടുത്തലിനേയും ആത്മഹത്യയേയും മാറ്റിനിർത്തി, പകരം ആ സുചരിതയുടെ അഗാധമായ മനോവ്യഥയേയാണ് അർതമീസ്യ ഇവിടെ വിഷയമാക്കുന്നത്. തന്റെ ജീവിതത്തെ തകർത്തുകളഞ്ഞ നിമിഷത്തെക്കുറിച്ചുള്ള ഏകാന്തചിന്തയും വേദനയും ഈ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. ലുക്രീഷ്യയും അർതമീസ്യയും ഒരുമിച്ചു പങ്കുവെയ്ക്കുന്ന ദുരന്താനുഭവത്തിന്റെ ബഹിർസ്ഫുരണം ഒരു തീക്ഷ്ണാവിഷ്കാരമായി മാറുകയാണിവിടെ.

പക്ഷെ, ലുക്രീഷ്യയെപ്പോലെ അർതമീസ്യ ജീവനൊടുക്കിയില്ല. പകരം ഒറ്റയ്ക്കുപൊരുതി. തന്നെ അപമാനിച്ചയാളെ നിയമത്തിനുമുന്നിൽ കുടുക്കി. ശിക്ഷയ്ക്കും വിധേയനാക്കി. ഒരു പക്ഷെ, ലിസിസ്ട്രാറ്റയ്ക്കുശേഷം, ലോകം കണ്ട സുധീരയായ ആദ്യത്തെ ഫെമിനിസ്റ്റ് ആയിരിക്കണം അർതമീസ്യ. അതുകൊണ്ടുതന്നെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ മുഹൂർത്തങ്ങളിലൊന്നിനെ കുറിക്കുന്നു ഈ ചിത്രം എന്നു പറയാതെ വയ്യ.

നമുക്കാ ചിത്രത്തിലേക്ക് ഒരിക്കൽക്കൂടി കണ്ണോടിക്കാം. ശാരീരികവും വൈകാരികവും ന്യൂനതകളൊക്കെയുള്ള ഒരു സാധാരണ സ്ത്രീയെയാണ് അർതമീസ്യ ഇവിടെ വരച്ചിരിക്കുന്നത്. അതിൽ ഒരു കരവാജിയൻ സ്വാധീനം ശക്തമായി നിഴലിക്കുന്നുണ്ട്. മുൻഭാഗത്തെ പ്രകാശമാണ് പുറകിലെ ലുക്രീഷ്യയുടെ രൂപത്തെ ഇരുട്ടിൽനിന്നും വേർതിരിച്ചുനിർത്തുന്നത്. കറുപ്പിനെ ദുരന്തമായി കാണുകയാണെങ്കിൽ, അവിടെ തെളിഞ്ഞുവരുന്നത് ഒരു കണക്കുതീർക്കലായി വിവക്ഷിക്കാം. പിന്നോട്ടാഞ്ഞുകൊണ്ടുള്ള ലുക്രീഷ്യയുടെ കടുത്ത ഭാവം വരാൻ പോകുന്ന ഉറച്ച തീരുമാനത്തെ സൂചിപ്പിക്കുന്നുവെന്നും കരുതാം. വളരെ നാടകീയമായ ഈ രംഗാവിഷ്കാരത്തിനു പുറമെ, കരവാജിയോയിലൂടെ പ്രശസ്തിയാർജ്ജിച്ച കയരോസ്കുരോ എന്ന പ്രകാശാന്ധകാരസന്നിവേശരീതിയും ഇവിടെ ഒരു പ്രത്യേകതയായി കാണാം.

മുഖത്താകട്ടെ കഠിനവേദനയും മാനസികസംഘർഷവും ഉച്ചസ്ഥായിയിലാണ്. ചുളിഞ്ഞ പുരികവും നെറ്റിത്തടവും മൂർച്ചയേറിയ നയനങ്ങളും, പാതിതുറന്ന വദനവും മറ്റൊന്നല്ല ചൂണ്ടിക്കാണിക്കുന്നത്. ഇനിയാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രീകരണം. അവരുടെ ഇടതുകൈ നിഷ്ഠുരപ്രതീകമായ കഠാരയിലും, വലതുകൈ സ്ത്രീത്വപ്രതീകമായ മുലയിലും മുറുകിയമർന്നിരിക്കുകയാണ്. എത്രമാത്രം വികാരതീവ്രവും അർത്ഥസൂചകവുമായ അടയാളപ്പെടുത്തലാണ് അർതമീസ്യ ഇവിടെ നിർവ്വഹിച്ചിരിക്കുന്നത്. അങ്ങനെ ലുക്രീഷ്യയിലൂടെ പുനർജ്ജനിക്കുകയാണ് സ്വാനുഭവത്തിലൂടെ, തികച്ചും വ്യത്യസ്തമായ വൈകാരികാവബോധത്തിലൂടെ ഇവിടെ, അർതമീസ്യയെന്ന അസാമാന്യ ചിത്രകാരി
(കടപ്പാട്_ഡോ.ബി.ഹരികൃഷ്ണൻ)

ഇനി നമുക്ക് അടുത്തറിയാം പ്രതികാരദാഹം നിറഞ്ഞ ആ ചിത്രം...👇👇
ഹോലഫെർനസ്സിനെ കൊല്ലുന്ന ജൂഡിത്ത്

പ്രതികാരസങ്കൽപത്തിന്റെ പാരമ്യമാണ് ഈ ചിത്രം. ഹോലഫെർനസ് എന്നായിരുന്നു ആ അസ്സീറിയക്കാരൻ സൈന്യാധിപന്റെ പേര്. ഇന്നത്തെ സിറിയയിലെ ബെഥൂലിയ എന്ന നഗരത്തെ വളഞ്ഞു പട്ടിണിക്കിട്ട് തോൽപ്പിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു ഹോലഫെർനസ്. അതിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്തു അയാൾ. ബെഥൂലിയൻ ജനത വിശപ്പിന്റേയും ദാഹത്തിന്റേയും തീവ്രതയിൽ തകർന്നടിയുകയായിരുന്നു. ഇനിയൊരൊറ്റ നിമിഷം പോലും പിടിച്ചുനിൽക്കാനാവില്ലെന്ന നില. അങ്ങനെയൊരു രാത്രി, ഹോലഫെർനസിന്റെ പാളയത്തിൽ സുന്ദരിയായ ഒരു വിധവ സധൈര്യം കടന്നുചെല്ലുകയാണ്. അവരുടെ കടക്കണ്ണേറിലും അംഗലാവണ്യത്തിലും മധുരമന്ദഹാസത്തിലും ഹോലഫെർനസ് മയങ്ങിപ്പോയിയെന്നു പറഞ്ഞാൽ മതിയല്ലോ. നിർഭാഗ്യവാനായ ആ പടത്തലവൻ ജൂഡിത് എന്ന ആ ബെഥൂലിയക്കാരിയുടെ വശ്യമാന്ത്രികതയിൽ അവളെ പ്രാപിക്കാനായുകയും അവൾ വെച്ചുനീട്ടിയ മദ്യത്തിൽ ഉന്മത്തനായി ബോധം നഷ്ടപ്പെട്ട് ഉറങ്ങിപ്പോവുകയും ചെയ്തുവത്രെ. തന്റെ നാടിനുവേണ്ടി, അവരുടെ അഭിമാനത്തിനുവേണ്ടി ജൂഡിത് ആ കിടയ്ക്കയിൽ വെച്ച് ഹോലഫെർനസിന്റെ തലയറുത്തെടുത്തു എന്നാണ് കഥ. ഒരു പക്ഷെ, ഈ കഥയിലെ ജൂഡിത്തിൽ അർതമീസ്യ തന്നെത്തന്നെ കാണുകയുണ്ടായിരുന്നിരിക്കണം. തന്നെ നശിപ്പിച്ചവനെതിരായ പ്രതികാരമായി, അതിന്റെ എല്ലാ തീവ്രതയോടും കൂടെ ജൂഡിത്തെന്ന സർവ്വസംഹാരിയായി, ശത്രുവിന്റെ ശിരശ്ചേദം ചെയ്യാനായി അവതരിക്കുകയാണ് അർതമീസ്യ ഈ ചിത്രത്തിൽ.

കോടതിവിചാരണയ്ക്കു ശേഷമാണ് അർതമീസ്യ ജൂഡിതിനെ പുതുതായി അവതരിപ്പിച്ചത്. ഭീഷണമായ നിഴലുകൾ ഇടകലർത്തി, അത്യന്തം ഭയാനകമായ ആവിഷ്‌കാരത്തിലൂടെ, കരവാജിയോയെ മാതൃകയാക്കിക്കൊണ്ട് അർതമീസ്യ ആ ഗംഭീരചിത്രം പൂർത്തിയാക്കി. ആ ക്രൂരകൃത്യത്തിൽ ജൂഡിത്തിന്റെ ദാസി ആബ്ര പോലും ഒട്ടും മടിയില്ലാതെ കൂട്ടുചേരുന്നുണ്ട്. ശക്തിശാലിയായ ഹോലർഫെനസിനെ കിടക്കയിൽത്തന്നെ ചേർത്തുപിടിക്കുന്ന ആബ്ര ഇതേ വിഷയം വരച്ച കരവാജിയോയുടെ ഭാവനയിൽനിന്നും ഒരുപാട് വ്യത്യസ്തത പുലർത്തുന്നു. ജൂഡിതിന്റെ മുഖമാകട്ടെ, പാതിയിരുട്ടിലാണെങ്കിലും, തീവ്രതകൊണ്ടും ഘോരതകൊണ്ടും കൂസലില്ലായ്മ കൊണ്ടും ശ്രദ്ധേയമാണ്. വെളുത്ത കിടയ്ക്കവിരി രക്തശോണിമയിൽ മുങ്ങിയിട്ടുണ്ട്. അതിലെ ചുളിവുകൾ, ചോരച്ചാലുകളുമായി ഇടകലർന്നു നിൽക്കുന്നു. അവിടെ ടാസ്സിയുടെ രക്തമായിരുന്നോ അർതമീസ്യ കണ്ടിരുന്നത്? എതാണ്ടതുപോലേയാണ് ആ തീക്ഷ്ണരുധിരമുദ്രകൾ നമ്മോട് സംവദിക്കുന്നത്.
(കടപ്പാട്_ഡോ.ഹരികൃഷ്ണൻ)

അർതമേസ്യ ഈ ചിത്രം 5 തവണയെങ്കിലും വരച്ചിട്ടുണ്ടെന്നാണ് അർതമേസ്യയെ ലോകത്തിനു മുമ്പിൽ തുറന്നുകാണിച്ച ചരിത്രകാരി മേരിഗരർദ് പറയുന്നത്..ഓരോ തവണ ഹോലഫെർനസ്സിനെ കൊല്ലുമ്പോഴും താസ്സിയെ ആയിരിക്കാം അർതമേസ്യ മനസിൽ കണ്ടിട്ടുണ്ടാവുക

1652 ൽ ഈ മഹതി അന്തരിച്ചു.നെയ്പൾസിൽ പടർന്നുപിടിച്ച പ്ലേഗായിരുന്നു മരണകാരണം എന്ന് പറയപ്പെടുന്നു.നീതിക്ക് വേണ്ടി പോരാടി..പരിഹാസങ്ങൾക്ക് നടുവിലും ഒട്ടും കൂസാതെ ചിത്രലോകത്തിലൂടെ സഞ്ചരിച്ച അർതമേസ്യ ...ആ മഹതിയുടെ പേര് ചരിത്രത്തിൽ എന്നും തിളങ്ങി നിൽക്കും..

ചിത്രങ്ങളിലൂടെ..👇👇
Salome with the head of saint John
self portrait as a lute player





ഇനി ഒരു സിനിമ ആയാലോ...അർതമേസ്യയുടെ ജീവിതം ആസ്പദമാക്കിയുള്ള ഫ്രഞ്ച് സിനിമ.👇👇
https://youtu.be/pjcYS7yYXOA

ഇനി കുറച്ച് വീഡിയൊ ലിങ്കുകൾ
https://youtu.be/5eM3KLNOV-Q
https://youtu.be/hl4o27RTGW0
https://youtu.be/AZRMmTA4gyU
https://youtu.be/BHFuLS9NW6s