02-04-19

ചിത്രസാഗരം പംക്തിയുടെ 36ാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏

🌊🌊🌊🌊🌊🌊🌊🌊🌊🌊
ബൈബിൾ ചിത്രങ്ങൾ, സർറിയലിസറ്റിക് ചിത്രങ്ങൾ,റെനെ  മഗ്രീറ്റിന്റെ മുഖംമൂടി ചിത്രങ്ങൾ, റോസയുടെ മൃഗച്ചിത്രങ്ങൾ, ജോർജ്യയുടെ പൂച്ചിത്രങ്ങൾ ,മേരി കസാട്ടയുടെ അമ്മയും കുഞ്ഞും ചിത്രങ്ങൾ... ഇങ്ങനെ നിരവധി ശൈലിയിലും തരത്തിലുമുള്ള ചിത്രങ്ങളെയും ചിത്രകാരന്മാരെയും നമ്മൾ ഇതിനകം പരിചയപ്പെട്ടു കഴിഞ്ഞു. ഇന്ന് ചിത്രസാഗരത്തിന്റെ മുപ്പത്തിയാറാം പംക്തിയിൽ നമുക്ക് പരിചയപ്പെടാം ജലരാശിയുടെ കാമുകനായ വില്യം  ടേർണറേയും അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളെയും
ജോസഫ് മാല്ലോർഡ് വില്യം ടേർണർ
ജോസഫ് മാല്ലോർഡ് വില്യം ടർണർ എന്ന ഈ വിശ്രുത ചിത്രകാരൻ അറിയപ്പെട്ടിരുന്നത് വില്യം ടേർണർ എന്ന പേരിലായിരുന്നു .ഇദ്ദേഹം ഒരു ഇംഗ്ലീഷ് ചിത്രകാരനായിരുന്നു. (1775 ഏപ്രിൽ 23_ 1851 ഡിസംബർ 19)ജലച്ചായം ആയിരുന്നു പ്രധാന മാധ്യമം. വരച്ച ചിത്രങ്ങളിൽ അധികവുമാകട്ടെ പ്രക്ഷുബ്ധമായ സമുദ്രവുമായി ബന്ധമുള്ള ചിത്രങ്ങളും...🌊🌊🌊
കുട്ടിക്കാലത്തുതന്നെ ചിത്രകലയിൽ അത്ഭുതകരമായ കഴിവ് പ്രകടിപ്പിച്ച ടർണർ പതിനാലാം വയസ്സിൽ തന്നെ റോയൽ അക്കാദമി ഓഫ് ആർട്സിൽ ചേർന്നു. ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ തന്റെ ആദ്യചിത്രം പൂർത്തിയാക്കി. തുടർ പഠനത്തിനുള്ള ചെലവ് ചിത്രരചനയിലൂടെത്തന്നെ അദ്ദേഹം കണ്ടെത്തി. തികച്ചും അസൂയാവഹമായ വളർച്ചയായിരുന്നു അദ്ദേഹത്തിന്റേത്.1804ൽ തന്നെ സ്വന്തമായി ഒരു ചിത്രകലാഗ്യാലറി അദ്ദേഹം തുറന്നു .1802 ൽ വെറും  28 വയസ്സ്  പ്രായമുള്ളപ്പോൾ  ടർണർ താൻ പഠിച്ച റോയൽ അക്കാദമി ഓഫ് ആർട്സിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രൊഫസർ ഓഫ് പെർസ്പെക്ടീവ് എന്ന പദവിയിലേക്ക് അദ്ദേഹം ഉയർന്നു. 1807ൽ റോയൽ അക്കാദമിയിൽ സ്ഥിരം പ്രഫസറായി .1828 വരെ അദ്ദേഹം അവിടെത്തന്നെ ജോലിചെയ്തു. മറ്റുള്ളവരിലേക്ക് അധികം ഇറങ്ങി ചെല്ലാത്ത ഏകാന്തതയും സ്വകാര്യതയും ഇഷ്ടപ്പെടുന്ന സ്വഭാവക്കാരനായിരുന്നു ടർണർ. 1802 ൽ യൂറോപ്പ് ചുറ്റിസഞ്ചരിച്ചു .ഫ്രാൻസ് സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു .വെനീസ് പലതവണ സന്ദർശിച്ചു. യാത്രകളിൽ തനതായ ഒരു ശൈലി അദ്ദേഹത്തിന് രൂപപ്പെട്ടു. നിറം രൂപം എന്നിവ യാഥാർത്ഥ്യങ്ങളുമായി ഉയർന്നുനിന്നവയും അല്ലാത്തവയുമായ ചിത്രങ്ങൾ അദ്ദേഹം വരച്ചു തുടങ്ങി. ആദ്യകാലത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കലാ മൂല്യത്തിൽ പിന്നിൽ ആണെന്നു പറഞ്ഞ വിമർശനം നേരിട്ടിരുന്നു. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ ചിത്രലോകം ഏറ്റവുമധികം ആരാധിക്കുന്ന ചിത്രങ്ങളായി മാറിക്കഴിഞ്ഞു. തന്റെ മരണശേഷം രാജ്യത്തിനായി 550 എണ്ണച്ചായ ചിത്രങ്ങൾ, 20000ജലച്ചായചിത്രങ്ങൾ, മുപ്പതിനായിരത്തിലധികം പേപ്പറിൽ വരച്ച ചിത്രങ്ങൾ എന്നിവ ബാക്കി വെച്ചു. ഈ ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്നും ജനമനസ്സിൽ ജീവിക്കുന്നു...
1775 ഏപ്രിൽ 23ന് ലണ്ടനിലെ മെയ്ഡൻ ലൈനിലെ ഒരു വൃത്തികെട്ട തെരുവിലാണ് ടർണർ ജനിച്ചത് .അച്ഛൻ വില്യം ടർണർ ഒരു ക്ഷുരകനും വെപ്പുമുടി നിർമ്മാതാവുമായിരുന്നു. അമ്മ മേരി മാർഷൽ. മേരി ആൻ എന്ന സഹോദരി ഉണ്ടായിരുന്നെങ്കിലും കുട്ടിക്കാലത്തുതന്നെ മരണപ്പെട്ടു .അമ്മ നിരന്തരം കോപിക്കുകയും കലഹിക്കുകയും ചെയ്തിരുന്ന ഒരു സ്ത്രീ ആയിരുന്നു.സ്നേഹശൂന്യ മായ ഈ പെരുമാറ്റം മേരി മാർഷലിനെ മാനസികരോഗത്തിലേക്ക് നയിച്ചു. ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്ക് മാറി കൊണ്ടേയിരുന്നു അമ്മ ടേർണറുടെ 29 ാം വയസ്സിൽ അന്തരിച്ചു.ടർണറും അമ്മയും തമ്മിലുള്ള ബന്ധം ഒട്ടും ഊഷ്മളമായിരുന്നില്ല. അതിനാൽ തന്നെ ടേർണറുടെ ചിന്തയിലോ സംസാരത്തിലോ അമ്മയുണ്ടായിരുന്നില്ല. കുട്ടിക്കാലം അമ്മയുടെ വകയിലുള്ള സഹോദരന്റെ കൂടെയായിരുന്നു  ടേർണറുടെ ജീവിതം. 1786 മഗ്‌രിറ്റിലേക്ക് താമസം മാറി .ആ സ്ഥലം കെന്റ് തുറമുഖത്തിന് വടക്കുകിഴക്കുഭാഗത്ത് ആയിരുന്നു ഇവിടെയുള്ള ജീവിതമാണ് അദ്ദേഹത്തിൻറെ തുടർ ജീവിതത്തിൽ ...ചിത്രകലാ ജീവിതത്തിൽ ... ജലരാശിയുടെ കാമുകനായി ടെർണറെ മാറ്റിയത്.
   കുള്ളൻ,പക്ഷിയുടെ ചുണ്ടുപോലെ മൂക്കുള്ളവൻ,വൃത്തിയില്ലാത്തവൻ...ഇതെല്ലാമായിരുന്നു ചിലർക്ക് ടേർണർ.പക്ഷെ,ഇതേന്നും ശ്രദ്ധിക്കാതെ അദ്ദേഹം വരച്ചുകൊണ്ടേയിരുന്നു.
      ഈ ബാലനായ ടെർണറുടെ ഉള്ളിലെ ചിത്രകാരനെ ഉണർത്തിയതിൽ തെംസ് നദിക്ക് വലിയ പങ്കുണ്ട്.തെംസിലെ ജലരാശിയും അതിനു മുകളിലൂടെ ഒഴുകുന്ന സൂര്യന്റെ വർണരാശിയും തിർക്കുന്ന വെളിച്ചം ആ ബാലനെ ആഴത്തിൽ സ്പർശിച്ചു.ജലത്തിന്റെ വിവിധ ഭാവങ്ങളെ...നങ്കൂരമിടുന്ന കപ്പലുകളെ...പായ് വഞ്ചികളെ...കച്ചവടങ്ങളെ...ജലവുമായി ബന്ധപ്പെട്ട എന്തും ടർണർക്ക് ചിത്രങ്ങളായി മാറി
അക്കാലത്തുതന്നെ അച്ഛൻ തന്റെ കടയിൽ വെച്ച് ആ ചിത്രങ്ങൾ വിറ്റ് കാശ് ആക്കിയിരുന്നു.ബാർബർഷാപ്പിന്റെ മുമ്പിൽ ചരടിൽ കോർത്തിട്ട ചിത്രങ്ങൾ പണം  കൊടുത്ത് ആളുകൾ വാങ്ങാൻ തുടങ്ങിയതോടെ മകൻ ചിത്രകാരനും പിതാവ് അവ വിലപേശി വിൽക്കുന്ന വിൽപ്പനക്കാരനുമായി...ചിത്രം വര പണമുണ്ടാക്കാനുള്ള മാർഗമായി ടർണറും കരുതി.ഒരിക്കലും അച്ഛൻ ടേർണറെ പ്രശംസിച്ചിട്ടില്ല..പണമായിരുന്നു ലക്ഷ്യം..അക്കാലത്ത് ടേർണറുടെ ചിത്രങ്ങളില്ലാത്ത ഒരു സ്ഥാപനം പോലുമുണ്ടായിരുന്നില്ല.
   നിരവധി ചിത്രകാരന്മാരുടെ കീഴിൽ ചിത്രംവര പഠിച്ചു എങ്കിലും തോമസ് മാൾട്ടനെ ആയിരുന്നു അദ്ദേഹം തന്നെ യഥാർത്ഥ ഗുരുവായി കണ്ടത്. തോമസ് ഒരു സ്ഥല ചിത്രകാരനായിരുന്നു.അദ്ദേഹത്തിന്റെ കീഴിലുള്ള പഠനം അദ്ദേഹത്തെ മറ്റൊരു സ്ഥല ചിത്രകാരൻ ആക്കി മാറ്റി.
മറ്റുള്ളവരിലേക്ക് അധികം ഇറങ്ങിച്ചെല്ലാത്ത ഏകാന്തതയും സ്വകാര്യതയും ഇഷ്ടപ്പെടുന്ന സ്വഭാവമായിരുന്നു ടേർണരുടേത്. നിയമപ്രകാരം വിവാഹിതൻ അല്ലെങ്കിലും സുഹൃത്തായ സാറയിൽ അദ്ദേഹത്തിന് രണ്ട് പെൺമക്കൾ ഉണ്ടായിരുന്നു. സോഫിയ കരോളി ബൂത്ത് എന്ന സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു അധികവും താമസിച്ചിരുന്നത്.അച്ഛൻ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ച വ്യകതിയായിരുന്നു.അതിനാൽത്തന്നെ അച്ഛന്റെ മരണം അദ്ദേഹത്തെ വിഷാദരോഗിയാക്കി മാറ്റി.പ്രായമാകുന്തോറും വെെചിത്ര്യമായ സ്വഭാവമായിരുന്നു ടേർണറുടേത്.1851 ൽ തെംസ് നദിക്കരയിലുള്ള സോഫിയയുടെ വീട്ടിൽ വെച്ച്...ആ കുഞ്ഞോളങ്ങളിൽ കണ്ണും നട്ട് കോളറബാധയാൽ ആ ജലരാശിയുടെ കാമുകൻ അന്തരിച്ചു.
RAIN,STEAM AND SPEED(മഴ,നീരാവി,വേഗത) എന്ന പ്രശസ്തമായ ചിത്രം

ഈ ചിത്രത്തെക്കുറിച്ച് സൂർദാസ് രാമകൃഷ്ണൻ എഴുതിയ ലേഖനത്തിൽ നിന്നും...👇👇👇
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യവര്‍ഷങ്ങളിലൊന്നില്‍ ബ്രിട്ടനിലെ പ്രസിദ്ധമായ റോയല്‍ അക്കാദമിയില്‍ എണ്ണച്ചായ ചിത്രങ്ങളുടെ ഒരു വമ്പന്‍ പ്രദര്‍ശനം നടക്കുകയായിരുന്നു. ജോണ്‍ കോണ്‍സ്റ്റബിളിനെപ്പോലെയുള്ള മഹാരഥന്മാരുടെ വിസ്മയകരമായ രചനകള്‍. ഓരോ ക്യാന്‍വാസിനു മുമ്പിലും കാണികള്‍ ആവേശത്തോടെ തടിച്ചുകൂടി. പ്രശംസകള്‍കൊണ്ട് ചിത്രങ്ങളെ പൊതിഞ്ഞു. പക്ഷേ, ഒരു ചിത്രത്തോടുമാത്രം കാണികള്‍ക്ക് അത്ര താല്‍പര്യം തോന്നിയില്ല. എണ്ണച്ചായം കൊണ്ട് വലിയ ക്യാന്‍വാസില്‍ കോറിയിട്ട ഒരു അസംബന്ധ രചനയായിട്ടാണ് അവര്‍ ‘മഴ, നീരാവി, വേഗത’ എന്നു ശീര്‍ഷകമുള്ള ആ ചിത്രത്തെ കണ്ടത്. പക്ഷേ, മധ്യവയസ്‌കയായ ഒരു സ്ത്രീ മാത്രം ആ ചിത്രത്തിനു മുമ്പില്‍ ആനന്ദാതിരേകത്തോടെ നില്‍ക്കുന്നുണ്ടായിരുന്നു. കാണികളിലാരോ അവരോടു ചോദിച്ചു: ”എന്താണ് മാഡം ഇതുപോലൊരു അസംബന്ധം നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?” ആ സ്ത്രീ ചിത്രത്തില്‍ നിന്നും കണ്ണെടുക്കാതെ ആവേശത്തോടെ പറഞ്ഞു: ”തീര്‍ച്ചയായും! ഞാന്‍ കണ്ടിട്ടുണ്ട്…. കണ്ടിട്ടുണ്ട്… ഒരു തീവണ്ടിയാത്രയ്ക്കിടയില്‍ ഇതേ കാഴ്ച… ഒരു വ്യത്യാസവുമില്ലാതെ.”

അവര്‍ പറഞ്ഞത് സത്യമായിരുന്നു. ഒന്നു രണ്ടു മാസങ്ങള്‍ക്കു മുന്‍പ് മഴ തിമിര്‍ത്തു പെയ്യുന്ന ഒരു പകല്‍ അവര്‍ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. വണ്ടി ഒരു പാലത്തിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്ന സമയത്ത് തനിക്കെതിരെയുള്ള സീറ്റിലിരുന്ന കുള്ളനായ ഒരാള്‍ പെട്ടെന്ന് ജനാലയുടെ ഷട്ടര്‍ ഉയര്‍ത്തി പുറത്തേക്കു നോക്കി. മഴനാരുകള്‍ ജനാലയിലൂടെ ഉള്ളിലേക്ക് പെയ്തിറങ്ങിയ ആ സമയത്ത് അവരും പുറത്തെ കാഴ്ച കണ്ടു. മഴയും തീവണ്ടിയില്‍ നിന്നും വമിക്കുന്ന നീരാവിയും വണ്ടിയുടെ വേഗതയും ചേര്‍ന്ന് സൃഷ്ടിച്ച അത്ഭുതകരമായൊരു അമൂര്‍ത്ത സൗന്ദര്യത്തിന്റെ ക്ഷണികദര്‍ശനം. കുള്ളന്‍ ഷട്ടര്‍ താഴ്ത്തി, ഏറെ നേരം കണ്ണുകളടച്ചിരിക്കുന്നതും അവര്‍ കണ്ടു. അന്ന്, തനിക്കെതിരേയിരുന്ന കുള്ളനായ മനുഷ്യന്റെ ക്യാന്‍വാസിനു മുമ്പിലാണ് താന്‍ നില്‍ക്കുന്നതെന്ന് ആ സ്ത്രീ അപ്പോഴും അറിഞ്ഞിരുന്നില്ല. ആ കുള്ളനാണ് ‘പ്രകാശവിന്യാസത്തിന്റെ മാന്ത്രികന്‍’ എന്ന് പ്രകീര്‍ത്തിക്കപ്പെട്ട വില്യം ടര്‍ണര്‍. ജോസഫ് മല്ലോര്‍ഡ് വില്യം ടര്‍ണര്‍ എന്നാണ് മുഴുവന്‍ പേര്. ലോക ചിത്രകലയിലെ എക്കാലത്തേയും വലിയ പ്രകൃതിദൃശ്യ ചിത്രകാരന്‍. അന്ന് തീവണ്ടി ജനാലയിലൂടെ കണ്ട കാഴ്ചയെ കണ്ണുകടളടച്ച് മനസിലേക്കാവാഹിച്ചെടുത്ത് ക്യാന്‍വാസിലേക്ക് പകര്‍ത്തിയത് കാണികള്‍ക്ക് അസംബന്ധമായി തോന്നിയെങ്കിലും അത് കാഴ്ചയുടെ അനുഭവത്തിന്റെ യഥാര്‍ത്ഥമായ ആവിഷ്‌കാരമായിരുന്നു എന്ന് ആ സ്ത്രീയുടെ സാക്ഷ്യപ്പെടുത്തല്‍ തെളിയിച്ചു.

തീവണ്ടിക്കുള്ളിലിരുന്നു കണ്ട കാഴ്ചയെ പുറത്തുനിന്നു കാണുന്ന തരത്തിലുള്ള ഒരു വീക്ഷണ തലമാണ് ടര്‍ണര്‍ ഈ ചിത്രത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ബോണ്‍ഡ് ആംബര്‍, ഗോള്‍ഡന്‍യെല്ലോ, വൈറ്റ് എന്നീ നിറങ്ങളെ കൂടുതലായി ഉപയോഗിച്ച് ഒരു പ്രത്യേക രീതിയില്‍ ലയിപ്പിച്ചെടുത്താണ് അദ്ദേഹം മഴയുടെ മൂടിക്കെട്ടിയ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്. ട്രെയിന്‍ കടന്നുവരുന്ന ഭാഗത്ത്, അതി സൂക്ഷ്മമായി നീര്‍ച്ചുഴിയുടെ ചലനസ്വഭാവത്തില്‍ ബ്രഷ് ഉപയോഗിച്ച് വേഗതയുടെ കാഴ്ചാനുഭവം അനായാസം പകരുന്നു (സവിശേഷ രീതിയിലുള്ള ഈ ബ്രഷ് സ്‌ട്രോക്ക് ടര്‍ണറുടെ പ്രസിദ്ധമായ പല ചിത്രങ്ങളിലും വിദഗ്ധമായി ആവര്‍ത്തിച്ചിട്ടുണ്ട്). മഴയുടെ മറയ്ക്കുള്ളിലൂടെ അവ്യക്തമായി താന്‍ കണ്ടതൊക്കെയും ടര്‍ണര്‍ ചിത്രത്തില്‍ വിന്യസിച്ചിട്ടുണ്ട്. പാലത്തിനടിയിലൂടെ ഒഴുകുന്ന നദിയും അതിലെ ഒറ്റപ്പെട്ട തോണിയും കരയിലൂടെ നടന്നുപോകുന്ന മനുഷ്യരും എല്ലാം. അദ്ദേഹം തീവണ്ടിയിലിരുന്നു കണ്ട ക്ഷണികക്കാഴ്ചയുടെ നേര്‍ പകര്‍പ്പായിരുന്നു ആ ചിത്രം. പ്രകൃതി അങ്ങനെയാണ്. ഒരു മഴകൊണ്ട് കാഴ്ചയുടെ യഥാതഥത്വത്തെ അമൂര്‍ത്തതയുടെ അഭൗമലാവണ്യത്തിലേക്കുയര്‍ത്തും. അത് കലാകാരന്റെ ഉള്‍ക്കണ്ണ് വന്യമായ ആവേശത്തോടെ പിടിച്ചെടുക്കും. അങ്ങനെയൊരു പിടിച്ചെടുക്കലാണ്; വര്‍ണങ്ങളിലേക്കുള്ള ആവാഹിക്കലാണ് ടര്‍ണറുടെ ‘മഴ, നീരാവി, വേഗത.’
സൂര്‍ദാസ് രാമകൃഷ്ണന്‍
ദ ഫെെറ്റിംഗ് റ്റെമറെെർ
അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിൽ ദ് ഫൈറ്റിംഗ് റ്റെമെറെയിർ എന്ന കപ്പൽ പൊളിച്ചുനീക്കാനായി അടുപ്പിച്ചിരിക്കുന്നു എന്ന ചിത്രം ഉൾപ്പെടുന്നു. ബാറ്റിൽ ഓഫ് ട്രഫാൾഗാർ എന്ന യുദ്ധത്തില് ഉപയോഗിച്ച പ്രശസ്തമായ യുദ്ധക്കപ്പലിന്റെ ചിത്രമാണ് ദ് ഫൈറ്റിംഗ് റ്റെമെറെയിർ എന്ന് അറിയപ്പെടുന്ന ഈ ചിത്രം .
സ്നോസ്റ്റോം (മഞ്ഞുകൊടുങ്കാറ്റ്) - അഴിമുഖത്തിനടുത്തുള്ള ആവിക്കപ്പൽ ആഴമില്ലാത്ത വെള്ളത്തിൽ സിഗ്നലുകൾ കൊടുക്കുന്നു, അടയാളം നോക്കി സഞ്ചരിക്കുന്നു., 1842-ൽ വരച്ച ചിത്രം
സ്നോ സ്റ്റോം
Fisherman and the sea
രാത്രിയുടെ നിഗൂഢത,വിശാലമായ സമുദ്രത്തിന്റെ വന്യമായ ശാന്തത,ഭീതിയുയർത്തി നിൽക്കുന്ന പാറക്കെട്ടുകൾ....ഇവയ്ക്കിടയിലൂടെയൊരു ബോട്ട്...1796 ലാണ് ടേർണർ ഈ ചിത്രം വരച്ചത്. ടേർണറുടെ ആദ്യത്തെ എണ്ണച്ചായ ചിത്രമാണിത്



Chichester canal







ടേർണറുടെ ജീവചരിത്രവും ചിത്രങ്ങളും...വിശദമായ വായനയ്ക്ക് ഈ ലിങ്ക് സന്ദർശിക്കൂ...👇👇👇
https://www.william-turner.org/biography.html
https://youtu.be/QxKpM4JoqN8
https://youtu.be/7GKlo2xWvuI
https://youtu.be/NoCW80MEGXY
https://youtu.be/o0ue0TtNg5c
https://youtu.be/QEL3w9r5WOc
https://youtu.be/pr_by7Z7BlM
"എന്റെ പിതാവ് എന്റെ ചിത്രങ്ങളെപ്പറ്റി പ്രശംസയുടെ ഒരു വാക്കുപോലും പറഞ്ഞു കേട്ടിട്ടില്ല. ഒരു ചിത്രംകൊണ്ട് എത്ര പണം നേടാം എന്നതിലായിരിക്കണം നിന്റെ ശ്രദ്ധ എന്നൊരുപദേശം മാത്രമാണ് അദ്ദേഹം തന്നത്.”
       വില്യം ടെർണർ
കൂടുതൽ മനോഹരമായ ജലച്ചിത്രങ്ങളിതാ...