അന്ധയുടെ
അനന്തരാവകാശികൾ
-
അനീസ്
സലിം
പ്രസാ : പൂർണ, കോഴിക്കോട്
വില : 285 രൂപ
അനീസ് സലിം
അന്ധയുടെ അനന്തരാവകാശികൾ
"ഒരിക്കൽ പൊട്ടിച്ചിറങ്ങിപ്പോന്നാൽ പിന്നീ ടൊരിക്കലും തിരിച്ചു കയറാനാവാത്ത അതിലോലമായൊരു കവചമാണ് ഭൂതകാലം" ഒരു വ്യക്തി എഴുതുന്ന കുറിപ്പിന്റെ രൂപത്തിലാണ് ഈ നോവൽ. ഓർമ്മക്കുറിപ്പെന്നോ, ആത്മഹത്യാ ക്കുറിപ്പെന്നോ അതിനെ വിളിക്കാം.... അത് വായനക്കാരന്റെ ഇഷ്ടം.
ഒരിക്കലും കണ്ടുമുട്ടാനേ പാടില്ലാതിരുന്ന രണ്ടു ജന്മങ്ങൾ. ഹംസയും അസ്മയും. എന്നാൽ അവർ വിവാഹം കഴിക്കുകയും നാല് മക്കൾക്ക് ജന്മം നല്കുകയും ചെയ്തു. അതിൽ നാലാമൻ, അമറിന്റെ കുറിപ്പിലൂടെയാണ് നോവൽ മുന്നേറുന്നത്. ബംഗ്ലാവെന്ന പ്രൗഢമായ മുസ്ലിം തറവാടിന്റെ കഥ.
നാലു മക്കൾ ഇവരാണ്.
ജസീറ : സുഹദ അമ്മായിയുടെ കണ്ണഞ്ചിക്കുന്ന സൗന്ദര്യം മുഴുവൻ പകർന്നു കിട്ടിയ മൂത്ത സന്താനം.
അക്മൽ : റേഡിയോ മെക്കാനിസം പഠിച്ചു. പട്ടിണി മാറ്റാൻ ഉതകിയില്ല. മതചിന്ത തലക്ക് പിടിച്ച് അബദ്ധത്തിൽ നിന്ന് അബദ്ധങ്ങളിലേക്ക് ചാടുന്നു. ബാല്യത്തിലെ അമറിന്റെ കുസൃതിയുടെ ഇരയും അക്മൽ ആയിരുന്നു.
സോഫിയ : സൗന്ദര്യം കുറവാണ്. പക്ഷേ എന്തിനേയും സ്നേഹമാണ്. പൂവും പുല്ലും പക്ഷികളും സോഫിയുടെ ചങ്ങാതിമാർ. അമറിന്റെ നേരേ മുത്ത പെങ്ങൾ. അനുവാദം ലഭിച്ച ആദ്യ വിനോദയാത്രയിൽ തടാകത്തിന്റെ ആഴത്തിൽ ജീവൻ പൊലിഞ്ഞ്, മീസാൻ കല്ലിനടിയിൽ വിശ്രമം കൊള്ളുന്നു. ബംഗ്ലാവിലേക്ക് ആദ്യ ദുരന്തമായി കടന്നു വന്നത് സോഫിയുടെ ശരീരമായിരുന്നു.
സോഫിയുടെ ശരീരം അകമുറിയിൽ കിടക്കുമ്പോൾ, അമർ, അവളുടെ മുറിയിലെ പ്രിയപ്പെട്ട വസ്തുക്കളിൽ ആ പെങ്ങളുടെ സാന്നിധ്യം തേടുകയായിരുന്നു.
പക്ഷേ, ലഭിച്ചത് ജാവി എന്നയാൾ ഒപ്പിട്ട് വായിച്ച് അവസാനിപ്പിച്ച കുറേ തടിയൻ പുസ്തകങ്ങൾ.
ആരാണ് ജാവി...? എന്തായിരുന്നു ജാവി...?
പോകപ്പോകെ, അമ്മയുടെ ഇളയ ആങ്ങളയും അവരുടെ വീട്ടിൽ താമസിച്ചിരുന്നയാളും ഒരുപാട് പ്രത്യേകതകൾ ഉള്ളയാളും, 26-ആം വയസ്സിൽ തുരങ്കത്തിലേക്ക് നടന്നുപോയ യാളുമാണ് ജാവി എന്ന് അമർ തിരിച്ചറിയുന്നു... നാലു മക്കൾക്കും ജാവിയാണ് പേര് നിർദ്ദേശിച്ചത് എന്നും താൻ ജനിച്ച അന്നാണ് ജാവിയുടെ മടങ്ങി വരാത്ത യാത്ര എന്നും കൂടി അമർ അമ്മയിൽ നിന്ന് അറിയുന്നു.
എല്ലാവരും വളർന്നു.... ജസീറയെ ഇഷ്ടപ്പെട്ട പ്രൊഫസറെ വിവാഹം ചെയ്യുന്നതിന് അന്ധയായ ഉമ്മൂമ്മയുടെ വീട് വില്ക്കേണ്ടി വരുന്നു. ഉമ്മൂമ്മ ഇവരുടെ സംരക്ഷണ യിലാകുന്നു. സ്വാർത്ഥയായ ജസീറ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അന്ധയുടെ വസ്തുക്കളുടെ അവശേഷിക്കുന്ന അവകാശി കാസിം മാമ ലണ്ടനിൽ നിന്നും മടങ്ങിവരും എന്നറിയുന്നു. പഴയ തറവാട്ടിൽ ഉമ്മയോടും വിദേശിയായ ഭാര്യയോടുമൊപ്പം ജീവിക്കുക അയാളുടെ സ്വപ്നമായിരുന്നു. എല്ലാ സത്യങ്ങളും അസ്മയുടെയും ഉമ്മുമ്മയുടേയും നാവിൻ തുമ്പിലാണ്. എന്നാൽ അന്ധയായ ഉമ്മൂമ്മ മരിക്കുന്നു. എങ്ങനെ....?
കാസിം മാമ തന്റെ മടങ്ങിവരവ് വേണ്ട എന്നു വയ്ക്കുന്നു.....കാരണം......???
ജാവി ആത്മഹത്യ ചെയ്യാൻ കാരണ മെന്ത്.....????
മരുന്നു പൗച്ചിലെ ഗുളികകളുടെ എണ്ണം കുറഞ്ഞതും ഉമ്മുമ്മയുടെ മരണവുമായി ബന്ധമുണ്ടോ..?....
ദുരന്തങ്ങളുടെ അവസാനമായോ........ ഉപ്പ മരിച്ചു... പക്ഷേ അദ്ദേഹത്തിന്റെ സുഗന്ധ ദ്രവ്യ കച്ചവടത്തിന്റെ മലബാറിലെ ബാക്കി പത്രങ്ങൾ അന്വേഷിച്ചു വരുന്നു. അസ്മ അവരെ സ്വീകരിക്കുന്നു.... മര്യാദയോടെ യാത്രയാക്കുന്നു.
അമർ എല്ലാത്തിനും സാക്ഷിയാണ്...... മനസ്സുകളുടെ ലോലഭാവങ്ങൾക്കപ്പുറം ഒരു പുറംതോടുണ്ടാവാം. ഒരു സംഭരണിയും അതിനൊരു ബലവത്തായ സംരക്ഷണ ഭിത്തിയും ഉണ്ടാവാം. അതിന് പോറൽ വീണാലോ..... അമറും അമ്മയും മനോ ചികിത്സ തേടുന്നു....
ശാന്തിയുടെ വിതാനത്തിലേക്ക് പ്രവേശിച്ചതായി തോന്നിയ അമർ , ഇത്തരം ഒരു കുറിപ്പ് എഴുതേണ്ട ആവശ്യമെന്ത്???
ചോദ്യങ്ങൾ ഒരുപാടുണ്ട് . ഉത്തരങ്ങളും. ...... അത് നോവലിൽ ലഭിക്കും.
ചർച്ച ചെയ്യപ്പെടാവുന്ന.... വായിക്കേണ്ട ഒരു നോവൽ. അതാണ് അന്ധയുടെ അനന്തരാവകാശികൾ
ഉപഭോക്തൃ സംസ്കാരത്തിന്റെ ചില ജീർണ്ണവശങ്ങളും, പൊള്ളയായ മതാചാരങ്ങളുടെ വ്യർത്ഥതയും, അസംബന്ധവും, ആഡംബരവും പൊങ്ങച്ചവും മനുഷ്യനെ എവിടം വരേയും എത്തിക്കും എന്നും ചർച്ച ചെയ്യുന്ന ഒരു നോവൽ.
മൂലകൃതി ഇംഗ്ലീഷിലാണ്. എന്നാൽ മൂലത്തെ വെല്ലുന്ന ഭംഗിയായ മലയാള പരിഭാഷ.
അന്ധയുടെ അനന്തരാവകാശികൾ
മികച്ച വായനയനുഭവം തരുന്ന നോവൽ.
കൂട്ടിച്ചേര്‍ക്കലുകള്‍
അനീസ് സലിമിനെക്കുറിച്ച് , കഥാകൃത്തിനെക്കുറിച്ചുള്ള കുറച്ചറിവുകൾ
അനീസ് സലിമിനെക്കുറിച്ച് , കഥാകൃത്തിനെക്കുറിച്ചുള്ള കുറച്ചറിവുകൾ
പ്രജിത
2013ലെ ദ് ഹിന്ദു പ്രൈസും 2014ലെ ക്രോസ്സ് വേർഡ് പ്രൈസും നേടിയ പുസ്തകങ്ങളുടെ രചയിതാവായ അനീസ് സലിം ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചതിനെക്കുറിച്ചു രസകരമായ ഒരു കഥയുണ്ട്. അത് പറയണമെങ്കിൽ ആദ്യം അനീസിന്റെ അനന്യസാധാരണമായ ജീവിത ത്തെക്കുറിച്ച് പറയണം. പതിനാറാം വയസ്സിൽ വ്യവസ്ഥാപിത വിദ്യാഭ്യാസം മടുത്ത് സ്കൂൾ വിട്ടു പോന്ന അനീസ് അന്ന് അച്ഛന്റെ കൈയിലുള്ള വലിയ പുസ്തകശേഖരത്തിലേക്ക് തിരിഞ്ഞു. വായനയും എഴുത്തും മാത്രമായി വർക്കലയെന്ന ചെറുപട്ടണത്തിൽ ജീവിതം കഴിച്ചുകൂട്ടുന്നതിനിടെ പതിനേഴാം വയസ്സിൽ ആദ്യ ചെറുകഥ ഒരു പ്രസാധകന് അയച്ചു കൊടുത്തു.
പ്രസിദ്ധീകരണയോഗ്യമല്ല അതെന്നുള്ള മറുപടി ഉടനടി ലഭിച്ചപ്പോൾ ചെറുകഥയല്ല തന്റെ തട്ടകം എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം നോവൽ എഴുത്തിലേക്ക് തിരിഞ്ഞു. പക്ഷെ വർക്കല യിലെ ആകാശവും ഭൂമിയും തരാത്ത കഥകൾ തേടിയെടുക്കണമെന്നും അതിന് ഈ പട്ടണ ത്തിനു പുറത്തു പോകണമെന്നും അനീസിന് തോന്നി. െെകയിൽ കാശൊന്നും കാര്യമായി കരുതാതെ, പ്രത്യേകിച്ച് ലക്ഷ്യങ്ങളില്ലാതെ, ഇരുപതുവയസ്സുകാരൻ അനീസ് ഒരു ഭാരതയാത്രക്കിറങ്ങി.
അഞ്ചാറു മാസം ഇന്ത്യ കണ്ടു വീട്ടിലേക്കു മട ങ്ങിയ അനീസ് ഇരുപത്തഞ്ചാമത്തെ വയസ്സിൽ ആദ്യ നോവലെഴുതി. എന്നിട്ട് വീണ്ടും ഒരു യാത്ര പോയി. ഇടയ്ക്കു ഫ്രീലാൻസ് എഴുത്തിൽ നിന്നുള്ള വരുമാനവുമായി അങ്ങനെ ഒരു കൊല്ലം കടന്നു പോയി. രോഗവും വിശപ്പും മൂലം വലഞ്ഞ അനീസ് തിരിച്ചു കുടുംബത്തെത്തുമ്പോൾ കൈയിൽ അക്ഷരങ്ങളല്ലാതെ മറ്റൊന്നുമില്ലാ യിരുന്നു. അങ്ങനെയാണ് കൊച്ചിയിലെ പരസ്യ ക്കമ്പനി യിൽ ജോലിക്ക് കേറുന്നത്. പക്ഷെ അനീസ് എഴുത്ത് നിർത്തിയില്ല.
പ്രായം മുപ്പതുകളിലെത്തും മുമ്പേ അടിയന്തരാ വസ്ഥയുടെ പശ്ചാത്തലത്തിലുള്ള ‘വിക്സ് മാംഗോ ട്രീ’ യുടെ രചന അനീസ് മുഴുമി പ്പിച്ചിരുന്നു. അതുകഴിഞ്ഞ് രണ്ടുകൊല്ലം കൊണ്ട് ‘ദ ബ്ലൈൻഡ് ലേഡീസ് ഡിസെൻടെൻസ്’ എന്ന നോവലിന്റെ ആദ്യ ഡ്രാഫ്റ്റ് എഴുതി. പക്ഷെ ഈ നോവലുകളുമായി ഒട്ടനവധി പ്രസാധകരെയും, ലിറ്റററി ഏജന്റന്മാരെയും അനീസ് സമീപിച്ചെങ്കിലും ഇതൊന്നും സ്വീകരിക്കപ്പെട്ടില്ല എന്നത് അദ്ദേഹത്തെ വല്ലാതെ നിരാശനാക്കി.
അങ്ങനെയിരിക്കെയാണ് അനീസിലെ ‘പരസ്യ സാഹിത്യം’ സഹായത്തിനെത്തിയത്. തികച്ചും സാഹിത്യപരമായി മാത്രം അതുവരെ എഴു ത്തിനെ സമീപിച്ചിരുന്ന അനീസ്, മുപ്പതുകളുടെ അവസാനം ഒരു പുതിയ ആഖ്യാനം പരീക്ഷിച്ചു. വിമാനത്താവളത്തിൽ കോഫി വെന്റിങ് മെഷീനിൽ പിന്നിലിരിക്കുന്ന, തികച്ചും സാധാര ണക്കാരിയായ, സാമാന്യം വിവരദോഷിയായ, വാചകങ്ങളിൽ പെരുംവിഡ്ഢിത്തം വിളമ്പുന്ന, ബിൻ ലാദനെ ആരാധിക്കുന്ന, അമേരിക്കയെ വെറുക്കുന്ന, ഹസീന മൻസൂർ എന്ന പെൺകുട്ടിയുടെ കഥ അനീസ് നോവലാക്കി.
പരിഹാസത്തിൽ പൊതിഞ്ഞ ആഖ്യാനം, നിത്യജീവിതത്തിന്റെ സൂക്ഷ്മമായ നിരീക്ഷണ ങ്ങൾ, കാലികമായ സംഭവങ്ങളുടെ കമന്ററി, വാക്കുകളിൽ സറ്റയർ കൊണ്ടുള്ള കളി, എന്നീ ചേരുവകൾ ചേർന്ന് രസമുള്ള വായന യാണെങ്കിലും അത് സാഹിത്യമൂല്യമുള്ള രചനയായി അനീസ് മാത്രം കണ്ടില്ല. ഒരു നോവൽ പ്രസിദ്ധീകരിച്ചു തന്റെ സാന്നിധ്യം ലോകത്തെ അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെ അനീസ് ആറു മാസം കൊണ്ട് ഈ പുസ്തകം എഴുതിത്തീർത്തു.
പുസ്തകപ്രസാധനം എളുപ്പമല്ല എന്ന് അപ്പോഴേക്കും അനീസിന് മനസ്സിലായിരുന്നു. അതുകൊണ്ട് ഹസീന മൻസൂർ എന്ന പേരിൽ ലിറ്റററി ഏജന്റ് കനിഷ്ക ഗുപ്തക്ക് അനീസ് എഴുതി; ഇതെന്റെ ആത്മകഥയാണ് എന്ന മട്ടിൽ. രസകരമായ, പുതുമയുള്ള, ആഖ്യാനം ഗുപ്തക്ക് നന്നേ പിടിച്ചു. അയാൾ അത് പ്രസാധനത്തിന് ഏറ്റെടുത്തു എന്നറിയിച്ചപ്പോൾ അനീസിനു മുഖംമൂടി ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ ‘ടെയിൽസ് ഫ്രം ദ വെന്റിങ് മഷീൻ’ അനീസിന്റെ ആദ്യ പുസ്തകമായി.
അനീസിന്റെ മറ്റു പുസ്തകങ്ങൾ കൂടി വായിക്കാനും ഏറ്റെടുക്കാനും ഗുപ്ത താല്പര്യമെടുക്കുകയും താമസിയാതെ അവയ്ക്കെല്ലാം ഇന്ത്യയിലെ മുന്തിയ പ്രസാധകരെത്തന്നെ കണ്ടുപിടിക്കുകയും ചെയ്തതോടെ അനീസിന്റെ രണ്ടു പതിറ്റാണ്ടത്തെ യത്നം സഫലമാകുകയാ യിരുന്നു. ഇതേത്തുടർന്ന് ഇന്ത്യയുടെ വൻനഗരങ്ങളിൽ നിലനിൽക്കുന്ന ചെറിയ പാക്കിസ്ഥാനുകളുടെ കഥ ഒരു ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ‘വാനിറ്റി ബാഗ്’ എന്ന നോവലും അനീസ് എഴുതി. അതായത് തുടർച്ചയായി നാല് നോവലുകൾ. അനീസിന്റെ ജീവിതത്തിലെ ഒരു നീണ്ട വേനലിന് അതോടെ അറുതി വന്നു.
അനീസിന്റെ നോവലുകൾ പൊതുവേ ഇന്ത്യയിലെ ചെറുപട്ടണങ്ങളുടെ കഥ പറയുന്നു. എന്ന് മാത്രമല്ല, കഥാപാത്രങ്ങളോ, അവരുടെ തൊഴിലോ, ആഖ്യാനരീതിയോ എപ്പോഴും എഴുത്ത് എന്ന പ്രക്രിയയെയോ, പുസ്തക ങ്ങളെയോ തൊട്ടു നിൽക്കുന്നതായാണ് കണ്ടുപോരുന്നത്. ‘വിക്സ് മാംഗോ ട്രീ’യിലെ രാജ് അടിയന്തരാവസ്ഥയെ വിമർശിക്കുന്ന ജർണലിസ്റ്റാണ്. അതിലെ ടീച്ചർ ഭട്ട് എഴുത്തു കാരനാവാനുള്ള ശ്രമത്തിലും. ‘ബ്ലൈൻഡ് ലേഡി’യുടെ ആഖ്യാനം അമർ എന്ന കഥാപാത്രത്തിന്റെ ഒരു മുഴുനീള ആത്മഹത്യാക്കുറിപ്പായാണ്.
‘വാനിറ്റി ബാഗി’ലെ ഇമ്രാൻ എന്ന ചെറുപ്പക്കാരനായ തടവുകാരൻ ഒരു ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയവേ അയാൾ ബൈൻഡ് ചെയ്യുന്ന പുസ്തകങ്ങളിലെ ഒഴിഞ്ഞ താളുകളിലേക്ക് തന്റെ ജീവിതകഥ സങ്കൽപ്പിക്കുകയാണ്. ‘സ്മാൾ ടൗൺ സീ’ ഒരു നീണ്ട കത്താണ്. വായനക്കാരും, പ്രസിദ്ധിയും പുരസ്കാരങ്ങളും ഒടുവിൽ അനീസിനെ തേടി വന്നെങ്കിലും അനീസ് ഇപ്പോഴും അന്തർ മുഖനാണ്. വേദികളിലും ടി.വി. സ്ക്രീനുകളിലും അനീസിനെ നിങ്ങൾ കാണില്ല. പ്രിന്റ് മാധ്യമ ത്തിൽ അഭിമുഖങ്ങളും, ചില എഴുത്തുമല്ലാതെ അനീസിനെ നിങ്ങൾക്ക് കാണണമെങ്കിൽ ഫെയ്സ്ബുക്കിൽ ചെല്ലണം. സരസമായ മൊഴികളിലൂടെ ആനുകാലിക സംഭവങ്ങളെ ക്കുറിച്ച് പറഞ്ഞുകൊണ്ട് അനീസ് മിക്കവാറും അവിടെയുണ്ട്. കൂടാതെ, ഹസീന മൻസൂറിനായി അനീസ് തുടങ്ങിയ ഫെയ്സ്ബുക്ക് അക്കൗണ്ടും സജീവമാണ്.