25-09-18

പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ... ചിത്രസാഗരം പംക്തിയുടെ ഒമ്പതാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം
വിൻസെന്റ് വാൻഗോഗ് എന്ന ലോകപ്രശസ്ത ചിത്രകാരനെയാണ് ഇന്ന് നമ്മൾ ഒന്നുകൂടി അടുത്തറിയാൻ ശ്രമിക്കുന്നത്...

[8:09 PM, 9/25/2018] Praji: "എല്ലാ കഥകളും നീണ്ടുപോകുമ്പോള്‍ മരണത്തിലവസാനിക്കുന്നു”എന്നാല്‍ വാന്ഗോഗ് മരണത്തോടെ തന്‍റെ കഥ തുടങ്ങുകയും ഒരിക്കലുമൊടുങ്ങാത്ത മഹാഗാഥയായി നമ്മിലൂടെ ജീവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. വരയിലും ജീവിതത്തിലും ഈ ഡച്ച്‌ ചിത്രകാരന്‍റെ വഴികള്‍ ഏകാന്തവും അനനുകരണീയവുമത്രെ! 
  സൈപ്രസ് മരങ്ങളും ഗോതമ്പു വയലുകളും സൂര്യകാന്തിപ്പൂക്കളും അദ്ദേഹത്തിന്‍റെ കാന്‍വാസുകളില്‍ ഇനിയും നിശ്ചലങ്ങളല്ല, സജീവമായ അനുഭവങ്ങള്‍ തന്നെയാണ്. കലയിലെ ചലിക്കും ചിത്രങ്ങളാണവ.  പ്രത്യേകതയാര്‍ന്ന ബ്രഷ് ഉപയോഗത്തിലൂടെയും ചായങ്ങള്‍ നേരിട്ട് കാന്‍വാസില്‍ തേച്ചും അഗ്നിജ്വാലോപങ്ങളായ രൂപങ്ങളിലൂടെയും വാന്ഗോഗ് കാഴ്ചക്കാരനില്‍ ചലനത്തിന്‍റെ സംവേദനം സൃഷ്ടിക്കുന്നു. 
  തന്‍റെ മുപ്പത്തിയേഴ് (1853-1890) വര്‍ഷത്തെ ജീവിതത്തില്‍ അവസാനത്തെ പത്തു വര്‍ഷങ്ങള്‍ മാത്രമാണ് കാര്യമായി വാന്ഗോഗ് ചിത്രങ്ങള്‍ വരച്ചത്. എന്നാല്‍ എണ്ണൂറിലധികം കാന്‍വാസുകളില്‍ ഭ്രാന്തിന്‍റെയും ഉന്മാദത്തിന്‍റെയും പ്രതീക്ഷകളുടെയും വര്‍ണ്ണങ്ങള്‍ ചാലിക്കുകതന്നെ ചെയ്തു.

ബാല്യവും പ്രിയപ്പെട്ട തിയോയും
🌼🌼🌼🌼🌼🌼🌼🌼🌼🌼
1853 മാര്‍ച്ച്‌ 30ന് ഹോളണ്ടിലെ ഒരു കുഗ്രാമമായ ഗ്രൂ-സുന്‍ണ്ടെയിലായിരുന്നുവാന്ഗോഗിന്‍റെ ജനനം. തന്‍റെ ബാല്യകാലത്ത്‌ ആരുമില്ലാതെ വിജനമായിക്കിടക്കുന്ന ചോളവയലുകളിലൂടെ വിന്‍സെന്‍റ് ഏകാന്തനായി നടക്കുമായിരുന്നു. വല്ലപ്പോഴും മാത്രം തന്‍റെ ഇളയ സഹോദരന്‍ തിയോവിന്‍റെ കൂടെയോ സഹോദരിമാരുടെ കൂടെയോ കളിയിലേര്‍പെട്ടു. വാന്ഗോഖിന്‍റെ സ്കൂള്‍ ജീവിതത്തെക്കുറിച്ച് വ്യക്തമായ അറിവുകളില്ല. അമ്മയുടെ പ്രചോദനത്താല്‍ കൌമാരത്തിന്‍റെ ആദ്യ  ദശയില്‍തന്നെ അവന്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങിയിരുന്നു. സഹോദരന്‍ തിയോയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം ജീവിതാവസാനം വരെ നിലനിന്നു. വാന്ഗോഗ് തിയോവിനയച്ച കത്തുകള്‍ അതിന്‍റെ സാക്ഷ്യപത്രങ്ങളത്രെ. ഒരു കലാകാരന്‍റെ ആന്തരികചരിത്രം എന്നതിലുപരി അഗാധമായ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംവാദങ്ങളായിരുന്നു ആ കത്തുകള്‍. “നിനക്കെഴുതുക എന്‍റെയൊരാവശ്യമായിരുന്നു. നിന്നെക്കുറിച്ചു ഞാന്‍ സദാ ചിന്തിക്കുന്നു” വാന്ഗോഗ് ഇപ്രകാരം തിയോക്കെഴുതുമ്പോള്‍ വേര്‍പെടുത്താന്‍ കഴിയാത്തത്ര അഗാധവും അളവുറ്റതുമായ സ്നേഹബന്ധത്തിന്‍റെ സാന്നിധ്യം അനുഭവിക്കുകയായിരുന്നിരിക്കാം... പത്തൊന്‍പതു വയസ്സുള്ളപ്പോള്‍ തുടങ്ങി വെച്ച ഈ സ്നേഹസംവാദങ്ങള്‍ വാന്ഗോഗ് ആത്മഹത്യ ചെയ്യുമ്പോള്‍ ധരിച്ചിരുന്ന ഉടയാടയില്‍ സൂക്ഷിച്ചുവെച്ച അറുനൂറ്റിഅമ്പത്തിരണ്ടാമത്തെ എഴുത്തില്‍ അവസാനിക്കുന്നു. വാന്ഗോഗ് ജീവചരിത്രകാരനായ ഇര്‍വിങ്ങ് സ്റ്റോണ്‍ ഈ എഴുത്തുകളുടെ പിന്‍ബലത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ ജീവിതാസക്തി(lust for Life) യില്‍ അനാവരണം ചെയ്യുന്നത്.

✉✉✉✉✉✉✉✉✉✉
വാൻഗോഗ് തന്റെ ചെറിയ സഹോദരൻ തിയോ ക്കയച്ച കത്തുകൾ...അതിനുള്ള തിയോയുടെ മറുപടികൾ...ഈ കത്തുകൾ ആണ് വാൻഗോഗ് ആരെന്നും എന്തെന്നും നമുക്ക് കാണിച്ചു തന്നത്

✉✉✉✉✉✉✉✉✉✉
വാൻ ഗോഗിനെ കുറിച്ചുള്ള സമഗ്രമായതും അടിസ്ഥാനപരവുമായ കാര്യങ്ങൾ അറിയാൻ സഹായിച്ചത് അദ്ദേഹത്തിന്റെ സഹോദരനായ തിയോ വാൻ ഗോഗ് എന്നആർട്ട് ഡീലർ സൂക്ഷിച്ചു വച്ചിരുന്ന കത്തുകളാണ്. അവർ വാൻഗോഗിന്റെ ചിന്തകളേയും, അഭിപ്രായങ്ങളേയും കുറിച്ച് ഒരു ഫൗണ്ടേഷനുണ്ടാക്കി. തിയോ തന്റെ സഹോദരന് മാനസികവും സാമ്പത്തികവുമായ പിന്തുണ നൽകി. അവരുടെ ജീവിതാന്ത്യം വരെയുള്ള സൗഹൃത്ബന്ധവും, കലയെകുറിച്ചുള്ള വിൻസെന്റിന്റെ അഭിപ്രായവും 1872-1890 കാലഘട്ടത്തിൽ ഇവർ കൈമാറിയ നൂറുകണക്കിനു കത്തുകളിൽ നിന്നും വായിച്ചെടുക്കാം. 600ലേറെ കത്തുകൾ വിൻസന്റിൽ നിന്നും തിയോയിലേക്കും, 40 എണ്ണം തിയോയിൽ വിൻസെന്റിലേക്കുമായിരുന്നു.

എങ്കിലും അവയിൽ പലതും തിയതികളില്ലാത്തവയാണ്, അതുകൊണ്ട് തന്നെ കലാ ചരിത്രകാരന്മാർ അവയെയൊക്കെ കാലക്രമം അനുസരിച്ചാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. പ്രശ്നങ്ങൾ തീരുന്നില്ല, പ്രതേകിച്ച് ആർലെസ്സിൽ നിന്ന് വന്നവയുടെ വർഷത്തിന്റെ കാര്യത്തിൽ, കാരണം ആ സമയത്ത് വാൻ ഗോഗ് ഏകദേശം 200 കത്തുകൾ ഡച്ചിലെ തന്റെ കൂട്ടുകാർക്കായി എഴുതിയിരുന്നു, ഫ്രെഞ്ചിലും, ഇംഗ്ലീഷിലും. വിൻസെന്റ്, പാരീസിൽ താമസ്സിച്ചിരുന്ന കാലഘട്ടത്തിലേതാണ് ഇതിനേക്കാൾ കൂടുതൽ സങ്കീർണത ഉണ്ടാക്കുന്നത്, കാരണം അപ്പോൾ രണ്ട് സഹോദരന്മാരും ഒരുമിച്ചാണ് താമസ്സിച്ചിരുന്നത്, അതുകൊണ്ടുതന്നെ അപ്പോൾ കത്തുകളുടെ ആവശ്യമില്ലല്ലോ.തിയോവിൽ നിന്നും വാൻ ഗോഗിലേക്കും, വാൻ ഗോഗിൽ നിന്ന് തിയോവിലേക്കുമുള്ള കത്തുകൾക്കുപുറമേ, അദ്ദേഹത്തിന്റെ സഹോദരിയായ വില്ലിനും, അവളുടെ കൂട്ടുകാരിയായ ലൈൻ ക്രീയെസ്സെ -ക്കും പിന്നെ വാൻ റാപ്പാർഡ്, എമിലി ബെർനാർഡ് എന്നിവർക്കും അയച്ച കത്തുകളുമാണ് അവശേഷിക്കുന്നയിൽ മറ്റുള്ളവ.

🌌🌌🌌 ചിത്രവിശേഷങ്ങളിലൂടെ....🌌🌌🌌🌌
ഉരുളക്കിഴങ്ങ് തിന്നുന്നവർ
 വര്‍ണങ്ങളാല്‍ സ്നാനം ചെയ്യപ്പെടുന്നതിന് മുന്‍പേ വാന്ഗോഗ് ഒരു മതപ്രചാരകനും സുവിശേഷകനുമാകാന്‍ ശ്രമിച്ചിരുന്നു. രോഗികള്‍ക്ക് ബൈബിള്‍ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴും ബെല്‍ജിയത്തിലെ ഖനിത്തൊഴിലാളികള്‍ക്കിടയില്‍ ഒരു പാതിരിയായിരുന്നപ്പോഴും കേവലം മതപ്രചാരണത്തിനുമപ്പുറം മനുഷ്യ സ്നേഹത്തിലും കരുണയിലുമാണ് വാന്ഗോഗ് നിലകൊണ്ടത്. 1885-ല്‍ വരച്ച ഉരുളക്കിഴങ്ങ് തിന്നുന്നവര്‍(Potato eaters)എന്ന ചിത്രത്തില്‍ ഡച്ച്‌ കര്‍ഷക ജീവിതത്തിന്‍റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങള്‍ നാം ഒരു വിളക്കിന്‍റെ അരണ്ട വെളിച്ചത്തിലൂടെ കാണുന്നു. ഇത് വാന്ഗോഗിന്‍റെ ഇരുണ്ട മാസ്റ്റര്‍പീസത്രേ(Dark Master Piece) എന്നാല്‍ പാരീസിലെത്തിയതോടെ ഇംപ്രഷനിസ്റ്റുകളാല്‍ പ്രചോദിതനായി മുന്‍കാല രചനാരീതികള്‍ ഏറെക്കുറെ ഉപേക്ഷിച്ചു.

രാത്രി പകലിനെക്കാള്‍ ജീവസുറ്റതും വര്‍ണഭരിതവുമാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്  
ലോക പ്രശസ്ത ഡച്ച് ചിത്രകാരന്‍ വാന്‍ഗോഗിന്റെ 1889ല്‍ പുറത്തിറങ്ങിയ പെയിന്റിംഗാണ്
സ്റ്റാറി നൈറ്റ്. ഈ പെയിന്റിംഗിന്റെ മാസ്മരിക ഭംഗിയില്‍ ലയിച്ച ലോകമെമ്പാടുമുള്ള കലാപ്രേമികള്‍ മുകളില്‍ *പറഞ്ഞ വാന്‍ഗോഗിന്റെ അഭിപ്രായത്തോട് പൂര്‍ണമായ യോജിപ്പാണ് പ്രകടിപ്പിച്ചത്. മരണത്തിന് ഒരു വര്‍ഷം മുമ്പ് സെയിന്റ് റെമിയിലെ ഒരു ശരണാലയത്തില്‍ താമസിക്കുമ്പോഴാണ് അദ്ദേഹം ഈ ലോകപ്രശസ്ത ചിത്രം വരച്ചത്. വാന്‍ഗോഗിന്റെ ജനലിലൂടെയുള്ള ആകാശക്കാഴ്ചകളാണ് സ്റ്റാറി നൈറ്റ് എന്ന പേരില്‍ പെയിന്റിംഗാക്കിയതെന്നാണ് കരുതപ്പെടുന്നത്.

ആർലിസിലെ ശയനമുറി
പാരീസിലെ കൂട്ടുകാരും അനുഭവങ്ങളും വാന്ഗോഗിനെ സൂര്യകാന്തിപ്പൂക്കളും സൈപ്രസ് മരങ്ങളും നിറഞ്ഞ ഭൂമികയിലേക്കെത്തിച്ചു. പോള്‍ ഗോഗിനും പോള്‍ സെസാനുമായുള്ള സായാഹ്ന സംവാദങ്ങള്‍ ‘നക്ഷത്രഭരിതമായ രാത്രി’കളിലേക്ക് നീണ്ടു പോയി. ഇംപ്രഷനിസം അതിന്‍റെ പുതിയ വഴികളിലേക്ക്‌ വികസിക്കുകയായിരുന്നു. ഗോഗിന്‍ വാന്ഗോഖിന്‍റെ അടുത്ത സുഹൃത്തും പരസ്പരം സ്വാധീനിക്കുകയും കലഹിക്കുകയും ചെയ്തിരുന്നവരുമായിരുന്നു. ജാപ്പനീസ് ചിത്രകലയുടെ സ്വാധീനം രണ്ടു പേരിലും പൊതുവേ കാണാവുന്നതാണ്. വ്യക്തമായ ഔട്ട്‌ലൈനുകളും അലങ്കാര സ്വഭാവമുള്ള ചിത്രീകരണ രീതിയും, ലാളിത്യവും ജാപ്പനീസ് ചിത്രങ്ങളില്‍ കാണാം. ഗോഗിന്‍ വാന്ഗോഖിനു നല്‍കുവാനായി വരച്ച സെല്‍ഫ് പോര്‍ട്ട്രിയേറ്റില്‍ ജാപ്പനീസ് രീതിയുടെ സ്വാധീനം വളരെ പ്രകടമാണ്. വാന്ഗോഗിന്‍റെ  സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന ജാപ്പനീസ് ചിത്രകാരനായ ഉത്ഗാവാ ഹിരോഷിഗെയുടെ (1979-1858)  Oshi bridge in  the rain എന്ന ചിത്രത്തിന്‍റെ പകര്‍പ്പ് ജാപ്പനീസ് ചിത്രകലയോടു ണ്ടായിരുന്ന അഭിവാഞ്ജയെ വെളിപ്പെടുത്തുന്നുണ്ട്. 1888-ല്‍ പാരീസില്‍ നിന്ന്‍ ആര്‍ലിസിലേക്കെത്തിയ വാന്ഗോഗിനൊപ്പം പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായിരുന്നു. ആര്‍ലിലെ തന്‍റെ ഭവനം ചിത്രകാരന്‍മാരുടെ ഒരു താവളമാകണമെന്ന്‍ അദ്ദേഹം ആഗ്രഹിച്ചു. ഗോഗിന്‍റെയും മറ്റു സുഹൃത്തുക്കളുടെയും വരവിനായി കാത്തിരുന്നു. പ്രത്യാശകളുടെ ഈ കാലത്താണ്‌ പ്രശസ്ത ചിത്രമായ സൂര്യകാന്തിപ്പൂക്കള്‍ക്ക് നിറം കൊടുത്തത്. ഇക്കാലത്ത് തന്നെ വരച്ച ആര്‍ലിസിലെ ശയനമുറി എന്ന ചിത്രത്തിലും ആനന്ദകരമായ പ്രതീക്ഷകളുടെ തുടിപ്പുകള്‍ കാണാം. വരാന്‍പോകുന്ന ആര്‍ക്കൊക്കെയോ വേണ്ടി ഒരുക്കിയിട്ടതായി തോന്നും ഈ ശയന മുറിചിത്രത്തിലെ ക്രമീകരണങ്ങള്‍.

Vincent Chair
എന്ന ചിത്രം വാന്ഗോഗിന്‍റെ ഏകാന്ത ജീവിതത്തെയും ഒറ്റപ്പെടലിനെയും പ്രതിനിധീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഏകാന്ത സിംഹാസനം തന്നെയാണ് ഈ കസേര. ഈയൊരു മാനസിക അവസ്ഥയില്‍നിന്നും വാന്ഗോഗിന് പിന്നീടൊരിക്കലും പൂര്‍ണ്ണമായ മോചനമുണ്ടായില്ല. മനസിന്‍റെ സമനില മുഴുവന്‍ നഷ്ട്ടപ്പെട്ട് സെയിന്റ് റെമിയിലെ ഇരുളാണ്ട ചിത്തരോഗാശുപത്രിയില്‍ വാന്ഗോഗ് അടയ്ക്കപ്പെട്ടു. ഉന്മാദത്തിന്‍റെ വര്‍ണ്ണവ്യവസ്ഥകള്‍ ക്യാന്‍വാസിലെന്നപോലെ ജീവിതത്തിലും ആളിയാളി കത്തുകയായിരുന്നു. ഡോക്ടര്‍ ഗാഷെയുടെ പരിചരണം വാന്ഗോഗിന് തെല്ലോരാശ്വാസമേകിയെങ്കിലും, വിഭ്രാന്തിയുടെയും മരണത്തിന്‍റെയും കൊടുംകാറ്റുവേഗങ്ങള്‍ അടുത്തടുത്ത് വരികയായിരുന്നു. 1890 ജൂണ്‍ 27ചോളവയലുകള്‍ക്ക് മുകളില്‍ സൂര്യന്‍ കത്തിയെരിയുമ്പോള്‍ വയല്‍ പാറാവുകാരന്‍റെ കയ്യില്‍നിന്നും കാക്കകളെ ആട്ടിപ്പായിപ്പിക്കാന്‍ എന്നു പറഞ്ഞ് കൈതോക്കു മേടിച്ച് തന്‍റെ നെഞ്ചിലേക്കമര്‍ത്തി താന്‍ ഏറെ സ്നേഹിച്ച, ജീവിക്കാന്‍ ആഗ്രഹിച്ച വര്‍ണങ്ങളുടെ ലോകത്തോട് വാന്ഗോഗ് യാത്ര പറഞ്ഞു. ആര്‍ലിസിലെ ആ ഒഴിഞ്ഞ കസേര വിന്‍സെന്‍റ് വാന്ഗോഗ് ഇന്നും നിനക്കു വേണ്ടി മാത്രം ഒഴിഞ്ഞു കിടക്കുന്നു.

ചെവി മുറിഞ്ഞ വാൻഗോഗ്_സെൽഫ് പോർട്രയ്റ്റ്
1888 ഡിസംബര്‍ 23-ന്, കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന വിശ്വ പ്രസിദ്ധ ഡച്ച് ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗ് തന്റെ ഇടതുചെവിയുടെ കീഴ്ഭാഗം ഒരു റേസര്‍ ഉപയോഗിച്ച് മുറിച്ചു കളഞ്ഞു. ഫ്രാന്‍സിലെ ആര്‍ലെസില്‍ വാന്‍ഗോഗ് താമസിക്കുമ്പോഴായിരുന്ന സംഭവം. വാന്‍ഗോഗ് ചെവി മുറിയ്ക്കാനുണ്ടായ യഥാര്‍ത്ഥ കാരണം അജ്ഞാതമാണ്. ഡിസംബര്‍ 23-ന്, ഉന്മാദത്തിന്റെ മൂര്‍ദ്ധന്യത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കുകയും തന്റെ സുഹൃത്തിനെ വാന്‍ഗോഗ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് സ്വന്തം ചെവി മുറിക്കുകയായിരുന്നു. തുടര്‍ന്ന്, അദ്ദേഹം ചെവി പൊതിഞ്ഞെടുത്ത് തൊട്ടടുത്തുള്ള ഒരു വേശ്യാലയത്തിലെ വേശ്യയ്ക്ക് സമ്മാനിച്ചതായി പറയപ്പെടുന്നു. ഈ സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആര്‍ലെസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, സെയ്ന്റ്-റെമിയിലെ ഒരു മനോരോഗാശുപത്രിയില്‍ സ്വയം പ്രവേശനം നേടിയ അദ്ദേഹം ഒരു വര്‍ഷം അവിടെ കഴിഞ്ഞു. സെല്‍ഫ്-പോട്രേറ്റ് വിത്ത് ബാന്‍ഡേജിഡ് ഇയര്‍ എന്ന പേരില്‍ ഒരു ചിത്രം വരച്ചുകൊണ്ട് പിന്നീട് അദ്ദേഹം സംഭവങ്ങളെ രേഖപ്പെടുത്തി. സെയ്ന്റ്-റെമിയിലെ താമസത്തിടയില്‍ ഉന്മാദവും ആഴത്തിലുള്ള ക്രിയാത്മകതയും മാറി മാറി അദ്ദേഹത്തെ ആക്രമിച്ചു. സ്റ്റാറി നൈറ്റ്‌സ് ആന്റ് എയിറിസ് തുടങ്ങിയ അദ്ദേഹത്തിന്റെ മികച്ചതും പ്രശസ്തവുമായ ചിത്രങ്ങള്‍ പിറന്നത് അവിടെ വച്ചായിരുന്നു.

WHEAT FIELD WITH CROWS
വാൻഗോഗ് വരച്ച അവസാന ചിത്രം
വിൻസന്റ് വാൻഗോഗ് എന്ന മഹാനായ ചിത്രകാരന്റെ ഒരു പക്ഷെ,  ഏറ്റവും ശക്തമായ ചിത്രമാണിത്. അതേ സമയം വളരെയേറെ വിവാദങ്ങൾ സൃഷ്ടിച്ചതും. അദ്ദേഹത്തിന്റെ അവസാന ചിത്രമാണിതെന്നാണ്  പണ്ഡിതപക്ഷം. അതുകൊണ്ടുതന്നെ ഇതൊരു ആത്മഹത്യാക്കുറിപ്പായി കാണുന്നവരുണ്ട്. കൊടിയ നിരാശയും ഏകാന്തതയും ചാലിച്ചാണ് വാൻഗോഗ് ഇത് വരച്ചതത്രെ. നമുക്ക് നേരെ മുന്നിൽ മൂന്ന് വഴികളാണ് ചിത്രം കാണിച്ചുതരുന്നത്.  അതോടെ കാഴ്ചക്കാരൻ സംശയഗ്രസ്തനും ഉത്കണ്ഠാകുലനുമായി മാറുകയാണ്. കാരണം, ഈ വഴികളൊന്നും തന്നെ ചക്രവാളത്തിലേക്കോ ലക്ഷ്യത്തിലേക്കോ എത്തുന്നില്ല.  ഒന്നുകിൽ അത് വാൻഗോഗിന് പ്രിയപ്പെട്ട മഞ്ഞയുടെ ധാരാളിത്തത്തിൽ  അലിഞ്ഞില്ലാതാവുകയാണ്, അല്ലെങ്കിൽ, ചിത്രത്തിന് പുറത്തേക്ക് വ്യർത്ഥമായി കുതിക്കുകയാണ്. വാൻഗോഗിനെ എക്കാലവും പ്രശസ്തനാക്കിയ ഗോതമ്പുപാടങ്ങളുടെ വിശാലത ഇവിടെ തലതിരിഞ്ഞ് നമുക്കുനേരെ കൂർമ്പിച്ചുവരുന്നു.
നമുക്കെന്നും ഏറെ പ്രിയമായിരുന്ന ഒന്ന് നമ്മെത്തന്നെ മുറിവേൽപ്പിക്കുന്നപോലെ. ഗോതമ്പുപാടവും കരിനീലവാനവും എതിർ ദിശകളിലേക്ക് പരസ്പരം അകന്നുപോകുന്നതായാണ് ഇവിടെ അനുഭവപ്പെടുന്നത്.  ആരേയും അലോസരപ്പെടുത്തുന്ന ഒരു വിക്ഷുബ്ധതയുണ്ടതിൽ.  ആ തീക്ഷ്ണതയിൽനിന്നു തന്നേയാണ് കൊടുംകറുപ്പിന്റെ അടയാളമായി കാക്കകൾ പറന്നുവരുന്നത്.  അതിന്റെ ചിറകടികൾ നമ്മുടെ ഹൃദയഭിത്തികളേയാണ്  വിറകൊള്ളിക്കുന്നത്. കാരണം അത് സൂചിപ്പിക്കുന്നത് മെയ്യറുതിയേയാണ്. ആ തിരിച്ചറിവ് ഒരാന്തലെന്നോണം  നെഞ്ചുകൂടത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. ഒരു നിലയില്ലാക്കയത്തിലാണ് നാം നിൽക്കുന്നതെന്ന തോന്നൽ. ഒരിക്കലും ഒളിച്ചോടിയൊഴിവാക്കാനാവാത്ത അനിവാര്യത നമ്മെ വിഴുങ്ങുന്ന പോലെ. എങ്കിലും അങ്ങു ദൂരെ ആ നിലീമയിൽ പ്രതീക്ഷയുടെ/പ്രശാന്തതയുടെ കൊച്ചുതിളക്കങ്ങൾ വാൻഗോഗ് വിട്ടു കളഞ്ഞിട്ടില്ല. പക്ഷെ, നിലയറ്റ മഞ്ഞപ്പാടങ്ങളും ദിശയില്ലാത്ത ചുവപ്പൻ പാതകളും ആ തുരുത്തുകളെ അപ്രാപ്യമാക്കുകയാണ്. അതിനിടയിൽ ആരും നടക്കാത്ത ചില ഹരിതവഴികളും വരച്ചിട്ടിരിക്കുന്നത്, വാൻഗോഗിന്റെ ഇനിയും കെട്ടുപോകാത്ത ആശയെയാണോ സൂചിപ്പിക്കുന്നത്? ആയിരിക്കില്ല. പ്രതീക്ഷകൾ വറ്റിയ മനസ്സിൽനിന്നു പിറന്ന ചിത്രമാണല്ലോ ഇതെന്നോർക്കുമ്പോൾ നമുക്ക് ആശാന്വിതരാവാനാവില്ലല്ലോ.
ചുറ്റിനും തകർന്നു വീഴുന്ന കാഴ്ചകൾക്കിടയിൽ കടുത്ത വ്യഥയാൽ നിരാലംബനാവുന്ന ഒരു ആത്മാവിനെ അനുഭവപ്പെടുത്തിത്തരികയാണ് വാൻഗോഗ്  ഇവിടെ. ചടുലമായ വേഗതയിലും കടുപ്പത്തിലും ഉന്മാദിയെപ്പോലെ ചായങ്ങൾ കാൻവാസിൽ വാരിയെറിയുന്ന ആ ചിത്രകാരനെ എനിക്ക് സങ്കല്പിക്കാൻ കഴിയുന്നുണ്ട്. അപാരമായ സിദ്ധിയുടെ അവസാനപ്പിടച്ചിലിൽ തന്റെ പ്രിയപ്പെട്ട നിറങ്ങളെ ഇവിടെ ഒരുക്കിയെടുത്തിരിക്കുന്നത്  ഒരു വേദനയോടെയല്ലാതെ  നമുക്ക് കാണാനുമാവില്ല. അതൊക്കെയായിരിക്കാം വാൻഗോഗ് ആ നിമിഷത്തിൽ ആഗ്രഹിച്ചിരിക്കുക. അതുകൊണ്ടു തന്നെയായിരിക്കണം  മരണവക്കിലിരുന്നുകൊണ്ട് ആ മഹാനായ ചിത്രകാരൻ ഇങ്ങനെയൊക്കെ വരച്ചത്

നട്ടുച്ചയ്ക്കൊരു ചിത്രകാരൻ
വസ്തുക്കളുടെ സദൃശ്യാത്മക രൂപത്തിനു പകരമായി വെളിച്ചത്തിന്‍റെയും നിഴലുകളുടെയും നിറങ്ങള്‍ ചിത്രീകരിക്കുകയാണ് പൊതുവേ ഇംപ്രഷനിസ്റ്റ് രീതി.
വസ്തുക്കളുടെ സദൃശ്യാത്മകതക്കപ്പുറം പോകുവാന്‍ കഴിയുമ്പോള്‍ പുതിയ വര്‍ണങ്ങളുടെ ലോകം ക്യാന്‍വാസില്‍ നിറയുന്നു. പാരീസിലെ ഈ മധ്യാഹ്നവെയിലിലേക്കാണ് 1886-ല്‍ വാന്ഗോഗ് കടന്നുവരുന്നത്. ഇംപ്രഷനിസ്റ്റ് ചിത്രകാരനായ പിസാറോയുമായി ചങ്ങാത്തത്തിലായതോടെ നവീനരീതികളും വര്‍ണ്ണ സങ്കല്‍പ്പങ്ങളും വാന്ഗോഖ് തന്‍റെ ചിത്രകലാ ചിന്തകളിലേക്ക്‌ ലയിപ്പിച്ചുചേര്‍ത്തു. 1888-ല്‍ വാന്ഗോഗ് വരച്ച The painter on his way to work എന്ന ചിത്രത്തില്‍ മധ്യാഹ്നവെയിലില്‍ തന്‍റെ പെയിന്‍റകളും ക്യാന്‍വാസും കൈകളിലേന്തി പരന്നുകിടക്കുന്ന പ്രകൃതിദൃശ്യത്തിലൂടെ ഒരു ചിത്രകാരന്‍ നടന്നു പോകുന്നത് കാണാം. ഒരു പക്ഷെ വാന്ഗോഗ് തന്നെയാകാം ഈ ചിത്രകാരന്‍. പഴയരീതികള്‍ വിട്ടെറിഞ്ഞ്‌ പ്രകൃതിയുടെ നിഗൂഢതയിലേക്കും സൂക്ഷ്മതയിലേക്കും നടന്നടുക്കുകയായിരിക്കാം. വാന്ഗോഗ് ചിത്രങ്ങളുടെ സവിശേഷതകളായ മഞ്ഞ വര്‍ണവും ബ്രഷ്സ്ട്രോക്കുകളും ഈ ചിത്രത്തില്‍ തെളിഞ്ഞുകാണാം, ‘അപാരത ഈ ചിത്രത്തെ കൂടുതല്‍ സ്മരണീയമാക്കുന്നു’. ലോകം കണ്ട ഏറ്റവും മഹാനായ പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ് ചിത്രകാരന്‍ വിന്‍സെന്‍റ് വാന്ഗോഗ് ഉദിച്ചുയരുകയാണ്.

കാമുകിമാരും സൂര്യകാന്തിപ്പൂക്കളും
തന്‍റെ ജീവിതവും സ്നേഹവും ഒരു സ്ത്രീയോടൊത്ത് പങ്കുവെക്കുവാന്‍ അഗാധമായ ആഗ്രഹം വാന്ഗോഗിനുണ്ടായിരുന്നു. എന്നാല്‍ ഉന്മാദത്തിന്‍റെയും പ്രയത്നത്തിന്‍റെയും നിഴലുകള്‍വീണ അദ്ദേഹത്തിന്‍റെ  പ്രണയനൈരാശ്യജീവിതം ഏകാകിയും അവിവാഹിതനുമായി അവസാനിക്കുകയായിരുന്നു. ഇരുപത്തിയൊന്നാം വയസ്സില്‍ ഇംഗ്ലണ്ടില്‍വെച്ച് തന്‍റെ വീട്ടുടമയുടെ മകളായ ഊര്സുലയോടും പിന്നീട് ഇരുപത്തെട്ടുവയസ്സുള്ളപ്പോള്‍ വിധവയായ കാത്തയോടും നടത്തിയ പ്രണയാഭ്യര്‍ത്ഥനകള്‍ ഒരു പോലെ നിരസിക്കപ്പെടുകയാണുണ്ടായത്. ഊര്സുലയോടുള്ള അനുരാഗം വാന്ഗോഗിന്‍റെ തൊഴിലിനെ വരെ അപകടത്തിലാക്കി. 1882-ല്‍ സിയെന്‍ എന്ന തെരുവ്പെണ്ണില്‍ അനുരക്തനായി അവളോടൊപ്പം കഴിഞ്ഞുകൂടി. ചിത്രങ്ങളിലും മനസിലും അവളുടെ രൂപങ്ങള്‍ വരച്ചു,Sorrow എന്ന ചിത്രത്തില്‍ സിയെന്‍ ആണ് മോഡല്‍. ഇക്കാലത്ത് വാന്ഗോഗ് തിയോക്കെഴുതി “ഹേ...മാന്യരേ, നിങ്ങളുടെ മുന്നില്‍ ഞാനത് തുറന്നുവെക്കുന്നു, മാന്യരും പരിഷ്ക്കാരികളുമായ നിങ്ങള്‍ക്ക് ജീവിതത്തില്‍ എല്ലാം വ്യാപരവസ്തുക്കളാണ്. എന്താ..നിങ്ങളുടെ മാന്യതയുടെയും വ്യാപാരത്തിന്‍റെയും അടയാളങ്ങള്‍, ഒരു കുട്ടിയുള്ള വിധവയെ കൈവെടിയുക, അല്ലെങ്കില്‍ നടുത്തെരുവില്‍ വലിച്ചെറിയപ്പെട്ട മറ്റൊരു സ്ത്രീക്കെതിരെ കൈമലര്‍ത്തിക്കാട്ടുക, ഇതാണോ നിങ്ങളുടെ ധാര്‍മികമൂല്യം” വൈകാതെ സിയെനും വാന്ഗോഖിനെ കൈവെടിഞ്ഞു. അനുരാഗത്തിന്‍റെ അള്‍ത്താരയിലും അദ്ദേഹത്തിന് ശാന്തി ലഭിക്കുകയുണ്ടായില്ല.



Self portraits

Woman with lose hair

Peasant woman binding sheaves

Woman rocking a cradle

ഇനിയൊരു അഭിമുഖം...നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ഏറെ പ്രശസ്തനായ വ്യക്തിയാണ് ഇന്ന് നമ്മോടൊപ്പം_രമേശ് മാഷ്.   ഡി.പി.ഇ.പി.കാലം മുതൽ നിലവിലുള്ള പാഠപുസ്തകങ്ങളുടെ വരെ പാഠഭാഗങ്ങൾക്കുവേണ്ടിയുള്ള ചിത്രങ്ങൾ ഏറിയഭാഗവും വരച്ചത് ഇദ്ദേഹമാണ്

മേശ് മാഷെ കുറിച്ച് ഒരു കുഞ്ഞു വിശദീകരണം...
പി.രമേശൻ, വടകരയിൽ ഇരിങ്ങണ്ണൂർ ഹൈസ്കൂളിലെ ചിത്രകലാധ്യാപക നായിരുന്നു. വർഷങ്ങളായി പാo പുസ്തക സമിതിയിൽ പ്രൈമറി മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിവിധ  വിഷയങ്ങളുടെ ചിത്രീകരണങ്ങൾ നടത്തിയിട്ടുണ്ട്. ലോകപ്രശസ്ത ചിത്രകാരൻമാരെയും ശില്പികളേയും പരിചയപ്പെടുത്തുന്നതിനു വേണ്ടി പ്രത്യേകം സി.ഡി തയ്യാറാക്കിയിരുന്നു. സാമൂഹിക സാംസ്ക്കാരിക രംഗത്തും സജീവം -
രമേശ്മാഷെ എനിക്ക് പരിചയപ്പെടുത്തി തന്ന എന്റെ പ്രിയ സുഹൃത്തും നമ്മുടെ ഗ്രൂപ്പിലെയും പാഠപുസ്തക കമ്മിറ്റിയിലെയും അംഗമായ പ്രമോദ് മാഷിന് നന്ദി

ഇനി കുറച്ച് വീഡിയോ ലിങ്കുകൾ
വാൻഗോഗിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള മുഴുനീള ആനിമേഷൻ സിനിമ.125 ചിത്രകാരന്മാർ വരച്ച ഓയിൽ പെയിന്റുകളാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.65,000ഫ്രെയിമുകളുമുണ്ട്
"കാതുമുറിച്ച് പ്രേമഭാജനത്തിന് കൊടുത്തിട്ട്  
കോമാളിയെപ്പോലെ ചോരയിൽ കുളിച്ചുനിന്ന വാൻഗോഗ്"..
വാൻഗോഗ് ചലച്ചിത്രങ്ങളിലൂടെ. 1
വാൻഗോഗ് ചലച്ചിത്രങ്ങളിലൂടെ. 2
വാൻഗോഗ് ചലച്ചിത്രങ്ങളിലൂടെ. 3
വാൻഗോഗ് ചലച്ചിത്രങ്ങളിലൂടെ. 4



























ഒരുപക്ഷേ അത്രതന്നെ അല്ലലില്ലാതെ കഴിഞ്ഞുകൂടാമായിരുന്ന ഒരവസ്ഥയില്‍ നിന്നും അങ്ങേയറ്റം ക്ലേശകരമായ ഒരു ജീവിതാവസ്ഥയിലേക്ക് സ്വയം നടന്നുപോയ ഒരു ആത്മാന്വേഷകന്റെ/കലാ ഉപാസകന്റെ/ഉന്മാദിയുടെ/ ഒരു മനുഷ്യന്റെ സാക്ഷാല്‍ വിന്‍സെന്റ് വാന്‍ഗോഖിന്റെ ജീവചരിത്രനോവലാണ്‌ ജീവിതാസക്തി.

ആദ്യം ജോലിസ്ഥലത്തെ 'ഏര്‍സ്യുല'യാല്‍ പിന്നെ അമ്മാവന്റെ വിധവയായ മകള്‍ 'കേ'യാലും തിരസ്കരിക്കപ്പെട്ട പ്രണയം വഴിയോര ബാറില്‍ വെച്ച് കണ്ടുമുട്ടുന്ന ക്രിസ്റ്റീന്‍ എന്ന ലൈംഗീകതൊഴിലാളിയില്‍ കണ്ടെടുക്കപ്പെടുകയും ചെയ്യുന്ന വിന്‍സെന്റ്, അവരാലും ഉപേക്ഷിക്കപ്പെട്ട് പിന്നെയും  വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെക്കാള്‍ 20 വയസ്സിനിളപ്പമുള്ള ഒരു പതിനാറുകാരിപ്പെണ്കുട്ടിക്ക് ചെവിയറുത്ത് കൊടുക്കുന്നത്രയും പ്രണയാന്വേഷകനായിത്തുടരുന്ന തിരസ്കൃത ജീവിതത്തിന്റെയും ചരിത്രമാണ് ജീവിതാസക്തി

ഒരു ചിത്രവില്പ്പനശാലയിലെ എടുത്ത്കൊടുപ്പുകാരനായ വിന്‍സെന്റ് തന്റെ മേഖല എന്തെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അയാളില്‍ ലീനമായ സൃഷ്ട്യോന്മുഖത ജീവിതത്തിന്റെ എല്ലാഘട്ടത്തിലും അയാളില്‍ ഈയൊരസ്വസ്വസ്ഥത പെരുപ്പിക്കുകയും ചിത്രരചനയുടെ വഴിയില്‍ പരീക്ഷണയാത്ര തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.  ചിത്രരചനാശ്രമങ്ങളുടെ രണ്ടാമത്തെ ഘട്ടത്തില്‍ ഖനിത്തൊഴിലാളികള്‍ക്കൊപ്പം തീര്‍ത്തും അവരിലൊരാളായുള്ള  ജീവിതം അയാളില്‍ ഒരു രാഷ്ട്രീയത്തെക്കൂടെ സന്നിവേശിപ്പിക്കയായിരുന്നു.പിന്നീട് കര്‍ഷകര്‍ക്കും നെയ്ത്തുകാര്‍ക്കും ഒപ്പം ഇടപഴുകാന്‍ ലഭിച്ച അവസരത്തില്‍ ഇത് ശക്തമാവുകയും തുടര്‍ന്നുള്ള രചനകളില്‍ ഈ രാഷ്ട്രീയാവബോധം  ഒരിടപെടല്‍ എന്ന നിലക്ക് തന്നെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.

അപസ്മാരത്തിന്റെ നീലഞരമ്പുകള്‍ വലിഞ്ഞ് പൊട്ടി ഒടുക്കം ബുദ്ധിയും ബോധവും നശിച്ച് ഇനി ചിത്രം വരക്കാനേ കഴിയില്ലേ എന്ന ഭയാശങ്ക കലശലാകുന്ന ഘട്ടത്തില്‍ സ്വയം നിറയൊഴിച്ചവസാനിക്കുന്ന വാന്‍ഗോഖ് പക്ഷെ ഇന്നും അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലൂടെ ജീവിക്കുന്നുവെന്നത് ഏത് കവിത കൊണ്ടാണ് മനസ്സിലാക്കേണ്ടതെന്നറിയാതെ കരഞ്ഞുപോകുന്ന സമയത്ത്  പുസ്തകം അവസാനിക്കുന്നു.

തീര്‍ച്ചയായും ഇതില്‍ അതിശയിപ്പിക്കുന്ന ഒരു ജീവിതമുണ്ട്.  വിശ്വാസിയും മതവും തമ്മിലുള്ള സംഘര്‍ഷമുണ്ട്.  കലയും ജീവിതവും തമ്മിലുള്ള സംവാദമുണ്ട്.  കലഹപ്രിയരും കലാപകാരികളും വിഗ്രഹഭജ്ഞരുമായ കലാകാരന്മാരുണ്ട്.  എത്രതന്നെ നിഷേധിക്കപ്പെടുമ്പോഴും പിന്നെയും പിന്നെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അതിതീവ്രമായ പ്രണയാഭിലാഷമുണ്ട്.  എല്ലാത്തിനും അപ്പുറം ഇതില്‍ തിയോ വാന്‍ഗോഗ് എന്ന അത്ഭുതമുണ്ട്. മനുഷ്യരുണ്ട്‌.
(കടപ്പാട്_നെറ്റ് ലോകം)


വാൻഗോഗിന് ഒരു ബലിപ്പാട്ട് ( എ.അയ്യപ്പന്‍)
കാതു മുറിച്ചു പ്രേമഭാജനത്തിനു കൊടുത്തിട്ട്
കോമാളിയെപ്പോലെ
ചോരയിൽ കുളിച്ചുനിന്ന വാൻഗോഗ് ,
എന്റെ ലില്ലിച്ചെടിയിൽ പൂത്ത പൂവ്
നിന്റെ ഓർമ്മയ്ക്കു ഞാനിന്നിറുക്കുന്നില്ല
നീ സ്നേഹിച്ച ചായം
നിനക്കു ദുഃസ്വപ്നമായിരുന്നു
പ്രേമത്തിനർപ്പിച്ച ബലി
നിന്റെ കേൾവിയായിരുന്നു .
നിന്റെ ചോരതെറിച്ച ക്യാൻവാസ് ;
നിന്നെക്കുറിച്ചുള്ള സ്വപ്നത്തിൽ
ഞാനതു കാണും , നിന്നെ സ്പർശിക്കും ,
നിന്റെ രക്തത്തിന്റെ വിളി കേൾക്കും .
കുഷ്ഠരോഗി വച്ചുനീട്ടുന്ന അപ്പത്തിന്റെ പങ്കിലേക്ക്
വിശപ്പുള്ളവന്റെ കണ്ണ് ,
കല്ലും ശില്പവും തിരിച്ചറിഞ്ഞ കുരുടൻ ,
ബധിരന്റെ സിംഫണി ,
തല ചൊറിയുന്നതിനിടയ്ക്ക് മുടിനാരുകളെണ്ണി
കണക്കുപിഴയ്ക്കുന്ന കിറുക്കൻ.
ദൃശ്യവും ശബ്ദവും ചിലപ്പോൾ വേദനതന്നെയാണ്
കുരുത്തംകെട്ട പെണ്ണ് നിന്റെ കൈവിരലുകൾ ചോദിച്ചില്ലല്ലോ .
ഭ്രാന്തൻകേൾവികളുടെ ചെവിയിറച്ചി
നീയവൾക്കു സമ്മാനിച്ചപ്പോൾ
മഞ്ഞയുടെ സൂര്യഗർത്തത്തിലേക്കവൾ കുതിച്ചില്ലല്ലോ .
വാൻഗോഗ് ,
വേനലിനെ സൂര്യകാന്തിയെപ്പോലെ സ്നേഹിച്ചവനെ
കാതില്ലാത്ത ചരിത്രത്തിന്
നീയൊരു നോക്കുകുത്തിയാവാം ,
കണ്ണ് സൂര്യനും മനസ്സ് ഭൂമിയുമാക്കിയ
അസ്വസ്ഥമായ സ്വപ്നങ്ങളുടെ
ഏണിയും പാമ്പും കളിക്ക്
പിന്നീടവളുണ്ടായിരുന്നോ
ആ സ്നേഹിത , കീറച്ചെവിയെ സ്നേഹിച്ചവൾ .
നീ സിംഹത്തിന്റെ ചിരിയായിരുന്നു
ഉന്മാദത്തിന്റെ ദർപ്പമായിരുന്നു
ദമത്തിന്റെ പീഡനമായിരുന്നു .
മൃത്യുവിലൂടെ സൂര്യനെ ലഭിച്ചവൻ .
കുമ്പസ്സാരിക്കുന്ന പാപിയാവാതെ
ഞാൻ നിന്റെ ഭ്രാന്തുപിടിച്ച നന്മകളുടെ
മഴകൊള്ളുന്നു
കൊടുംവേനലിൽ
ഒരു മഞ്ഞപ്പൂവും ഒരു മനുഷ്യനും വെന്തുനീറുന്നു
അസ്ഥിയുടെയും മാംസത്തിന്റെയും മകുടികളിലൂടെ
ബലിപ്പാട്ടുത്ഭവിക്കുന്നു.
നിറങ്ങൾ തന്ന ജ്ഞാനം
നിലവിളിയാകുന്നു
ഒരു ഫലിതം
ഫണം വിടർത്തുന്നു.
മുറിച്ച കാത്
ഒരു ശംഖുപോലെ
ശബ്ദം സംഭരിക്കുന്നു
ഒറ്റച്ചെവിയൻ കോമാളിയുടെ തമാശ
ചങ്കിനെ
രണ്ടായി -
മുറിക്കുന്നു .

ആകാശത്തൊരു പിടി മണ്ണിൽ നിന്ന് തളിർത്തിറങ്ങി ഭൂമിയിലേക്കാഴ്ന്നിറങ്ങിയ പ്രണയം ....
അസംബന്ധത്തിന്റെ പശ്ചാത്തലത്തിൽ മാത്രം നിരീക്ഷിച്ചു പോയ ചിത്രങ്ങൾ ....
ഒഴുകിച്ചേർന്ന സ്നേഹം വേറിടാത്ത പോലെ താഴെ മണ്ണിലാഴ്ന്നിറങ്ങിയത്.
ഓരോ മൺ തരിയും തന്റെ ജീവനെ ആകാശത്തിന്റെ മാറിലെത്തിക്കാൻ ആവേശം പൂണ്ട് ....
പരസ്പരം അലിഞ്ഞപ്പോഴത്തെ അഗാധ മൗനം ,
പുഴയിൽ നിന്ന് നിലാവിലേയ്ക്ക് ..
ആയിരമായിരം നക്ഷത്രങ്ങളിലേയ്ക്ക് അലിഞ്ഞ് ചേരുന്ന  മണ്ണിന്റെ ജീവൻ ....
ആകാശത്തിന്റെ ആത്മാവിൽ കത്തിജ്വലിച്ച സ്നേഹം ആയിരമായിരം സൂര്യന്മാരുടെ തീക്ഷ്ണ കരങ്ങളാൽ ഭൂമിയെ വാരിപ്പുണരുന്നത്.. ...
പൊള്ളിപ്പിടഞ്ഞാലും അവസാനരക്തവും പ്രാണനും ആത്മാവിലേക്കെത്തിക്കാൻ ആ വിരിമാറിലേക്ക് പറന്നിറങ്ങുന്ന ഓരോ തളിരിലയും മൗനത്തിന്റെ ആഴങ്ങളിൽ ഭൂമിയുടെ പ്രണയ സാക്ഷിയാവുന്നു
വാൻഗോഗ് ചിത്രങ്ങളിലെ മൗനസംഗീതം ഇനിയുമെത്ര പറയും ....
നിർത്താനാവാത്ത പാട്ടാണല്ലോ പ്രജീ വാൻഗോഗിലൂടെ പകർന്നത് .
വീണ്ടും നന്ദി ..
ഒരു വാൻഗോഗ് ആരാധിക