23-04c


പാഠപുസ്തകം -സുഭാഷ്ചന്ദ്രൻ 
സുഭാഷ് ചന്ദ്രvd]  
            വായനയിലെ  വ്യത്യസ്തമായ അനുഭവ കൂട്ടുകളിലെ  അമ്ലഗുണമുള്ള അക്ഷരരുചികളായി സുഭാഷ് ചന്ദ്രന്റെ 'പാഠപുസ്തകത്തെ 'നമുക്ക് വായിക്കാം. ഏതൊരു എഴുത്തുകാരനെ പോലെയും അനുഭവങ്ങളിലെ സൂക്ഷ്മാംശങ്ങൾ ക്രോഡീകരിച്ചും, അവ വായിക്കുന്നവർക്ക്
അവരുടെ ജീവിതത്തിൽ എന്നോ നടന്നിട്ടുള്ളതും, ശ്രദ്ധിക്കാതെ   പോയതുമായ ഉറുമ്പുനോവായും, പുത്തനുടുപ്പഭിമാനമായും, ചൂരൽക്കരച്ചിലായുമൊക്കെ സ്മരിക്കാവുന്ന ഒരോർമ്മപ്പു - സ്തകമായിതിനെ കാണാം.

 ജീവിതത്തോളം സൗന്ദര്യാനുഭൂതിയും, ആനന്ദവും പകരുന്ന മറ്റൊരു കാവ്യമില്ല. അതിനോളം സംഘർഷവും, ദുരന്തവും നിറഞ്ഞ നാടകമോ ,സിനിമയോ ഇല്ല.. അതിലുള്ളിടത്തോളം പ്രതിദിന ഭിന്ന വിചിത്രമായ കഥാപാത്രങ്ങൾ ഒരു ഭാഷയിലും ഇന്നേവരെ എഴുതപ്പെട്ട  കൃതികളിലുമില്ല. അതിനോളം ചിത്രവടിവോ, ശില്പത്തികവോ, ഉള്ള ഒരു കലാ വസ്തുവും ഇന്നേവരെ സൃഷ്ടിച്ചിട്ടുമില്ല. അതിനേക്കാൾ മോഹനമായൊരു ഗാനവുമില്ലെന്ന് ഗ്രന്ഥകർത്താവ് തന്നെ സമർത്ഥിക്കുമ്പോൾ അതിന് ബലം നൽകുന്ന തലക്കെട്ടുകളോടുകൂടിയ 21 അദ്ധ്യായങ്ങളുള്ള ഈ ഓർമ്മ പുസ്തകം പുനർവായനാ ഗണത്തിലേക്ക് ചേർത്തു വയ്ക്കാവുന്ന ഒന്നാണ്.
           
         🌹  പുസ്തകത്തിലേയ്ക്ക് 🌹
                   
  എഴുത്തിന്റെ രാഷട്രീയത്തിലേക്ക് വായനക്കാരെ നയിക്കുകയും ,അക്ഷരം ഉപയോഗിക്കുന്നവരെ അധികാരത്തിന്റെ പിൻബലത്തിൽ നിശബ്ദമാക്കാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളുടെ, വന്യരാത്രികളുടെ നിശബ്ദമായ വേട്ടമൃഗതൃഷ്ണയിലൂടെ സഞ്ചരിപ്പിക്കുകയും ചെയ്യുന്ന സാക്ഷ്യം ചെന്നെത്തുന്നത്, എഴുത്തുകാരന്റെ ബിരുദ വിദ്യാഭാസകാലത്തെ ഉറ്റചങ്ങാതിയിലെ ചങ്ങാത്തഫാസിസചവിട്ടുപടിയായ കീഴാള ജന്മി സങ്കലനപട്ടികയിലെ  ബാബുവിനെയും, കോതയെയും അക്കങ്ങളാക്കി അതിന്റെ ഉത്തരങ്ങൾ സമചിഹ്നത്തിനപ്പുറം നമ്മളാക്കുന്ന രീതി പ്രശംസനീയമാണ്.   മാതൃഭൂമിയിൽ ഉപജീവനം തുടങ്ങിയനാളുകളിൽ മിഠായിതെരുവിന്നോരംപറ്റിക്കിടന്ന ,    മറ്റൊരു മിഠായിക്കടലാസായ അന്ധനായ ഒരച്ഛന് വഴികാട്ടിയായ മകന്റെ കഥ, ഇന്നത്തെ തട്ടുപൊളിപ്പൻ സംസ്കാരത്തിനും, മഞ്ചിന്റെയും കാഡ്ബറിയുടേയും, വർണ്ണ പൊലിമയ്ക്കിടയിലും ,നമ്മെ കൊതിയൂട്ടുന്ന തേൻകുടുക്കയുടേയും, നാരങ്ങാമിഠായിയുടേയും രുചിയായി വായിക്കാം.  നന്നേ ചെറുപ്പത്തിൽ എഴുത്തുകാരനിൽ കടന്നുകൂടിയ  ആദ്ധ്യാത്മികതയുടെ അംശം  യതിമൂർച്ഛ
എന്ന അദ്ധ്യായത്തിൽ കാണാം.കാലാതിവർത്തനത്തിൽ പറയുന്ന  എഴുത്തുകാർക്കിടയിലെ പൊടിപ്പും, തൊങ്ങലും, ഈർഷ്യയും, പൊങ്ങച്ചവും വെളിവാകുന്ന പൊതുവേദികളിലെ പ്രാസംഗിക ഒളിയമ്പുകളും, മറുപടികളും, അലസവാഗ്ദാനവുമെല്ലാം വായനാനുഭൂതി പകരുന്നതു തന്നെ. സ്വന്തം മനസ്സിൽ കസേര വലിച്ചിട്ടിരിക്കുന്ന പലരും എഴുത്തുകാരനുവേണ്ടിയും  കസേര കരുതിവച്ചത് നന്ദിയോടെ സ്മരിക്കുന്നതിനിടയിലും, ഓർഡിനറിയല്ലാത്ത ഒരുപാട്പേരിൽ  ഒരാളെക്കുറിച്ചെഴുതാനും സുഭാഷ് ചന്ദ്രൻ മറന്നിട്ടില്ല.
                     ഏത് മേഖലയിൽ കലാംശം ഉള്ളവരായാലും അവരുടെ ഹൃദയസ്പന്ദനം വെറുമൊരു sപ്പ് ടപ്പ് ശബ്ദമായിരിക്കുകയില്ല, അത് സപ്തസ്വരസ്പന്ദനമായിരിക്കും. അതായിരിക്കാം മെഹ്തിഹസ്സനേയും ,യേശുദാസിനേയും കുറിച്ചെഴുതാൻ അദ്ദേഹം മറക്കാതിരുന്നത്. ഒരർത്ഥത്തിൽ താളസഞ്ചിതമല്ലേ എഴുത്തുകാരന്റെ ഭാവനയും? അറബിപൊന്നുരുക്കിയ തട്ടാന്മാരുടെ ആത്മബന്ധം ഒന്നുകൊണ്ട് മാത്രമാണതിനെന്നും പത്തരമാറ്റ് തിളക്കം, എന്നാൽ പൊന്നുരുക്കിയവരിലൊരുവന്റെ വേർപാടിനിപ്പുറമുണ്ടായ തേങ്ങൽ ,എഴുത്തുകാരന്റെ ഓർമ്മ പുസ്തകത്തിലെ നെടുവീർപ്പായി ഇപ്പോഴും കേൾക്കുന്നുണ്ട്. ബഷീറിന്റെ ഇമ്മിണി വല്യ ബീവിയും, എം.എൻ.പാനൂരും, കുഞ്ഞബ്ദുള്ളയും, ട്രാൻസ്ജെൻറായ ശ്യാമയെ കുറിച്ചും, കിളിമാനൂർ കൊട്ടാരത്തിലെ താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയെ കുറിച്ചും, അതിലുപരി," ആ ചൂണ്ടുവിരലോളം വളർന്നിട്ടില്ലല്ലോ ഞങ്ങൾ"
എന്ന ഗുരുഭക്തിനിറഞ്ഞ  അവസാന ലേഖനത്തിൽ പോലും ഓരോരുത്തരോടുമുള്ള ആരാധനയും അവരിൽ നിന്നാർജ്ജിച്ച പാഠവും പകർന്നു നൽകുന്നതിൽ ഇതൊരു പാഠപുസ്തകം തന്നെയാണ്.
നൂർഎന്ന പ്രകാശം, കാണാതെ പോയ ഒരാൾ എന്നീ അദ്ധ്യായങ്ങൾ വായിച്ചു കഴിയുമ്പോൾ തന്നെ എഴുത്തുകാരന്റെ ദീർഘവീക്ഷണചിന്തയും,
ആരാധികയുടെ മരണം മറ്റൊരാളിന്റെ വിരൽത്തുമ്പിൽ നിന്നും തൊട്ടറിഞ്ഞ് മൃദുല വികാരങ്ങളുള്ള മനുഷ്യർക്ക് വീണ്ടുമൊരാമുഖം സൃഷ്ടിക്കുന്ന തരത്തിൽ നമ്മളുമെത്തുന്നു.
                  കേരളത്തിന് വയസ്സാകുന്നു എന്ന ഒറ്റലേഖനം മതി  ഈ പുസ്തകം 120 രൂപ കൊടുത്ത് വാങ്ങിയവർക്ക് വിഭവസമൃദ്ധമായ സദ്യയിലെ ഇഷ്ട അക്ഷരഭോജ്യമുണ്ട് തൃപ്തരാകാമെന്നാണ് എന്റെ പക്ഷം.( രുചികൾ വ്യത്യസ്തമാണല്ലോ)
         
‌      എഴുത്തുകാരൻ ഒരു ഖനിത്തൊഴിലാളിയാണ് .ഭാഷയെന്ന ഖനനായുധം കൊണ്ട് വികാരവിചാരങ്ങളുടെ മണ്ണും, ചെളിയും പുരണ്ട അനുഭവങ്ങളുടെ അ യിരുകൾ അയാൾ  ശുദ്ധിചെയ്ത് നല്ല ലോഹശില്പമായി നമുക്ക് നൽകുന്നു. അതൊരു ക്ലേശകരമായ പ്രവൃത്തിയായിരിക്കെ ,ആ ശില്പം തുരുമ്പിക്കാതെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. അതുകൊണ്ട്  നമുക്കീ യെഴുത്തുകാരന്റെ ഈ പാഠപുസ്തകമുൾപ്പെടെ ഓരോ പുസ്തകവും പൊടിയും, മാറാലയും കയറാതെ വായിച്ച്  തിളക്കാം. ഒപ്പം നമുക്കും തിളങ്ങാം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


പെരളി സാറിന്റെ ഈ വായനാക്കുറിപ്പ് ഇതിനു മുമ്പ് വായിച്ചിരുന്നു.. അന്നേ നൂർഎന്റെ മനസ്സിൽ ഒരു നീറ്റലായി കിടന്നിരുന്നു.ഇന്നലെ ആ കുട്ടിയെത്തന്നെയാണെന്നു തോന്നുന്നു കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കസേരയിൽ കണ്ടു....മുഖത്തേക്കു നോക്കാൻ ഒരു വിഷമം..എന്റെ നോട്ടത്തിൽ ആ മോള് സഹതാപം കണ്ടാലോ..
സുഭാഷ് ചന്ദ്രന്റെ നൂർ എന്ന പ്രകാശം...fbപോസ്റ്റിൽ നിന്നും....👇👇
കോവൂരിലെ പെട്രോള്‍ ബങ്കിനുപിന്നിലുള്ള ഓടിട്ട വീടിന്റെ പകുതിയില്‍ ഞാനും കുടുംബവും താമസത്തിനു ചെന്നപ്പോഴാണ് മറ്റേ പകുതിയിലെ നൂറിനെ കണ്ടത്. ഉമ്മയുടെ ഒക്കത്തിരുന്ന് പുതിയ താമസക്കാരെ കണ്ട് അവളുടെ മനോഹരമായ കുഞ്ഞുമുഖം തുടുത്തു.
‘നിനക്കിതാ ഇത്താത്തയെക്കൂടാതെ രണ്ടു പുതിയ ചേച്ചിമാരെക്കൂടി കിട്ടിയിരിക്കുന്നു’ എന്ന് അവളുടെ ഉമ്മ അസ്മ പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന അവരുടെ ഭര്‍ത്താവ് കരീമും അതു ശരിവച്ചു മന്ദഹസിച്ചു.
കുഞ്ഞിനെ എടുക്കാനായി എന്റെ ഭാര്യ കൈനീട്ടിയപ്പോള്‍ അവളും തിരിക കൈ നീട്ടി. അപ്പോഴാണ് അത് കണ്ടത്: കുഞ്ഞുനൂറിന് രണ്ട് കൈപ്പത്തികളും ഇല്ല! ഉമ്മയുടെ ഉടുപ്പിനോട് ചേര്‍ത്തുപിടിച്ച കുഞ്ഞിക്കാലുകളുടെ അറ്റത്ത് പാദങ്ങളും തീരെയില്ല. നൂര്‍ എന്ന വാക്കിന്റെ അര്‍ഥം പ്രകാശമെന്നാണെന്ന് അറിയാമായിരുന്ന ഞാന്‍ അമ്പരന്നുനിന്ന എന്റെ കുട്ടികളോട് പറഞ്ഞു: ‘നോക്കൂ, ലോകത്തിന്റെ വെളിച്ചമാകാന്‍ ഭൂമിയില്‍ വന്നവളാണ് ഇവള്‍!’
നാട്ടില്‍ നിന്നു കൊണ്ടുവന്ന അവലോസുപൊടി ഭാര്യ എല്ലാവര്‍ക്കും വിളമ്പി. കൈപ്പത്തികള്‍ തീരെയില്ലാത്ത കുഞ്ഞുനൂറിന് അത് സ്പൂണില്‍ വാരിക്കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കെറുവുകാട്ടി സ്പൂണ്‍ തട്ടിക്കളഞ്ഞു. ‘ആനുകൂല്യങ്ങളും സഹതാപവും എനിക്കുവേണ്ട’ എന്നു പറയാതെ പറഞ്ഞുകൊണ്ട് ആ രണ്ടരവയസ്സുകാരി വിസ്മയകരമായ ചാതുര്യത്തോടെ പാത്രമെടുത്തുയര്‍ത്തി അവലോസുപൊടി ആസ്വദിച്ചു കഴിക്കാന്‍ തുടങ്ങിയ രംഗം ഇന്നും എന്റെ കണ്ണിലുണ്ട്.
സഹവാസത്തിന്റെ കാതല്‍ തിടംവച്ചപ്പോള്‍ ഞാന്‍ നൂറിന്റെ ഉപ്പയെ കരീമിക്ക എന്നുവിളിച്ചു. അവളുടെ ഉമ്മ അസ്മ എറണാകുളത്ത് മഹാരാജാസില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദമെടുത്തയാളാണെന്ന കാര്യം അവരോടുള്ള ഞങ്ങളുടെ ആദരവിനെ ഇരട്ടിപ്പിച്ചു. ഇലക്ട്രീഷ്യനായ കരീമിക്കയും ഭാര്യയും രണ്ടു പെണ്‍മക്കളും വീടിന്റെ അപ്പുറത്തെ പകുതിയിലായിരുന്നെങ്കിലും നന്മ നിറഞ്ഞ ഒരു സാഹോദര്യം ആ രണ്ടുവീട്ടുപാതികളേയും ചേര്‍ത്ത് ഒരൊറ്റവീടാക്കി. പെരുന്നാളുകള്‍ക്കും ഓണത്തിനുമൊക്കെ ഞങ്ങള്‍ ആഹാരങ്ങള്‍ പങ്കിട്ടു.
നൂറും അവളുടെ അഞ്ചുവയസ്സുകാരി ചേച്ചിയും ഞങ്ങളുടേയും മക്കളായി. വൈകിട്ട് പണികഴിഞ്ഞ് തിരിച്ചെത്തുന്ന എന്നെ ദൂരെ നിന്നു കാണുമ്പോഴേക്കും മുട്ടിലിഴഞ്ഞ് പൂമുഖത്തേക്ക് പാഞ്ഞുവന്നുകൊണ്ട് കുഞ്ഞുനൂര്‍ ഉറക്കെ വിളിക്കും: ‘ഇക്കാക്കാ!’
ഉപ്പയുടെ പ്രായമുള്ള ഞാന്‍ അങ്ങനെ കുഞ്ഞുനൂറിന് ആകെയുള്ള ഒരിക്കാക്ക ആയി. അനിയത്തിമാരില്ലാത്ത എനിക്ക് എന്റെ മക്കളേക്കാള്‍ പ്രായക്കുറവുള്ള ഒരു അനിയത്തിയേയും കിട്ടി.
വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ മെഡിക്കല്‍ കോളേജിനടുത്തുള്ള മായനാട്ട് വീടുവച്ച് താമസം മാറി. നൂറും കുടുംബവും ആ സ്‌നേഹവും സൗഹൃദവും തുടര്‍ന്നു. അവള്‍ വളര്‍ന്നു. കൃത്രിമക്കാലുകള്‍വച്ച് താളംതെറ്റാതെ നടക്കാന്‍ പഠിച്ചു. സ്‌കൂളില്‍ പ്രസംഗത്തിനും ചിത്രരചനയ്ക്കും പഠനത്തിലുമെല്ലാം ഒന്നാമതായി. വീട്ടില്‍ വരുമ്പോഴെല്ലാം അവസാനം സമ്മാനം നേടിത്തന്ന പ്രസംഗം ചൊടിയോടെ എന്റെ മുന്നില്‍ അവതരിപ്പിച്ചു. വീടിന്റെ മുകള്‍നിലയിലുള്ള ഞങ്ങളുടെ ലൈബ്രറിയില്‍നിന്ന് പ്രായത്തേക്കാള്‍ കനമുള്ള പുസ്തകങ്ങള്‍ കൊണ്ടുപോയി വായിച്ച് കൃത്യമായി തിരിച്ചെത്തിച്ചു. രണ്ടു കൈകളുടെയും അഗ്രത്തില്‍ ചേര്‍ത്തുപിടിച്ച ബ്രഷുകൊണ്ട് അവള്‍ വരച്ച ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പില്‍ അയച്ചുതന്ന് ഞങ്ങളെ വിസ്മയിപ്പിച്ചു.
‘അച്ഛന്‍ അന്നു പറഞ്ഞത് ശരിതന്നെ’, എന്റെ മക്കള്‍ പറഞ്ഞു:’ ലോകത്തിന് പ്രകാശമാകാന്‍ പിറന്നവളാണ് നൂര്‍!’
മാസങ്ങള്‍ക്കുമുമ്പ് നൂറിന്റെ ഇത്തയുടെ കല്യാണത്തിന് ഞങ്ങള്‍ കാരന്തൂരില്‍ പോയിരുന്നു. നൂറിനേക്കാള്‍ രണ്ടോ മൂന്നോ വയസ്സിനേ മൂപ്പുള്ളൂവെങ്കിലും അനിയത്തിയെ പൊന്നുപോലെ സംരക്ഷിച്ച് ഒപ്പം നടന്ന ‘ഇത്താത്ത’ കല്യാണപ്പന്തലില്‍ മൊഞ്ചത്തിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതുകണ്ടപ്പോള്‍ കാലം പായുന്ന വേഗതയോര്‍ത്ത് വിസ്മയിച്ചു.
നൂറെവിടെ? ഞാന്‍ ചുറ്റും നോക്കി.
‘ഇക്കാക്കാ!’ കുറേക്കാലത്തിനുശേഷം ആ വിളി കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ആ മുഖം തൊട്ടടുത്ത്. നൂര്‍! കൈത്തണ്ടയില്‍ മൈലാഞ്ചി!
കുറേക്കാലം കൂടി നൂറിനെ കാണുകയായിരുന്നു.
‘ ഇക്കാക്കയെ ഞാന്‍ എവിടെയെല്ലാം നോക്കി. എന്താ വരാന്‍ വൈകിയത്?’, അവള്‍ കെറുവിച്ചു.
പളപളാ മിന്നുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് മിടുക്കിയായ എന്റെ കുഞ്ഞനുജത്തി അവിടെയെല്ലാം ഓടിനടന്ന് അതിഥികളെ ആനയിച്ചിരുത്തുന്നതു കണ്ട് കണ്ണുനിറഞ്ഞു.
കോഴിക്കോട് എനിക്കു നല്‍കിയ പ്രകാശങ്ങളില്‍ ഒന്നാമതായി കുഞ്ഞുനൂര്‍ വരുന്നു. മതത്തിന്റെ അതിപ്രസരമുള്ള ഈ കെട്ട കാലത്ത്, എന്റെ കുഞ്ഞേ, ഒരിക്കലും സ്വന്തം മതമെന്നും അന്യന്റെ മതമെന്നും ചൊല്ലി എന്റെ മനസ്സിന് നില തെറ്റുകയില്ലെന്ന് എനിക്ക് ഉറപ്പുതരുന്നത് നീയാണല്ലോ. അങ്ങനെ നില തെറ്റിയാല്‍ ആ നരകത്തില്‍ നിന്ന് ഒറ്റ നിമിഷം കൊണ്ട് എന്നെ സമനിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിന്റെ ആ വിളിയുടെ ഓര്‍മമാത്രം മതിയാകും: ‘ഇക്കാക്കാ!’