22-06-18


സംഗീത സാഗരത്തിലേക്ക് ഏവർക്കും സ്വാഗതം...🎺🎷🎸🎤🎼🎧💜
ഇന്ന്...✒ നാടോടി സംഗീതത്തെ... പരിചയപ്പെടാം...🙏🏻
നാടോടി സംഗീതം
നാടോടി’ എന്നതിന് നാട്ടിലൊക്കെ ഓടുന്നത് അഥവാ പ്രചരിക്കുന്നത് എന്നര്‍ഥം. സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രാദേശിക സംഗീതമാണ് നാടോടി സംഗീതം. ശാസ്ത്രീയ നിബന്ധനങ്ങള്‍ ഒട്ടുംതന്നെ പാലിക്കാത്ത ഒരു സംഗീതവിഭാഗമാണിത്. പാടുന്നത് ആരാണോ അക്കൂട്ടരുടെ വാമൊഴിയില്‍ത്തന്നെയാണ് പാട്ടുകളുണ്ടാവുക. നാടന്‍പാട്ടുകളുടെ ആകര്‍ഷകത്വത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ഈ വാമൊഴികളുടെ സാന്നിധ്യം കൂടിയാണ്. കേള്‍വിക്കാരനെ അങ്ങേയറ്റം ആകര്‍ഷിക്കുന്ന ലളിതവും ഇമ്പമേറിയതുമായ ശൈലി ഈ സംഗീതവിഭാഗത്തിന്‍റെ പ്രത്യേകതയാണ്. നാടോടിസംഗീതത്തിന്റെയും ലളിതസംഗീതത്തിന്റെയും കാര്യത്തിലും കേരളം സമ്പന്നമാണ്.  വീരനായകന്‍മാരുടെ ധീരകൃത്യങ്ങള്‍ വര്‍ണിക്കുന്ന വടക്കന്‍പാട്ടുകളും തെക്കന്‍ പാട്ടുകളുമാണ് നാടോടി ഗാനങ്ങളില്‍ പ്രധാനം.  സാധാരണ സംസാര ഭാഷയില്‍ ലളിതമായ സംഗീതം നല്‍കി ആലപിക്കുന്ന മാപ്പിളപ്പാട്ടുകള്‍ കേരളത്തിന്റെ ഗാനസാഹിത്യസംസ്കാരത്തിന് മലബാറിന്റെ സംഭാവനയാണ്.  മധ്യതിരുവിതാംകൂര്‍ ഭാഗത്ത് ജന്മംകൊണ്ട വഞ്ചിപ്പാട്ടിന്  മലയാളസാഹിത്യത്തിലും  പ്രമുഖമായൊരു സ്ഥാനമുണ്ട്.  ഭദ്രകാളി, അയ്യപ്പന്‍, നാഗരാജാവ്  തുടങ്ങിയ ദേവതകളുടെ ആരാധനയ്ക്ക് പാടുന്ന പാട്ടുകള്‍ (ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, പടയണിപ്പാട്ട്, അയ്യപ്പന്‍പാട്ട്, കളമെഴുത്ത്പാട്ട്), തിരുവാതിരക്കളി, കുമ്മി, കോലാട്ടം മുതലായ വിനോദങ്ങള്‍ക്കായുള്ള പുരാണകഥാപരമായ പാട്ടുകള്‍, ഓണം, പൂരം തുടങ്ങിയ ഉത്സവവേളകളില്‍ ആലപിക്കപ്പെടുന്ന പാട്ടുകള്‍... എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് കേരളത്തിന്റെ ജനകീയഗാനസംസ്ക്കാരം. ഇങ്ങനെ സമ്പന്നമായ കേരളീയ നാടോടി സംഗീത പാരമ്പര്യത്തെ ഒട്ടേറെ വഴികളിലൂടെ എല്ലാവർക്കും പരിചിതമാണ്.. ആയതിനാൽ.. നമുക്കീ വൈകിയ വേളയിൽ.... പരിചയപ്പെടാം...കരീബിയൻ ദ്വീപിൽ പിറന്ന ഒരു നാടോടി സംഗീത ഗാന ശാഖയെ.........

കലിപ് സോ🎤

കലിപ്‌സോ അപൂർവ സവിശേഷതകളുള്ള ഒരു നാടോടി സംഗീതം
ട്രിനിഡാഡിലെ ഉണരുക! ലേഖകൻ
ട്രിനിഡാഡ്‌ ആൻഡ്‌ ടൊബാഗൊ റിപ്പബ്ലിക്കിനെ കുറിച്ചു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌ എന്താണ്‌? സ്റ്റീൽ വാദ്യവൃന്ദങ്ങളുടെ മേളക്കൊഴുപ്പും ഹൃദയതന്ത്രികളെ തൊട്ടുണർത്തുന്ന കലിപ്‌സോ സംഗീതവുമാണ്‌ പലരുടെയും മനസ്സിൽ ഓടിയെത്തുക. ദക്ഷിണ കരീബിയൻ ദ്വീപുകളാണ്‌ കലിപ്‌സോയുടെ ജന്മഗൃഹം. എന്നാൽ അവിസ്‌മരണീയമായ താളലയങ്ങളും തനതായ ശൈലിയും ഇഴചേർന്ന ഈ സംഗീത ശിൽപ്പത്തിന്‍റെ പ്രശസ്‌തി അവിടെ മാത്രം ഒതുങ്ങിനിൽക്കുന്നില്ല.* അത്‌ അകലങ്ങളിലേക്ക് ഒഴുകിയെത്തി ജനഹൃദയങ്ങൾ കയ്യടക്കിയിരിക്കുന്നു.
കലിപ്‌സോ കാലലൂ എന്ന പുസ്‌തകം പറയുന്നതനുസരിച്ച്, കലിപ്‌സോ എന്ന പേരിന്‌ “ഏകദേശം 1898-നു ശേഷം ട്രിനിഡാഡിൽ, കാർണിവൽ സമയത്ത്‌ ആലപിക്കപ്പെട്ടിട്ടുള്ള ഏതൊരു പാട്ടിനെയും” കുറിക്കാൻ കഴിയും. “തെരുവിൽ മദിരോത്സവ ലഹരിയിൽ കൂത്താടി നടക്കുന്നവരോ, വേദിയിൽ ഗാനവിരുന്നൊരുക്കുന്ന . . . സംഗീതപ്രതിഭകളോ ഒക്കെയാകാം അതിന്‍റെ ഗായകർ.” കലിപ്‌സോയുടെ ഉത്‌പത്തിക്ക് പ്രചോദനമായത്‌ എന്താണ്‌? കഥകൾ കൈമാറിക്കൊണ്ട് പുതുതലമുറകളെ സംസ്‌കാരത്തിന്‍റെയും മറ്റും പൗരാണിക വീഥികളിലൂടെ കൈപിടിച്ചു നടത്തുന്ന ആഫ്രിക്കൻ പാരമ്പര്യമാകാം അതിനു നിദാനമായത്‌. ആഫ്രിക്കൻ അടിമകൾ ട്രിനിഡാഡിനു പരിചയപ്പെടുത്തിക്കൊടുത്ത ഈ പാരമ്പര്യം, ആഫ്രിക്കൻ ഗാനങ്ങളുടെയും നൃത്തങ്ങളുടെയും ചെണ്ടമേളങ്ങളുടെയും സവിശേഷ ഭാവങ്ങളെ ജനമനസ്സുകളിൽ ജ്വലിപ്പിച്ചു നിറുത്തി. ഈ ഭാവങ്ങളും ഫ്രഞ്ചുകാർ, ലാറ്റിൻ അമേരിക്കക്കാർ, ഇംഗ്ലീഷുകാർ തുടങ്ങിയവരുടെ സ്വാധീനങ്ങളും കൈകോർത്തപ്പോൾ കലിപ്‌സോയുടെ പിറവിക്ക് കളമൊരുങ്ങി.
കലിപ്‌സോ എന്ന പേരിന്‍റെ ഉത്ഭവം വ്യക്തമല്ല. ഗംഭീര പരിപാടികളെ പ്രശംസിക്കാൻ ഉപയോഗിച്ചിരുന്ന കൈസോ എന്ന പശ്ചിമാ�

കലിപ്‌സോ എന്ന പേരിന്‍റെ ഉത്ഭവം വ്യക്തമല്ല. ഗംഭീര പരിപാടികളെ പ്രശംസിക്കാൻ ഉപയോഗിച്ചിരുന്ന കൈസോ എന്ന പശ്ചിമാഫ്രിക്കൻ പദത്തിൽനിന്നാണ്‌ അതിന്‍റെ ഉത്‌പത്തിയെന്ന് ചിലർ കരുതുന്നു. 1830-കളിൽ ട്രിനിഡാഡിലും ടൊബാഗൊയിലും അടിമത്തത്തിനു തിരശ്ശീല വീഴുന്നതിനു മുമ്പുപോലും, ഗായകർ സ്വന്തം ഗുണഗണങ്ങളെ പാടിപ്പുകഴ്‌ത്തുന്നതും അന്യോന്യം പരിഹാസത്തിന്‍റെ ഒളിയമ്പുകൾ എയ്‌തുവിടുന്നതും കേൾക്കാൻ വാർഷിക കാർണിവൽ ആഘോഷവേളകളിൽ ജനം തടിച്ചുകൂടുമായിരുന്നു. ആസ്വാദകഹൃദയങ്ങളിൽ സ്വന്തമായി ഒരിടം കണ്ടെത്തുന്നതിന്‌, ഓരോ കലിപ്‌സോ ഗായകനും വേറിട്ട ഒരു അവതരണശൈലിയും അരങ്ങത്ത്‌ തിളങ്ങാൻ ഒരു പേരും സ്വന്തമാക്കി.

അതിന്‍റെ ശൈലിയും സ്വാധീനവും
കുത്തിനോവിക്കുന്ന നർമത്തിന്‌ പേരുകേട്ടവരാണ്‌ കലിപ്‌സോ ഗായകർ. കൂടാതെ, ഈരടികൾ ഒട്ടും പ്രാസം തെറ്റാതെ മെനഞ്ഞെടുക്കാൻ അസാധാരണ പാടവമുള്ള നിമിഷ കവികളാണ്‌ പല കലിപ്‌സോ ഗായകരും. പാട്ടിന്‍റെ പ്രമേയവുമായി അങ്ങേയറ്റം യോജിക്കുന്ന വാങ്‌മയ ചിത്രങ്ങൾ കോർത്തിണക്കി പലപ്പോഴും അവർ ഈ സംഗീതശകലങ്ങൾക്ക് ‘എരിവും പുളിയും’ പകരാറുണ്ട്. ആദ്യകാലങ്ങളിൽ, ഇവരിൽ മിക്കവരും ആഫ്രിക്കൻ വംശജരായ ട്രിനിഡാഡുകാരും സമൂഹത്തിന്‍റെ താഴേത്തട്ടിൽനിന്ന് ഉള്ളവരും ആയിരുന്നു. എന്നാൽ ഇന്ന് ഈ ഗായകരുടെ അണികളിൽ എല്ലാ വർഗ-വർണ-വിഭാഗങ്ങളിൽനിന്നും ഉള്ളവരുണ്ട്.

ട്രിനിഡാഡിന്‍റെയും ടൊബാഗൊയുടെയും മുൻ സാംസ്‌കാരിക ഡയറകടറായ ഡോ. ഹോലിസ്‌ ലിവർപൂൾ ഒരു ചരിത്രകാരനും കലിപ്‌സോ ഗായകനുമാണ്‌. ആദ്യകാല കലിപ്‌സോ ഗായകരെക്കുറിച്ച് അദ്ദേഹം ഉണരുക!യോട്‌ ഇങ്ങനെ പറഞ്ഞു: “നർമബോധമായിരുന്നു അവരുടെ എന്നത്തെയും സവിശേഷത. ആളുകൾ [കലിപ്‌സോ] തമ്പുകളിലേക്കു വന്നിരുന്നത്‌ മുഖ്യമായും, അവർ വിളമ്പുന്ന നർമരസം തുളുമ്പുന്ന പരിപാടികളുടെ മാധുര്യം നുണയാനും നാട്ടുവിശേഷം അറിയാനും കേട്ടുകേൾവികൾ ശരിയാണെന്ന് ഉറപ്പുവരുത്താനും ആയിരുന്നു. സമൂഹത്തിന്‍റെ മേൽത്തട്ടിലുള്ളവരുടെ പ്രധാന ആഗമനോദ്ദേശ്യം അടിത്തട്ടിലുള്ളവർ എന്താണു ചെയ്യുന്നതെന്ന് അറിയുകയായിരുന്നു. ഗവർണറും പരിവാരങ്ങളും വന്നിരുന്നതാകട്ടെ തങ്ങളെക്കുറിച്ചുള്ള രാഷ്‌ട്രീയ വിലയിരുത്തൽ മനസ്സിലാക്കാനും.”
കലിപ്‌സോ ഗായകർ മിക്കപ്പോഴും ഗവൺമെന്‍റ് അധികാരികൾക്കും സമൂഹത്തിന്‍റെ മേൽത്തട്ടിലുള്ളവർക്കും നേരെ പരിഹാസശരങ്ങൾ എയ്‌തുവിട്ടു. ഫലമോ? സാമാന്യ ജനം അവരെ വീരപുരുഷന്മാരായും തങ്ങളുടെ വക്താക്കളായും കരുതി ആദരിച്ചപ്പോൾ, അധികാരവർഗം അവരെ കണ്ണിലെ കരടായി വീക്ഷിച്ചു. ചിലപ്പോഴൊക്കെ അവർ അങ്ങേയറ്റം നിശിതമായ വിമർശനങ്ങൾ തൊടുത്തുവിട്ടത്‌ അവർക്കെതിരെ നിയമം നിർമിക്കാൻ കൊളോണിയൽ ഗവൺമെന്‍റിനെ പ്രേരിപ്പിച്ചു. എന്നാൽ തങ്ങളെ വരുതിയിൽ നിറുത്താനുള്ള ഈ ശ്രമങ്ങളോട്‌ അവർ പ്രതികരിച്ചത്‌ പാട്ടുകളിൽ ദ്വയാർഥ പ്രയോഗങ്ങൾ ഇണക്കിച്ചേർത്തുകൊണ്ടാണ്‌. അവർ ഇതിൽ പ്രാവീണ്യം നേടുകയും ചെയ്‌തു. ഇത്തരം പ്രയോഗങ്ങൾ ഇന്നും കലിപ്‌സോ ഈരടികളുടെ ഒരു മുഖ്യ സവിശേഷതയായി തുടരുന്നു.

കലിപ്‌സോ ഗായകർ ഭാഷയുടെ ഉപയോക്താക്കൾ മാത്രമായിരുന്നില്ല, ശിൽപ്പികൾകൂടെ ആയിരുന്നു. വെസ്റ്റ് ഇന്ത്യൻ നാടോടി ഭാഷയുടെ പദസമ്പത്തിന്‌ അവർ നൽകിയ സംഭാവന ശ്രദ്ധേയമാണ്‌. പലരും, ചില രാഷ്‌ട്രീയ പ്രവർത്തകർപോലും, ചില ആശയങ്ങൾ ഊന്നിപ്പറയാനായി കലിപ്‌സോ ഗായകരുടെ വാക്കുകൾ കടമെടുക്കുന്നതിൽ അതിശയിക്കാനില്ല.
കലിപ്‌സോ ഇന്ന്
വ്യത്യസ്‌ത അഭിരുചികളുള്ളവരെ തൃപ്‌തിപ്പെടുത്തുന്ന വിവിധയിനം കലിപ്‌സോകൾ അടുത്തകാലത്ത്‌ രംഗപ്രവേശം ചെയ്‌തിട്ടുണ്ട്. ഇവയിൽ ചിലത്‌ വ്യത്യസ്‌ത ഇനങ്ങളുടെ സങ്കരമാണ്‌. മിക്ക സംഗീതരൂപങ്ങളുടെയും കാര്യത്തിലെന്നപോലെ ചില കലിപ്‌സോ ഗാനങ്ങൾ ധാർമികമായി ഉന്നത നിലവാരം പുലർത്തുന്നവയല്ല. അതുകൊണ്ടുതന്നെ, നാം കേൾക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് വിവേചന പുലർത്തുന്നത്‌ ബുദ്ധിയാണ്‌. (എഫെസ്യർ 5:3, 4) നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്‌: ‘ഒരു ദ്വയാർഥ പ്രയോഗത്തെക്കുറിച്ച് എന്‍റെ കുട്ടികൾക്കോ ഈ സംഗീതം പരിചയമില്ലാത്ത ഒരാൾക്കോ വിശദീകരിച്ചുകൊടുക്കാൻ എനിക്കു ലജ്ജ തോന്നുമോ?’
ട്രിനിഡാഡിലേക്കും ടൊബാഗൊയിലേക്കും വരുകയാണെങ്കിൽ ആ ദ്വീപുകളിലെ മനോഹരമായ കടൽത്തീരങ്ങളും പവിഴപ്പുറ്റുനിരകളും നാനാവർഗങ്ങളിലും സംസ്‌കാരങ്ങളിലുംപെട്ട ആളുകളും നിങ്ങളുടെ ഹൃദയം കവരും എന്നതിനു സംശയമില്ല. പ്രായഭേദമന്യേ ലോകമെമ്പാടുമുള്ള ആളുകളുടെ ഭാവനയെ തൊട്ടുണർത്തിയിരിക്കുന്ന, ഇമ്പമധുരവും ജീവസ്സുറ്റതുമായ കലിപ്‌സോ സംഗീതവും നിങ്ങൾ ആസ്വദിച്ചേക്കാം.
[അടിക്കുറിപ്പ്]
സ്റ്റീൽ ഡ്രമ്മുകൾ അടങ്ങിയ വാദ്യവൃന്ദങ്ങൾ പലപ്പോഴും കലിപ്‌സോ സംഗീതം ‘ആലപിക്കാറുണ്ട്.’ എങ്കിലും കലിപ്‌സോ ഗായകന്‌ സാധാരണമായി അകമ്പടി സേവിക്കുന്നത്‌ ഗിറ്റാർ, കാഹളം, സാക്‌സഫോൺ, ചെണ്ട തുടങ്ങിയ വാദ്യങ്ങളാണ്‌.

https://youtu.be/YZnKHe3BL1E

http://www.youtube.com/watch?v=AzYPMnWwc_g&list=RDAzYPMnWwc_g

https://youtu.be/SbYOHqXinbc

https://youtu.be/Hnj_EMDUfjY

https://youtu.be/4Hilv9hK9-o