ഡോറിസ് ലെസ്സിംഗ്
2007 ൽ സാഹിത്യത്തിനുളള നോബൽ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് സാഹിത്യകാരിയാണ് ഡോറിസ് ലെസ്സിംഗ്[1] (22 ഒക്ടോബർ 1919 - 17 നവംബർ 2013). നോവലുകളും, ചെറുകഥകളും, സംഗീതനാടകങ്ങളും കവിതകളും അവരുടെ രചനകളിൽ പെടുന്നു.
ജനനം
22 ഒക്ടോബർ 1919 (വയസ്സ് 98)
കെർമാന്ഷാ, പേർഷ്യ
മരണം
17 നവമ്പർ 2013
ലണ്ടൻ, യു.കെ.
ദേശീയത
ബ്രിട്ടീഷ്
തൊഴിൽ
എഴുത്തുകാരി
ജീവചരിത്രം
1919ൽ പേർഷ്യയിലാണ് ലെസ്സിംഗ് ജനിച്ചത്.[2] മാതാപിതാക്കളോടൊപ്പം ചെറുപ്പകാലം ഇറാനിലും റൊഡേഷ്യയിലുമായി ചെലവിട്ടു. 14 വയസ്സിൽ സ്കൂളിൽ പോക്കു നിർത്തി, വീട്ടിലിരുന്ന് സ്വയം പഠിക്കാൻ തുടങ്ങി. [3].1937-ൽ ഫ്രാങ്ക് വിസ്ഡവുമായുളള വിവാഹവും 1943-ൽ വിവാഹമോചനവും നടന്നു. തുടർ ന്ന് ഗോട്ടഫ്രീഡ് ലെസ്സിംഗിനെ വിവാഹം ചെയ്തു; 1949-ൽ ആ ബന്ധവും വേർപെടുത്തി.അണവായുധങ്ങൾക്കും വർണ്ണവിവേചനത്തിനും എതിരായി ശബ്ധമുയർത്തിയ ലെസ്സിംഗിന് ഏറെ താമസിയാതെ ദക്ഷിണാഫ്രിക്ക വിടേണ്ടിവന്നു. ആദ്യ വിവാഹത്തിലെ രണ്ടു കുട്ടികളെ അച്ഛനമ്മമാരെ ഏല്പിച്ച് രണ്ടാം വിവാഹത്തിലെ കുഞ്ഞിനോടൊപ്പം ലെസ്സിംഗ് ഇംഗ്ളണ്ടിലെത്തി. 17 നവമ്പ 2013-ന് ലണ്ടനിലെ വസതിയിൽ വെച്ച് മരണമടഞ്ഞു.
സാഹിത്യജീവിതം
ലെസ്സിംഗിന്റെ ആദ്യത്തെ നോവൽ The Grass is singing ( പുല്ലിന്റെ പാട്ട്) 1950-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് ഹാർപ്പർ കോളിന്സ് പുറത്തിറക്കിയിട്ടുണ്ട്. മനസ്സിന്റെ സമനില തെറ്റിയേക്കാവുന്ന ഒരു എഴുത്തുകാരിയുടെ അന്തർഛിദ്രങ്ങളെ വരച്ചുകാട്ടുന്നതാണ് Golden Notebook (സുവർണ്ണപുസ്തകം). 1962-ലാണ് പുറത്തുവന്നത്. ലെസ്സിംഗിന്റെ മികച്ച രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിന്റേയും പുതിയ പതിപ്പ് ലഭ്യമാണ്.
രണ്ട് ആത്മകഥകളാണ് ഡോറിസ് ലെസ്സിംഗിന്റേതായിട്ടുള്ളത്. 1995-ല്‍ പ്രസിദ്ധീകരിച്ച ‘എന്റെ തൊലിയ്ക്കടിയില്‍’(Under My Skin) 1997 -ല്‍ പുറത്തിറങ്ങിയ ‘തണലിലൂടെയുള്ള നടത്തവും’(Walking in the Shade). ഒരു അസാധാരണ എഴുത്തുകാരി നയിച്ച സാധാരണ ജീവിതത്തിന്റെ സാക്ഷിപത്രങ്ങളാണ് രണ്ടു പുസ്തകങ്ങളും. മനസിനെ ദൃഢമാക്കിവയ്ക്കാതെ ഒരാള്‍ക്ക് ഇവകളിലൂടെ കടന്നുപോകുക വയ്യ. ഭാഷയില്‍ കള്ളത്തരങ്ങളില്ല. പൊള്ളയായ നിരീക്ഷണങ്ങളില്ല. ‘എന്റെ തൊലിയ്ക്കടിയില്‍’ തെക്കന്‍ റൊഡേഷ്യയിലെ ബാല്യത്തെക്കുറിച്ചും (ബ്രിട്ടീഷ് ദമ്പതികളുടെ മകളാണ് അവര്‍) പരാജയപ്പെട്ട രണ്ടു വിവാഹങ്ങളെക്കുറിച്ചും അവര്‍ എഴുതുന്നു. എഴുത്തുകാരിയായി തീരാന്‍ വേണ്ടി ഉപേക്ഷിച്ച ഗാര്‍ഹികജീവിതത്തിന്റെ പ്രലോഭനങ്ങളെക്കുറിച്ചും വികസിച്ചു വന്ന രാഷ്ട്രീയബോധത്തെക്കുറിച്ചും അത് തെളിവു നല്‍കുന്നുണ്ട്. ‘തണലിലൂടെയുള്ള നടത്തം’ 1949-നു ശേഷമുള്ള ലെസ്സിംഗിനെയാണ് അവതരിപ്പിക്കുന്നത്. അവരപ്പോള്‍ ആദ്യ നോവല്‍ ( ‘പുല്‍ക്കൊടികള്‍ പാടുന്നു‘ - The Grass is Singing) പ്രസിദ്ധീകരിച്ചു കഴിഞ്ഞ് മകനോടൊപ്പം ലണ്ടനില്‍ സ്ഥിരതാമസത്തിനായി എത്തിയ കാലമാണ്. സമ്മര്‍ദ്ദങ്ങളൊഴിഞ്ഞ്, ബുദ്ധിപരമായ ചര്‍ച്ചകളില്‍ വിശ്രമമില്ലാതെ ഏര്‍പ്പെട്ട്, എഴുത്തുകാരി എന്ന നിലയില്‍ തീര്‍പ്പു നേടിയ വ്യക്തിത്വമായിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും അവര്‍. ‘പുല്‍ക്കൊടികള്‍ പാടുന്നു’ എന്ന നോവലില്‍ റൊഡേഷ്യയിലെ വംശീയ രാഷ്ട്രീയത്തെ അവര്‍ വിമര്‍ശനവിധേയമാക്കുന്നു. മറ്റു നോവലുകളിലും ഇതേ പ്രശ്നം കടന്നു വരുന്നുണ്ട്. ആത്മകഥാപരമായ മറ്റ് അഞ്ചു നോവലുകള്‍ എല്ലാംകൂടി 17 വര്‍ഷക്കാലത്തെ ‘അക്രമം നിറഞ്ഞ’ ബാഹ്യജീവിതത്തിന്റെ നേര്‍ച്ചിത്രങ്ങളാണ് ആവിഷ്കരിക്കുന്നത്. 1962-ല്‍ ‘സ്വര്‍ണ്ണ നോട്ട്ബുക്ക്’ (The Golden Notebook) ലെസ്സിംഗ് പ്രസിദ്ധപ്പെടുത്തി.
ഡോറിസ് മേ ടെയ്‌ലര്‍ ഡോറിസ് ലെസിംഗിലേക്ക്
.......................................................................................
തുടക്കം...ലെസിംഗിന്റെ ജീവിതസഞ്ചാരം തുടങ്ങുന്നത് ഇറാനില്‍നിന്ന്. ഇറാന്‍ അന്ന് ലോകത്തിനു മുന്നില്‍ പേര്‍ഷ്യയാണ്. 1919 ഒക്‌ടോബര്‍ 22ന് പഴയ പേര്‍ഷ്യയിലെ കെര്‍മന്‍ഷായിലായിരുന്നു ജനനം. കാഴ്‌ചകള്‍ കണ്ടു തുടങ്ങിയ കാലം. ആറാം വയസില്‍ ഇറാനില്‍നിന്നു റോഡീസിയയിലേക്ക്.
ഇന്ന് റോഡീസിയ അറിയപ്പെടുന്നത് സിംബാബ്‌വേയെന്ന്. കൃഷിയായിരുന്നു കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. ചോളക്കൃഷിക്കായിരുന്നു ഈ നാടുമാറ്റം. ചോളം വിതച്ച ആയിരമേക്കറില്‍ കണ്ണീര്‍പൂക്കളാണ് ആദ്യം വിളഞ്ഞത്. പരിഷ്‌കൃതമല്ലാത്ത നാട്ടിലും ഒരു വിക്‌ടോറിയന്‍ ജീവിതമായിരുന്നു ഡോറിസിന്റെ മാതാവിന്റെ സ്വപ്‌നം. ഈ സ്വപ്‌നത്തിനു നിറം ചാര്‍ത്തിയാണു ഡോറിസിനെ റോമന്‍ കത്തോലിക്കാ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ചേര്‍ത്തത്. ഡോറിസിനു പക്ഷേ പഠനം ഏറെക്കാലം തുടരാനായില്ല. കത്തോലിക്കാ കുടുംബമായിരുന്നില്ല ഡോറിസിന്റേതെന്നായിരുന്നു കാരണം.
പതിനഞ്ചാം വയസില്‍ സ്‌കൂളിനോടു വിടപറഞ്ഞു. പിന്നെ പഠനം സ്വയമായിരുന്നു. ഒപ്പം ഇടയ്‌ക്കിടെ ആയയുടെ ജോലിക്കും പോയി. കൃഷി വന്‍പരാജയമായിരുന്ന കുടുംബപശ്‌ചാത്തലത്തില്‍ ഡോറിസിനു ചിലപ്പോള്‍ മറ്റുവഴികളില്ലാതാവുകയായിരുന്നു. സീക്രട്ട് ഗാര്‍ഡനും ബൈബിള്‍ കഥകളും നെപ്പോളിയന്‍, ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, ചാള്‍സ് ഡിക്കന്‍സ് എന്നിവരുടെ ജീവിതരേഖകളും ഇതിനകം ഡോറിസ് വായിച്ചുകഴിഞ്ഞു. ഇക്കാലത്താണ് എഴുത്തു തുടങ്ങുന്നത്. ആദ്യ രചന ഷേക്‌സ്‌പിയറിന്റെ കഥപാത്രങ്ങളിലൂടെയായിരുന്നു. പഠനം നിര്‍ത്തേണ്ടിവരികയും സ്വപ്‌നങ്ങള്‍ക്കു മേല്‍ വിഷാദം പടരുകയും ചെയ്‌തനാളുകളില്‍ ബാല്യത്തിലെ കഷ്‌ടതകളെക്കുറിച്ചായിരുന്നു ഇവ.
ഈ എഴുത്തില്‍ ഡോറിസിനു മതിവന്നില്ല. കടന്നുപോയ ബാല്യം വല്ലാതെ ഉലച്ചിരുന്നു. അവരുടെ കാഴ്‌ചകളും സ്വപ്‌നങ്ങളും ബ്രിട്ടീഷ് കോളനികളിക്കാരിലും തദ്ദേശീയരിലും പറന്നു നടന്നു. അവരുടെ ജീവിതങ്ങളായി പിന്നെ ഡോറിസിന്റെ മനസിനെ ഏറ്റവും ഉലച്ചത്
മുപ്പതില്‍ ആദ്യപുസ്‌തകം
മുപ്പതാം വയസില്‍ ഡോറിസിന്റെ ആദ്യ പുസ്‌തകം പുറത്തുവന്നു. ദ ഗ്രാസ് ഈസ് സിംഗിംഗ്. കറുത്ത വര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയുടെ മേല്‍ വെളുത്തവര്‍ഗക്കാരിയായ വീട്ടമ്മയുടെ പീഡനങ്ങളായിരുന്നു പ്രമേയം. തൊട്ടുപിന്നാലെ മൂന്നു നോവലുകളുടെ പരമ്പര. ചില്‍ഡ്രന്‍ ഓഫ് വയലന്‍സ് എന്നു പേരിട്ട പരമ്പരയില്‍ മാര്‍ത്ത ക്വസ്‌റ്റ്, എ പ്രോപ്പര്‍ മാര്യേജ്, എ റിപ്പിള്‍ ഫ്രം ദ സ്‌റ്റോം എന്നിവയായിരുന്നു നോവലുകള്‍.
ബാല്യത്തില്‍നിന്നു കൗമാരത്തിലേക്കും അവിടെനിന്നു യൗവനത്തിലേക്കും കടന്ന പെണ്‍ജീവിതത്തിന്റെ രേഖപ്പെടുത്തലായിരുന്നു ഈ നോവലുകളില്‍ താന്‍ നടത്തിയതെന്നു പിന്നീട് ഡോറിസ് പറഞ്ഞു. പിന്നീട് നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ ഡോറിസ് ലോകത്തിനു മുന്നില്‍ ഒന്നുമെഴുതാതിരുന്നു. ലോകമാകെ പിന്നീടു ആവേശത്തോടെ വായിച്ച ഗോള്‍ഡന്‍ നോട്ട്‌ബുക്കിലേക്കുള്ള മനസൊരുക്കമായിരുന്നു ഇക്കാലത്ത്. ഡോറിസിന്റെ ഗോള്‍ഡന്‍ നോട്ട്‌ബുക്കിനെക്കുറിച്ചു സെക്ഷ്വല്‍ പൊളിറ്റിക്‌സിന്റെ രചയിതാവായ കേറ്റ് മില്ലെറ്റ് ഇങ്ങനെ പറഞ്ഞു. `ഞങ്ങളുടെ തലമുറയെ തൊട്ടറിയാന്‍ വഴിയൊരുക്കുന്ന ഒന്നാണു ഗോള്‍ഡന്‍ നോട്ട്‌ബുക്ക്. ഓരോ തലമുറയിലേയും സ്‌ത്രീയെക്കുറിച്ച് ഒരുപാടു പറയുന്ന പുസ്‌തകം. വായിച്ചു തുടങ്ങി, ഞാന്‍ ചിന്തിച്ചു. ഞാനേറെക്കാലമായി എഴുതാന്‍, വായിക്കാനെങ്കിലും കാത്തിരുന്ന പുസ്‌തകം.'
ലെസിംഗിന്റെ എഴുത്തിന്റെ കാലങ്ങളില്‍ കൃത്യമായി മൂന്നു പിരിവുകള്‍ കാണാനാകും. സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചെഴുതിയ കാലത്തെ കമ്മ്യൂണിസ്‌റ്റ് എഴുത്തെന്നു വിളിച്ചു.
1994നും 1956നുമിടയിലവയിരുന്നു അവരുടെ ഇടതെഴുത്തുകള്‍ പുറത്തുവന്നത്. അവര്‍ക്ക് അന്നും ഇന്നും ചായ്‌വ് ഇടതു രാഷ്‌ട്രീയത്തോടു തന്നെ. പിന്നീട് 1969 വരെ മനശാസ്‌ത്രപരമായ എഴുത്തുകളുമായും അതിനുശേഷം ശാസ്‌ത്രവുമായിരുന്നു ഡോറിസിന്റെ രചനാ ലോകം.
കമ്മ്യൂണിസ്‌റ്റ് കാലത്തും സൂഫികാലത്തുമുള്ള രചനകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായപ്പോള്‍ ശാസ്‌ത്രവഴിയില്‍ അവര്‍ എഴുതിയ രചനകള്‍ വേണ്ടത്ര ശ്രദ്ധനേടിയില്ലെന്നതും ശ്രദ്ധേയമാണ്.
ഇങ്ങനെ ലോകസാഹിത്യത്തിന്റെ എഴുത്തുപുരയില്‍നിന്നു ലെസിംഗ് മറന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അവരെത്തേടി നൊബേല്‍ എത്തിയത്. ഇന്നിന്റെ ഏറ്റവും മികച്ച സാമൂഹിക എഴുത്ത് ശാസ്‌ത്രത്തിലൂടെയാകണമെന്ന വിശ്വാസമാണു തന്റെ എഴുത്തിന്റെ വഴി തിരിച്ചുവിട്ടതെന്നാണ് അവരുടെ അഭിപ്രായം. ഒന്നാം ലോകമഹായുദ്ധാനന്തരമുള്ള കാലത്താണ് ഡോറിസിംഗിന്റെ എഴുത്തിനു ജീവന്‍ വച്ചത്. ഇക്കാലത്ത് അവര്‍ പലപ്പോഴും വരികളില്‍ യുദ്ധത്തോടുള്ള നീരസം നിറച്ചു. യുദ്ധത്തെ വിഷമെന്നു വിളിച്ച അവര്‍ നമ്മളെല്ലാം യുദ്ധത്തിന്റെ സന്തതികളാണെന്നു പറഞ്ഞു. യുദ്ധം നമ്മളെ വളച്ചൊടിച്ചെന്നു പറഞ്ഞു വിശദീകരിച്ച അവര്‍ അതൊക്കെ മറക്കണമെന്നുപദേശിക്കുകയായിരുന്നു
ഡോറിസ് എഴുത്തിനപ്പുറം
പതിനഞ്ചാം വയസില്‍ ഔദ്യോഗിക വിദ്യാഭ്യാസം ഒരു സ്വപ്‌നമായി അവശേഷിക്കുന്നു എന്നു തിരിച്ചറിഞ്ഞതു മുതല്‍ ജീവിക്കാനുള്ള യുദ്ധത്തിലായിരുന്നു ഡോറിസ്. അതിനിടയിലായിരുന്നു ലോകസാഹിത്യം അവരുടെ വായനയിലേക്കെത്തിയത്. വീട്ടിലെ ചോളക്കൃഷിക്കു സഹായിക്കുന്നതിനൊപ്പം അവര്‍ ആയയുടെ ജോലിക്കും ഇടയ്‌ക്കു പോയി. ഇവിടെയൊക്കെയാണ് എഴുത്തിലേക്കുള്ള വഴികള്‍ ഡോറിസില്‍ ശക്‌തമായത്. ദ ഗ്രാസ് ഈസ് സിംഗിംഗില്‍ പറയുന്ന കറുത്തവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയില്‍ ചിലയിടങ്ങളില്‍ തന്റെ അടയാളങ്ങളുണ്ടെന്ന് ഡോറിസ് തന്നെ ചില അഭിമുഖങ്ങളില്‍ പിന്നീടു പറഞ്ഞു.1937-ല്‍ പത്തൊമ്പതാം വയസിലായിരുന്നു ആദ്യ വിവാഹം. അന്ന് സാലിസ്‌ബറിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററുടെ ജോലിയുണ്ടായിരുന്നു ഡോറിസിന്. വിവാഹം ഒരു കെണിയാണെന്നു തിരിച്ചറിഞ്ഞതിനാല്‍ അതവസാനിപ്പിച്ചു എന്നായിരുന്നു ആദ്യ ബന്ധം വേര്‍പെടുത്തിക്കൊണ്ട് ഡോറിസിന്റെ പ്രതികരണം. ബന്ധം അധികനാള്‍ നീണ്ടില്ല. അവിടെവച്ചാണ് ഡോറിസിന്റെ ഇടതുപക്ഷ പ്രേമം തുടങ്ങുന്നത്. കമ്മ്യൂണിസ്‌റ്റുകളുടെ കൂട്ടമായ ലെഫ്‌റ്റ് ബുക്ക് ക്ലബിന്റെ സജീവ പ്രവര്‍ത്തകയായതോടെ ഡോറിസിന്റെ എഴുത്തില്‍ ചുവപ്പും വിപ്ലവവുമൊക്കെ എത്തി. എല്ലായ്‌പോഴും എഴുത്തിനെക്കുറിച്ച് അവര്‍ പറഞ്ഞതിങ്ങനെയായിരുന്നു....
എന്റെ ജീവിതമുണ്ട് ഈ എഴുത്തില്‍. സ്‌ത്രീ, കുടുംബം എന്നീ കാര്യങ്ങളില്‍ ഒന്നാം ബന്ധം തകര്‍ന്നതോടെയാണു ലെസിംഗിന്റെ വരികള്‍ക്കു ചൂടേറിയത്. പക്ഷേ, അവര്‍ അപ്പോഴും ഓര്‍മപ്പിച്ചിരുന്നു, താനൊരു ഫെമിനിസ്‌റ്റേ അല്ല. ഞാന്‍ നിങ്ങളുടെ സഹോദരിയാണെന്നു ചിന്തിക്കൂ... നമുക്ക് നന്മയിലേക്കു മുന്നേറാം എന്നു പറഞ്ഞപ്പോഴെല്ലാം അവര്‍ ഫെമിനിസ്‌റ്റ് ചിന്തകള്‍ക്കുമുന്നില്‍ വാതില്‍കൊട്ടിയടയ്‌ക്കുകയും ചെയ്‌തു.
ഇവിടെ എഴുത്തുകള്‍ ചരിത്രത്തെയും സംസ്‌കാരത്തേയും ചോദ്യം ചെയ്യുന്നു എന്ന ഒരു ഘട്ടത്തില്‍ ഡോറിസിന് ആഫ്രിക്കയുടെ തന്നെ ചിലഭാഗങ്ങളില്‍ വിലക്കുണ്ടായി. ദക്ഷിണാഫ്രിക്കയില്‍ ഒരു കാലത്ത് അവര്‍ക്കു പ്രവേശനം പോലുമില്ലാതായി. രണ്ടാം വിവാഹ ബന്ധവും ഡോറിസിന് കുറേ അനുഭവങ്ങള്‍ സമ്മാനിച്ചു കുറഞ്ഞകാലം കൊണ്ട് മൃതിയടഞ്ഞു. ഉഗാണ്ടയിലെ ജന്‍മന്‍ സ്‌ഥാനപതിയായിരുന്ന ഗോട്ട് ഫ്രീഡ് ലെസിംഗായിരുന്നു രണ്ടാം ഭര്‍ത്താവ്.
നാല്‍പതിലേറെ പുസ്‌തകങ്ങള്‍... നോവല്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍... പ്രണയവും ലൈംഗികതയും മുതല്‍ തീക്ഷ്‌ണമായ ഇടതു പ്രത്യയശാസ്‌ത്ര ചിന്തകള്‍ വരെ... ലോകസാഹിത്യത്തിന്റെ നിറുകയില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതിയും ഡോറിസിനു തന്നെ. സാഹിത്യ നൊബേല്‍ സമ്മാനജേതാക്കളില്‍ വളരെ കുറവു മാത്രമാണു വനിതകള്‍. അവരില്‍ ഏറെ വൈകിമാത്രമാണ് ഈ വെളുത്തവര്‍ഗക്കാരിയായ ആഫ്രിക്കന്‍ എഴുത്തുകാരിക്കു നൊബേല്‍ എത്തുന്നതെന്ന വ്യഥമാത്രം.
Doris Lessing - "The Golden Notebook"
📹📹📹📹📹📹📹📹
ലോക സിനിമ
📸📸📸📸📸📸📸📸
ഡോറിസ് ലെസ്സിംഗിന്റെ
ദ ഗ്രാസ്സ് ഈസ് സിങ്ങിങ് എന്ന നോവലിന്റെ ചലച്ചിത്ര ആ വിഷ്കാരമാണ് ഇത്തവണ ലോക സിനിമയിൽ..🎥
ഡോറിസ് ലെസ്സിംഗിനെ വായിക്കുകയും കാണുകയും ചെയ്യുമെന്ന പ്രതീക്ഷയിൽ