07-08-18


പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ... ഏവർക്കും ചിത്രസാഗരം മൂന്നാം ഭാഗത്തിലേയ്ക്ക് ഹൃദ്യമായ സ്വാഗതം🙏🙏
ഇന്ന് നമ്മൾ പരിചയപ്പെടുന്നത് മുഖാലങ്കരണങ്ങളെ കുറിച്ചാണ്

മുഖാലങ്കരണങ്ങളെ മൂന്നായി തിരിക്കാം
1) മുഖത്തുതേപ്പ്
2) മുഖത്തെഴുത്ത്
3) വര

കലാപ്രകടനങ്ങള്‍ മിക്കതിനും മുഖത്തുതേപ്പ് പതിവുള്ളതാണ്. മുഖാലങ്കരണങ്ങളെ മുഖത്തുതേപ്പ്, മുഖത്തെഴുത്ത്, വര എന്നിങ്ങനെ തരംതിരിക്കാം. കൃഷ്ണനാട്ടം, കഥകളി, കൂടിയാട്ടം തുടങ്ങിയവയില്‍ പച്ച, കരി, മഞ്ഞ തുടങ്ങിയവ മുഖത്ത് തേക്കും. കാര്‍ക്കോടകവേഷത്തിനും മറ്റും വരയാണ് പതിവ്. അഞ്ചു വര്‍ണങ്ങള്‍ കൊണ്ട് സര്‍പ്പാകൃതി വരയ്ക്കും. തെയ്യം–തിറയുടെ രംഗത്ത് മുഖത്തെഴുത്താണ് മുഖാലങ്കരണരീതികളില്‍ മുഖ്യം. നരസിംഹം, ഹംസം തുടങ്ങിയ വേഷങ്ങള്‍ക്ക് കഥകളിയിലും എഴുത്ത് പതിവുള്ളതാണ്. തെയ്യങ്ങളില്‍ ചിലതിന് മുഖത്തു തേപ്പു മാത്രമെ പതിവുള്ളു. പുതിയ ഭഗവതിക്ക് മുഖത്തു തേപ്പുമാത്രമാണ്. ബലിതെയ്യത്തിന്റെ വെള്ളാട്ടത്തിന് മുഖത്തുതേപ്പാണ് വേണ്ടത്. അതിനു ‘വെള്ളാട്ടക്കുറി’ എന്നു പറയും.

മുഖത്തെഴുത്തുകൾ
അനുഷ്ഠാനകലകളില്‍ കലാകാരന്മാരുടെ മുഖത്ത് നടത്തുന്ന ചായമിടലാണ് മുഖത്തെഴുത്ത് കേരളത്തിന്റെ നാടോടി ചിത്രകലാപാരമ്പര്യം ഇതില്‍ തെളിഞ്ഞു കാണാം. മുടിയേറ്റ്, തെയ്യം, തിറ, കാളികെട്ട്, കാളിയൂട്ട്, തുള്ളല്‍, കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം, കൂത്ത്, തുടങ്ങിയ കലാരൂപങ്ങളിലെല്ലാം മുഖത്തെഴുത്തുണ്ട്. പുള്ളിട്ടെഴുത്ത്, ശംഖിട്ടെഴുത്ത്, ഹനുമാന്‍ കണ്ണിട്ടെഴുത്ത്, മാന്‍കണ്ണിട്ടെഴുത്ത്, വട്ടക്കണ്ണിട്ടെഴുത്ത്, അഞ്ചുപുള്ളിയിട്ടെഴുത്ത് തുടങ്ങിയവയാണ് പരമ്പരാഗതമായി പിന്തുടരുന്ന മുഖത്തെഴുത്തു രീതികള്‍. അനുഷ്ഠാന കലാകാരന്‍ കെട്ടിയാടുന്ന ദേവതാരൂപത്തിന്റെ വൈകാരിക ഭാവത്തിനനുസരിച്ചായിരിക്കും മുഖത്തെഴുത്ത് നടത്തുന്നത്.

ഇനി നമുക്ക് ചില കേരളീയ കലാരൂപങ്ങളുടെ മുഖാലങ്കരണങ്ങൾ പരിചയപ്പെടാം
(പരിചയപ്പെടൽ മാത്രമേയുള്ളൂ..വിശദീകരണത്തിലേക്ക് കടക്കുന്നില്ല)

കഥാപാത്രങ്ങൾക്ക്‌ മുഖത്ത്‌ ചമയവും കിരീടവും ഉടുത്തുകെട്ടും ഉണ്ട്‌. അരിമാവും ചുണ്ണാമ്പും ചേർത്ത്‌ കാളിയുടെ മുഖത്ത്‌ ചുട്ടികുത്തുന്നു. മരമോ ലോഹമോ കൊണ്ട്‌ ഉണ്ടാക്കിയ വലിയ കിരീടം (മുടി) കാളി തലയിൽ അണിയുന്നു

1) മുടിയേറ്റ്


https://youtu.be/iqkL6_w1Vc4











2) കൂടിയാട്ടം👇👇👇👇
പുരാതനകാലത്ത് കേരളത്തിലെ വിവിധ ദൃശ്യരൂപങ്ങളിൽ നിലവിലിരുന്ന വേഷക്രമങ്ങൾ പരിഷ്കരിച്ചതാണ് കൂടിയാട്ടത്തിലെ ചമയങ്ങൾ.കിരീടകടകാദികൾ ഉൾപ്പെട്ട വേഷവിധാനവും രംഗസജ്ജീകരണങ്ങളും ചേർന്നതാണ് ആഹാര്യാഭിനയം. നായകൻറെ വേഷം പച്ചയോ പഴുക്കയോ ആയിരിക്കും. രാജാക്കന്മാരല്ലാത്ത നായകമാർക്ക് ‘പഴുക്ക’യും രാവണാദികൾക്ക് ‘കത്തി’യും ആണ് വേഷം. തെച്ചിപ്പൂവ് കൊണ്ടുണ്ടാക്കുന്ന കേശഭാരം, കിരീടം, കഞ്ചുകം എന്നിവ അണിഞ്ഞ്, അരയിൽ ‘പൃഷ്ഠം’ വച്ചുകെട്ടുകയും ചെയ്യുന്നു. സുഗ്രീവൻ‍,ഹനുമാൻ‍ എന്നിവർക്ക് വേറെ വേഷങ്ങളാണ്‌.


മുഖത്ത് അരിപ്പൊടി, മഞ്ഞള്‍, കരി എന്നിവ തേച്ച് കരികൊണ്ട് ഒരറ്റം മേൽപ്പോട്ടും ഒരറ്റം കീഴ്പ്പോട്ടും ആയി മീശവരച്ച്, ഒരു കാതിൽ കുണ്ഡലവും മറ്റേകാതിൽ തെറ്റിപ്പൂവും തൂക്കിയിട്ട്, കൈയ്യിൽ കടകവും ധരിക്കുകയും തലയിൽ കുടുമ, ചുവപ്പുതുണി, പീലിപ്പട്ടം, വാസുകീയം എന്നിവയും അണിഞ്ഞ് അരയിൽ പൃഷ്ഠവും കെട്ടിയാണ് വിദൂഷകൻറെ വരവ്.

https://youtu.be/PD8wrs0XOOE








3) കഥകളി👇👇👇
മൂന്നു ഘട്ടമായിട്ടാണ് കഥകളിയിൽ ചമയം തീര്‍ക്കുന്നത്; "തേപ്പ്", "ചുട്ടി", "ഉടുത്തുകെട്ട്".
വേഷക്കാരന്റെ മുഖത്ത്‌ അടിസ്ഥാനപരമായി ചെയ്യുന്ന ചമയമാണ് തേപ്പ്.
വേഷമണിയുന്ന കലാകാരന്‍ തന്നെയാണ് തേപ്പ് സാധാരണയായി ചെയ്യാറുള്ളത്.
തേപ്പിനു ശേഷം ചുട്ടിക്കാരന്‍(യഥാര്‍ത്ഥ ചമയക്കാരന്‍) വേഷക്കാരന്റെ മുഖത്ത്
"ചുട്ടി" കുത്തുന്നു. ചമയത്തിന്റെ രണ്ടാം ഘട്ടമായ ചുട്ടി കുത്തല്‍ ഏറെ ശ്രമകരമാണ്,
കാരണം കഥാപാത്രത്തിനു രൂപവും ഭാവവും നല്‍കുന്ന ചമയം ഇതാണ്.
പച്ച, കത്തി , താടി, കരി എന്നിങ്ങനെ വിവിധ വേഷങ്ങള്‍ക്കനുസൃതമായി പ്രത്യേകം
ചുട്ടി സമ്പ്രദായങ്ങള്‍ ഉണ്ട്.
 ചമയത്തിന്റെ നിറങ്ങള്‍ ഉണ്ടാകുന്നതും വളരെ കൌതുകകരമായ അറിവുകളാണ്,
തികച്ചും പ്രകൃതിദത്തം. ചുവപ്പ് നിറവും മഞ്ഞ നിറവും യഥാക്രമം "ചായില്ല്യം", "മനയോല'
എന്നീ കല്ലുകള്‍ പൊടിച്ച് ഉണ്ടാക്കുന്നു. അരി പ്പൊടിയും നാരങ്ങാ നീരും ചേര്‍ത്ത്
വെള്ള നിറത്തിനായി ഉപയോഗിക്കുന്നു. പച്ച നിറം കിട്ടുന്നതിനായി മനയോലയും
നീലവും സമാസമം ചേര്‍ക്കുന്നു. കുങ്കുമവും ചമയത്തിനായി ഉപയോഗിക്കാറുണ്ട്.
മേല്‍പ്പറഞ്ഞ പോടികളെല്ലാം അലിയിച്ചു ചേര്‍ത്ത് വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നതിനായി
ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്.
"ചെഞ്ചില്ല്യം" എന്നൊരു കല്‍പ്പൊടി മുഖത്ത് അരച്ച് തേക്കുന്നത് പൊള്ളല്‍
ഒഴിവാക്കാന്‍ സഹായിക്കുമത്രേ ! കണ്ണിനെ ചുവപ്പണിയിക്കാന്‍ ചുണ്ടപ്പൂവിന്റെ വിത്ത്
വേണം. പരമ്പരാഗത ചമയരീതികള്‍ ഇതൊക്കെയാണെങ്കിലും, മേല്‍പ്പറഞ്ഞ സാമഗ്രികള്‍
സുലഭമല്ലാത്തത്കൊണ്ട്  പുതിയ ചമയക്കൂട്ടുകള്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്.

ചമയക്കൂട്ടുകൾ









https://youtu.be/E4Zq2QTL8Y4












4) കൂത്ത്👇👇👇
 മുഖത്തും നെഞ്ചിലും കൈമുട്ടിനു മേലെയും അരിമാവുകൊണ്ട് അണിയും. കണ്ണിൽ വീതിയിൽ കണ്ണെഴുതി വാലിടും. നെറ്റി, മൂക്ക്, കവിളുകൾ, താടി, നെഞ്ച്, കൈകൾ എന്നിങ്ങനെ പതിനാലു ഭാഗങ്ങളിൽ ചുവന്ന പൊട്ടുണ്ട്. മീശയ്ക്ക് മേൽക്കൊമ്പും കീഴ്ക്കൊമ്പുമുണ്ട്.

https://youtu.be/8ub-ClBszYM







5) തുള്ളൽ👇👇👇




https://youtu.be/7ajLkAx7CrI









6) യക്ഷഗാനം👇👇👇


https://youtu.be/_gtzW8mMtV0







മുഖാലങ്കരണങ്ങളിൽ 7ാമതായി പരിചയപ്പെടുത്തുന്നു.
തെയ്യം👇👇
മുഖത്തെഴുത്ത്‌, മുഖത്ത് തേപ്പ് എന്നീ രണ്ടു പ്രകാരമാണ് തെയ്യങ്ങളുടെ മുഖാലങ്കരണം നടത്തുന്നത്. അരിപ്പൊടിചാന്ത്, ചുട്ടെടുത്ത നൂറ്, കടും ചുവപ്പ് മഷി, മനയോല, ചായില്യം,മഞ്ഞള്‍പ്പൊടി എന്നിവയാണ് തെയ്യങ്ങളുടെ തേപ്പിനും എഴുത്തിനും ഉപയോഗിക്കുന്നത്. തെങ്ങോലയുടെ ഈര്‍ക്കില്‍ ചതച്ചാണ് ചായമെഴുത്തിനുപയോഗിക്കുന്നത്. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ് നിറങ്ങളെ ചാലിക്കുന്നത്‌. കോലക്കാരുടെ സാമുദായിക ഭേദമനുസരിച്ച് അലങ്കരണ രീതിക്കും ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും വിത്യാസം ഉണ്ടാകും.

വേലന്‍, കോപ്പാളന്‍ തുടങ്ങിയ സമുദായക്കാരുടെ തെയ്യങ്ങള്‍ക്ക് മുഖത്ത് തേപ്പ് മാത്രമേ പതിവുള്ളുവത്രേ. അത് പോലെ വണ്ണാന്‍മാരുടെ മുത്തപ്പന്‍ തെയ്യം,കക്കര ഭഗവതി, കുറുന്തിനി ഭഗവതി,പുതിയ്യോന്‍ തെയ്യം തുടങ്ങിയവക്ക് മുഖത്ത് തേപ്പ് മാത്രമേ കാണാറുള്ളൂ. എന്നാല്‍ മറ്റ് തെയ്യങ്ങള്‍ക്കെല്ലാം മുഖത്തെഴുത്ത്‌ കാണും. തലയ്ക്കല്‍ ഇരുന്നു മുഖത്തെഴുത്തുന്നത് തല തിരിച്ചാണെന്നു അറിയുമ്പോഴാണ് ആ കരചാതുര്യം നമ്മെ വിസ്മയഭരിതരാക്കുന്നത്. മുഖത്തെ മുഖ്യസ്ഥാനമായ കണ്ണിനെ കേന്ദ്രീകരിച്ചാണ് മുഖത്തെഴുത്ത്‌ ആരംഭിക്കുക.

ഓരോ തെയ്യങ്ങള്‍ക്കും വിത്യസ്ത മുഖത്തെഴുത്താണ്. അമ്മ തെയ്യങ്ങള്‍ക്ക് വെളുത്ത നിറവും, രൌദ്ര ഭാവത്തിലുള്ള തെയ്യങ്ങള്‍ക്ക് ചുവപ്പും ഉപയോഗിക്കുന്നു. നെയ്‌വിളക്കിന്റെ പുക ഓടിന്റെ കഷണങ്ങളില്‍ കരിപ്പിടിപ്പിച്ച് അതില്‍ വെളിച്ചെണ്ണ ചാലിച്ചാണ് മഷി ഉണ്ടാക്കുക. ചായങ്ങള്‍ തേച്ചു പിടിപ്പിച്ച ശേഷം ചായില്യവും മനയോലയും മഷിയും ഉപയോഗിച്ച് മുഖമെഴുത്ത് മുഴുവനാക്കുന്നു. ചുവന്ന നിറത്തിന് ചായില്യവും, മഞ്ഞക്ക് മനയോലയും കറുപ്പിന് കരിമശിയും, പച്ചക്ക് കല്ലുമണോലയും നീലയും, ചോക്ക നിറമുണ്ടാക്കാന്‍ മഞ്ഞള്‍പ്പൊടിയും നൂറും (ചുണ്ണാമ്പ്) ചേര്‍ത്താണ് ചായക്കൂട്ടുകള്‍ ഉണ്ടാക്കുന്നത്‌. പാരമ്പര്യമായി കിട്ടിയ അറിവുകള്‍ വെച്ചാണ് മുഖത്തെഴുത്ത്‌ നടത്തുന്നത്.

മലര്‍ന്നു കിടക്കുന്ന തെയ്യം കലാകാരന്റെ തലയുടെ മുകള്‍ ഭാഗത്തിരുന്നാണ് മുഖമെഴുത്ത് നടത്തുക. നത്തുകണ്ണ്‍ വെച്ചഴുത്ത്, പുലിനഖം വച്ചെഴുത്ത്, കോഴി പുഷ്പ്പം വച്ചെഴുത്ത് തുടങ്ങി പലതരം വച്ചെഴുത്തുകളുണ്ട്. ഇവ അന്യം നില്‍ക്കാതെ നോക്കേണ്ടത് ബന്ധപ്പെട്ടവര്‍ തന്നെയാണ്.


മുഖത്തെഴുത്ത്‌ തന്നെ പല പേരുകളിലാണ് അറിയപ്പെടുന്നത്. “കുറ്റി ശംഖും പ്രാക്കും”എന്ന മുഖത്തെഴുത്താണ് മുച്ചിലോട്ട് ഭഗവതി,കണ്ണങ്കാട്ട് ഭഗവതി, പാടാര്‍കുളങ്ങര ഭഗവതി ദേവിമാരുടെത്. “പ്രാക്കെഴുത്ത്” എന്ന മുഖത്തെഴുത്ത്‌ വേണ്ടത് വലിയ മുടി വെച്ചാടുന്ന തെയ്യങ്ങള്‍ക്കാണ്. നരിമ്പിന്‍ ഭഗവതി, അങ്കകുളങ്ങര ഭഗവതി എന്നിവര്‍ക്ക് “വൈരിദളവും” ചെമ്പിലോട്ടു ഭഗവതി, മരക്കലത്തമ്മ എന്നിവര്‍ക്ക്“മാന്‍കണ്ണെഴുത്തും” ആണ് മുഖത്തെഴുത്ത്‌. എന്നാല്‍ നാഗകന്നിക്ക് “മാന്‍കണ്ണും വില്ലുകുറി”യുമാണ് മുഖത്തെഴുത്ത്‌.“നരിക്കുറിച്ചെഴുത്താണ്” പുലിയൂര്‍കാളി,പുള്ളികരിങ്കാളി എന്നീ തെയ്യങ്ങളുടെത്.“ഇരട്ടച്ചുരുളിട്ടെഴുത്താണ്” കണ്ടനാര്‍ കേളന്‍,വീരന്‍ തുടങ്ങിയവയുടെതെങ്കില്‍, “ഹനുമാന്‍ കണ്ണിട്ടെഴുത്താണ്” ബാലിതെയ്യത്തിന്റെത്. പൂമാരുതന്‍, ഊര്‍പ്പഴച്ചി, കരിന്തിരി നായര്‍ എന്നീ തെയ്യങ്ങളുടെ മുഖത്തെഴുത്ത്‌“കൊടുംപുരികം വച്ചെഴുത്ത്” എന്ന പേരില്‍ അറിയപ്പെടുന്നു. എന്നാല്‍ “കൊടും പുരികവും കോയിപ്പൂവും” മുഖത്തെഴുത്ത്‌ വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെതാണ്.“വട്ടക്കണ്ണിട്ടെഴുത്ത്” വയനാട്ടുകുലവന്‍ തെയ്യത്തിന്റെതാണ്. “കുക്കിരിവാല് വച്ചെഴുത്ത്” ഉള്ളവയാണ് പുലിക്കണ്ടന്‍,പുലിയൂരുകണ്ടന്‍ എന്നീ തെയ്യങ്ങള്‍. ഇങ്ങിനെ നാല്പ്പതിലതികം മുഖത്തെഴുത്തുകള്‍ പ്രചാരത്തിലുണ്ടെന്ന് പറയപ്പെടുന്നു. പേര് വിത്യാസം മാത്രമുള്ള ഒരേ സങ്കല്‍പ്പത്തിലുള്ള ദേവതമാര്‍ക്ക് മുഖത്തെഴുത്ത്‌ ഒന്ന് തന്നെയായിരിക്കും.

മെയ്യെഴുത്ത്‌:
കന്നിക്കൊരു മകന്‍, തെക്കന്‍ കരിയാത്തന്‍, കതിവന്നൂര്‍ വീരന്‍ എന്നീ തെയ്യങ്ങള്‍ക്ക് ശരീരത്തില്‍ ദേഹത്ത് അരിചാന്ത് തേക്കും. പൂമാരുതന്‍, ബാലി,കണ്ടനാര്‍ കേളന്‍, വയനാട്ടുകുലവന്‍,പുളളികരിങ്കാളി തുടങ്ങിയ തെയ്യങ്ങള്‍ക്ക് ശരീരത്തില്‍ മഞ്ഞളാണ് തേക്കുക. എന്നാല്‍ അരിചാന്തും മഞ്ഞളും തേക്കുന്ന തെയ്യങ്ങളാണ്‌ മുത്തപ്പനും, തിരുവപ്പനും. പള്ളിക്കരിവേടന്‍ തെയ്യത്തിനു അറിചാന്തും കടും ചുവപ്പും ഉപയോഗിച്ചാണ് മെയ്യെഴുത്ത് നടത്തുന്നത്. അങ്കക്കാരന്‍ തെയ്യം കറുപ്പും ചുവപ്പും ശരീരത്തില്‍ തേക്കുന്നു. “വരുന്ത് വാലിട്ടെഴുത്ത്” എന്നാണു ഇളം കരുമകന്‍എന്ന തെയ്യത്തിന്റെ മേയ്യെഴുത്തിനെ പറയുന്നത്. വേട്ടയ്ക്കൊരു മകന്‍, ഊര്‍പ്പഴച്ചി എന്നിവയുടെ ശരീരത്തില്‍ പച്ച മനയോല,ചുവപ്പ്, കറുപ്പ് എന്നിവയാണ് ഉപയോഗിക്കുന്നത്.

ആടയാഭരണങ്ങള്‍ കൊണ്ട് മറയ്ക്കപ്പെടാത്ത ശരീരഭാഗങ്ങള്‍ നിറങ്ങള്‍ കൊണ്ട് ചിത്ര പണി ചെയ്യുന്നതിനെയാണ് മെയ്യെഴുത്ത് എന്ന് പറയുന്നത്. പുലിവീരന്മാരായ കണ്ടപ്പുലി, മാരപ്പുലി,കാളപ്പുലി തുടങ്ങിയ തെയ്യങ്ങള്‍ക്കും ഇളംകോലമായ വെള്ളാട്ടത്തിനും മേനിയില്‍ ഉന്നം (പഞ്ഞി) ഒട്ടിച്ചു വെക്കുകയാണ് പതിവ്.

മുഖച്ചമയത്തിലെ മറ്റൊരിനമാണ്‌ കറുപ്പും വെളുപ്പുമുള്ള താടി മീശകള്‍. കറുത്ത താടി മീശ, വെളുത്ത താടി മീശ, പിടി മീശ, തൂക്കു താടി എന്നിങ്ങനെയാണവ. ഉണ്ടാക്കുന്നതാകട്ടെ വേലിമുണ്ടയുടെ നേര്‍ത്ത നാരുകള്‍ ചീന്തിയെടുത്ത് കമനീയമായി ഉണ്ടാക്കുന്ന വെള്ളത്താടിമീശയാണ് മുത്തപ്പന്‍,വയനാട്ടുകുലവന്‍, പെരുമ്പുഴയച്ഛന്‍,നെടുബാലി, പുലിയൂര്‍ കണ്ണന്‍,പുലിമാരുതന്‍, പുലികണ്ടന്‍, കാളപ്പുലി,അന്തിത്തിറ, ചട്ടിയൂര് ദേവന്‍, ചിറക്കണ്ടന്‍ ദൈവം, കോരച്ചന്‍ തെയ്യം, ചിരുകണ്ടന്‍ തെയ്യം തുടങ്ങിയ തെയ്യങ്ങള്‍ക്ക് എങ്കില്‍ കരിങ്കുരങ്ങ്, കറുത്ത ആട് എന്നിവയുടെ രോമം കൊണ്ട് ശ്രദ്ധാപൂര്‍വ്വം മെടെഞ്ഞെടുക്കുന്ന കരിന്താടി മീശയാണ് ഊര്‍പ്പഴശ്ശി, കുരിക്കള്‍ തെയ്യം, കതിവന്നൂര്‍ വീരന്‍, കുടിവീരന്‍, വേട്ടയ്ക്കൊരു മകന്‍,വെള്ളൂര്‍ കുരിക്കള്‍, പുലിമറഞ്ഞ തൊണ്ടച്ചന്‍, ഐപ്പള്ളിതെയ്യം, അങ്കക്കാരന്‍,ഇളം കരുമകന്‍, കന്നിക്കൊരു മകന്‍,കരിന്തിരി നായര്‍, കരിക്കുട്ടി ശാസ്തന്‍,കണ്ണമ്മാന്‍ തെയ്യം, കാവില്‍ തെയ്യം, കോയി മമ്മദ്, കോരച്ചന്‍ തെയ്യം, കോലച്ചന്‍ തെയ്യം,ഗുരുദൈവം, പടവീരന്‍, തലച്ചിറോന്‍ ദൈവം,തൂവക്കാരന്‍ ദൈവം, പള്ളിക്കരിവേടന്‍,പാലന്തായി കണ്ണ, പുതിച്ചോന്‍ ദൈവം,പൂതാടി ദൈവം, പൂമാരുതന്‍ ദൈവം,മുക്രിപ്പോക്കര്‍, മൂത്തോര്‍ ദേവന്‍, വണ്ണാന്‍ കൂത്ത്, പുള്ളിവേട്ടയ്ക്കൊരു മകന്‍ തുടങ്ങിയവക്ക്. മേല്‍ച്ചുണ്ടിനു സമാന്തരമായും കീഴ്ച്ചുണ്ടിനു താഴെയും വരുന്ന രീതിയില്‍ നാടയിട്ട്‌ വലിച്ചു കെട്ടുന്ന കറുത്ത് തൂങ്ങി നില്‍ക്കുന്ന താടിയാണു കുട്ടിച്ചാത്തന്‍, ക്ഷേത്രപാലകന്‍, പടക്കെത്തി ഭഗവതി, തിരുവപ്പന തെയ്യങ്ങള്‍ അണിയുന്നത്.

താടി പോലെ ആവശ്യമുള്ളതാണ് ചില തെയ്യങ്ങള്‍ക്ക് പൊയ്മുഖം, പൊയ്ക്കണ്ണ്‍ തുടങ്ങിയവ. മരം, ഓട്, പാള എന്നിവ കൊണ്ടാണ് പൊയ്മുഖങ്ങള്‍ നിര്‍മ്മിക്കാറുള്ളത്. കരിമ്പൂതത്തിന്റെ പൊയ്മുഖം മരം കൊണ്ടുള്ളതും തെക്കന്‍ ഗുളികന്റെത് ഓടു കൊണ്ടുള്ളതുമാണെങ്കില്‍ ഗുളികന്‍, പൊട്ടന്‍ എന്നീ തെയ്യങ്ങളുടെ പൊയ്മുഖം ചായം കൊണ്ട് ചിത്രണം ചെയ്ത പാളയാണ്.

പൊയ്ക്കണ്ണ്‍ ധരിച്ചവര്‍, കമുകിന്‍ പാളയും മറ്റും കൊണ്ട് പൊയ്‌മുഖം അണിഞ്ഞവര്‍,താടിമീശ വെച്ചവര്‍, മുടിയിലും അരയിലും തീ പന്തങ്ങള്‍ വെച്ചവര്‍ ഇങ്ങിനെ തെയ്യങ്ങള്‍ വിവിധ തരത്തിലുണ്ട്. ഓരോ സ്ഥലത്തെയും പ്രാദേശിക സമ്പ്രദായത്തെ മുന്‍നിര്‍ത്തിയാണ് അനുഷ്ഠാനരീതിയും അവതരണ രീതിയും ഉണ്ടാകുക. അത് കൊണ്ട് തന്നെ വാണിയരുടെ കാവില്‍ കെട്ടുന്നത്‌ പോലെയായിരിക്കില്ല തീയ്യരുടെ കാവില്‍ കെട്ടുന്നത്.

സ്ത്രീ ദേവതകള്‍ എകിറുകള്‍ (ദംഷ്ട്രകള്‍)ഉപയോഗിക്കാറുണ്ട്. നെറ്റി, ചെവി, കഴുത്ത്, ശിരസ്സിന്റെ ഇരുഭാഗം എന്നീ സ്ഥാനങ്ങളെ സമര്‍ത്ഥമായി മറക്കുന്ന വിധത്തിലാണ് തെയ്യച്ചമയങ്ങള്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

തെയ്യത്തിലെ മുഖത്തെഴുത്തുകൾ
മാങ്കെണ്ണുവെച്ചെഴുത്ത്
നരികുറിച്ചെഴുത്ത്
വട്ടക്കണ്ണിട്ടെഴുത്ത്
കൂക്കിരിവാല്     വെച്ചെഴുത്ത്
കോയിപ്പൂവിട്ടെഴുത്ത്
കട്ടാരവും പുള്ളിയും
ഇരട്ടച്ചുരുളിട്ടെഴുത്ത്
മഞ്ഞയും വെള്ളയും
കട്ടാരപ്പുള്ളി
പ്രാക്കെഴുത്ത്
വെെരദളം
അഞ്ചുപുള്ളി
വട്ടക്കണ്ണും പുള്ളിയും
കോയിപ്പൂവിട്ടേഴുത്ത്
അഞ്ചുപുള്ളിയും ആനക്കാലും
നാഗം താഴ്ത്തി എഴുത്ത്



മുഖത്തെഴുത്തിന് പ്രധാനമായി ഉപയോഗിക്കുന്ന ചായില്യം,മനയോല എന്നിവയെക്കൂടി പരിചയപ്പെടുത്താം
ചായില്യം👇


ഓറഞ്ചു നിറം കലർന്ന ചുവപ്പു നിറത്തിൽ ലഭികുന്ന വർണകമാണ് ചായില്യം. മെർക്കുറി സൾഫേറ്റ് എന്നു പറയാം. കാണാൻ മുഖത്തെഴുത്തിലെ ചുവന്ന നിറം ഏറെ മനോഹരവുമാണ് – ഇതിനായി വെളിച്ചെണയിൽ അരച്ചെടുക്കുകയാണു പതിവ്. തെയ്യങ്ങളുടെ മുഖത്തെഴുത്തിനു മാത്രമല്ല ചുവർ ചിത്രങ്ങളിൽ നിറം പകരാനും ഇതുപയോഗിച്ചു വരുന്നുണ്ട്. മെർക്കുറിക് സൾഫൈഡ് എന്ന രാസസംയുക്തമായ ഇതൊരു അസംസ്കൃതവസ്തുകൂടിയാണ്. ശുദ്ധി ചെയ്ത ചായില്യം ശരീരപുഷ്ടി, ക്ഷയം, പാണ്ട്, ശരീരവേദന എന്നീ അസുഖങ്ങൾക്ക് മരുന്നായി ആയുർവ്വേദത്തിലും ഉപയോഗിക്കുന്നു. സംസ്‌കൃതത്തിൽ ഇത് ജാതിലിംഗ എന്നാണറിയപ്പെടുന്നത്. ചായില്യത്തിന്റെ ലഭ്യത കുറഞ്ഞുവന്നതിനാലും മാർക്കറ്റിൽ ലഭ്യമായതിനു തന്നെ വില കൂടുതലായതിനാലും പകരമായി രാസസംയുക്തങ്ങൾ മുഖത്തെഴുത്തിനായി ഉപയോഗിച്ചു വരുന്നുണ്ട് – റെഡ് ഓക്സൈഡ് ഇതിൽ പ്രധാനമാണ്
മനയോല👇👇

കടും ഓറഞ്ച് – മഞ്ഞ നിറമുള്ള വർണകമാണിത്, ഗന്ധകത്തിന്റെ അളവ് കൂടിയ തോതിലുള്ള കല്ലിന്റെ കഷ്ണമാണിത്. അർസനിക് ബൈസൾഫേറ്റ് എന്നു പറയാം. രാസസൂത്രം As2S3 എന്നതാണ്. മനയോല നന്നായി പൊടിച്ചെടുത്ത് തവിടാക്കി വെളിച്ചെണ്ണയിൽ ചാലിക്കുമ്പോൾ മഞ്ഞ ചായം ലഭിക്കുന്നു. ഇതിലേക്ക് നല്ല നീലം പൊടിച്ച് ചേർക്കുമ്പോൾ പച്ച നിറം കിട്ടുന്നു. മുഖത്തെഴുത്തിൽ ഏറെ പ്രധാനം തന്നെയാണിതിന്റെ ഉപയോഗവും. കേരളത്തിൽ ഏറെ പ്രസിദ്ധമായ കഥകളിയിലും ഇതുപയോഗിച്ചു വരുന്നു. ചുട്ടികുത്തലിൽ പ്രധാനിയാണു മനയോല
ചെഞ്ചല്യം👇👇
മരുത് മരത്തിന്റെ പശയാണ് ചെഞ്ചല്യം.ചായില്യം,മനയോല എന്നിവ ഇതിൽ കലർത്തി ഉപയോഗിക്കുമ്പോൾ തിളക്കം കിട്ടുന്നു.കടുത്ത ചൂടിൽ ഇളകിയാടുന്ന തെയ്യക്കോലങ്ങളുടെ മുഖാലങ്കരണങ്ങൾ ഇളകിയും വിയർത്തും പോകാതിരിക്കാൻ ചെഞ്ചില്യം സഹായക്കുന്നു.

ഇന്നത്തെ അവതരണത്തിന് സഹായകമായി രാജൻ കാരയാട് മാഷ് തന്നത്👇👇












******************************************
സജിത് മാഷ്

മുഖമെഴുത്ത്
തെയ്യങ്ങളുടെ രൂപവൈവിധ്യത്തില്‍ മുഖമെഴുത്തും ഉടയാടയും തിരുമുടിയും പ്രധാനഘടകങ്ങളാണ്. ചില തെയ്യങ്ങള്‍ക്ക് മെയ്യെഴുത്തുമുണ്ട്. തെയ്യത്തിന്റെ മുഖമെഴുത്ത് പാരമ്പര്യമായി തെയ്യം കലാകാരന്മാര്‍ക്ക് കിട്ടിയ ഒരനുഗ്രഹമാണ്. പച്ച ഈര്‍ക്കില്‍ കൂര്‍പ്പിച്ച് വെള്ള, ചുവപ്പ്, കറുപ്പ്, പച്ച, മഞ്ഞ എന്നീ നിറങ്ങള്‍കൊണ്ട് ദിവ്യസൗന്ദര്യം കോലധാരിയുടെ മുഖത്ത് തീര്‍ക്കുന്ന ചിത്രകലാപാരമ്പര്യം. അരിക്കൂട്ടുകൊണ്ട് വെള്ള, വിളക്ക് കരിയുടെ കറുപ്പ്, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത് ചുവപ്പ്, ഇലകള്‍ അരച്ചെടുത്ത് പച്ച, മഞ്ഞള്‍കൊണ്ട് മഞ്ഞ, പ്രകൃതിയില്‍നിന്ന് അന്യമായ കൃത്രിമ നിറക്കൂട്ടുകള്‍ ഒന്നും മുഖമെഴുത്തിന് ഉപയോഗിക്കാറില്ല. ചില തെയ്യങ്ങള്‍ 'മുഖപ്പാള' ഉപയോഗിക്കും. കവുങ്ങിന്‍പാളയില്‍ ചിത്രപ്പണികള്‍ തീര്‍ത്ത മോപ്പാള പൊട്ടന്‍ തെയ്യം, ഗുളികന്‍ തുടങ്ങിയ തെയ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. കോയിപ്പൂവ്, വട്ടകണ്ണിട്ടെഴുത്ത്, നാഗംതാക്കല്‍, കൊടുംപുരികംവച്ചെഴുത്ത്, മാന്‍കണ്ണെഴുത്ത്, പ്രാക്കെഴുത്ത്, നാഗോംകുറിയും എന്നിങ്ങനെയാണ് കോലക്കാര്‍ മുഖത്തെഴുത്തിനെ വേര്‍തിരിക്കുന്നത്.
▪▪▪▪▪▪
കക്കഞ്ചേരി കൃഷ്ണൻ 













കോട്ടക്കൽ ശിവരാമൻ👆🏻






































പ്രജിത: 

 കാളിയൂട്ടിലെ മുഖത്തെഴുത്ത്

കൃഷ്ണനാട്ടം മുഖാലങ്കരണം










[