06-10-17

💽💽💽💽💽💽💽💽💽💽
സംഗീത സാഗരം
രജനി
💽💽💽💽💽💽💽💽💽💽
സൂഫി സംഗീത സാഗരത്തിലേക്ക്.....🌹🙏🏻
സൂഫിസം
****
ഇസ്‌ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ്‌ സൂഫിമാർഗ്ഗം(സൂഫിസം). ഇത് അനുഷ്ഠിക്കുന്നവരെസൂഫി എന്നുവിളിക്കുന്നു.
മുഹമ്മദ്‌ നബിയുടെ സദസ്സിൽ മാലാഖ വന്നു ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നിവയെ പറ്റി ആരാഞ്ഞിരുന്നതായി മുസ്ലിം പ്രാമാണിക ഗ്രന്ഥങ്ങളിൽ ഉണ്ട് , ഇതിൽ ഇഹ്സാൻ എന്ന തസ്സവ്വുഫിലൂടെ(ആത്മ സംസ്കരണം) ദൈവപ്രീതി നേടുന്നവരാണ് സൂഫികൾ ,ത്വരീഖത്ത് സ്വീകരിച്ചു ആത്മ സംസ്കരണ മുറകൾ സ്വായത്തമാക്കി പല വിധ ഘട്ടങ്ങളിലൂടെ ആത്മീയ ഉന്നത പദവിയിലേക്ക് എത്തി ദൈവിക സത്തയിൽ ലയിക്കാമെന്നതാണ് സൂഫി വിശ്വാസം. അല്ലാഹുവിനെ പ്രാപിക്കുന്നതിന് നേരിട്ടുള്ള വ്യക്തിപരമായ അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും, ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെഅല്ലാഹുവിലേക്ക് കൂടുതൽ അടുക്കാം എന്നും സൂഫികൾ കരുതുന്നു. ധ്യാനത്തിന് ഇടക്കിടെ മുഹമ്മദ് നബി ഹിറാ ഗുഹയിലേക്ക് പോകുന്ന ഉദാഹരണമാണ് ഇക്കൂട്ടരുടെ പ്രേരകശക്തി. എന്നിരുന്നാലും മൗലിക ഇസ്‌ലാമികവാദികൾ സൂഫിമാർഗ്ഗത്തെ അംഗീകരിക്കുന്നില്ല.
കമ്പിളി എന്നർത്ഥമുള്ള സൂഫ് എന്ന പദത്തിൽ നിന്നാണ് സൂഫി എന്ന വാക്കുണ്ടായത്. ആത്മനിയന്ത്രണത്തിന്റെ ചിഹ്നം എന്ന രീതിയിൽ ആദ്യകാല സൂഫികൾ ധരിച്ചിരുന്ന കമ്പിളി വസ്ത്രങ്ങളിൽ നിന്നാണ് ഈ പേരുവന്നത്. ഔലിയ, വലിയ്യ് തുടങ്ങിയവ സൂഫികളെ കുറിക്കാനുപയോഗിക്കുന്നഅറബി പദങ്ങളാണ്. സഹായി, സുഹൃത്ത് എന്നെല്ലാം ഈ വാക്കിന് അർത്ഥങ്ങളുണ്ട്. ഇസ്‌ലാമിന്റെ മൗലിക ആചാരക്രമങ്ങളിൽ നിന്നും വ്യത്യസ്തമായി, സംഗീതവും നൃത്തവുമുൾപ്പടെയുള്ള കലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരാധനാരീതിയാണ് സൂഫികളുടേത്.

പ്രസിദ്ധരായ ചില ഭാരതീയ സൂഫികൾ
************
* മൊഈനുദ്ദീൻ ചിശ്തി ( 1141-1230)
     (അജ്മീറിലെ പ്രസിദ്ധ്മായ ദർഗ്ഗഇദ്ദേഹത്തിന്റേതാണ്.)
* ഭക്തിയാർ കാക്കി (1173-1235)
* ഫരീദ് ഗഞ്ചശക്കർ (1173-1266)
* നിസ്സാമുദ്ദീൻ ഔലിയ (1238-1325)
* അഹമദ് സർഹിന്ദി (1564-1624)
* നാഗൂര് ശാഹുൽ ഹമീദ് (h 910-h 978)
* മടവൂർ അബുബക്കർ (H 1348-1991)

* കണിയാപുരം അബ്ദുൽ റസാക്ക് മസ്താൻ (0 -H 1391)

കേരളത്തിലെ സൂഫി കാവ്യപാരമ്പര്യം

ബാഹ്യയുക്തിക്കപ്പുറമുള്ള അനുഭവങ്ങളെയും ആശയങ്ങളെയും കാണുകയും കാണിപ്പിക്കുകയും ചെയ്യുന്നത് എന്ന നിലക്കാണ് കലയും ആത്മീയതയും സാമ്യപ്പെടുന്നത്. കലയില്‍ തന്നെ, സംഗീതമാവട്ടെ, അനുഭൂതികള്‍ (ആശയവുമാവാം) നാദമായും താളമായും ആവിഷ്‌കരിക്കപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ, സമാധാനവും ശാന്തിയും ലഹരിയും ലഭിക്കാനുള്ള ഒരനിവാര്യ വസ്തുവായും, ആത്മപ്രകാശന മാധ്യമമായും സംഗീതത്തെ മനുഷ്യന്‍ അനുഭവിക്കുന്നു. 
ഭാഷയുടെ ബാഹ്യരൂപത്തിനുള്ളില്‍ ഒളിച്ചുവെച്ചിട്ടുള്ള ആന്തരിക രഹസ്യങ്ങളെ, ഭാഷയുടെ 'ബാഹ്യം' അറിയുന്നയാള്‍, തന്റെ അനുഭൂതിപരവും ആന്തരികവുമായ അവസ്ഥകള്‍ക്കും ആഭിമുഖ്യങ്ങള്‍ക്കുമനുസരിച്ച്, ഭാഷക്കുള്ളില്‍ നിന്നും കണ്ടെടുക്കലാണ് സൂഫിഗദ്യങ്ങളുടെ ആസ്വാദന രീതി. എന്നാല്‍ സൂഫി സംഗീതം ഒരു വേള, ഭാഷക്കു തന്നെ പുറത്തുനില്‍ക്കുകയും ശബ്ദങ്ങളുടെ ആരോഹണാവരോഹണങ്ങള്‍ കൊണ്ട് മാത്രം ആത്മീയാനുഭൂതി ഉണ്ടാക്കുകയും ചെയ്യുന്നു. ('സമാ' സൂഫി സംഗീതസദസ്സുകളില്‍ പങ്കുകൊള്ളുന്നവര്‍ പറയുന്ന അനുഭവത്തെ പകര്‍ത്തിയതാണ് മേല്‍പറഞ്ഞത്) ആരോഹണാവരോഹണങ്ങള്‍ യുക്ത്യാതീതവും, ആത്മീവുമായ ആശയങ്ങളെ (വരികളെ / സാഹിത്യത്തെ) താളാത്മകമായി വഹിക്കുക കൂടി ചെയ്യുമ്പോള്‍ സൂഫി സംഗീതം അതിന്റെ പൂര്‍ണതയിലെത്തുന്നു. പാടുന്നയാളും, പാടപ്പെടുന്ന കാര്യവും ഒന്നാകുമ്പോള്‍ തന്നെ ഗായകനും ശ്രോതാവും ഒന്നാകുന്ന അനുഭവവും ഉണ്ടാകുന്നു. 
    ആത്മീയമായി വികസിച്ച  ഇസ്‌ലാമിന്റെ ഒരു സ്പിരിച്വല്‍ ഓഫ് ഷൂട്ട് (ആത്മീയ ബഹിഷ്‌കരണം) എന്ന നിലക്കാണ് സൂഫിസത്തെയും, സൂഫിസംഗീതത്തെയും ഈ ലേഖനത്തില്‍ പരിഗണിക്കുന്നത്. 
    സ്വന്തത്തിന്റെ യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞവനാണ് സൂഫി എന്നതിനാല്‍, അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട, അല്ലെങ്കില്‍ ഏകമായ യാഥാര്‍ത്ഥ്യത്തെ അറിഞ്ഞതിനാലുള്ള അനുഭൂതിയെ ഒരു സൂഫി ആവിഷ്‌കരിക്കുന്ന രീതിയാണ് / രീതികളില്‍ ഒന്നാണ് സൂഫിസംഗീതം. സൂഫിസം നിലനിന്നേടത്തൊക്കെ ഏതെങ്കിലും രീതിയില്‍ സൂഫിസംഗീതവും നിലനിന്നിരുന്നു എന്നുകാണാം. ഗുരു / ഗുരുപരമ്പര ഉണ്ടായിരിക്കുക, ഗുരുവിന്റെ (ശൈഖിന്റെ) സാന്നിദ്ധ്യത്തില്‍ അവതരിപ്പിക്കപ്പെടുക - തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ സൂഫി ഗാന സദസ്സുകള്‍ക്ക് ലോകത്തിലെ ഇതര ഭാഗങ്ങളിലുള്ള സൂഫി സംഗീത സദസ്സുകളോട് സാമ്യമുണ്ട്. എന്നാല്‍, സൂഫി സംഗീതത്തിന്റേതെന്ന് പേരുകേട്ട സംഗീത ഉപകരണങ്ങള്‍, ഗാനാവതരണങ്ങളില്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കേരളത്തിലെ സൂഫിസംഗീത സദസ്സുകള്‍ വ്യത്യാസം പുലര്‍ത്തുന്നു. റബാബ്, ഊദ്, സിത്താര്‍, ഷാഹിബാജ, ബുള്‍ബുള്‍ തുടങ്ങിയവ കേരളത്തിലെ സൂഫി സംഗീതസദസ്സുകളില്‍ ഉപയോഗിക്കുന്നതായി കാണുന്നില്ല. സൂഫികളുടേതെന്നുതന്നെ എന്നു പേരുകേട്ട ദഫ്, അറബന തുടങ്ങിയ വാദ്യങ്ങളാകട്ടെ, പ്രസ്തുത ഉപകരണങ്ങളുടെ വാദനം തന്നെ കേന്ദ്രസ്ഥാനത്തു വരുന്ന കലാരൂപങ്ങളിലാണ് കേരളത്തില്‍ ഉപയോഗിക്കുന്നത്. പ്രസ്തുത കലാരൂപങ്ങളില്‍ ചൊല്ലിവരുന്ന വരികള്‍ സൂഫിപാര്യമ്പര്യത്തില്‍ ഊന്നിനില്‍ക്കുന്നതുമാണ്. 

ഇനി, സംഗീതോപകരണങ്ങളുടെ വിഷയത്തില്‍ തന്നെ, കേരളത്തിലെ സൂഫിഗാനാലാപനത്തിന്റെ തലം പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. സംഗീതോപകരണങ്ങളോടുള്ള നിഷേധ സമീപനം, സൂഫിസംഗീതത്തെയും ആ സംഗീതം എന്തിനു വേണ്ടിയാണോ / എന്തില്‍ നിന്നാണോ ഉരുവം കൊള്ളുന്നത് ആ സ്രോതസ്സിനെ അഥവാ തസ്വവ്വുഫിനെ അതിന്റെ മൗലിക ശുദ്ധിയില്‍ നിലനിര്‍ത്താന്‍ സഹായകമായി.
സൂഫിസത്തിന്റെ സ്രോതധാരകളെയും പ്രമാണങ്ങളെയും പരിഗണിച്ച് ഒരിക്കലും പ്രതിനിധീകരിക്കുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യാത്ത ആശയങ്ങളെയും ആവിഷ്‌ക്കാരങ്ങളെയും പോലും സൂഫിസംഗീതം എന്ന പേരില്‍ വിറ്റഴിക്കപ്പെടുന്ന അവസ്ഥയാണിന്ന്. അതിനാല്‍ കേരളീയ പണ്ഡിതന്മാരുടെ 'സംഗീതോപകരണങ്ങളെ കുറിച്ച' സമീപനങ്ങള്‍ വേറൊരു നിലക്കു തന്നെ വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. ഉപകരണങ്ങള്‍ എന്നതു തന്നെ സ്വയം ഒരാശയമായും ആ ആശയത്തെ ഉപജീവിച്ച് സൂഫിസത്തിന്റേതല്ലാത്ത സാംസ്‌കാരിക പരിസരങ്ങളായും രൂപപ്പെടുകയും, ചിലപ്പോഴൊക്കെ അതുതന്നെ സൂഫിസം എന്നു ധരിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലമാണ് ഇന്നുള്ളത്. അതിനാല്‍ തന്നെ, പണ്ഡിതന്മാരുടെ പ്രസ്തുത സമീപനങ്ങളെ പൂര്‍ണമായും തള്ളിക്കളയുക വയ്യ. അവര്‍ 'ബാഹ്യ മാത്ര വാദികള്‍' എന്നു വിളിക്കപ്പെട്ടാലും ശരി. എന്നാല്‍, പണ്ഡിതന്മാരായിരിക്കെ തന്നെ മതത്തിന്റെ പൊരുളറിഞ്ഞ സൂഫികള്‍, സൂഫിസംഗീതത്തില്‍ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിച്ചിട്ടുണ്ടെന്നു കാണാം. ഇതിന്റെ തുടര്‍ച്ച കേരളത്തിലും ഉണ്ടായിട്ടുണ്ട്. അഹ്മദ് കോയ ശാലിയാത്തിയുടെ ഫത്‌വ ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഹിന്ദുസ്ഥാനി സംഗീത രൂപങ്ങളോടും മറ്റിടങ്ങളില്‍ അവിടത്തെ ശാസ്ത്രീയ സംഗീത പാര്യമ്പര്യങ്ങളോടുമാണ്  സൂഫി ഗാനാലാപന ശൈലി ചേര്‍ന്നു നില്‍ക്കുന്നത്. നാടോടി രീതിയും ഇല്ലാതില്ല. നുസ്‌റത്ത് അലി ഫത്തേഹ് അലി ഖാനെപ്പോലുള്ള ഖവ്വാലി ഗായകരുടെ രീതികള്‍ ഹിന്ദുസ്ഥാനി രീതിയിലും സൈഫുല്‍ മലൂഖ് പോലുള്ള പഞ്ചാബി സൂഫിഗാനങ്ങള്‍ ഫോക്‌ശൈലിയിലുമാണ്. 
    ഇന്ത്യയില്‍ ഹിന്ദുസ്ഥാനി സംഗീത പാര്യമ്പര്യം വളരെ ബൃഹത്തായ ഒന്നായിട്ടും, കേരളത്തില്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തിന് വളരെ പ്രചാരമുണ്ടായിട്ടും കേരളത്തിലെ സൂഫിഗാനങ്ങളുടെ ആലാപന രീതി പൊതുവെ ദ്രവീഡിയന്‍ രീതിയിലായിരുന്നു. പാര്യമ്പര്യ മാപ്പിള ഇശലിലോ അറബി ബൈത്തുകളുടെ കേരളീയ ആലാപന രീതിയിലോ ആണ് ഇത്. അറബി കാവ്യങ്ങളുടെയും ബൈത്തുകളുടെയും ഇശലുകള്‍ക്ക് തനതു രൂപം ഉണ്ടായിട്ടും, അറബി വൃത്തശാസ്ത്രത്തിന്റെ പരിധിക്കുള്ളിലായിട്ടും അവയുടെ കേരളീയാലാപനം ദ്രാവിഡമട്ടില്‍ ആണ്. 

സൂഫിഗാനങ്ങളും ഇനങ്ങളും:
വ്യക്തിപരമായ ഭക്തിപാരായണങ്ങള്‍ക്കു വേണ്ടിയുള്ളതും, ധ്യാനവേളകളിലും(ദിക്ര്‍, ഹള്‌റഃ) മറ്റും സംഗീതത്തിന്റെ അകമ്പടിയോടെയും അല്ലാതെയും പാടുന്നതിന്നു വേണ്ടിയും എഴുതപ്പെടുന്നതാണ് സൂഫിഗാനങ്ങള്‍. അറബിയിലെ ഖസീദഃയോട് കിടപിടിക്കുന്ന കാവ്യങ്ങളും കേരളത്തിലുണ്ട്. പൂര്‍ണമായും അറബി ഭാഷയില്‍ എഴുതപ്പെട്ട കേരളീയ സൂഫിസൃഷ്ടികളെ ഒഴിവാക്കിക്കൊണ്ടും, പല്ലവി, അനുപല്ലവി, ചരണം എന്ന രൂപത്തില്‍ ആലപിക്കാന്‍ പറ്റിയവയെ ഗാനമായി പരിഗണിച്ചും സൂഫിഗാനങ്ങളുടെ തരംതിരിവുകളെക്കുറിച്ച് ചുരുക്കിപ്പറയാം. 
എല്ലായിടത്തുമുള്ള പോലെ ഹംദ്, നാത്, മനാഖിബ് എന്നീ പ്രധാന വിഭാഗങ്ങളും, സൂഫിയാനഃകലാം/ തസ്സവ്വുഫാന കലാം എന്ന വിഭാഗവും മലയാളത്തിലും കാണാവുന്നതാണ്. 
സൂഫിയെ സംബന്ധിച്ചിടത്തോളം 'ഹംദി'ല്‍, തന്റെ പവിത്രമായ സൂഫിപാതയെ ദര്‍ശിപ്പിക്കുന്ന 'അനിവാര്യ അസ്തിത്വമായ അല്ലാഹു'വിന്നുള്ള സ്തുതിയാണ് ഉണ്ടാകുക.

അലസ്തു ബിറബ്ബികും അധികാരപത്രം

ഖാലൂ ബലായെണ്ടെ അവകാശസൂത്രം

അല്‍പകല്‍ അതില്‍ സ്ഥിരമായോര്‍ക്ക് മാത്രം

അല്‍ഹംദുലില്ലാഹി എണ്ടുള്ള സ്‌ത്രോത്രം (ഇബ്രാഹിം ബാദ്ഷാ ചിഷ്തി ഖാദിരി)

അലിഫ് ലാമായെന്‍ മൗല – അല്‍ഹംദുലില്ലാഹ്

അടിമ മുഹ്‌യുദ്ദീന്റുടമ നൂറുത്തജല്ലാ

.... വശ്ശംസി വള്ളുഹാഹാ വല്‍ ഖമരി ഇദാതലാഹാ

ഉദക്കം കൊണ്ട് ഒഴിയാക്കണ്ട വന്നഹാരി ഇദാ ജല്ലാഹാ

വശ്ശംസി തജ്‌രീ ലി മുസ്തഖറിന്‍ ലഹാ

ഉടനോതും ദാലിക തഖിദീറ് സിന്ദഗീ ബാഹാ

വസ്സമാഇ വത്താരിഖില്‍ വതറായി വേണ്ടുവോളമുണ്ടായ ജാഹാ

ഉസ്‌കഉസ്താദുല്‍ ഗൈബി നിസ്‌കാരമുള്ള

അലിഫ്‌ലാമായെന്‍ മൗലാ - അല്‍ഹംദുലില്ലാഹ്... (നലാപറമ്പില്‍ മുഹ്‌യുദ്ധീന്‍ ഹാജി)

'മറ്റൊന്നിന്‍ കാരണത്താലല്ലാതെ നിലനില്‍ക്കുന്ന, അഥവാ സ്വയം നിലനില്‍ക്കുന്ന ഒന്നായി ദൈവമേ ഉള്ളൂ' എന്ന നിലക്ക് ദൈവത്തെ സ്തുതിക്കുന്ന ധാരാളം പാട്ടുകളുണ്ട്.

ലാഇലാഹഇല്ലല്ലാഹു എന്ന ഒളിവേ

ലഹു ലഹുവതെങ്കിലും ശുദ്ധതെളിവേ

ലോക ലോക മിന്റടിക്കക്കാണ ചുളിവേ

ലാ മൗജൂദ ഇല്ലല്ലാഹു എന്ന ഒടുവേ... (ഹാജി അബ്ദുറസാഖ് മസ്താന്‍)

    ഹൂ എണ്ട ഉള്‍പ്പൊരുളേ

    ഇശവെന്ന മോശയതില്‍

    ഊര്‍ന്നിപ്പടര്‍ന്ന കതിരം.

    ഹൂ ഹൂ എണ്ടെപ്പോഴുതും

    ഉപദേശ മന്ദിരവും

    നഫ്‌സെക്കുടിക്ക് മധുരം (ഇച്ച മസ്താന്‍)

സൂഫി സംഗീതസദസ്സുകളിലും അല്ലാതെയും, ദൈവവുമായുള്ള ലയനാവസ്ഥയില്‍ പറയപ്പെടുന്ന വചനങ്ങളാണിവ. ഹല്ലാജ് ഇത്തരം വാക്കുകള്‍ കൊണ്ടാണ് വിവാദ നായകനായത്.

    അല്‍ ഹഖുവല്‍ ഹഖു

    ലില്‍ ഹഖ്ഖി ഹഖ്ഖുന്‍

    സാബിത്തുന്‍ ദാത്തുഹു

    വമാസമ്മ ഫര്‍ഖു (ഹല്ലാജ്)

അഥവാ, അസ്തിത്വം കൊണ്ട് മറഞ്ഞിരിക്കുന്നവന്‍ അവനാണ്. അവന്റെ ഗണത്തിന്റെ വെളിപ്പെടലാണ് ഞാന്‍. അവന്റെ ഗുണം അവന്റെ അസ്തിത്വത്തില്‍ നിന്നും ഭിന്നമായതല്ലെന്നു വരുമ്പോള്‍, 'അവന്‍' വെളിപ്പെടുകയും 'ഞാന്‍' മറയുകയും ചെയ്യുന്നു. അത് മനസ്സിലാകാത്തവര്‍ യാഥാര്‍ഥ്യത്തിന്ന് എതിരു ചെയ്യുന്നു.

ദാത്താല്‍ മറഞ്ഞവനാരെന്നും - ഞാനാ

സ്വിഫത്താല്‍ വെളിവായാനോണാന്നും

ഓര്‍ത്താല്‍ അറിയാത്ത നീയെന്നും

ഉള്ളതിന്നു വിപരീതം ചെയ്യുന്നു.    

ഇനിയുള്ളത് 'നാത്ത് (നഅ്ത്ത്)' എന്ന ഇനമാണ്. പ്രവാചക പ്രകീര്‍ത്തനങ്ങളാണ് ഇതില്‍ വരുന്നത്. അനിവാര്യ അസ്തിത്വ(ദൈവം)ത്തെപ്പറ്റി നിരന്തരം അറിയിച്ചു കൊണ്ടിരിക്കുന്നവനും(റസൂല്‍) 'സൃഷ്ടി' എന്ന നിലക്കുള്ള തന്റെ തന്നെ കാരണക്കാരനുമായ ഒന്നിനോടുള്ള പ്രണയത്തെ അടയാളപ്പെടുത്തുന്ന വരികളാണിവ. പ്രവാചകനെക്കുറിച്ചുള്ള എല്ലാ പാട്ടുകളെയും പൊതുവെ ഈ ഗണത്തില്‍ പെടുത്താമെങ്കിലും, പ്രവാചകന്റെ മാനുഷികത (ബശരിയ്യത്ത്)ക്കപ്പുറത്തുള്ള ആത്മീയയാഥാര്‍ഥ്യങ്ങളെ (ഖുസൂസിയ്യത്ത്/ ഹഖീഖത്തുറസൂല്‍) കുറിക്കുന്ന ഗാനങ്ങളാണ് സൂഫിഗാനസദസ്സുകളില്‍ ഉണ്ടാകുക.

    വേദക്കിനാക്കളില്‍

    മയിലായിരിന്ത നബി

    വേദാന്ത് ശാഹ് ശാഹാ

    വള്ളല്‍ മുഹമ്മദിരു

    മലര്‍കാലക്കിടയില്‍

    വീണാശനാന്‍ പുകളേന്‍
    (ഇച്ച മസ്താന്‍)
'ദാറൂദ്' എന്ന് പറയപ്പെടുന്ന, പല രീതിയില്‍ ചൊല്ലപ്പെട്ട, സ്വലാത്തുകള്‍, പ്രവാചകശീര്‍ഷവാദങ്ങള്‍ എന്നിവയും സൂഫിഗാനങ്ങളുടെ പരിധിയില്‍ വരുന്നുണ്ട്. 
താജുസ്വലാത്ത്, നാരിയതുസ്വലാത്ത് തുടങ്ങിയവ പ്രസിദ്ധ സ്വലാത്തുകള്‍ ആണല്ലോ. ഗാനങ്ങളെപ്പോലെ കോര്‍വകളാക്കുന്ന രീതി, മറ്റു ഭാഷകളിലെന്ന പോലെ കേരളീയ സൂഫിഗാനങ്ങളിലും ഉണ്ട്.

സൂറത്തുല്‍ അസനാത്ത് സ്വരൂപ ഗുരു

സുബ്ഹാനുഖ്തിന്‍ അലിഫായ ഉരു.....

.... അഅ്‌ലായ മഖാം അധികാര ജമാല്‍

അസ്‌റാറ് മള്ഹറതന്‍ വകമാല്‍

.......
അരശാണ് മുഹമ്മദ് സ്വലിഅല്ലാ    
(കെ. എം. എസ് തങ്ങള്‍ പൊന്നാനി)

പിന്നെയുള്ളത് 'മനാഖിബ്' എന്ന വിഭാഗത്തില്‍ പെടുന്ന സൂഫിഗാനങ്ങളാണ്. ഇത്, സൂഫികവി, തന്റെ ഗുരുപരമ്പകളില്‍ പെട്ടതോ അല്ലാത്തതോ ആയ ഏതെങ്കിലും അധ്യാത്മജ്ഞാനികളെ പ്രശംസിക്കുന്ന, അപദാനങ്ങള്‍ വാഴ്ത്തുന്ന ഗാനങ്ങളാണ്.

    മീമെന്ന ശെജറില്‍ നിന്ന്

    നാലാറ് കൊമ്പുകളുണ്ട്

മീമിലല്‍ വിരിഞ്ഞ കനിക്കായകളുണ്ട് - മുഹ്‌യിദ്ദീനുമുണ്ട്.

മീമ് മീമാല്‍ ചമഞ്ഞ മുറബ്ബിയാക്കളുണ്ട്. (ഹാജി അബ്ദുറസാഖ് മസ്താന്‍)

ഇത്തരത്തില്‍ പൊതുവായ മനാഖിബുകള്‍ക്ക് പുറമെ, ഏതെങ്കിലും പുണ്യാളരെ സവിശേഷമായി വാഴ്ത്തുന്നവയും ഉണ്ട്.

ആലം മൂവാറലിഫിന്റാധാരത്തില്‍ നിന്ന്
കോലം പഞ്ചവര്‍ണക്കിളിയായ് പാടുന്ന്
നാലാറില്‍ നൂലായ കലിമയില്‍ പുലര്‍ന്ന്
നലവുറ്റ നാമം ഖാജാ മുഈനതെന്ന്  (ഇബ്രാഹീം ബാദ്ഷാ ഖാദിരി ചിശ്തി)
കേരളത്തില്‍ ജീവിച്ച സൂഫിജ്ഞാനികളെക്കുറിച്ചുള്ള മനാഖിബുകളും ഉണ്ട്.
ലഖദ് കുന്‍ത ഫീ ഗഫ്‌ലത്തന്‍ എന്ന വ്യവസ്ഥ
ഫബസ്വറുകല്‍ യൗമ ഹദീദിന്‍ വ്യവസ്ഥ
ഫള്‌ലാല്‍ ചൊരിക്കുന്ന പൈഗംബറസ്ത
പാദം തന്നില്‍ തന്നരുളുന്ന നൂരി (ഇബ്രാഹീം ബാദ്ഷാ ഖാദിരി ചിശ്തി - ഷാ അബ്ദല്‍ ഖാദിര്‍ കണ്ണൂരിയെക്കുറിച്ച് പാടിയത്.)
'സൂഫിയാന കലാം' എന്ന് പൊതുവെ പറയപ്പെടുന്ന ഗാനങ്ങള്‍, സൂഫികളുടേതായ ഗൂഢാര്‍ഥങ്ങളും രൂപകങ്ങളും മനസ്സിലാക്കാനുള്ള ശേഷിയുള്ളവരുടെ സദസ്സില്‍ വിനിമയം ചെയ്യപ്പെടുന്ന സൂഫി തത്വജ്ഞാനം ഉള്ളടങ്ങിയ പാട്ടുകളാണ്. നേരത്തെ പറഞ്ഞ ഹംദും, നാത്തും ഒക്കെ ഈയര്‍ഥത്തില്‍ 'സൂഫിയാനാ കലാം' ആണെന്നു പറയാം.

    അഹദെന്ന സിര്‍റലിഫില്‍
    മീമാല്‍ വിതച്ച വിള
    ഇന്‍സാലെന്നാലം വെളിവായ്
    അസ്‌റാറിയത്തുറുദി
    ഫസ്‌ലാലും ഹംദുടമ
    വസ്‌ലാല്‍ ചമഞ്ഞ അലമാ (ഇച്ച മസ്താന്‍)
പ്രവാചകന്‍ മുഹമ്മദിനെ, സൂഫിജ്ഞാനികള്‍ മനസ്സിലാക്കുന്ന രീതിയാണ് ഈ വരികളില്‍ ഉള്ളത്. മനുഷ്യന്‍ എന്ന സൃഷ്ടിയുടെ സവിശേഷഭാവങ്ങളെയും ആന്തരികമായി ഈ വരികള്‍ അടയാളപ്പെടുത്തുന്നു.

    ഹഖായ ശൗഖിലാട്
    ഹവ വിട്ടിടും മുന്‍നേട്
    ഹഖറിഞ്ഞോരില്‍ കൂട്
    ഹമ്മ് ഭമ്മില്‍ ഹൂ ഹൂ ഹൂ
    ഉള്ളത്തില്‍ നിപ്പാട്
തുടങ്ങി, സാധകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും,

ലൈലത്തുല്‍ ഖദ്‌റോ ബദ്‌റുത്തമാമീ
ലങ്കുന്ന ശംസോ ഖമറോ വ ഹാമീം
ലയ്‌ലാന്റെ പ്രേമസിര്‍റായ മീമീ
ലയ്‌ലുന്ന ഹാറില്‍ ആനന്ദം മതിയേ (ഇബ്രാഹീം ബാദ്മാ ഖാദിരി ചിശ്തി)
തുടങ്ങിയ, ലയലാനന്ദത്തെക്കുറിക്കുന്ന വരികളും സൂഫിയാനാകലാമില്‍ ഉണ്ട്. ഗൂഢാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം ഗാനങ്ങളില്‍ തന്നെ ഹാസ്യരസപ്രധാനമായ കലകളും ഉണ്ട്.

ചിപ്പീല്‍ കിടക്കുന്ന മുത്തറിയാത്തവന്‍
ചിന്തയില്ലാത്ത ഫഖീറാം
ചീതേവിയല്ലവന്‍, മൂതേവിയാകുന്നു
ചീത്തം കഠിനഹറാറാം.
... ആലിമും ജാഹിലും ഒന്നെല്ലെടോ - അത്
കാക്കയും മൂങ്ങയും പോലെ
ആലമുണ്ടാകുന്ന കാലം വരെ
ഗുലുമാല് കിടയാണു ബാലേ.....   
(കെ. വി അബ്ദുറഹ്മാന്‍ മാസ്റ്റര്‍)
അക്ഷരങ്ങളുടെ രൂപങ്ങളെയും, അക്ഷരങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തെയും കുറിച്ചുള്ള പാട്ടുകളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ലോകപ്രശസ്ത സൂഫിഗ്രന്ഥങ്ങളായ അബ്ദുല്‍ കരീം ജിയലിയുടെ അല്‍ ഇന്‍സാനുല്‍ കാമില്‍, ഹല്ലാജ് മന്‍സൂറിന്റെ കിതാബുല്‍ ഖാവാസീന്‍ തുടങ്ങിയവ കൈകാര്യം ചെയ്ത ആശയങ്ങള്‍ വരുന്ന പാട്ടുകളാണിത്.

മീമ് മീമായ മീമില്‍ മിഅ്‌റാജെടീ
മീമ് ലാമലിഫില്‍ മിഫ്താഹ് നൂനാണെടീ
ജീമ് സ്വാദോടു ദാലും ഹയാതാണെടീ (ഇച്ച മസ്താന്‍)
കലിമയിലാണ്ട് കൗതുകം പൂണ്ട്
കാഫ് ഹാ യാ ഐന്‍ സ്വാദില്‍ കണ്ട്
കലിമൊഴിപടുത്ത് അബ്ദുറസാഖ്
കരഞ്ഞുള്ള വാക്ക് കയ്യേറ്റെടുക്ക്   
(അബ്ദുറസാഖ് മസ്താന്‍)
ആലാപന ശൈലി കൊണ്ടും രചനാരീതി കൊണ്ടും പൊതുവെ മുസ്‌ലിം ഭക്തിഗാന, ഗാന ശാഖയിലോ മാപ്പിളപ്പാട്ട് ശാഖയിലോ ചേര്‍ക്കാന്‍ പറ്റാത്ത, ആഴമേറിയതും, ആലാപനശൈലികൊണ്ട് വേറിട്ടു നില്‍ക്കുന്നതുമായ സൂഫിഗാനങ്ങളെയും അവയെഴുതിയ കവികളെയും പഠിക്കാനും അന്വേഷിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. മലയാളത്തിലെ സൂഫികവികള്‍,  അവരുടെ ജീവിതം, വൈദ്യരെപോലുള്ള കവികളുടെ സൃഷ്ടികളിലുള്ള സൂഫിസ്പര്‍ശം തുടങ്ങിയ കാര്യങ്ങള്‍ വേറെ തന്നെ ശീര്‍ഷകങ്ങളിലായി വരേണ്ട വിഷയങ്ങളാണ്. 
(കടപ്പാട് - എഴുത്തുകാരനായ സ്വലാഹുദ്ദീന്‍ അയ്യൂബി, ഗായകരായ മുസ്തഫ കടലുണ്ടി, ആശിഖ് താനൂര്‍, സൂഫി ഗുരുവായ ഇബ്രാഹീം ബാദുഷ ഖാദിരി ചിഷ്തി, അവധൂതരായ ഹംസക്കോയ താനൂര്‍, മെരുവമ്പൊയില്‍  ബീവി, കണ്ണൂര്‍ ശാഹിബാജ, ഹാര്‍മോണിയം വാദകന്‍ ഹംസ ഹര്‍ഷ്.)

സൂഫി സംഗീതലോകത്തെ ആബിദ പര്‍വീണ്‍
വിനീത വേണാട്ട്
******
നിശബ്ദതയ്ക്കിടയിലേക്ക് ശബ്ദസൗന്ദര്യമായ് സംഗീതത്തിന്റെ അമൃതധാര തീര്‍ക്കുകയാണ് ആബിദ പര്‍വീണ്‍. സൂഫി സംഗീതത്തിലെ റാണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആബിദ. അവര്‍ പാടുകയാണ്, സ്വയം ലയിച്ച്, മറ്റുള്ളവരെ തന്റെ സംഗീതത്തില്‍ അലിയിച്ച്. ആനന്ദത്തിന്റെ പരകോടിയിലേക്ക് ആ സ്വരമാധുരി ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നു.

സംഗീതത്തിലൂടെ സൂഫിസം എന്ന ആത്മീയധാരയുടെ ദര്‍ശനമാണ് അവര്‍ ലോകത്തോട് സംവദിക്കുന്നത്. മനുഷ്യനും സൃഷ്ടികര്‍ത്താവും ഗുരുവും ശിഷ്യനും പ്രണയിനിയും കാമുകനും തമ്മിലുള്ള സംവാദമാണ് അവര്‍ തന്റെ ഗസലുകളിലൂടെയും ഗീതങ്ങളിലൂടെയും സൃഷ്ടിക്കുന്നത്. പരിപാവനമായ സ്‌നേഹത്തിന്റേയും ആത്മീയതയുടേയും തത്വം വിശ്വം മുഴുവന്‍ പരത്തുകയാണ് ആബിദ പര്‍വീണ്‍.

ആബിദ എന്ന അറബി പേരിന്റെ അര്‍ത്ഥം അന്വര്‍ത്ഥമാക്കുകയാണ് ആബിദ. ആരാധിക്കുകയെന്നാണ് ആ പേരിന്റെ അര്‍ത്ഥം. തന്റെ സംഗീതത്തിലൂടെ ആബിദ സര്‍വേശ്വരനെ സദാ ആരാധിക്കുകയാണ്.

ജനനം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 1954 ല്‍. പിതാവും സംഗീതജ്ഞനുമായിരുന്ന ഉസ്താദ് ഗുലാം ഹൈദറാണ് സംഗീതത്തില്‍ ആബിദയുടെ ആദ്യ ഗുരു. പാക്കിസ്ഥാനിലും ഭാരതത്തിലും നിറയെ ആരാധകരുണ്ട് സൂഫീ സംഗീതത്തിലെ റാണിക്ക്. സൂഫി സംഗീതത്തോടാണ് ആബിദയുടെ ആദ്യപ്രണയം. അത് മൊട്ടിട്ടതാവട്ടെ മൂന്നാം വയസ്സിലും. താനൊരു പെണ്‍കുട്ടിയാണെന്ന ചിന്ത സൂഫീ സംഗീതത്തിലേക്ക് കൈപിടിച്ചു നടത്തുമ്പോള്‍ തന്റെ പിതാവിനുണ്ടായിരുന്നില്ലെന്ന് ആബിദ പറയുന്നു.

പാടുമ്പോള്‍ ദൈവികതയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാത്ത, തന്റെ സംഗീതം ഈശ്വരന് വേണ്ടിയുള്ളതാണെന്ന് പ്രഖ്യാപിക്കുന്ന ആബിദ പര്‍വീണ്‍. തനിക്ക് ചുറ്റുമുള്ളതെന്തും തന്നെ ആ സര്‍വശക്തനിലേക്ക് രൂപാന്തരപ്പെടുത്തുന്നുവെന്നും ആബിദ പറയുന്നു. കുട്ടിക്കാലത്ത് പിതാവിനൊപ്പം കൂടുതല്‍ സമയവും ചിലവഴിച്ചിരുന്നത് ദര്‍ഹകളിലായിരുന്നു എന്നതും ആബിദയെ സൂഫി സംസ്‌കാരത്തോട് കൂടുതല്‍ അടുപ്പിച്ചു.

സൂഫി സംഗീതത്തിലേക്ക് തന്നെയാരോ ആകര്‍ഷിച്ചുകൊണ്ടുപോകുന്നതായി ബാല്യത്തിലേ തന്നെ ആബിദ തിരിച്ചറിഞ്ഞിരുന്നു. ആ സംഗീതം കേള്‍ക്കുമ്പോള്‍ ആത്മസംതൃപ്തി നേടുന്നതായും അന്നേ മനസ്സിലാക്കിയ ആബിദ ആ വഴിയില്‍ നിന്നും തിരിഞ്ഞുനടക്കാന്‍ തയ്യാറായിരുന്നില്ല. ദൈവീകമായ, ശാശ്വതമായ ആ അംശത്തെ ഏകാഗ്രമായി മനസ്സിലാക്കി കണ്ടെത്തുകയായിരുന്നു. അത്തരത്തിലൊരു ആത്മീയ ചൈതന്യം എല്ലാവരുടേയും ഉള്ളില്‍ ദൈവം സൂക്ഷിച്ചിട്ടുണ്ടെന്നും അത് കണ്ടെത്തുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു.

അല്ലെങ്കിലും സൂഫിസം തന്നെ ഒരര്‍ത്ഥത്തില്‍ ആത്മാന്വേഷണമാണല്ലോ?. മാനവികതയാണ് സൂഫിസത്തിന്റെ അടിത്തറ. അതേ മാനവികതയുടെ ഭാഗത്തുനിന്നുകൊണ്ടാണ് ആബിദ പാടുന്നതും. ഓരോ വേദിയും പിന്നിടുമ്പോഴും ആദ്യമായി അരങ്ങത്തെത്തുന്നതുപോലെയുള്ള ആകുലതയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും അവര്‍ പറയുന്നു. നിരന്തരമായ പരിശീലനം തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോള്‍ അതിന് പൂര്‍ണത നല്‍കുന്നത് സര്‍വേശ്വരനാണെന്നും ആബിദ പറയുന്നു.

സംഗീതത്തിന് അതിര്‍വരമ്പുകളില്ലെന്നും അവര്‍ വിശ്വസിക്കുന്നു. സൂഫിക്കവിതയെ സംഗീതവല്‍കരിക്കും മുമ്പ് അതില്‍ പ്രയോഗിക്കേണ്ട സംഗീതോപകരണത്തെക്കുറിച്ചും പാടുമ്പോഴുള്ള ശബ്ദവിന്യാസങ്ങള്‍ എത്തരത്തിലായിരിക്കണം എന്നതിനെക്കുറിച്ചും മനസ്സില്‍ ധാരണയുണ്ടാക്കിരിക്കും. സൂഫീ സംഗീതം ലോകത്തിന് നല്‍കുന്ന സന്ദേശം സമഗ്രമായിത്തന്നെ നിലനില്‍ക്കുന്നു. അതിന്റെ സംതുലനാവസ്ഥയെ നിലനിര്‍ത്തുകയെന്നത് ദുഷ്‌കരവുമാണ്.

സൂഫിസത്തില്‍ സംഗീതവും പ്രണയവും അതിന്റേതായ തനിമയില്‍ ഇഴചേര്‍ന്നുനില്‍ക്കുന്നു. സൂഫികള്‍ സംഗീതത്തിലൂടെയാണ് ദൈവത്തോടും മനുഷ്യരോടും സംസാരിക്കുന്നത്. ആബിദ തന്റെ ശബ്ദധാരകൊണ്ടുചെയ്യുന്നതും അതാണ്. അവര്‍ സ്വയം മറന്നുപാടുന്നത് സര്‍വേശ്വരനുവേണ്ടിയാണ്. അവിടെ ഞാന്‍ എന്ന അവസ്ഥയില്ല. ഈശ്വരനാണ് തന്നേയും ആസ്വാദകരേയും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്നും ആബിദ പറയുന്നു.

പാടുമ്പോള്‍ സര്‍വവും മറന്നുപാടുന്ന ആബിദ പക്ഷെ അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത കൂട്ടത്തിലാണ്. മൗനത്തിലായിരിക്കുമ്പോഴും അവര്‍ ദൈവവുമായി സംവദിക്കുകയാവാം. തന്റെ സംസ്‌കാരം ആത്മീയതയിലും പ്രണയത്തിലും ഊന്നിയതാണെന്ന് അവര്‍ വിശ്വസിക്കുന്നു. സംഗീതം ജീവിതം തന്നെയാണെന്നവര്‍ കരുതുന്നു. എന്തിന്റെയെങ്കിലും പേരില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അത് ശബ്ദത്തിന്റെ പ്രയാണത്തിലൂടെയാണ്. ആ ശബ്ദം ദൈവത്തിന്റേതാണ്- ആബിദ പറയുന്നു.

ആസ്വാദകനെ ഉന്മാദാവസ്ഥായിലേക്ക് കൊണ്ടുപോകുന്നതാണ് സൂഫി സംഗീതം. അതിന്റെ പ്രചാരകയായ ആബിദ, ലോകത്തിന് ആത്മീയമായ പരിവര്‍ത്തനമാണ് ആവശ്യമെന്നും വ്യക്തമാക്കുന്നു. റൂമി, അമീര്‍ ഖുസ്രു തുടങ്ങിയ പ്രമുഖ സൂഫികവികളുടെ വരികളാണ് ഹാര്‍മോണിയത്തിന്റേയും പുല്ലാങ്കുഴലിന്റേയും വിവിധ വാദ്യോപകരണങ്ങളുടേയും താളത്തിലൊത്ത് അവര്‍ ആലപിക്കുന്നത്.

ഉര്‍ദു പ്രണയഗാനങ്ങളോടും ഗസലിനോടുമാണ് പ്രിയം. ഉര്‍ദു, പഞ്ചാബി, ഹിന്ദി, സൈരകി ഭാഷകളിലാണ് ഇവര്‍ ഗാനങ്ങള്‍ ആലപിക്കുക.
ഖവാലി ഇതിഹാസമായ നസ്രത്ത് ഫത്തേ അലിഖാന്റെ പിന്‍ഗാമിയായിട്ടാണ് ആബിദ അറിയപ്പെടുന്നത്. ഉസ്താദ് സലാമത് അലിഖാന്റെ ശിക്ഷണത്തില്‍ സൂഫീ സംഗീതവുമായി കൂടുതല്‍ അടുത്തു. സൂഫിവര്യന്മാരുടെ ആശ്രമത്തില്‍ പാടാന്‍ അവസരം കിട്ടിയ ഏക വനിതയും ആബിദ പര്‍വീണാണ്.

റേഡിയോ പാക്കിസ്ഥാനില്‍ സീനിയര്‍ പ്രൊഡ്യൂസറായ ഗുലാം ഹുസൈന്‍ ഷെയ്ക്കുമായുള്ള വിവാഹത്തിന് ശേഷമാണ് സൂഫി സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2000ത്തില്‍ ഒരു വിമാനയാത്രയ്ക്കിടെയുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഗുലാം ഹുസൈന്‍ മരണമടഞ്ഞപ്പോഴും ആബിദയ്ക്ക് ഉള്‍ക്കരുത്തേകിയത് സൂഫി സംഗീതവും പിന്നെ മക്കളായ മരിയം ഹുസൈനും പെരേഹ ഇക്രമും സരഞ്ജുമാണ്. സുഫീസംഗീതത്തിന്റെ വശ്യതയിലേക്ക് ലോകത്തെയാകെ ചേര്‍ത്തുനിര്‍ത്തുന്ന ആബിദയ്ക്ക് ഒട്ടനേകം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ പാതയില്‍ നിന്നും സമാധാനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ സൂഫി സംഗീതത്തിന് സാധിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

പാടുന്നത് ഏത് ഭാഷയിലും ആയിക്കൊളളട്ടെ, അതിന്റെ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നിരിക്കട്ടെ, പക്ഷെ അത് അനുഭവിച്ചറിയാന്‍ ആത്മാവില്‍ സംഗീതം സൂക്ഷിക്കുന്ന ആര്‍ക്കും സാധിക്കും. അനുഭവം എന്നത് മനസ്സില്‍ സംഭവിക്കുന്നതാണ്. ആ അനുഭവമാണ് ആബിദ ആസ്വാദകരിലേക്ക് പകരുന്നത്.

മുഖത്തിനിരുവശത്തേക്കും വീണുകിടക്കുന്ന ചുരുളന്‍ മുടിയിഴകളെ അതിന്റെ പാട്ടിനുവിട്ട്, മൃദുവായ ശരീര ചലനങ്ങളോടെ ആബിദ പാടുകയാണ്, ആ സംഗീതധാര അനേകം ഹൃദയങ്ങള്‍ ഏറ്റുവാങ്ങുകയാണ്…

ഓ ലാല്‍ മേരീപഥ് രഖിയോ ബലാ ഝൂലേലാലന്‍
സിന്ധ്‌രീ ദാ സേവന്‍ ദാ സഖി ഷബാസ് കലന്തര്‍
ദമാ ദമ മസ്ത് കലന്തര്‍
അലീ ദം ദംദേ അന്തര്‍…

*****
ശ്രവണ മധുരിമയിലേക്ക്....🦋
Old Classical Ottoman Sufi Meditation Music 18 / 19 Century