04-08-18

ആസ്പത്രി
ജൂണ്‍ 15
ചിരിക്കാതിരിക്കുവാ -
നാകാതെ തുമ്പപ്പൂവിൻ
വെളുത്ത കുപ്പായത്തിൽ
പേരക്കുട്ടികൾ വന്നു...!
.
ജൂൺ 16
ഹൃദയം കുസൃതി കാ -
ണിക്കാറുണ്ടിടയ്ക്ക് - ഇവർ
അരികിലുള്ളപ്പോഴും,
ഇല്ലാത്ത സമയത്തും...
.
ജൂൺ 17
പഞ്ചമരാഗത്തിന്റെ
മാറ്റൊലി കേൾക്കുന്നുണ്ട്...
കാർഡിയോഗ്രാമിൽ കുയിൽ
കൂവുന്നുണ്ടിടയ്ക്കിടെ....
.
ജൂൺ 18
.അന്തരീക്ഷത്തിൽ മൂടി  -
ക്കെട്ടിയ മഴയുടെ
വെന്റിലേറ്ററിൽ ചീവീ -
ടൊച്ചകൾ കേൾക്കാനില്ല..
.
ജൂൺ 19
മണിബന്ധത്തിൽ രണ്ടു
ശലഭം - ഒരു നീല -
ക്കടുവ, മറ്റേതിളം
വെയിലു മിന്നിക്കുന്നു.
.
ജൂൺ 20
അങ്ങനെ മഹാപ്രാണ -
പ്രണയസമ്മർദ്ദത്തിൽ
ബുള്ളറ്റിനിറങ്ങുന്നു...
മരിക്കില്ലിനിയിവൻ..!
.
ജൂൺ 21
എങ്കിലും ചെറിയൊരു
ബ്ലോക്കുണ്ട് - കവിതയ്ക്കു
സ്റ്റെന്റിടാമെന്നാണൊരാൾ;
വേണ്ടെന്നു മഴവില്ലും...
മോഹന കൃഷ്ണൻ കാലടി

ഒളിച്ചിരിപ്പുണ്ടാകും
   ഉയരങ്ങളിലേക്കുള്ള
   വഴികൾ നിറയെ
   കിനാവള്ളികൾചുറ്റി,
   കണ്ണീരുവീണ
   വരകൾ പൊലിഞ്ഞ
   രാത്രിവണ്ടികൾ,

2 നിദ്രയിൽ
   ഓലത്താളുകളുടെ
   ചങ്ങല താളങ്ങൾ
   രണ്ടുനാൾമുൻപ്
   പെയ്ത
   മഴയുടെ
   അടിവയർ രേഖ
   ഒരുവാക്കും
   തട്ടിവിളിക്കാത്ത 
   നിശബ്ദത
   പിടിയിലൊതുങ്ങാതെ
   ഒറ്റയായ് പതിക്കുന്ന
   ചുണ്ടിലെ ദാഹം
   പഴകിയ നെടുവീർപ്പുകൾ

3  ഇറക്കിവിട്ട
    പൊട്ടിച്ചിരിയുടെ
    പൊള്ളിയ പാടുകൾ
    നഖങ്ങളാൽ കോറിയ
    അയഞ്ഞ
    ഉടൽശൂന്യത
    ഭ്രമണങ്ങൾ നശിച്ച
    മറവിയുടെ
    ചെരുവുകൾ
    കറുപ്പുകൊണ്ട്
    ആമുഖ മെഴുതിയ
    ജീവിതം
   പാകമാകാത്ത
   ജനിതക വഴികൾ
   യാത്രയിൽ
   എത്ര പെട്ടന്നാണ്
  എല്ലാം
  ഓർമ്മയാകുന്നത്
ഷനിൽ

**********
രാവിലെ എഴുന്നേറ്റ യുടനെ
മധുരം കുറച്ചുള്ള കട്ടൻ കാപ്പി
അച്ഛനിപ്പോൾ
നിർബന്ധമല്ലാതായിരിക്കുന്നു.
ഷർട്ടിലും മുണ്ടിലും
ഉജാല കൂടിയെന്ന പരാതി കേട്ടിട്ട്
എത്ര നാളുകളായി.
കണ്ണട കണ്ടോ എന്ന ചോദ്യംപോലും
അച്ഛൻ മറന്നുപോയിരിക്കുന്നു
ഓരോന്നും
എവിടെയാണ് വെച്ചതെന്ന്
അച്ഛനിപ്പോൾ നല്ലപോലോർമ്മയുണ്ട്.
മൂട്ടിൽ ചൂട് തട്ടിയാലും
പായേല് പറ്റിക്കിടക്കണ
വാല്യക്കാരത്തി പെണ്ണ്,
അഞ്ചുമണിക്കലാറം വെച്ച്
ചാടിപ്പിടഞെഴുന്നേൽക്കുന്നു.
സാമ്പാറിനിച്ചിരി പച്ചക്കറി
അരിയാൻ പറഞ്ഞാൽ
പാട്ടുമൂളി പറമ്പിൽ ഉലാത്തുന്നോള്
ഓരോ ജോലിയും
എത്ര വെടിപ്പോടെയാണ്
ചെയ്തു തീർക്കുന്നത്.
എത്ര വാരിക്കൊടുത്താലും
അന്നത്തിന് മുന്നില്
മോങ്ങിക്കരയണ മൂക്കൊലിപ്പൻ,
ഒറ്റക്കിരുന്ന് ഓരോ നേരവും
പാത്രം തുടച്ച്
വൃത്തിയാക്കുന്നതു കണ്ടാൽ
നാവില് വെള്ളമൂറും.
അവനിപ്പോൾ പായേല്
മൂത്രമൊഴിക്കാറു പോലുമില്ല എന്നത്
ശരിക്കും അത്ഭുതപ്പെടുത്തുന്നു.
വൈകിയാണെങ്കിലും ഇപ്പോഴാണ്
ഒരു സത്യം മനസ്സിലാകുന്നത്
ഞങ്ങൾ തല്ല് കൂടുന്നതിന്റെ
പ്രധാന കാരണം അമ്മയായിരുന്നു
എത്രനാളുകളായിരിക്കുന്നു
ഞങ്ങളൊന്ന് തല്ല് കൂടിയിട്ട് !!
ജിംഷാദ്

*******
വീടിന്റെ
വേരുകൾ
എത്ര മരിച്ചവരെ തൊടുന്നുണ്ടാവും
ഓരോ
വീടിനു ചോട്ടിലും
എത്ര മരിച്ചവർ അടങ്ങി കിടക്കുന്നുണ്ടാവും
വീടിന്റെ
ശിഖരങ്ങളിലൂടെ
എത്ര മരിക്കാനുള്ളവർ ഓടി നടക്കുന്നുണ്ടാവാം
വീട്
ജീവിച്ചിരിക്കുന്നവരെ
മരണം വരെ കാത്തു വെയ്ക്കുന്ന
ഭൂമിയുടെ
ലോക്കറുകളാണ്
സജീവൻ പ്രദീപ്

സുറുമ
കൈതോല മുള്ളുകൾ
ഉരഞ്ഞു പോറിയ
ഇടവഴിയറ്റത്ത്
കാത്തുനിൽപ്പുണ്ട്
കുന്നിറങ്ങിവന്ന
ചില  ഓർമ്മകൾ...
അഴിച്ചുവെക്കപ്പെട്ട  ഉടയാടകളുടെ                       
മാഞ്ഞുപോവാത്ത                 
ചില നിറങ്ങൾ....                   
കണ്ടുകണ്ട് മതിയാവാതെ
തിരിഞ്ഞു നോക്കുന്നുണ്ട്
മേഘങ്ങൾക്കിടയിൽ             
തിരിച്ചുപോവാൻമടിക്കുന്ന 
ചില  ഇഷ്ടങ്ങൾ...               
പണ്ടെപ്പോഴും  കണ്ണിലെഴുതാറുള്ള
എന്റെ  സുറുമപോലെ..         
എന്നും കരയിച്ച്                     
നീറിനീറി കണ്ണു
ചുവപ്പിച്ച്
കണ്ണീരിനൊടുവിൽ  പിണക്കം മറന്ന്                   
ഇളംതണുപ്പാർന്ന               
ഒരാലിംഗനത്തിലെന്നെ         
തളച്ച്..
കഴുകിക്കളഞ്ഞിട്ടും               
പോവാൻ മടിച്ച്
കൺപീലികളെ                     
അമർത്തിച്ചുംബിച്ച്
കണ്ണതിരുകളിൽ
കഥ വരച്ച്
എന്നെ മൊഞ്ചത്തിയാക്കുന്ന                                         
എന്റെ സുറുമക്കോല്...       
ഋതുക്കളുടെ കുത്തൊഴുക്കിൽ                                   
കളഞ്ഞുപോവുമെന്ന്
ഉറപ്പുണ്ടായിട്ടും,
അത്രമേൽ    സ്നേഹത്തോടെ
സൂക്ഷിച്ചുവെച്ചിരുന്നു
ഞാൻ നിന്നെ...
റൂബി നിലമ്പൂർ

അവന്റെ വാരിയെല്ല്
ഇന്നിനെ ഒാർത്ത് കണ്ണിറുക്കി അടക്കും
ഇരമ്പുന്ന ഹൃദയത്തെ  അണച്ചു പിടിക്കും
ഇന്നസ്തമിച്ചെങ്കിലെന്ന് കൊതിക്കും ഇനിപകലുകളുദിക്കല്ലേ എന്ന് കേഴും
നാളെയും ഇങ്ങനെയോ എന്നാധിയാലുഴറും ഇനി നാലു നാൾ പോലും വേണ്ടഎന്നാശിക്കും
ഇന്നലെകളെ ദൂരേക്കെറിയും
എന്നുമിങ്ങനേയോ എന്നതിശയിക്കും..
എന്തേ എനിക്കീഗതിയെന്നാരായും
എന്തു ചെയ്തു ഞാനെന്ന് ചോദിക്കും
ഏറെയുണ്ടെനിക്കൊന്ന് ചെല്ലാൻ
ഏഴയാം  പെണ്ണിൻ കവിത
ഉള്ള് നിറയെ കനവാണവളുടെ
ഉയിരാകെ ഉൺമയാണ്
ഉരുകുന്ന തിരിയാണവളെങ്കിലും ഉച്ചിയിലെ സൂര്യനാണ്..
ചിരിച്ചാൽ നിലാവാണവൾ
കരഞ്ഞാൽ കർക്കിടക പേമാരി
കരളാകെ കനിവിന്നുറവ്  അവളുടെ
കണ്ണുകളിലാഴക്കടൽ
വേദനിക്കുമവളാർക്കോ വേണ്ടി
വേണ്ടതെല്ലാം ത്യജിക്കുമായുസ്സിനറ്റംവരെ വാരിയെല്ലുകൊണ്ടുഴിഞ്ഞുരച്ചവളെ
വെറും ദേഹമായ്
മാറ്റിയതാരാണ് ദൈവമേ..
സംഗീതഗൗസ്

ഉമ്പായി
ഭൂമി
മുഴുവൻ
പെയ്തിറങ്ങുന്നുണ്ട്..
നീ
ബാക്കി വെച്ചു
പോയ
സംഗീതത്തിന്റെ
ഗസൽമഴ .
ഭൈരവി
രാഗത്തിനോടുള്ള
അടങ്ങാത്ത
പ്രണയം.
വിശപ്പകറ്റാൻ
പാട്ടിനെ
തന്നെ
ആർത്തിയോടെ
വാരി തിന്നപ്പോഴും
നീ
കാണിച്ച
ധീരത.
എതിർപ്പുകൾക്കിടയിലും
സംഗീതത്തിന്റെ
കടലിലേക്ക്
കൈപിടിച്ച
അമ്മ മനസ്.
എന്നിട്ടും
തോരാതെ
നിൽക്കുന്നുണ്ട്
നിൻമുഖം
മാത്രമെൻ
മനസിന്റെ
അകതാരിൽ ..
ബിജു വളയന്നൂർ

*******
പല രീതിയിൽ പല ആകൃതിയിൽ
പിരിച്ചും
തിരിച്ചും
വെക്കാവുന്ന
ഒന്നുണ്ടല്ലോ....
മേൽച്ചുണ്ടിന്
മേലെ....
ചിലപ്പോൾ
ഇരു വാലൻ
തേളായി,,
ചിലപ്പോൾ
തട്ടിയകറ്റിയാലും
ഒട്ടിയിരിക്കുന്ന
പഴുതാരയായ്,,
ചിലപ്പോൾ
മുഖമാകെ
പടരും
വസൂരിയായ്,,
ചിലപ്പോൾ
ഒന്നായ നിന്നെ
രണ്ടായ് കണ്ടൊരി
ണ്ടലായ്,,
ചിലപ്പോൾ
അറപ്പുളവാകും
തേരട്ടയിഴച്ചിലായ്,,
ചിലപ്പോൾ
ഏതോ കെട്ട
ഗന്ധത്തിന്റെ
ബാക്കിപത്രമായ്,,
വെറുതെ
പിരിക്കാനും
തിരിക്കാനും
മാത്രമുള്ള
ഒന്നല്ലെന്ന്
ചിലർ,,
പിഞ്ചോർമ്മകളിൽ
കൊഞ്ചും
വാത്സല്യമായ്,,
ചിലപ്പോൾ
ഒറ്റ സ്പർശം
ഓരോ അണുവിലും
നിറഞ്ഞു
പതഞ്ഞുയരും
കുളിരോർമ്മയായ്,,
ചിലപ്പോൾ
തൊടും മുമ്പേ
ഉടലാകെ
പടരും
കാട്ടുതീയായ്
മാറുന്ന
മായാജാലമായ്,,
ഓമനിക്കുകയും
പിരിക്കുകയും
തിരിക്കുകയും
ചെയ്യുമ്പോളോർക്കുക
വെറുതെ
കൈ വെക്കാനുള്ള
ഒന്നല്ല
അതെന്ന്....
ജ്യോതി ഇ എം

മഴ
വേദനകൾ പെയ്തൊഴിയാൻ
മലമുകളിൽ എത്തുമ്പോൾ
തടം കെട്ടി തടഞ്ഞു .
കടലിനോട് വ്യാകുലതകൾ
പങ്കിടാൻ പോകുമ്പോൾ
അണകെട്ടി  മതിൽ കെട്ടി .
 ഒഴുകാനോ കിതച്ചു
പായാനോ കഴിയാതെ വന്നപ്പോൾ
 കണ്ണീർ നിയന്ത്രണം വിട്ട് തടം
തകർത്ത് കുലം തകർത്ത് 
ഒഴുകിപ്പോയി.
ഇതൊരു താക്കീതാണ്
നല്ല കാലത്തേ നശിപ്പിച്ച
പ്രകൃതി വിരുദ്ധർക്കുള്ള താക്കീത് .
പ്രളയമെന്ന 'വജ്രായുദ്ധം ആവനാഴിയിൽ
കരുതിയാണ് ശാന്തമായി പെയ്തിറങ്ങുന്നത് എന്ന താക്കിത് .
പഴയ പോലെ കരകവിഞ്ഞ് ഒഴുകണം . അടക്കിപ്പിടിച്ച വേദനയേ കണ്ണീർ ചാലുകളാക്കി ഭൂമിയുടെ
അടങ്ങാത്ത ദാഹം തീർക്കണം.
സ്വാതന്ത്ര്യതീർത്ഥoപകർന്ന്
പ്രകൃതിയേ നന്മയുടെ വിളനിലമാക്കണം'
കുലമഹിമയുടെ വേലിക്കുള്ളിൽ
തളച്ച് സ്വാതന്ത്ര്യത്തിന്റെ
 മധുരം അപഹരിച്ച പിതൃ ബോധത്തിനെതിരെ നീന്തി കയറണം.
കൃഷ്ണദാസ്  .കെ